ബെർലിൻ: റഷ്യയിലെ പ്രതിപക്ഷനേതാവ് അലെക്സി നവൽനിക്കു നേരേ നടന്നത് രാസ വിഷപ്രയോഗമാണെന്ന് ജർമനി. നോവിച്ചോക്ക് എന്ന രാസ പ്രയോഗമാണ് നടന്നിരിക്കുന്നത്. സൈനിക ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ ആന്തരികാവയവത്തിൽ നോവിച്ചോക്ക് വിഭാഗത്തിൽപ്പെടുന്ന വിഷാംശം സ്ഥിരീകരിച്ചതായും ജർമനി അറിയിച്ചു.
കഴിഞ്ഞമാസമാണ് സൈബീരിയയിൽനിന്ന് മോസ്കോയിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽവെച്ച് നവൽനി അസുഖബാധിതനായത്. തുടർന്ന് വിമാനം തിരിച്ചിറക്കി സൈബീരിയയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധചികിത്സയ്ക്കായി ജർമനിയിലേക്ക് കൊണ്ടുവരുകയുമായിരുന്നു. അന്നുമുതൽ അബോധാവസ്ഥയിലാണ് നവൽനി.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ അറിവോടെയാണ് നവാൽനിക്കെതിരേ വിഷ പ്രയോഗം നടന്നിരിക്കുന്നതെന്നാണ് നവാൽനിയോട് അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നത്. ഫ്രാൻസ്, ജർമനി അടക്കമുള്ള രാജ്യങ്ങൾ സംഭവം അന്വേഷിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിരിക്കയാണ്.
പുതിയ കണ്ടെത്തൽ സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചിരിക്കുകയാണെന്ന് ജർമൻ സർക്കാർ പറഞ്ഞു. ഇക്കാര്യത്തിൽ റഷ്യ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. ചികിത്സയുടെ അടുത്ത ഘട്ടത്തെക്കുറിച്ച് ചർച്ചചെയ്യാൻ ജർമൻ ചാൻസലർ ആംഗേല മെർക്കൽ പ്രത്യേകയോഗം വിളിച്ചു.
എന്നാൽ, ആരോപണം റഷ്യ നിഷേധിച്ചു. നവൽനിയുടെ ആന്തരികാവയവത്തിൽനിന്ന് നോവിച്ചോക്കിന്റെ അംശം കണ്ടെത്തിയതായി അറിയില്ലെന്നാണ് റഷ്യ പ്രതികരിച്ചത്. ജർമനി അക്കാര്യം അറിയിച്ചിട്ടില്ലെന്നും പറയുന്നു. എന്നാൽ, യൂറോപ്യൻ യൂണിയൻ, നാറ്റോ, നവൽനിയുടെ ഭാര്യ യൂലിയ, ജർമനിയിലെ റഷ്യയുടെ നയതന്ത്രപ്രതിനിധി എന്നിവരെയെല്ലാം വിവരം അറിയിച്ചതായി ജർമൻ അധികൃതരും പറയുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നവാൽക്കു നേരേ നടന്നത് രാസവിഷ പ്രയോഗം: ജർമനി
12:06 AM Sep 04, 2020 | Deepika.com