രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. അപ്രതീക്ഷിതമായാണു രാഷ്ട്രീയത്തിൽ ചുഴികളും തിരിവുകളും സംഭവിക്കുന്നത്. ഇങ്ങനെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാഹചര്യങ്ങളെ തങ്ങൾക്ക് അനുകൂലമായി തിരിക്കുന്നതിലാണ് ഒരോ നേതാവിന്റെയും ഭരണാധികാരിയുടെയും പ്രാഗത്ഭ്യം. ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിലും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇപ്രകാരമുള്ള ഒരു ഗതിമാറ്റമാണ്. വളരെ പെട്ടെന്നാണു ദേശീയ രാഷ്ട്രീയം ചർച്ച ചെയ്തുകൊണ്ടിരുന്ന വിഷയങ്ങൾ പലതും അപ്രസക്തമാവുകയും പുൽവാമയിലെ തീവ്രവാദി ആക്രമണവും ദേശീയ സുരക്ഷയും പാക്കിസ്ഥാന്റെ അതിർത്തി കടന്നുള്ള മിന്നലാക്രമണവുമൊക്കെ ദേശീയ ശ്രദ്ധയിലേക്കു കടന്നുവരികയും ചെയ്തത്.
പതിനേഴാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഏതു നിമിഷവും പ്രതീക്ഷിച്ചുനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിൽ സംഭവിക്കുന്ന വഴിത്തിരിവുകൾ സമ്മതിദായകരുടെ ശ്രദ്ധയെയും അവരുടെ വിധിയെഴുത്തിനെയും സ്വാധീനിക്കും. ഫെബ്രുവരി പതിനാലിനു പുൽവാമയിൽ ഭീകരവാദി ആക്രമണം ഉണ്ടാകുന്നതിനുമുമ്പ് കടുത്ത പ്രതിരോധത്തിൽ ആയിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയും ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഉണ്ടായ പരാജയങ്ങളും രണ്ടു ഡസനോളം പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രൂപപ്പെട്ടുവന്ന മഹാസഖ്യവും റഫാൽ യുദ്ധവിമാന കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടർച്ചയായി നടത്തുന്ന കടന്നാക്രമണങ്ങളും പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങളും ദേശീയ ജനാധിപത്യ സഖ്യത്തിൽനിന്നുണ്ടായ കൊഴിഞ്ഞുപോക്കുകളും വ്യാപകമായ കർഷക പ്രക്ഷോഭങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വലിയ പ്രതിരോധത്തിൽ ആക്കിയിരുന്നു.
മോദിയുടെ നേതൃത്വത്തിൽ ഒരു തെരഞ്ഞെടുപ്പുകൂടി നേരിടുന്നതിലുള്ള അസ്വസ്ഥത ബിജെപിയുടെ മുതിർന്ന പല നേതാക്കന്മാരുടെയും ഭാഗത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായി. ആർഎസ്എസിന്റെ കണ്ണിലുണ്ണിയായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മോദിയെക്കുറിച്ചുള്ള ദ്വയാർഥം വരുന്ന പല പ്രസ്താവനകൾക്കും പിന്നിൽ സംഘ പരിവാറിന്റെ ആശീർവാദം ഉള്ളതായി കണക്കാക്കപ്പെട്ടിരുന്നു . മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരേ ബിജെപിയിൽ അതൃപ്തി വളരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുകൾ ഗണ്യമായി കുറയുമെന്നും പാർട്ടിക്കോ മുന്നണിക്കോ ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ല എന്നുമായിരുന്നു പുറത്തുവന്ന അഭിപ്രായസർവേകളുടെ പ്രവചനം. മോദി പ്രധാനമന്ത്രി ആയതിനു ശേഷം അദ്ദേഹത്തിന്റെ ജനപ്രീതിയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ സർവേ ഫലങ്ങളാണ് ഫെബ്രുവരി ആദ്യം പുറത്തുവന്നത്. ഇതോടൊപ്പം രാഹുൽ ഗാന്ധിയുടെ ജനസമ്മതിയിൽ വൻ കുതിച്ചുകയറ്റം ഉണ്ടായി. പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയിൽ ഒരു ഭരണമാറ്റത്തിന്റെ സൂചനകൾ അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ പുറത്തുവിട്ടു.
ഇപ്രകാരം ദേശീയ രാഷ്ട്രീയം കലുഷിതമായി നിൽക്കുമ്പോഴാണ് ഫെബ്രുവരി പതിനാലിന് അപ്രതീക്ഷിതമായി പുൽവാമയിൽ തീവ്രവാദി ആക്രമണം ഉണ്ടാകുന്നത്. നാൽപ്പതോളം ധീര ജവാന്മാരുടെ ജീവൻ കവർന്നെടുത്ത തീവ്രവാദി ആക്രമണത്തെ അപലപിക്കുന്നതിൽ രാജ്യം ഒറ്റക്കെട്ടായി നിന്നപ്പോഴും മോദി സർക്കാരിന്റെ പാളിപ്പോയ കാഷ്മീർ നയത്തിനെതിരേ വിമർശനം പല കോണുകളിൽനിന്നും ഉണ്ടായി. ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരുന്ന പത്തു വർഷം കാഷ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരെ ഇന്ത്യയുടെ മുഖ്യധാരയോട് ചേർത്തുനിർത്തുന്നതിനുള്ള ശ്രമങ്ങളുണ്ടായി.
കാഷ്മീരിലെ ചെറുപ്പക്കാരെ തീവ്രവാദത്തിൽനിന്നു പിന്തിരിപ്പിക്കുന്നതിനായി വലിയ തൊഴിലവസരങ്ങളാണ് ഇക്കാലയളവിൽ സംസ്ഥാനത്തു സൃഷ്ടിക്കപ്പെട്ടത്. കാഷ്മീരിന്റെ അടിസ്ഥാന വികസനത്തിന് പതിനായിരക്കണക്കിന് കോടി രൂപയുടെ വൻ വികസന പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു. പത്തു കിലോമീറ്ററോളം നീളുന്ന ലോകത്തെതന്നെ വലിയ തുരങ്ക പാതകളിൽ ഒന്നായ പട്നി ടോപ്പ് പാതയ്ക്ക് തറക്കല്ലിട്ടതു മൻമോഹൻ സിംഗ് സർക്കാരാണ്. അതുപോലെ ജമ്മു- ഉധംപുർ റെയിൽവേ ലൈൻ ഉൾപ്പെടെ വൻ വികസന പദ്ധതികൾ യുപിഎ സർക്കാരിന്റെ കാലത്തുണ്ടായി .
കാഷ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് നടപ്പാക്കിയ പദ്ധതികളോടു ജനങ്ങൾ അനുകൂലമായി പ്രതികരിച്ചതിന്റെ നേർചിത്രമായിരുന്നു നിരവധി വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വലിയ ജനപങ്കാളിത്തത്തോടെ നടത്താൻ സാധിച്ചത്. കൂടാതെ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് മുന്നണി സർക്കാരും കേന്ദ്ര സർക്കാരിനൊപ്പം നിന്നതുകൊണ്ടു കാഷ്മീർ രാഷ്ട്രീയം ക്രിയാത്മകമായി മുന്നോട്ടുപോകുന്നതിനു സാധിച്ചിരുന്നു. ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷവും കാഷ്മീരിലെ മുസ്ലിം ഭൂരിപക്ഷവും തമ്മിലുള്ള രസതന്ത്രം ചേർത്തുകൊണ്ടുപോകുന്നതിനും ഈ മുന്നണി സർക്കാരിനു സാധിച്ചിരുന്നു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള വർഗീയ ചേരിതിരിവാണ് കാഷ്മീരിൽ ഉണ്ടായത്. തെരഞ്ഞെടുപ്പിനു മുമ്പ് വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ച ബിജെപിയും പിഡിപിയും തെരഞ്ഞെടുപ്പിനുശേഷം അധികാരമെന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി ഒന്നിച്ചു. എന്നാൽ, അധികാരത്തിനുവേണ്ടി ഏച്ചുകെട്ടി ഉണ്ടാക്കിയ ബിജെപി- പിഡിപി സർക്കാരിനു കാഷ്മീരിലെ ജനങ്ങളുടെ ഭാഗത്തുനിന്നു സ്വീകാര്യത ഉണ്ടായില്ല . വിഘടനവാദികളോടും അവരുടെ നിലപാടുകളോടും ഭരണകക്ഷിയായ പിഡിപി സ്വീകരിച്ച അയഞ്ഞ സമീപനവും ഇക്കാലത്തു കാഷ്മീരിൽ വീണ്ടും തീവ്രവാദം ശക്തിപ്പെടുന്നതിനു കാരണമായി.
അവസാനം മുന്നണി സർക്കാർ തകർന്നതും ഇതര പാർട്ടികളിൽ പിളർപ്പുണ്ടാക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളും ബദൽ സർക്കാരിനുള്ള സാധ്യത നിലനിൽക്കെത്തന്നെ അപ്രതീക്ഷിതമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതുമൊക്കെ കാഷ്മീരിലെ ജനങ്ങളിൽ ഒരുവിഭാഗത്തിന്റെ ഇന്ത്യാവിരുദ്ധ മനോഭാവം ശക്തമാകുന്നതിനു കാരണമായി. ഇതിന്റെ തുടർച്ചയായി സുരക്ഷാ സൈനികർക്കെതിരേ കാഷ്മീരിന്റെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. മോദി സർക്കാർ പിന്തുടർന്ന കാഷ്മീർ നയം പാളി എന്നു പറയാം.
പുൽവാമ ആക്രമണത്തിന് ഇന്ത്യൻ സൈന്യം പാക്കിസ്ഥാനു തിരിച്ചടി നൽകിയ ദിവസം രാജസ്ഥാനിലെ ബിജെപി റാലിയിൽ പ്രധാനമന്ത്രി പറഞ്ഞതു കഴിഞ്ഞ തവണത്തെപ്പോലെ തനിക്ക് ഒരവസരം കൂടി തരണം എന്നാണ്. ഒരു ഇടവേളയ്ക്കുശേഷം ഇപ്പോൾ വീണ്ടും റഫാൽ ഇടപാട് ചർച്ചയായിരിക്കുന്നു. ഈ പൊതുതെരഞ്ഞെടുപ്പിന്റെ അജൻഡ വ്യക്തമായിത്തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നു പറയാം.
പ്രഫ. റോണി കെ. ബേബി
പതിനേഴാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഏതു നിമിഷവും പ്രതീക്ഷിച്ചുനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിൽ സംഭവിക്കുന്ന വഴിത്തിരിവുകൾ സമ്മതിദായകരുടെ ശ്രദ്ധയെയും അവരുടെ വിധിയെഴുത്തിനെയും സ്വാധീനിക്കും. ഫെബ്രുവരി പതിനാലിനു പുൽവാമയിൽ ഭീകരവാദി ആക്രമണം ഉണ്ടാകുന്നതിനുമുമ്പ് കടുത്ത പ്രതിരോധത്തിൽ ആയിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയും ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഉണ്ടായ പരാജയങ്ങളും രണ്ടു ഡസനോളം പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രൂപപ്പെട്ടുവന്ന മഹാസഖ്യവും റഫാൽ യുദ്ധവിമാന കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടർച്ചയായി നടത്തുന്ന കടന്നാക്രമണങ്ങളും പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങളും ദേശീയ ജനാധിപത്യ സഖ്യത്തിൽനിന്നുണ്ടായ കൊഴിഞ്ഞുപോക്കുകളും വ്യാപകമായ കർഷക പ്രക്ഷോഭങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വലിയ പ്രതിരോധത്തിൽ ആക്കിയിരുന്നു.
മോദിയുടെ നേതൃത്വത്തിൽ ഒരു തെരഞ്ഞെടുപ്പുകൂടി നേരിടുന്നതിലുള്ള അസ്വസ്ഥത ബിജെപിയുടെ മുതിർന്ന പല നേതാക്കന്മാരുടെയും ഭാഗത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായി. ആർഎസ്എസിന്റെ കണ്ണിലുണ്ണിയായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മോദിയെക്കുറിച്ചുള്ള ദ്വയാർഥം വരുന്ന പല പ്രസ്താവനകൾക്കും പിന്നിൽ സംഘ പരിവാറിന്റെ ആശീർവാദം ഉള്ളതായി കണക്കാക്കപ്പെട്ടിരുന്നു . മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരേ ബിജെപിയിൽ അതൃപ്തി വളരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുകൾ ഗണ്യമായി കുറയുമെന്നും പാർട്ടിക്കോ മുന്നണിക്കോ ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ല എന്നുമായിരുന്നു പുറത്തുവന്ന അഭിപ്രായസർവേകളുടെ പ്രവചനം. മോദി പ്രധാനമന്ത്രി ആയതിനു ശേഷം അദ്ദേഹത്തിന്റെ ജനപ്രീതിയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ സർവേ ഫലങ്ങളാണ് ഫെബ്രുവരി ആദ്യം പുറത്തുവന്നത്. ഇതോടൊപ്പം രാഹുൽ ഗാന്ധിയുടെ ജനസമ്മതിയിൽ വൻ കുതിച്ചുകയറ്റം ഉണ്ടായി. പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയിൽ ഒരു ഭരണമാറ്റത്തിന്റെ സൂചനകൾ അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ പുറത്തുവിട്ടു.
ഇപ്രകാരം ദേശീയ രാഷ്ട്രീയം കലുഷിതമായി നിൽക്കുമ്പോഴാണ് ഫെബ്രുവരി പതിനാലിന് അപ്രതീക്ഷിതമായി പുൽവാമയിൽ തീവ്രവാദി ആക്രമണം ഉണ്ടാകുന്നത്. നാൽപ്പതോളം ധീര ജവാന്മാരുടെ ജീവൻ കവർന്നെടുത്ത തീവ്രവാദി ആക്രമണത്തെ അപലപിക്കുന്നതിൽ രാജ്യം ഒറ്റക്കെട്ടായി നിന്നപ്പോഴും മോദി സർക്കാരിന്റെ പാളിപ്പോയ കാഷ്മീർ നയത്തിനെതിരേ വിമർശനം പല കോണുകളിൽനിന്നും ഉണ്ടായി. ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരുന്ന പത്തു വർഷം കാഷ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരെ ഇന്ത്യയുടെ മുഖ്യധാരയോട് ചേർത്തുനിർത്തുന്നതിനുള്ള ശ്രമങ്ങളുണ്ടായി.
കാഷ്മീരിലെ ചെറുപ്പക്കാരെ തീവ്രവാദത്തിൽനിന്നു പിന്തിരിപ്പിക്കുന്നതിനായി വലിയ തൊഴിലവസരങ്ങളാണ് ഇക്കാലയളവിൽ സംസ്ഥാനത്തു സൃഷ്ടിക്കപ്പെട്ടത്. കാഷ്മീരിന്റെ അടിസ്ഥാന വികസനത്തിന് പതിനായിരക്കണക്കിന് കോടി രൂപയുടെ വൻ വികസന പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു. പത്തു കിലോമീറ്ററോളം നീളുന്ന ലോകത്തെതന്നെ വലിയ തുരങ്ക പാതകളിൽ ഒന്നായ പട്നി ടോപ്പ് പാതയ്ക്ക് തറക്കല്ലിട്ടതു മൻമോഹൻ സിംഗ് സർക്കാരാണ്. അതുപോലെ ജമ്മു- ഉധംപുർ റെയിൽവേ ലൈൻ ഉൾപ്പെടെ വൻ വികസന പദ്ധതികൾ യുപിഎ സർക്കാരിന്റെ കാലത്തുണ്ടായി .
കാഷ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് നടപ്പാക്കിയ പദ്ധതികളോടു ജനങ്ങൾ അനുകൂലമായി പ്രതികരിച്ചതിന്റെ നേർചിത്രമായിരുന്നു നിരവധി വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വലിയ ജനപങ്കാളിത്തത്തോടെ നടത്താൻ സാധിച്ചത്. കൂടാതെ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് മുന്നണി സർക്കാരും കേന്ദ്ര സർക്കാരിനൊപ്പം നിന്നതുകൊണ്ടു കാഷ്മീർ രാഷ്ട്രീയം ക്രിയാത്മകമായി മുന്നോട്ടുപോകുന്നതിനു സാധിച്ചിരുന്നു. ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷവും കാഷ്മീരിലെ മുസ്ലിം ഭൂരിപക്ഷവും തമ്മിലുള്ള രസതന്ത്രം ചേർത്തുകൊണ്ടുപോകുന്നതിനും ഈ മുന്നണി സർക്കാരിനു സാധിച്ചിരുന്നു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള വർഗീയ ചേരിതിരിവാണ് കാഷ്മീരിൽ ഉണ്ടായത്. തെരഞ്ഞെടുപ്പിനു മുമ്പ് വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ച ബിജെപിയും പിഡിപിയും തെരഞ്ഞെടുപ്പിനുശേഷം അധികാരമെന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി ഒന്നിച്ചു. എന്നാൽ, അധികാരത്തിനുവേണ്ടി ഏച്ചുകെട്ടി ഉണ്ടാക്കിയ ബിജെപി- പിഡിപി സർക്കാരിനു കാഷ്മീരിലെ ജനങ്ങളുടെ ഭാഗത്തുനിന്നു സ്വീകാര്യത ഉണ്ടായില്ല . വിഘടനവാദികളോടും അവരുടെ നിലപാടുകളോടും ഭരണകക്ഷിയായ പിഡിപി സ്വീകരിച്ച അയഞ്ഞ സമീപനവും ഇക്കാലത്തു കാഷ്മീരിൽ വീണ്ടും തീവ്രവാദം ശക്തിപ്പെടുന്നതിനു കാരണമായി.
അവസാനം മുന്നണി സർക്കാർ തകർന്നതും ഇതര പാർട്ടികളിൽ പിളർപ്പുണ്ടാക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളും ബദൽ സർക്കാരിനുള്ള സാധ്യത നിലനിൽക്കെത്തന്നെ അപ്രതീക്ഷിതമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതുമൊക്കെ കാഷ്മീരിലെ ജനങ്ങളിൽ ഒരുവിഭാഗത്തിന്റെ ഇന്ത്യാവിരുദ്ധ മനോഭാവം ശക്തമാകുന്നതിനു കാരണമായി. ഇതിന്റെ തുടർച്ചയായി സുരക്ഷാ സൈനികർക്കെതിരേ കാഷ്മീരിന്റെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. മോദി സർക്കാർ പിന്തുടർന്ന കാഷ്മീർ നയം പാളി എന്നു പറയാം.
പുൽവാമ ആക്രമണത്തിന് ഇന്ത്യൻ സൈന്യം പാക്കിസ്ഥാനു തിരിച്ചടി നൽകിയ ദിവസം രാജസ്ഥാനിലെ ബിജെപി റാലിയിൽ പ്രധാനമന്ത്രി പറഞ്ഞതു കഴിഞ്ഞ തവണത്തെപ്പോലെ തനിക്ക് ഒരവസരം കൂടി തരണം എന്നാണ്. ഒരു ഇടവേളയ്ക്കുശേഷം ഇപ്പോൾ വീണ്ടും റഫാൽ ഇടപാട് ചർച്ചയായിരിക്കുന്നു. ഈ പൊതുതെരഞ്ഞെടുപ്പിന്റെ അജൻഡ വ്യക്തമായിത്തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നു പറയാം.
പ്രഫ. റോണി കെ. ബേബി