ഭാരതീയം 1951-2019 / റ്റി.സി. മാത്യു
പമുലപർതി വെങ്കട നരസിംഹ റാവുവിനു പതിനഞ്ച് ഭാഷകൾ അറിയാമായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിമാരിലോ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റുമാരിലോ ഇത്രയും ഭാഷാജ്ഞാനം ഉണ്ടായിരുന്നവർ വേറെയില്ല.
1991-ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടാതിരുന്ന റാവുവിനെയാണു കോൺഗ്രസ് പ്രധാനമന്ത്രി പദത്തിലേക്കു കണ്ടെത്തിയത്. രാജ്യം വിദേശനാണ്യമില്ലാതെ വലയുന്ന വേള. എപ്പോഴാണു കടവും പലിശയും തിരിച്ചടയ്ക്കുന്നതു മുടങ്ങുക എന്നു പറയാൻ പറ്റാത്ത സാഹചര്യം.
ഉദാരവത്കരണം
ഈ സാഹചര്യം അവസരമാക്കിയെടുത്ത് ഇന്ത്യയുടെ സാന്പത്തിക നയം തിരുത്തിയെഴുതിയതു നരസിംഹ റാവുവാണ്. ധനമന്ത്രി ഡോ. മൻമോഹൻസിംഗ് റാവു നല്കിയ അവസരം ശരിയായി ഉപയോഗിച്ചു. ഓഹരി വിപണി മുതൽ ബാങ്കിംഗിൽ വരെ സമഗ്രമാറ്റം വന്നു. ഇറക്കുമതി നിയന്ത്രണങ്ങൾ കുറച്ചു. ഇറക്കുമതിച്ചുങ്കം ആഗോളനിലവാരത്തിലേക്കു താഴ്ത്തി. വിദേശ മൂലധനം വരാൻ വഴിയൊരുക്കി. വ്യവസായ ലൈസൻസിംഗ് അവസാനിപ്പിച്ചു.
ആഗോളവത്കരണവും ഉദാരവത്കരണവും രാജ്യത്തു മൂലധന നിക്ഷേപം വർധിപ്പിച്ചു. സന്പദ്ഘടന ചലനാത്മകമായി. ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സോഷ്യലിസ്റ്റ് ചായ്വുള്ളതും സർക്കാർ കേന്ദ്രീകൃതവുമായ സാന്പത്തിക നയമാണു റാവു-സിംഗ് ടീം തിരുത്തിയെഴുതിയത്.
വിദേശനയവും മാറി
വിദേശ നയത്തിലുമുണ്ടായി വലിയമാറ്റം. ഇസ്രയേലുമായുള്ള ബന്ധം പരസ്യമാക്കി. ഇസ്രയേലിന് എംബസി അനുവദിച്ചു. പഴയ ചേരിചേരായ്മയ്ക്കു സോവ്യറ്റ് യൂണിയൻ ശിഥിലമായ ശേഷമുള്ള ഏകധ്രുവലോകത്തിൽ പ്രസക്തിയില്ലെന്നു റാവു മനസിലാക്കി. അമേരിക്കയോടും ചൈനയോടുമുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തി. പ്രതിരോധസേനകളെ നവീകരിക്കാനും ഇന്ത്യയുടെ അണ്വായുധശേഷി വർധിപ്പിക്കാനും റാവു കാര്യമായി പ്രവർത്തിച്ചു.
ഇത്രയുമൊക്കെ ചെയ്ത റാവുവിനെ ഇന്നു കോൺഗ്രസുകാർ പോലും കാര്യമായി അനുസ്മരിക്കാറില്ല. പ്രധാന കാരണം ബാബറി മസ്ജിദ് തകർക്കപ്പെട്ടതാണ്. 1992 ഡിസംബറിൽ കർസേവകർ അയോധ്യയിൽ തന്പടിച്ച് മസ്ജിദ് തകർത്തതിനു റാവുവിന്റെ മൗനാനുമതി ഉണ്ടായിരുന്നെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. മുസ്ലിംകളെ കോൺഗ്രസിൽ നിന്ന് അകറ്റിയ വലിയ വിഷയമായി അത്. കോൺഗ്രസിന്റെ മതേതര പ്രതിച്ഛായയ്ക്കു മങ്ങലേറ്റു.
ഭൂരിപക്ഷം വാങ്ങിയെടുത്തു
ഭൂരിപക്ഷത്തിനു രണ്ടു ഡസനിലേറെ സീറ്റ് കുറവുണ്ടായിരുന്ന കോൺഗ്രസിന്റെ മന്ത്രിസഭയെയാണു നരസിംഹറാവു നയിച്ചത്. 1993-ൽ അവിശ്വാസപ്രമേയം വന്നപ്പോൾ എംപിമാരെ വിലയ്ക്കു വാങ്ങിയെന്ന ആക്ഷേപം റാവുവിനെ അധികാരനഷ്ടത്തിനു ശേഷവും വേട്ടയാടി. ജയിൽ ശിക്ഷയും ലഭിച്ചു. അപ്പീലിൽ വെറുതേ വിട്ടു. വേറെ രണ്ടു കേസുകൾ കൂടി റാവുവിനെതിരേ ഉണ്ടായെങ്കിലും അവയിൽ വെറുതേ വിടപ്പെട്ടു.
തമിഴ്പുലികളുടെ ചാവേറാക്രമണത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ചതാണ് 1991-ൽ കോൺഗ്രസിനെ 200 സീറ്റിനു മുകളിൽ എത്തിച്ചത്. 1996-ൽ റാവുവിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ചരിത്രത്തിലാദ്യമായി കോൺഗ്രസിന്റെ വോട്ട് 30 ശതമാനത്തിൽ താഴെയായി. മുസ്ലിം വോട്ട് നഷ്ടമായതിന്റെ ഫലം. പിന്നീട് ഇതുവരെ 30 ശതമാനത്തിലേക്കു മടങ്ങിവരാനും കോൺഗ്രസിനായില്ല.
പ്രാദേശിക ശക്തികൾ
നാലുവർഷത്തിനുള്ളിൽ മൂന്നു പൊതു തെരഞ്ഞെടുപ്പ് വേണ്ടിവന്നതാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തിന്റെ രണ്ടാം പകുതി. മുന്നണി മന്ത്രിസഭകൾ മാത്രമേ 1996 മുതൽ കേന്ദ്രത്തിൽ ഉണ്ടായിട്ടുള്ളൂ. 1989 മുതലുള്ള ഏഴു പൊതു തെരഞ്ഞെടുപ്പുകളിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിട്ടുമില്ല.
ഇതോടൊപ്പം പ്രാദേശിക പാർട്ടികളുടെ വളർച്ചയാണു രാജ്യം കണ്ടത്. 1967-ൽ ഡിഎംകെ തമിഴ്നാട്ടിൽ അധികാരം പിടിച്ചപ്പോൾ അതൊരു അപവാദം മാത്രമായി പരിഗണിക്കപ്പെട്ടു. പിന്നീട് പലേടത്തും പ്രാദേശിക പാർട്ടികൾ വളർന്നെങ്കിലും എഴുപതുകളിൽ അവ ദേശീയ പാർട്ടികളിൽ ലയിക്കുകയാണു ചെയ്തത്.
വീണ്ടും 1980കളും 1990കളും ശിഥിലീകരണ പ്രവണത വളർത്തി. മഹാരാഷ്ട്ര (ശിവസേന, എൻസിപി), ആന്ധ്രപ്രദേശ് (തെലുങ്കുദേശം), ഒഡീഷ (ബിജു ജനതാദൾ), പശ്ചിമബംഗാൾ (തൃണമൂൽ കോൺഗ്രസ്), ബിഹാർ (രാഷ്ട്രീയ ജനതാദൾ, സമതാപാർട്ടി, ജനതാദൾ-യു), ഉത്തർപ്രദേശ് (സമാജ് വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ, ബഹുജൻ സമാജ് പാർട്ടി) ഹരിയാന (ഇന്ത്യൻ നാഷണൽ ലോക്ദൾ), പഞ്ചാബ് (ശിരോമണി അകാലിദൾ) തുടങ്ങിയ സംസ്ഥാനങ്ങൾ തമിഴ്നാട് പോലെ പ്രാദേശിക പാർട്ടികളുടെ വിഹാര കേന്ദ്രങ്ങളായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും സിക്കിമും ജമ്മു കാഷ്മീരും അങ്ങനെ തന്നെ.
കേസരിയുടെ പരാജയം
ഈ പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കി മാത്രമേ ഭരണം പിടിക്കാനാവൂ എന്ന നിലയിലായിരുന്നു 1996-99 കാലത്ത് വലിയ ദേശീയ പാർട്ടികൾ. നരസിംഹറാവുവിൽ നിന്നു കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത സീതാറാം കേസരിക്കു കോൺഗ്രസിന്റെ കൂടെ കക്ഷികളെ അണിനിരത്താനായില്ല. പാർട്ടിയിൽ അദ്ദേഹത്തിനു സ്വീകാര്യത ലഭിച്ചുമില്ല. 1998 മാർച്ചിൽ കേസരിയെ മാറ്റി സോണിയ ഗാന്ധി പാർട്ടിയധ്യക്ഷ ആയിട്ടും സാഹചര്യത്തിൽ പെട്ടെന്നു മാറ്റമുണ്ടാക്കാനായില്ല. 1998-ലും 99-ലും കോൺഗ്രസിനു സീറ്റ് കുറയുക തന്നെ ചെയ്തു. അതിനിടെ അവരുടെ വിദേശ ജനനം വിഷയമാക്കി ശരത് പവാറും മറ്റും പാർട്ടി വിടുകയും ചെയ്തു.
എന്നാൽ, 2004 ആയപ്പോഴേക്കു കോൺഗ്രസിനു കുറെ കക്ഷികളെ ചുറ്റും കൂട്ടാൻ സാധിച്ചു. പല സംസ്ഥാനങ്ങളിലും ചെറിയ സഖ്യങ്ങൾ ഉണ്ടാക്കിയാണു 2004-ൽ മത്സരിച്ചതും. അതു വിജയകരവുമായി.
വീഴ്ത്തൽ രാഷ്ട്രീയം
1996-ൽ 161 സീറ്റ് നേടിയ ബിജെപി ആദ്യം മന്ത്രിസഭ ഉണ്ടാക്കി. എന്നാൽ, കൂട്ടുകൂടാൻ കക്ഷികളെ കിട്ടാതെ വന്നപ്പോൾ 13-ാം ദിവസം എ.ബി. വാജ്പേയിക്കു രാജിവയ്ക്കേണ്ടിവന്നു. പിന്നീടു പ്രധാനമന്ത്രിയായതു കർണാടക ജനതാദൾ നേതാവ് എച്ച്.ഡി. ദേവഗൗഡ. ഒരു വർഷം തികയുംമുന്പ് കോൺഗ്രസ് ഗൗഡയ്ക്കുള്ള പിന്തുണ പിൻവലിച്ചു. ഗൗഡ രാജിവച്ചു. വീണ്ടും കോൺഗ്രസ് പിന്തുണയോടെ ഐക്യമുന്നണി മന്ത്രിസഭ വന്നു. ഐ.കെ. ഗുജ്റാളായിരുന്നു പ്രധാനമന്ത്രി. രാജീവ്ഗാന്ധി വധം സംബന്ധിച്ച ജയിൻ കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചപ്പോൾ ഗുജ്റാളും രാജിവച്ചു.
അവിശ്വാസത്തിൽ വാജ്പേയി
1998-ലെ തെരഞ്ഞെടുപ്പിൽ ബിജെപി 182 സീറ്റുകളിലേക്കു കയറി. കൂടുതൽ സഖ്യകക്ഷികൾ ഉണ്ടായിരുന്നെങ്കിലും ബിജെപി നയിച്ച എൻഡിഎയ്ക്ക് 254 സീറ്റേ ലഭിച്ചുള്ളൂ. എങ്കിലും ചില ബാഹ്യപിന്തുണകൾ ഉറപ്പാക്കി എ.ബി. വാജ്പേയി പ്രധാനമന്ത്രിയായി. പക്ഷേ, ഒരു വർഷത്തിനു ശേഷം 18 അംഗ എഡിഎംകെ സഖ്യംവിട്ടു. തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രിസഭയെ ഡിസ്മിസ് ചെയ്യണമെന്ന ആവശ്യം വാജ്പേയി സാധിച്ചുകൊടുക്കാത്തതാണു കാരണം. ലോക്സഭയിൽ അവിശ്വാസ പ്രമേയം ഒരു വോട്ടിനു ഭൂരിപക്ഷത്തിൽ വിജയിച്ചു. വാജ്പേയി രാജിവച്ചു.
പിന്നീടു മന്ത്രിസഭ ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും വേണ്ടത്ര പിന്തുണ സമാഹരിക്കാനായില്ല. രാജ്യം തെരഞ്ഞെടുപ്പിലേക്കു നീങ്ങി. സഖ്യത്തിലൂടെ വീണ്ടും വാജ്പേയി പ്രധാനമന്ത്രിയായി. തെരഞ്ഞെടുപ്പിനു മുന്പ് കാർഗിൽ യുദ്ധം നടന്നു. യുദ്ധം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നു പരക്കെ കരുതിയെങ്കിലും വലിയ സ്വാധീനം ഉണ്ടായതായി കണ്ടില്ല. ബിജെപിയുടെ സീറ്റ് പഴയതു (182) തന്നെയായിരുന്നു. ഉത്തർപ്രദേശിൽ പാർട്ടിയുടെ സീറ്റുകൾ 57-ൽ നിന്ന് 29 ആയി കുറയുകയാണുണ്ടായത്. എന്നാൽ, കൂടുതൽ സഖ്യകക്ഷികളുണ്ടായിരുന്നതിനാൽ എൻഡിഎയ്ക്ക് 303 സീറ്റ് ലഭിച്ചു.
ജനതാദൾ-യു, ശിവസേന, ഡിഎംകെ, ബിജു ജനതാദൾ, തൃണമൂൽ കോൺഗ്രസ്, ആസാം ഗണപരിഷത്ത്, നാഷണൽ കോൺഫറൻസ്, രാഷ്ട്രീയ ലോക്ദൾ, അകാലിദൾ, എംഡിഎംകെ, പിഎംകെ കക്ഷികൾ ഉൾപ്പെട്ട എൻഡിഎ തെലുങ്കുദേശത്തിന്റെ ബാഹ്യപിന്തുണയോടെ ഭരണത്തിലേറി. ബിജെപിയുടെ മതേതരമുഖമായ വാജ്പേയി മൂന്നാംവട്ടം പ്രധാനമന്ത്രിയായി.
അഞ്ചുവർഷം തികയാൻ ആറുമാസം ഉണ്ടായിരുന്നപ്പോഴാണു 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായിട്ടാണു ബിജെപി മത്സരത്തിനിറങ്ങിയത്. രാജ്യത്തെ പൊതുവായ സാന്പത്തിക വളർച്ച കണക്കിലെടുത്തായിരുന്നു ആ മുദ്രാവാക്യം. എന്നാൽ, പ്രചാരണവേളയിൽ വാജ്പേയിയുടെ മണ്ഡലമായ ലക്നോവിൽ ബിജെപി നടത്തിയ സൗജന്യ സാരി വിതരണത്തിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി സ്ത്രീകൾ മരിച്ച ദുരന്തം തിളങ്ങുന്ന ഇന്ത്യയുടെ മറുപുറം കാണിക്കുന്നതായി.
(തുടരും)
1996
പാർട്ടി, ജയിച്ച സീറ്റിന്റെ എണ്ണം, ലഭിച്ച വോട്ട് (ശതമാനം) എന്ന ക്രമത്തിൽ
ആകെ 543
ബിജെപി 161 (20.29)
കോൺഗ്രസ് 140 (28.8)
ജനതാദൾ 46 (8.08)
സിപിഎം 32 (6.12)
സിപിഐ 12 (1.97)
സമതാ പാർട്ടി 8 (2.17)
തിവാരി കോൺഗ്രസ് 4 (1.46)
തമിഴ് മാനില കോൺഗ്രസ് 20 (2.19)
ഡിഎംകെ 17 (2.14)
സമാജ്വാദി 17 (3.28)
തെലുങ്കുദേശം 16 (2.97)
ശിവസേന 15 (1.49)
ബിഎസ്പി 11 (4.02)
അകാലിദൾ 8 (0.76)
മറ്റു പാർട്ടികൾ 27 (8.76)
സ്വതന്ത്രർ 9 (6.28)
1998
പാർട്ടി, ജയിച്ച സീറ്റിന്റെ എണ്ണം, ലഭിച്ച വോട്ട് (ശതമാനം) എന്ന ക്രമത്തിൽ
ആകെ 543
ബിജെപി 182 (25.59)
കോൺഗ്രസ് 141 (25.82)
സിപിഎം 32 (5.16)
സമതാപാർട്ടി 12 (1.76)
സിപിഐ 9 (1.75)
ജനതാദൾ 6 (1.76)
ബിഎസ്പി 5 (4.67)
സമാജ്വാദി 20 (4.93)
എഡിഎംകെ 18 (1.83)
രാഷ്ട്രീയ ജനതാദൾ 17 (2.78)
തെലുങ്കുദേശം 12 (2.77)
തൃണമൂൽ കോൺ. 7 (2.42)
ശിവസേന 6 (1.77)
മറ്റുപാർട്ടികൾ 70 (13.16)
സ്വതന്ത്രർ 6 (2.37)
1999
പാർട്ടി, ജയിച്ച സീറ്റിന്റെ എണ്ണം, ലഭിച്ച വോട്ട് (ശതമാനം) എന്ന ക്രമത്തിൽ
ആകെ 543
ബിജെപി 182 (23.75)
കോൺഗ്രസ് 114 (28.3)
സിപിഎം 33 (5.4)
ജെഡി-യു 21 (3.1)
ബിഎസ്പി 14 (4.16)
സിപിഐ 4 (1.48)
ജെഡി-എസ് 1 (0.91)
തെലുങ്ക്ദേശം 29 (3.65)
സമാജ്വാദി 26 (3.76)
ശിവസേന 15 (1.56)
ഡിഎംകെ 12 (1.73)
എഡിഎംകെ 10 (1.93)
ബിജെഡി 10 (1.2)
തൃണമൂൽ 8 (2.57)
എൻസിപി 8 (2.29)
ആർജെഡി 7 (2.79)
മറ്റുപാർട്ടികൾ 43 (11.67)
സ്വതന്ത്രർ 6 (2.74)