ഭാരതീയം 1951-2019 / റ്റി.സി. മാത്യു
ഗ്വാളിയറിൽ 1924ലെ ക്രിസ്മസ് ദിനത്തിൽ ജനിച്ച അടൽ ബിഹാരി വാജ്പേയിയും രണ്ടു വർഷത്തിനുശേഷം കറാച്ചി (പാക്കിസ്ഥാൻ)യിൽ നവംബർ എട്ടിനു ജനിച്ച ലാൽ കൃഷ്ണ അഡ്വാനിയും തമ്മിലുണ്ടായിരുന്ന സൗഹൃദം ഏഴു ദശകത്തോളം നീണ്ടു. പരസ്പരം പോരടിക്കാത്ത സൗഹൃദമായിരുന്നത്. കാഴ്ചപ്പാടിലും ശൈലിയിലും വ്യത്യസ്തരായിരുന്നു. ഇരുവർക്കും സ്വന്തം ചേരി ഉണ്ടായിരുന്നു. കിടമത്സരങ്ങൾ നടന്നപ്പോഴും ഉറ്റമിത്രങ്ങൾ.
വാജ്പേയി ബിജെപിയുടെ മതേതര മുഖം, മാനുഷിക മുഖം എന്നൊക്കെ വിശേഷിക്കപ്പെട്ടു. അഡ്വാനിക്ക് ഒരു ഹിന്ദുത്വ മുഖമാണുണ്ടായത്. ദീൻദയാൽ ഉപാധ്യായയ്ക്കുശേഷം ജനസംഘം അധ്യക്ഷനായ വാജ്പേയിയാണു പ്രാരംഭം മുതൽ ഒരു ദശകം ബിജെപിയെ നയിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് എൽ.കെ. അഡ്വാനി പ്രസിഡന്റ് ആകേണ്ടിവന്നു. അപ്പോഴും 200-ലെത്താൻ പാർട്ടിക്കു കഴിഞ്ഞില്ല. പുറമേനിന്നു നൂറോളം എംപിമാരുടെ പിന്തുണ വേണ്ടിയിരുന്നു. അതിനു വാജ്പേയിയുടെ പ്രതിച്ഛായ ബിജെപിക്കു വേണ്ടിയിരുന്നു. അതംഗീകരിച്ചുകൊണ്ടാണു വാജ്പേയിയുടെ മൂന്നാം മന്ത്രിസഭയിൽ അഡ്വാനി ഉപപ്രധാനമന്ത്രി ആയത്.
അഡ്വാനി പകരക്കാരനായില്ല
2004-ൽ ഇന്ത്യ തിളങ്ങുന്നു എന്നു പറഞ്ഞ് വോട്ട് തേടിയ ബിജെപിക്ക് അടിതെറ്റി. വോട്ടും സീറ്റും കുറഞ്ഞു. ഭരണം പോയി. 2009-ലെ തെരഞ്ഞെടുപ്പിൽ വാജ്പേയിക്കു പകരം അഡ്വാനി എന്ന "ലോഹപുരുഷ്' ആയിരുന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. ബിജെപിയുടെ വോട്ടും സീറ്റും വീണ്ടും താഴോട്ടുപോയതു മാത്രമായിരുന്നു ഫലം.
വാജ്പേയിക്കു പകരക്കാരനല്ല അഡ്വാനി എന്നു ബിജെപി മനസിലാക്കി. വാജ്പേയി 1957-ൽ ആദ്യം ലോക്സഭാംഗമായപ്പോൾ സഹായിയായി പാർട്ടി നിയോഗിച്ചതാണ് അഡ്വാനിയെ. പിന്നീട് 2009 വരെ അവരെയാണു ജനസംഘവും ബിജെപിയും ആശ്രയിച്ചത്. അവരിൽ നിന്നു മാറി നരേന്ദ്രമോദിയിലേക്കു ബിജെപിയും ആർഎസ്എസും പോകുന്നത് 2009-ലെ പരാജയശേഷമാണ്.
ആകസ്മിക പ്രധാനമന്ത്രി
ആകസ്മിക പ്രധാനമന്ത്രി എന്നതു ഡോ. മൻമോഹൻ സിംഗ് പോലും എതിർക്കുന്ന വിശേഷണമല്ല. 2004-ൽ കോൺഗ്രസിലെ ഒട്ടുമിക്കവരും പ്രതീക്ഷിച്ചതല്ല കോൺഗ്രസ് വിജയം. ആന്ധ്രപ്രദേശ് (42-ൽ 29), ആസാം (14-ൽ 9), ഗുജറാത്ത് (26-ൽ 12), ഹരിയാന (10-ൽ 9), ഡൽഹി (7-ൽ 6) എന്നിവിടങ്ങളിലെ മികച്ച വിജയം പാർട്ടിയെ 145 അംഗങ്ങളുമായി ഏറ്റവും വലിയ കക്ഷിയാക്കി. 1999-ലെ 28.3 ശതമാനത്തിൽ നിന്ന് 26.53 ശതമാനമായി വോട്ട് കുറഞ്ഞപ്പോഴാണ് 31 സീറ്റിന്റെ ഈ വളർച്ച.
ഭൂരിപക്ഷ സഖ്യം ഉണ്ടാക്കാനും ഇടതുപക്ഷ പിന്തുണ നേടാനും കോൺഗ്രസിനു കഴിഞ്ഞു. സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന് ഇടതുപക്ഷവും കോൺഗ്രസുകാരും ഡിഎംകെയും ആവശ്യപ്പെട്ടു. രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം അതിനോട് എങ്ങനെ പ്രതികരിക്കും എന്നു സംശയമുണ്ടായിരുന്നു.
വിദേശജന്മം വിഷയമായി ഉന്നയിച്ച് ബിജെപിയും മറ്റും എതിർപ്രചാരണം തുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സോണിയാഗാന്ധി ഡോ. മൻമോഹൻസിംഗിനെ പ്രധാനമന്ത്രി പദത്തിലേക്കു നിയോഗിച്ചത്. ഐക്യപുരോഗമന മുന്നണി (യുപിഎ) മന്ത്രിസഭ ഉണ്ടായി.
നല്ല കാൽവയ്പുകൾ
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, കാർഷിക കടാശ്വാസം തുടങ്ങിയവയിലൂടെ ഒന്നാം യുപിഎ സർക്കാർ ജനപ്രീതി പിടിച്ചുപറ്റി. വിവരാവകാശനിയമം രാജ്യത്തു പുതിയൊരന്തരീക്ഷം സൃഷ്ടിക്കുകയും ഭരണസുതാര്യതയിൽ വലിയ പങ്കു വഹിക്കുകയും ചെയ്തു. തൊഴിലുറപ്പ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ദരിദ്രർക്കൊരു പരിചയായി മാറി. ഒപ്പം ഗ്രാമീണ കർഷകത്തൊഴിലാളികളുടെ വേതനം ഉയർത്തുന്നതിലും അതു വലിയ പങ്കുവഹിച്ചു.
അമേരിക്കയുമായി ആണവകരാറിലേർപ്പെടാനുള്ള തീരുമാനം ഇടതുപാർട്ടികളുടെ എതിർപ്പിനു വഴിതെളിച്ചു. യുപിഎയ്ക്കുള്ള പിന്തുണ അവർ പിൻവലിച്ചു. പക്ഷേ മന്ത്രിസഭ വീണില്ല. 2009-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അംഗബലം 206ലേക്കു കയറിയത് ഒന്നാം യുപിഎ ഭരണത്തിന്റെ മികവിലാണ്. ഉത്തർപ്രദേശിൽ അപ്രതീക്ഷിതമായി 21 സീറ്റിൽ കോൺഗ്രസ് വിജയിച്ചു. മൻമോഹൻസിംഗ് വീണ്ടും പ്രധാനമന്ത്രിയായി.
ആസൂത്രിത പ്രചാരണം
രണ്ടാം യുപിഎയുടെ കാലം രാഷ്ട്രീയമായി യുപിഎയെ തകർക്കുന്ന പ്രചാരണങ്ങൾ ആസൂത്രിതമായി അരങ്ങേറിയ കാലമായിരുന്നു. 2008-ലെ മൊബൈൽ സ്പെക്ട്രം (2ജി) വില്പന സംബന്ധിച്ച സിഎജിയുടെ റിപ്പോർട്ട് അതിനു പശ്ചാത്തലമായി. ഇന്ത്യൻ മൊബൈൽ വിപണിയുടെ മൊത്തം മൂല്യത്തേക്കാൾ കൂടിയ തുകയുടെ കുംഭകോണം നടന്നെന്നായിരുന്നു റിപ്പോർട്ട്. അങ്ങനെ നഷ്ടം കണക്കാക്കുന്നതിൽ യാതൊരു യുക്തിയുമില്ലെന്നു പറയാൻ ആരുമുണ്ടായില്ല. എല്ലാവരും വലിയ നഷ്ടത്തുക വിശ്വസിച്ചു. (സിഎജിയെ വിശ്വസിച്ചു പിന്നീട് ഉയർന്ന തറവില വച്ചു സ്പെക്ട്രം വില്ക്കാൻ ശ്രമിച്ചപ്പോൾ വാങ്ങാൻ ആളുണ്ടായില്ല. ഉയർന്ന വിലയ്ക്കു ത്രീജി സ്പെക്ട്രം വാങ്ങിയവർ കടക്കെണിയിൽ കുടുങ്ങി കച്ചവടം നിർത്തി).
പിന്നീടു തൊട്ടതെല്ലാം പിഴച്ചു. കൽക്കരിപ്പാടങ്ങളിലും ലക്ഷക്കണക്കിനു കോടിയുടെ നഷ്ടമെന്നായി പ്രചാരണം. ഗാന്ധിയൻ അണ്ണാ ഹസാരെ, ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാൾ, യോഗാ ഗുരു ബാബാ രാംദേവ് തുടങ്ങിയവർ അരങ്ങു വാണു. യുപിഎ സർക്കാർ ഭരണമില്ലാത്ത സർക്കാരായി മാറുന്ന നില വന്നു.
ഭക്ഷ്യസുരക്ഷാ നിയമവും വിദ്യാഭ്യാസ അവകാശ നിയമവുമാണു രണ്ടാം യുപിഎ സർക്കാരിന്റെ മായാത്ത സംഭാവനയായി ശേഷിക്കുന്നത്.
വികാസ് പുരുഷ്
യുപിഎ ഭരണത്തെ അപകീർത്തിപ്പെടുത്തിയും നിർജീവമാക്കിയും പ്രചാരണം നടന്നതിനൊപ്പം മറ്റൊന്നു നടക്കുന്നുണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ "വികാസ് പുരുഷ്' (വികസന നായകൻ) ആക്കിക്കൊണ്ടുള്ള പ്രചാരണം. സംഘപരിവാറിന്റെ ആസൂത്രിത പ്രചാരണം മോദിയെ വിളിച്ചാലേ രാജ്യം രക്ഷപ്പെടൂ എന്ന ധ്വനി വരുത്തുന്നതായിരുന്നു. സ്വിസ്ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച വ്യാജസന്ദേശങ്ങളും അക്കാലത്തെ പ്രചാരണങ്ങളുടെ ഭാഗമായിരുന്നു. വിദേശ ബാങ്കുകളിലുള്ള ഇന്ത്യൻ കള്ളപ്പണം മുഴുവൻ തിരികെ കൊണ്ടുവന്നാൽ ഓരോരുത്തർക്ക് 15 ലക്ഷം രൂപ കിട്ടുമെന്നും പറഞ്ഞു പരത്തി.
2014-ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്ക് കോൺഗ്രസുകാരെല്ലാം കള്ളന്മാരും മോദി മാത്രം വികസനവാദിയും എന്നായി. രാമക്ഷേത്രവും അച്ഛേ ദിനും വാഗ്ദാനം ചെയ്തു മോദി രാജ്യത്ത് - പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ - തരംഗം സൃഷ്ടിച്ചു. മുപ്പതു വർഷത്തിനുശേഷം കേന്ദ്രത്തിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെ മന്ത്രിസഭ ഉണ്ടായി. 282 അംഗ ബിജെപി ഒരു ഡസനിലേറെ സഖ്യകക്ഷികളെ കൂട്ടി ഭരണം തുടങ്ങി.കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും താണ വോട്ടും സീറ്റും നേടി തകർന്നടിഞ്ഞു. പ്രാദേശിക പാർട്ടികൾ പലതും ശക്തിനിലനിർത്തി. ലോക്സഭയിൽ ഔപചാരിക പ്രതിപക്ഷ നേതാവില്ലാതായി.
അഞ്ചുവർഷത്തിനുശേഷം വീണ്ടും ജനങ്ങളുടെ വിധിയെഴുത്തിനു സമയമായിരിക്കുന്നു. രാമക്ഷേത്രം, അച്ഛേ ദിൻ, 15 ലക്ഷം രൂപ തുടങ്ങിയ വാഗ്ദാനങ്ങൾ മുതൽ തൊഴിലില്ലായ്മയും മിന്നലാക്രമണങ്ങളും നോട്ട് നിരോധനവും ജിഎസ്ടിയും ഗോ സംരക്ഷണവും ഒക്കെ വിലയിരുത്തപ്പെടുന്ന വിധിയെഴുത്ത്.
(പരന്പര അവസാനിച്ചു)
2004
പാർട്ടി, ജയിച്ച സീറ്റിന്റെ എണ്ണം, ലഭിച്ച വോട്ട് (ശതമാനം) എന്ന ക്രമത്തിൽ
ആകെ സീറ്റ് 543
കോൺഗ്രസ് 145 (26.53)
ബിജെപി 138 (22.16)
സിപിഎം 43 (5.66)
സമാജ്വാദി പാർട്ടി 36 (4.32)
രാഷ്ട്രീയ ജനതാദൾ 24 (2.41)
ബിഎസ്പി 19 (5.33)
ഡിഎംകെ 16 (1.81)
ശിവസേന 12 (1.81)
ബിജെഡി 11 (1.3)
സിപിഐ 10 (1.41)
എൻസിപി 9 (1.8)
മറ്റുള്ളവർ 75 (21.21)
സ്വതന്ത്രർ 5 (4.25)
2009
ആകെ സീറ്റ് 543
കോൺഗ്രസ് 206 (28.55)
ബിജെപി 116 (18.8)
സമാജ്വാദി പാർട്ടി 23 (3.24)
ബിഎസ്പി 21 (6.17)
ജെഡിയു 20 (1.42)
തൃണമൂൽ കോൺഗ്രസ് 19 (3.19)
ഡിഎംകെ 18 (1.83)
സിപിഎം 16 (5.33)
ബിജെഡി 14 (1.58)
ശിവസേന 11 (1.5)
എൻസിപി 9 (2.04)
സിപിഐ 4 (1.43)
ആർജെഡി 4 (1.27)
മറ്റുള്ളവർ 53 (16.78)
2014
ആകെ സീറ്റ് 543
ബിജെപി 282 (31.34)
കോൺഗ്രസ് 44 (19.52)
എഡിഎംകെ 37 (3.27)
തൃണമൂൽ കോൺഗ്രസ് 34 (3.84)
ബിജെഡി 20 (1.71)
ശിവസേന 18 (1.85)
തെലുങ്കുദേശം 16 (2.55)
ടിആർഎസ് 11 (1.22)
സിപിഎം 9 (3.28)
വൈഎസ്ആർസിപി 9 (2.53)
എൻസിപി 6 (1.58)
എൽജെപി 6 (0.41)
സമാജ് വാദി പാർട്ടി 5 (3.37)
ആം ആദ്മി പാർട്ടി 4 (2.05)
ആർജെഡി 4 (1.34)
അകാലിദൾ 4 (0.66)
സിപിഐ 1 (0.79)
ബിഎസ്പി 0 (4.19)
മറ്റുള്ളവർ 33 (14.5)
ഗ്വാളിയറിൽ 1924ലെ ക്രിസ്മസ് ദിനത്തിൽ ജനിച്ച അടൽ ബിഹാരി വാജ്പേയിയും രണ്ടു വർഷത്തിനുശേഷം കറാച്ചി (പാക്കിസ്ഥാൻ)യിൽ നവംബർ എട്ടിനു ജനിച്ച ലാൽ കൃഷ്ണ അഡ്വാനിയും തമ്മിലുണ്ടായിരുന്ന സൗഹൃദം ഏഴു ദശകത്തോളം നീണ്ടു. പരസ്പരം പോരടിക്കാത്ത സൗഹൃദമായിരുന്നത്. കാഴ്ചപ്പാടിലും ശൈലിയിലും വ്യത്യസ്തരായിരുന്നു. ഇരുവർക്കും സ്വന്തം ചേരി ഉണ്ടായിരുന്നു. കിടമത്സരങ്ങൾ നടന്നപ്പോഴും ഉറ്റമിത്രങ്ങൾ.
വാജ്പേയി ബിജെപിയുടെ മതേതര മുഖം, മാനുഷിക മുഖം എന്നൊക്കെ വിശേഷിക്കപ്പെട്ടു. അഡ്വാനിക്ക് ഒരു ഹിന്ദുത്വ മുഖമാണുണ്ടായത്. ദീൻദയാൽ ഉപാധ്യായയ്ക്കുശേഷം ജനസംഘം അധ്യക്ഷനായ വാജ്പേയിയാണു പ്രാരംഭം മുതൽ ഒരു ദശകം ബിജെപിയെ നയിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് എൽ.കെ. അഡ്വാനി പ്രസിഡന്റ് ആകേണ്ടിവന്നു. അപ്പോഴും 200-ലെത്താൻ പാർട്ടിക്കു കഴിഞ്ഞില്ല. പുറമേനിന്നു നൂറോളം എംപിമാരുടെ പിന്തുണ വേണ്ടിയിരുന്നു. അതിനു വാജ്പേയിയുടെ പ്രതിച്ഛായ ബിജെപിക്കു വേണ്ടിയിരുന്നു. അതംഗീകരിച്ചുകൊണ്ടാണു വാജ്പേയിയുടെ മൂന്നാം മന്ത്രിസഭയിൽ അഡ്വാനി ഉപപ്രധാനമന്ത്രി ആയത്.
അഡ്വാനി പകരക്കാരനായില്ല
2004-ൽ ഇന്ത്യ തിളങ്ങുന്നു എന്നു പറഞ്ഞ് വോട്ട് തേടിയ ബിജെപിക്ക് അടിതെറ്റി. വോട്ടും സീറ്റും കുറഞ്ഞു. ഭരണം പോയി. 2009-ലെ തെരഞ്ഞെടുപ്പിൽ വാജ്പേയിക്കു പകരം അഡ്വാനി എന്ന "ലോഹപുരുഷ്' ആയിരുന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. ബിജെപിയുടെ വോട്ടും സീറ്റും വീണ്ടും താഴോട്ടുപോയതു മാത്രമായിരുന്നു ഫലം.
വാജ്പേയിക്കു പകരക്കാരനല്ല അഡ്വാനി എന്നു ബിജെപി മനസിലാക്കി. വാജ്പേയി 1957-ൽ ആദ്യം ലോക്സഭാംഗമായപ്പോൾ സഹായിയായി പാർട്ടി നിയോഗിച്ചതാണ് അഡ്വാനിയെ. പിന്നീട് 2009 വരെ അവരെയാണു ജനസംഘവും ബിജെപിയും ആശ്രയിച്ചത്. അവരിൽ നിന്നു മാറി നരേന്ദ്രമോദിയിലേക്കു ബിജെപിയും ആർഎസ്എസും പോകുന്നത് 2009-ലെ പരാജയശേഷമാണ്.
ആകസ്മിക പ്രധാനമന്ത്രി
ആകസ്മിക പ്രധാനമന്ത്രി എന്നതു ഡോ. മൻമോഹൻ സിംഗ് പോലും എതിർക്കുന്ന വിശേഷണമല്ല. 2004-ൽ കോൺഗ്രസിലെ ഒട്ടുമിക്കവരും പ്രതീക്ഷിച്ചതല്ല കോൺഗ്രസ് വിജയം. ആന്ധ്രപ്രദേശ് (42-ൽ 29), ആസാം (14-ൽ 9), ഗുജറാത്ത് (26-ൽ 12), ഹരിയാന (10-ൽ 9), ഡൽഹി (7-ൽ 6) എന്നിവിടങ്ങളിലെ മികച്ച വിജയം പാർട്ടിയെ 145 അംഗങ്ങളുമായി ഏറ്റവും വലിയ കക്ഷിയാക്കി. 1999-ലെ 28.3 ശതമാനത്തിൽ നിന്ന് 26.53 ശതമാനമായി വോട്ട് കുറഞ്ഞപ്പോഴാണ് 31 സീറ്റിന്റെ ഈ വളർച്ച.
ഭൂരിപക്ഷ സഖ്യം ഉണ്ടാക്കാനും ഇടതുപക്ഷ പിന്തുണ നേടാനും കോൺഗ്രസിനു കഴിഞ്ഞു. സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന് ഇടതുപക്ഷവും കോൺഗ്രസുകാരും ഡിഎംകെയും ആവശ്യപ്പെട്ടു. രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം അതിനോട് എങ്ങനെ പ്രതികരിക്കും എന്നു സംശയമുണ്ടായിരുന്നു.
വിദേശജന്മം വിഷയമായി ഉന്നയിച്ച് ബിജെപിയും മറ്റും എതിർപ്രചാരണം തുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സോണിയാഗാന്ധി ഡോ. മൻമോഹൻസിംഗിനെ പ്രധാനമന്ത്രി പദത്തിലേക്കു നിയോഗിച്ചത്. ഐക്യപുരോഗമന മുന്നണി (യുപിഎ) മന്ത്രിസഭ ഉണ്ടായി.
നല്ല കാൽവയ്പുകൾ
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, കാർഷിക കടാശ്വാസം തുടങ്ങിയവയിലൂടെ ഒന്നാം യുപിഎ സർക്കാർ ജനപ്രീതി പിടിച്ചുപറ്റി. വിവരാവകാശനിയമം രാജ്യത്തു പുതിയൊരന്തരീക്ഷം സൃഷ്ടിക്കുകയും ഭരണസുതാര്യതയിൽ വലിയ പങ്കു വഹിക്കുകയും ചെയ്തു. തൊഴിലുറപ്പ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ദരിദ്രർക്കൊരു പരിചയായി മാറി. ഒപ്പം ഗ്രാമീണ കർഷകത്തൊഴിലാളികളുടെ വേതനം ഉയർത്തുന്നതിലും അതു വലിയ പങ്കുവഹിച്ചു.
അമേരിക്കയുമായി ആണവകരാറിലേർപ്പെടാനുള്ള തീരുമാനം ഇടതുപാർട്ടികളുടെ എതിർപ്പിനു വഴിതെളിച്ചു. യുപിഎയ്ക്കുള്ള പിന്തുണ അവർ പിൻവലിച്ചു. പക്ഷേ മന്ത്രിസഭ വീണില്ല. 2009-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അംഗബലം 206ലേക്കു കയറിയത് ഒന്നാം യുപിഎ ഭരണത്തിന്റെ മികവിലാണ്. ഉത്തർപ്രദേശിൽ അപ്രതീക്ഷിതമായി 21 സീറ്റിൽ കോൺഗ്രസ് വിജയിച്ചു. മൻമോഹൻസിംഗ് വീണ്ടും പ്രധാനമന്ത്രിയായി.
ആസൂത്രിത പ്രചാരണം
രണ്ടാം യുപിഎയുടെ കാലം രാഷ്ട്രീയമായി യുപിഎയെ തകർക്കുന്ന പ്രചാരണങ്ങൾ ആസൂത്രിതമായി അരങ്ങേറിയ കാലമായിരുന്നു. 2008-ലെ മൊബൈൽ സ്പെക്ട്രം (2ജി) വില്പന സംബന്ധിച്ച സിഎജിയുടെ റിപ്പോർട്ട് അതിനു പശ്ചാത്തലമായി. ഇന്ത്യൻ മൊബൈൽ വിപണിയുടെ മൊത്തം മൂല്യത്തേക്കാൾ കൂടിയ തുകയുടെ കുംഭകോണം നടന്നെന്നായിരുന്നു റിപ്പോർട്ട്. അങ്ങനെ നഷ്ടം കണക്കാക്കുന്നതിൽ യാതൊരു യുക്തിയുമില്ലെന്നു പറയാൻ ആരുമുണ്ടായില്ല. എല്ലാവരും വലിയ നഷ്ടത്തുക വിശ്വസിച്ചു. (സിഎജിയെ വിശ്വസിച്ചു പിന്നീട് ഉയർന്ന തറവില വച്ചു സ്പെക്ട്രം വില്ക്കാൻ ശ്രമിച്ചപ്പോൾ വാങ്ങാൻ ആളുണ്ടായില്ല. ഉയർന്ന വിലയ്ക്കു ത്രീജി സ്പെക്ട്രം വാങ്ങിയവർ കടക്കെണിയിൽ കുടുങ്ങി കച്ചവടം നിർത്തി).
പിന്നീടു തൊട്ടതെല്ലാം പിഴച്ചു. കൽക്കരിപ്പാടങ്ങളിലും ലക്ഷക്കണക്കിനു കോടിയുടെ നഷ്ടമെന്നായി പ്രചാരണം. ഗാന്ധിയൻ അണ്ണാ ഹസാരെ, ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാൾ, യോഗാ ഗുരു ബാബാ രാംദേവ് തുടങ്ങിയവർ അരങ്ങു വാണു. യുപിഎ സർക്കാർ ഭരണമില്ലാത്ത സർക്കാരായി മാറുന്ന നില വന്നു.
ഭക്ഷ്യസുരക്ഷാ നിയമവും വിദ്യാഭ്യാസ അവകാശ നിയമവുമാണു രണ്ടാം യുപിഎ സർക്കാരിന്റെ മായാത്ത സംഭാവനയായി ശേഷിക്കുന്നത്.
വികാസ് പുരുഷ്
യുപിഎ ഭരണത്തെ അപകീർത്തിപ്പെടുത്തിയും നിർജീവമാക്കിയും പ്രചാരണം നടന്നതിനൊപ്പം മറ്റൊന്നു നടക്കുന്നുണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ "വികാസ് പുരുഷ്' (വികസന നായകൻ) ആക്കിക്കൊണ്ടുള്ള പ്രചാരണം. സംഘപരിവാറിന്റെ ആസൂത്രിത പ്രചാരണം മോദിയെ വിളിച്ചാലേ രാജ്യം രക്ഷപ്പെടൂ എന്ന ധ്വനി വരുത്തുന്നതായിരുന്നു. സ്വിസ്ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച വ്യാജസന്ദേശങ്ങളും അക്കാലത്തെ പ്രചാരണങ്ങളുടെ ഭാഗമായിരുന്നു. വിദേശ ബാങ്കുകളിലുള്ള ഇന്ത്യൻ കള്ളപ്പണം മുഴുവൻ തിരികെ കൊണ്ടുവന്നാൽ ഓരോരുത്തർക്ക് 15 ലക്ഷം രൂപ കിട്ടുമെന്നും പറഞ്ഞു പരത്തി.
2014-ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്ക് കോൺഗ്രസുകാരെല്ലാം കള്ളന്മാരും മോദി മാത്രം വികസനവാദിയും എന്നായി. രാമക്ഷേത്രവും അച്ഛേ ദിനും വാഗ്ദാനം ചെയ്തു മോദി രാജ്യത്ത് - പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ - തരംഗം സൃഷ്ടിച്ചു. മുപ്പതു വർഷത്തിനുശേഷം കേന്ദ്രത്തിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെ മന്ത്രിസഭ ഉണ്ടായി. 282 അംഗ ബിജെപി ഒരു ഡസനിലേറെ സഖ്യകക്ഷികളെ കൂട്ടി ഭരണം തുടങ്ങി.കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും താണ വോട്ടും സീറ്റും നേടി തകർന്നടിഞ്ഞു. പ്രാദേശിക പാർട്ടികൾ പലതും ശക്തിനിലനിർത്തി. ലോക്സഭയിൽ ഔപചാരിക പ്രതിപക്ഷ നേതാവില്ലാതായി.
അഞ്ചുവർഷത്തിനുശേഷം വീണ്ടും ജനങ്ങളുടെ വിധിയെഴുത്തിനു സമയമായിരിക്കുന്നു. രാമക്ഷേത്രം, അച്ഛേ ദിൻ, 15 ലക്ഷം രൂപ തുടങ്ങിയ വാഗ്ദാനങ്ങൾ മുതൽ തൊഴിലില്ലായ്മയും മിന്നലാക്രമണങ്ങളും നോട്ട് നിരോധനവും ജിഎസ്ടിയും ഗോ സംരക്ഷണവും ഒക്കെ വിലയിരുത്തപ്പെടുന്ന വിധിയെഴുത്ത്.
(പരന്പര അവസാനിച്ചു)
2004
പാർട്ടി, ജയിച്ച സീറ്റിന്റെ എണ്ണം, ലഭിച്ച വോട്ട് (ശതമാനം) എന്ന ക്രമത്തിൽ
ആകെ സീറ്റ് 543
കോൺഗ്രസ് 145 (26.53)
ബിജെപി 138 (22.16)
സിപിഎം 43 (5.66)
സമാജ്വാദി പാർട്ടി 36 (4.32)
രാഷ്ട്രീയ ജനതാദൾ 24 (2.41)
ബിഎസ്പി 19 (5.33)
ഡിഎംകെ 16 (1.81)
ശിവസേന 12 (1.81)
ബിജെഡി 11 (1.3)
സിപിഐ 10 (1.41)
എൻസിപി 9 (1.8)
മറ്റുള്ളവർ 75 (21.21)
സ്വതന്ത്രർ 5 (4.25)
2009
ആകെ സീറ്റ് 543
കോൺഗ്രസ് 206 (28.55)
ബിജെപി 116 (18.8)
സമാജ്വാദി പാർട്ടി 23 (3.24)
ബിഎസ്പി 21 (6.17)
ജെഡിയു 20 (1.42)
തൃണമൂൽ കോൺഗ്രസ് 19 (3.19)
ഡിഎംകെ 18 (1.83)
സിപിഎം 16 (5.33)
ബിജെഡി 14 (1.58)
ശിവസേന 11 (1.5)
എൻസിപി 9 (2.04)
സിപിഐ 4 (1.43)
ആർജെഡി 4 (1.27)
മറ്റുള്ളവർ 53 (16.78)
2014
ആകെ സീറ്റ് 543
ബിജെപി 282 (31.34)
കോൺഗ്രസ് 44 (19.52)
എഡിഎംകെ 37 (3.27)
തൃണമൂൽ കോൺഗ്രസ് 34 (3.84)
ബിജെഡി 20 (1.71)
ശിവസേന 18 (1.85)
തെലുങ്കുദേശം 16 (2.55)
ടിആർഎസ് 11 (1.22)
സിപിഎം 9 (3.28)
വൈഎസ്ആർസിപി 9 (2.53)
എൻസിപി 6 (1.58)
എൽജെപി 6 (0.41)
സമാജ് വാദി പാർട്ടി 5 (3.37)
ആം ആദ്മി പാർട്ടി 4 (2.05)
ആർജെഡി 4 (1.34)
അകാലിദൾ 4 (0.66)
സിപിഐ 1 (0.79)
ബിഎസ്പി 0 (4.19)
മറ്റുള്ളവർ 33 (14.5)