ബേണ്: യൂറോപ്യൻ യൂണിയനിൽനിന്നുള്ള കുടിയേറ്റം നിയന്ത്രിക്കണമെന്ന നിർദേശം സ്വിറ്റ്സർലൻഡിലെ വോട്ടർമാർ ഹിതപരിശോധനയിൽ തള്ളി.
62 ശതമാനം വോട്ടർമാരും വലതുപക്ഷ പാർട്ടികളുടെ നിർദേശത്തെ നിരാകരിച്ചു എന്നാണ് പ്രാഥമിക കണക്ക്. 38 ശമതാനം പേർ മാത്രമാണ് നിർദേശത്തെ അനുകൂലിച്ചത്.
യൂറോപ്യൻ യൂണിയൻ അംഗമല്ലെങ്കിലും സ്വിറ്റ്സർലൻഡിൽ യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് അംഗ രാജ്യങ്ങളിലെന്ന പോലെ സഞ്ചാര സ്വാതന്ത്ര്യമുണ്ട്. ഇതിനു പരിധി നിശ്ചയിക്കുക എന്നതായിരുന്നു ഹിത പരിശോധനയിൽ ഉൾപ്പെടുത്തിയ അഞ്ച് വിഷയങ്ങളിൽ ഏറ്റവും പ്രധാനം.
2014ൽ സമാന നിർദേശം പാസായത് സ്വിറ്റ്സർലൻഡും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നായപ്പോൾ ലഘൂകരിച്ചാണ് സർക്കാർ നടപ്പാക്കിയിരുന്നത്. ഇതു കർക്കശമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വലതുപക്ഷ പാർട്ടികൾ വീണ്ടും ഇതിനായി കാന്പയിൻ നടത്തിയത്.
ഞായറാഴ്ച നടന്ന ഹിത പരിശോധനയിൽ സ്വിറ്റ്സർലൻഡ് ജനത വിധിയെഴുത്തിയത് അഞ്ച് സുപ്രധാന വിഷയങ്ങളിലായിരുന്നു.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കുടിയേറ്റത്തിനു പരിധി നിശ്ചയിക്കുക എന്നതാണ് ഇക്കൂട്ടത്തിൽ അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയം. തീവ്ര വലതുപക്ഷ പാർട്ടികളാണ് ഈ നിർദേശത്തിനായി രംഗത്തുള്ളത്.
രാജ്യത്തിനു വേണ്ടി പുതിയ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ചുള്ളതാണ് മറ്റൊരു വിഷയം. രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങൾ സാധാരണഗതയിൽ ഹിതപരിശോധനയ്ക്കു വിടാറുള്ളതല്ല.ഈ വിഷയത്തിൽ ജനത അനുകൂലമായി വോട്ട് ചെയ്തു.
കുട്ടി ജനിക്കുന്പോൾ അച്ഛന് അവധി ലഭിക്കുന്ന പാറ്റേണിറ്റി ലീവ് രാജ്യത്ത് ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ളതായിരുന്നു അടുത്ത വിഷയം. നിലവിൽ ഒരു ദിവസം മാത്രമാണ് അച്ഛൻമാർക്ക് അവധി ലഭിക്കുന്നത്. ഇതിനായി 60.32 ശതമാനം അനുകൂലമി വോട്ട് ചെയ്തു.
സ്വിസ് സർക്കാർ അടുത്തിടെ ഏർപ്പെടുത്തിയ ചൈൽഡ് ടാക്സ് ഡിഡക്ഷൻ പിൻവലിക്കുന്നതിന് സോഷ്യൽ ഡെമോക്രാറ്റുകൾ മുന്നോട്ടു വച്ചതാണ് മറ്റൊരു വിഷയം. പ്രതികൂലമായ 60.32 ശതമാനം വോട്ടോടെ ഇത് പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷം സ്വിസ് പാർലമെന്റ് ചില മൃഗങ്ങളെ വേട്ടയാടുന്നതിനുള്ള നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞിരുന്നു. ഇതു പുനസ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് അഞ്ചാമത്തെ വിഷയം 51.92 ശതമാനം വോട്ടോടെ തള്ളപ്പെട്ടു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കുടിയേറ്റ നിയന്ത്രണ നിർദേശം ഹിതപരിശോധനയിൽ സ്വിസ് വോട്ടർമാർ തള്ളി
01:27 AM Sep 29, 2020 | Deepika.com