ബർലിൻ: തുർക്കിയിലെ നാല് തീരപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രഖ്യാപിച്ചിരുന്ന മുന്നറിയിപ്പുകൾ ജർമൻ സർക്കാർ പിൻവലിച്ചു. അതേസമയം ഇന്ത്യയും ഉൾപ്പെടെ 160 രാജ്യങ്ങളിലേക്കുള്ള യാത്ര മുന്നറിയിപ്പുകൾ ഓഗസ്റ്റ് 31 വരെ ജർമനിയിൽ പ്രാബല്യത്തിലുണ്ട്.
തുർക്കിയിലെ ടൂറിസം മേഖലയ്ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ നടപടി. രാജ്യത്തെ ടൂറിസം മേഖല ജർമനിയിൽ നിന്നുള്ള യാത്രക്കാരെ അമിതമായി ആശ്രയിക്കുന്നതാണ്. അതിനാൽ തന്നെ യാത്രാ മുന്നറിയിപ്പ് പിൻവലിപ്പിക്കാൻ തുർക്കി ആഴ്ചകളായി സർക്കാർ തലത്തിൽ തന്നെ ശ്രമങ്ങൾ നടത്തി വരുകയായിരുന്നു.
തീരദേശങ്ങൾക്കായി പ്രത്യേക ടൂറിസം, സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയ തുർക്കി സർക്കാരിന്റെ നടപടി കണക്കിലെടുത്താണ് ജർമൻ സർക്കാരിന്റെ ഇളവ്.
അതേസമയം, തുർക്കിയിൽ നിന്ന് ജർമനിയിലേക്കു യാത്ര ചെയ്യുന്നവർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണമെന്ന നിബന്ധന തുടരുകയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
തുർക്കിയിലെ നാല് പ്രദേശങ്ങളിലേക്കുള്ള യാത്രാ മുന്നറിയിപ്പ് ജർമനി പിൻവലിച്ചു
09:30 PM Aug 05, 2020 | Deepika.com