കോവിഡിനു ശേഷമുള്ള സമൂഹത്തിന്റെ പുന:സൃഷ്ടിയിൽ ഐക്യത ആവശ്യമാണന്ന് സന്ദേശത്തിൽ മാർപാപ്പാ പറഞ്ഞു.
സന്പർക്കത്തെ ഭയപ്പെടാതെതന്നെ പൊതു പ്രേക്ഷകരുടെഇടയിൽ ഫ്രാൻസിസ് മാർപാപ്പ ഒരു കുട്ടിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.
സാധാരണ നടക്കാറുള്ള വത്തിക്കാൻ ചത്വരത്തിലല്ല, മറിച്ച് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ പിൻവശത്തുള്ള വിശുദ്ധ ഡമാസൂസ് പാപ്പായുടെ നാമധേയത്തിലുള്ള വിസ്തൃതമായ നടുമുറ്റത്തെ, താല്ക്കാലിക വേദിയിലായിരുന്നു മാർപാപ്പായുടെ പൊതുകൂടിക്കാഴ്ച നടന്നത്. വിവിധ ഭാഷകളിലെ വിശുദ്ധഗ്രന്ഥഭാഗ പാരായണത്തോടു കൂടി ആരംഭിച്ച പൊതുദർശന പരിപാടിയിൽ, ഇറ്റാലിയൻ ഭാഷയിൽ പാപ്പായുടെ ഉദ്ബോധനവും, മുൻപന്നെപോലെ വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെ അടിസ്ഥാനത്തിൽ രാജ്യങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും സന്ദേശങ്ങളും ഉണ്ടായിരുന്നു.
ബുധനാഴ്ചകളിൽ നടത്തിവരുന്ന പൊതുകൂടിക്കാഴ്ചയിൽ, കഴിഞ്ഞ നാലു ആഴ്ചകളിലായി പാപ്പാ സംസാരിച്ചിരുന്നത് കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലായിരുന്നു; മാസങ്ങളോളം നിന്ന നിർബന്ധിത ഇടവേളയ്ക്ക് ശേഷമാണ് 83 കാരനായ പാപ്പാ ഇതാദ്യായി പൊതുവായി വിശ്വാസികളുടെ അരികിലെത്തിയത്. അതേസമയം, വിശ്വാസികളെല്ലാം മാസ്ക് ധരിച്ചു തന്നെയാണ് പങ്കെടുക്കാനെത്തിയത്.
ഫ്രാൻസിസ് മാർപാപ്പ കൊറോണ റിസ്ക് ഗ്രൂപ്പിൽപ്പെടുന്ന ആളുമാണ്. പതിറ്റാണ്ടുകളായി ഒറ്റ ശ്വാസകോശവുമായാണ് അദ്ദേഹം ജീവിക്കുന്നത് തന്നെ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ