സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
വിഷമദ്യ ദുരന്തത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ആസാമിലെ തേയിലത്തോട്ടം മേഖല. രാജ്യത്തെ തന്നെ ഏറ്റവും ദരിദ്രരായ തൊഴിലാളികളാണ് ആസാം തേയിലത്തോട്ടങ്ങളിലുള്ളത്. വളരെ താഴ്ന്ന വരുമാനവും തീർത്തും പരിതാപകരമായ ജീവിത സാഹചര്യങ്ങളും നിലനിൽക്കുന്ന ഈ മേഖലയിലുണ്ടായ ദുരന്തം രാജ്യത്തിനുതന്നെ നാണക്കേടാണ്.
ഇവിടത്തെ പട്ടിണിപ്പാവങ്ങളുടെ വേദനകളും നൊമ്പരങ്ങളും കേൾക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ആർക്കും വേണ്ടാത്തവരായി ജീവിക്കുന്ന ഇവർക്കുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഈ ദരിദ്രർക്കുമേൽ മാത്രം കെട്ടിവച്ച് കൈകഴുകാനാണ് അധികാരികളും തോട്ടം ഉടമകളുമെല്ലാം ശ്രമിക്കുന്നത്.
വേതനവർധനവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും വേണമെന്ന ആസാമിലെ തേയിലത്തോട്ടം തൊഴിലാളികളുടെ രോദനങ്ങൾക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോകത്ത് ഏറ്റവും രുചിയേറിയ തേയില ഉത്പാദിപ്പിക്കാൻ ചോര നീരാക്കുന്ന ഇവർ തലമുറകളായി അടിമവേല പോലെയാണ് ഈ തോട്ടങ്ങളിൽ ജീവിതം ഹോമിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന വിഷമദ്യദുരന്തം പോലും നിർദയമായ ഈ അവഗണനയുടെ ഫലമാണെന്നു പറയേണ്ടിവരും.
അനാഥബാല്യങ്ങൾ 37
ഗൊലാഗട്ട്, ജോർഹട്ട് ജില്ലകളിലായി ഇതിനോടകം 160 പേരാണ് മരിച്ചത്. ആദ്യമരണം റിപ്പോർട്ട് ചെയ്തതു കഴിഞ്ഞമാസം 21നായിരുന്നു. അഞ്ഞൂറിലധികം പേർ മദ്യദുരന്തത്തിന് ഇരകളായി ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതിൽ പലരുടേയും അവസ്ഥ അതീവ ഗുരുതരമാണ്. നിരവധിപ്പേരുടെ കാഴ്ച നഷ്ടപ്പെട്ടുകഴിഞ്ഞു. ഗൊലാഗട്ട് ജില്ലയിലാണ് കൂടുതൽപ്പേർ മരിച്ചത്.
മദ്യദുരന്തത്തിന്റെ ഇരകളായി 37കുട്ടികൾ അനാഥരാക്കപ്പെട്ടിരിക്കുന്നു എന്നതാണ് അതീവ ദുഃഖകരം. മാതാപിതാക്കൾ വിഷമദ്യം കഴിച്ചു മരിച്ചതോടെയാണ് ഇത്രയധികം കുട്ടികൾ നിരാലംബരായത്. രണ്ടുവയസുമുതൽ 16 വയസുവരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. 32 കുട്ടികൾ ഗൊലാഗട്ട് ജില്ലയിൽ മാത്രം അനാഥരായി. ഇവരെയെല്ലാം ബാലാവകാശ നിയമപ്രകാരം സംരക്ഷിക്കാനും വിദ്യാഭ്യാസമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനും സർക്കാർ പദ്ധതി തയാറാക്കുന്നുണ്ട്.
അനാഥരാക്കപ്പെട്ട കുട്ടികളുടെ എണ്ണം ഇനിയും കൂടാനിടയുണ്ടെന്നാണു ശിശുക്ഷേമ സമിതി പ്രവർത്തകർ വിലയിരുത്തുന്നത്. മരിച്ചവരുടെ ആശ്രിതർക്കു രണ്ടു ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചു. ഈ തുക കൈക്കലാക്കാൻ അനാഥരായ കുട്ടികളെ ചില ബന്ധുക്കൾ ഉപയോഗിക്കുന്നുവെന്നും ശിശുക്ഷേമ സമിതി പ്രവർത്തകർ കണ്ടെത്തി. മാതാപിതാക്കൾ മരിച്ചിട്ടും കുട്ടികളെ ശിശുക്ഷേമ സമിതിക്കു മുന്നിൽ ഹാജരാക്കാൻ ഇത്തരക്കാർ തയാറാകുന്നില്ല.
167 രൂപ കൂലിക്കാർ
ലോകത്തിലെ ഏറ്റവും രുചിയേറിയ തേയില ഉത്പാദിപ്പിക്കുന്ന ആസാം മലനിരകളിൽ തൊഴിലാളികൾ അനുഭവിക്കുന്ന കഷ്ടതകൾ ആരുടേയും കരളലയിക്കുന്നതാണ്. സംസ്ഥാനത്തെ 850 തോട്ടങ്ങളിലായി 65 ലക്ഷത്തോളം തൊഴിലാളികളാണുള്ളത്. സംസ്ഥാനജനസംഖ്യയുടെ 18 ശതമാനത്തോളം വരുമിത്. ഇതിൽ 40 ലക്ഷത്തോളം പേർ ആദിവാസി വിഭാഗത്തിൽപ്പെടുന്നവരാണ്.
167 രൂപയാണ് ഇവർക്കു കിട്ടുന്ന ശരാശരി ദിവസക്കൂലി. 2017വരെ ഇത് 137 രൂപയായിരുന്നു.
കഴിഞ്ഞവർഷം ജനുവരിയിൽ ഏഴു ലക്ഷത്തോളം പേർക്ക് 2500 രൂപവീതം ആനുകൂല്യം ലഭിച്ചതാണ് ഏറെക്കാലത്തിനിടയിൽ ഇവർക്കു കിട്ടിയ അധികവരുമാനം. അതിരാവിലെ മഞ്ഞും തണുപ്പും വകവയ്ക്കാതെയാണ് ഇവർ തോട്ടങ്ങളിൽ ജോലിക്കെത്തുന്നത്. ദിവസക്കൂലി 350 രൂപയാക്കണമെന്ന ഇവരുടെ ആവശ്യത്തിന് ഇനിയും ഫലമുണ്ടായിട്ടില്ല. സംസ്ഥാനത്തു സർക്കാർ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞകൂലി 250 രൂപയാണ്.
ഹൈസ്കൂൾ വിദ്യാഭ്യാസം സിദ്ധിച്ചവർ ഇവരുടെ ഇടയിൽ ഇല്ലെന്നുതന്നെ പറയേണ്ടിവരുമെന്നാണ് ഓൾ ആസാം ടീ ട്രൈബ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഗൊലാഗട്ട് ജില്ലാപ്രസിഡന്റ് ജഗദീഷ് ബറായ് പറയുന്നത്. 80 ശതമാനം എസ്റ്റേറ്റുകളിലും ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. അറ്റകുറ്റപ്പണി നടത്താതെ ഇടിഞ്ഞുപൊളിഞ്ഞ ലായങ്ങളിൽ ശുദ്ധജലമോ പട്ടിണിമാറ്റാൻ ആഹാരമോ ഇല്ലാതെയാണ് മിക്കവരും കഴിയുന്നത്.
എസ്റ്റേറ്റ് മുതലാളിമാരുടേയും മാനേജർമാരുടേയും ക്രൂരപീഡനങ്ങൾക്കും ഇവർ ഇരകളാകുന്നു. 2017 ഡിസംബറിൽ വേതന കുടിശിക ചോദിച്ചതിനു തോട്ടം ഉടമ തൊഴിലാളികൾക്കുനേരേ വെടിവയ്പു നടത്തിയ സംഭവംവരെയുണ്ടായി. ഗൊലാഗട്ടിലെ നുമുലിഗഡ് ബോഗിദോല എസ്റ്റേറ്റിലായിരുന്നു സംഭവം. പത്തു തൊഴിലാളികൾക്കാണു വെടിവയ്പിൽ പരിക്കേറ്റത്.
മദ്യദുരന്തങ്ങൾ തുടർക്കഥ
ആസാമിലെ തേയിലത്തോട്ടം തൊഴിലാളികൾ വ്യാജമദ്യത്തിന് ഇരകളായി മരിക്കുന്നത് ആദ്യ സംഭവമല്ല. വില കുറച്ചു കിട്ടുന്ന നാടൻചാരായവും വ്യാജമദ്യവും കഴിച്ച് പലപ്പോഴും ആളുകൾ മരിക്കുന്നുണ്ട്. ലിറ്ററിന് 60 രൂപയ്ക്കാണ് “ചുലൈ’’ എന്ന നാടൻ ചാരായം സുലഭമായി വിൽപ്പന നടത്തുന്നത്. കാലിത്തീറ്റയ്ക്ക് ഉപയോഗിക്കുന്ന മൊളാസസ് ഉപയോഗിച്ചാണ് “ചുലൈ’’ ഉത്പാദിപ്പിക്കുന്നത്. പഞ്ചസാര ഫാക്ടറികളിൽനിന്നു പുറന്തള്ളുന്നതാണു മൊളാസസ്. പരന്പരാഗത ബിയറായ ഹൻഡിയ, ജാഗരിയിൽനിന്ന് ഉത്പാദിപ്പിക്കുന്ന മോദ്, ഇന്ത്യൻ നിർമിത വിദേശമദ്യം തുടങ്ങിയവയും ആസാമിൽ സുലഭമാണ്. ഇതിൽ ഏറ്റവും വീര്യമുള്ളതും വിലകുറഞ്ഞതുമാണ് അനധികൃതമായി ഉത്പാദിപ്പിക്കുന്ന “ചുലൈ’’.
തോട്ടം മേഖലയിൽ യുവാക്കളിലും സ്ത്രീകളും മദ്യത്തിന്റെ ഉപയോഗം കൂടുന്നുവെന്നു നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ദിബ്രുഗഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ ബിപ്ലബ് ഭുയനും ആനന്ദ് ശർമയും 2017 ൽ നടത്തിയ പഠനത്തിൽ 12-18 വയസിനിടയിലുള്ളവരിൽ 82.7 ശതമാനം യുവാക്കളും 19.6 ശതമാനം യുവതികളും മദ്യപിക്കുന്നുണ്ട് എന്നു കണ്ടെത്തിയിരുന്നു.
കഴിഞ്ഞവർഷം 37 പേർ പലപ്പോഴായി വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു. തിൻസുക്യയിലെ ദുംദുമയിൽ 11 പേരായിരുന്നു മരിച്ചത്. ഗൊലാഗട്ടിലെ ദൊയാംഗിൽ 19 പേരും ഭർപത്തറിൽ ഏഴു പേരും വ്യാജമദ്യം കഴിച്ചു മരിച്ചിരുന്നു.
എന്നാൽ, ഇതെല്ലാം പലപ്പോഴായി സംഭവിച്ചതിനാൽ വലിയ വാർത്താപ്രാധാന്യം നേടിയില്ല. കഴിഞ്ഞ വർഷം 19 പേർ മരിച്ചപ്പോൾ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നതായി ജഗദീഷ് ബറായ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, എക്സൈസ് -പോലീസ് അധികാരികളുടെ ഭാഗത്തുനിന്നു യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്നാണ് അദ്ദേഹം പറയുന്നത്. അന്നു നടപടി എടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ജഗദീഷ് ബറായ് പറയുന്നു.
പ്രോത്സാഹിപ്പിക്കാൻ മദ്യനയം
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനസർക്കാരിന്റെ മദ്യനയം തിരുത്തിയാലേ സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന മദ്യദുരന്തങ്ങൾ അവസാനിക്കുകയുള്ളൂ എന്നാണു സന്നദ്ധപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് സംസ്ഥാനസർക്കാരിനു മാറിനിൽക്കാനാവില്ലെന്നാണ് ആസാമിലെ തീപ്പൊരി ആക്ടിവിസ്റ്റ് അഖിൽ ഗഗോയ് ആരോപിക്കുന്നത്. മദ്യത്തിൽനിന്നുള്ള വരുമാനത്തിൽ മാത്രമാണു സർക്കാരിന്റെ ശ്രദ്ധ. സംസ്ഥാനത്തു സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തണം. ബ്രിട്ടീഷുകാർ കറുപ്പ് നൽകിയാണ് തൊഴിലാളികളെ അടിമകളാക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ സർക്കാർ മദ്യംകൊണ്ടിതു ചെയ്യുന്നു. സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ പ്രധാന വരുമാനമാർഗമായും മദ്യം മാറിയിരിക്കുന്നുവെന്നും അഖിൽ ഗഗോയ് ആരോപിക്കുന്നു.
സംസ്ഥാനത്തു നടപ്പാക്കിയ നാടൻമദ്യത്തെ സംബന്ധിച്ച നയമാണു വ്യാജനടക്കമുള്ള നാടൻ മദ്യം സുലഭമാക്കിയത് എന്നും വിമർശനം ഉയരുന്നുണ്ട്. തോട്ടം മേഖലകളിൽ തെരഞ്ഞെടുപ്പിലും മറ്റും മദ്യമൊഴുക്കുക പതിവാണ്. ഇതിനു സഹായം ചെയ്യുന്നത് വ്യാജമദ്യലോബിയാണ്. പിന്നീട് ഇവർക്കു യഥേഷ്ടം വിഹരിക്കാൻ കളമൊരുങ്ങുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ പിൻബലവും ഇവർക്കുകിട്ടുന്നുണ്ട്. ഇപ്പോഴത്തെ ദുരന്തവും ഇത്തരം കൂട്ടുകെട്ടിന്റെ പരിണിതഫലമാണ്.
മദ്യദുരന്തവുമായി ബന്ധപ്പെട്ട് അമ്പതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു സർക്കാർ അവകാശപ്പെടുമ്പോഴും യഥാർഥ പ്രതികൾ സുഖമായി കഴിയുന്നുവെന്ന വിമർശനം ഉയരുന്നുണ്ട്. നാടൻമദ്യം ഉത്പാദിപ്പിക്കുന്ന മൊളാസസിനു നിരോധനം ഏർപ്പെടുത്തിയെങ്കിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയം തിരുത്താൻ സർക്കാർ തയാറാകുന്നില്ല. ലഭ്യത തടഞ്ഞും ബോധവത്കരണം നടത്തിയും തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും മാത്രമേ ഇവരെ രക്ഷിക്കാനാവൂ എന്നതാണ് യാഥാർഥ്യം. അതിനായി ഈ ദുരന്തമെങ്കിലും വഴിതുറക്കട്ടെയെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.
വിഷമദ്യ ദുരന്തത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ആസാമിലെ തേയിലത്തോട്ടം മേഖല. രാജ്യത്തെ തന്നെ ഏറ്റവും ദരിദ്രരായ തൊഴിലാളികളാണ് ആസാം തേയിലത്തോട്ടങ്ങളിലുള്ളത്. വളരെ താഴ്ന്ന വരുമാനവും തീർത്തും പരിതാപകരമായ ജീവിത സാഹചര്യങ്ങളും നിലനിൽക്കുന്ന ഈ മേഖലയിലുണ്ടായ ദുരന്തം രാജ്യത്തിനുതന്നെ നാണക്കേടാണ്.
ഇവിടത്തെ പട്ടിണിപ്പാവങ്ങളുടെ വേദനകളും നൊമ്പരങ്ങളും കേൾക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ആർക്കും വേണ്ടാത്തവരായി ജീവിക്കുന്ന ഇവർക്കുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഈ ദരിദ്രർക്കുമേൽ മാത്രം കെട്ടിവച്ച് കൈകഴുകാനാണ് അധികാരികളും തോട്ടം ഉടമകളുമെല്ലാം ശ്രമിക്കുന്നത്.
വേതനവർധനവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും വേണമെന്ന ആസാമിലെ തേയിലത്തോട്ടം തൊഴിലാളികളുടെ രോദനങ്ങൾക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോകത്ത് ഏറ്റവും രുചിയേറിയ തേയില ഉത്പാദിപ്പിക്കാൻ ചോര നീരാക്കുന്ന ഇവർ തലമുറകളായി അടിമവേല പോലെയാണ് ഈ തോട്ടങ്ങളിൽ ജീവിതം ഹോമിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന വിഷമദ്യദുരന്തം പോലും നിർദയമായ ഈ അവഗണനയുടെ ഫലമാണെന്നു പറയേണ്ടിവരും.
അനാഥബാല്യങ്ങൾ 37
ഗൊലാഗട്ട്, ജോർഹട്ട് ജില്ലകളിലായി ഇതിനോടകം 160 പേരാണ് മരിച്ചത്. ആദ്യമരണം റിപ്പോർട്ട് ചെയ്തതു കഴിഞ്ഞമാസം 21നായിരുന്നു. അഞ്ഞൂറിലധികം പേർ മദ്യദുരന്തത്തിന് ഇരകളായി ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതിൽ പലരുടേയും അവസ്ഥ അതീവ ഗുരുതരമാണ്. നിരവധിപ്പേരുടെ കാഴ്ച നഷ്ടപ്പെട്ടുകഴിഞ്ഞു. ഗൊലാഗട്ട് ജില്ലയിലാണ് കൂടുതൽപ്പേർ മരിച്ചത്.
മദ്യദുരന്തത്തിന്റെ ഇരകളായി 37കുട്ടികൾ അനാഥരാക്കപ്പെട്ടിരിക്കുന്നു എന്നതാണ് അതീവ ദുഃഖകരം. മാതാപിതാക്കൾ വിഷമദ്യം കഴിച്ചു മരിച്ചതോടെയാണ് ഇത്രയധികം കുട്ടികൾ നിരാലംബരായത്. രണ്ടുവയസുമുതൽ 16 വയസുവരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. 32 കുട്ടികൾ ഗൊലാഗട്ട് ജില്ലയിൽ മാത്രം അനാഥരായി. ഇവരെയെല്ലാം ബാലാവകാശ നിയമപ്രകാരം സംരക്ഷിക്കാനും വിദ്യാഭ്യാസമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനും സർക്കാർ പദ്ധതി തയാറാക്കുന്നുണ്ട്.
അനാഥരാക്കപ്പെട്ട കുട്ടികളുടെ എണ്ണം ഇനിയും കൂടാനിടയുണ്ടെന്നാണു ശിശുക്ഷേമ സമിതി പ്രവർത്തകർ വിലയിരുത്തുന്നത്. മരിച്ചവരുടെ ആശ്രിതർക്കു രണ്ടു ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചു. ഈ തുക കൈക്കലാക്കാൻ അനാഥരായ കുട്ടികളെ ചില ബന്ധുക്കൾ ഉപയോഗിക്കുന്നുവെന്നും ശിശുക്ഷേമ സമിതി പ്രവർത്തകർ കണ്ടെത്തി. മാതാപിതാക്കൾ മരിച്ചിട്ടും കുട്ടികളെ ശിശുക്ഷേമ സമിതിക്കു മുന്നിൽ ഹാജരാക്കാൻ ഇത്തരക്കാർ തയാറാകുന്നില്ല.
167 രൂപ കൂലിക്കാർ
ലോകത്തിലെ ഏറ്റവും രുചിയേറിയ തേയില ഉത്പാദിപ്പിക്കുന്ന ആസാം മലനിരകളിൽ തൊഴിലാളികൾ അനുഭവിക്കുന്ന കഷ്ടതകൾ ആരുടേയും കരളലയിക്കുന്നതാണ്. സംസ്ഥാനത്തെ 850 തോട്ടങ്ങളിലായി 65 ലക്ഷത്തോളം തൊഴിലാളികളാണുള്ളത്. സംസ്ഥാനജനസംഖ്യയുടെ 18 ശതമാനത്തോളം വരുമിത്. ഇതിൽ 40 ലക്ഷത്തോളം പേർ ആദിവാസി വിഭാഗത്തിൽപ്പെടുന്നവരാണ്.
167 രൂപയാണ് ഇവർക്കു കിട്ടുന്ന ശരാശരി ദിവസക്കൂലി. 2017വരെ ഇത് 137 രൂപയായിരുന്നു.
കഴിഞ്ഞവർഷം ജനുവരിയിൽ ഏഴു ലക്ഷത്തോളം പേർക്ക് 2500 രൂപവീതം ആനുകൂല്യം ലഭിച്ചതാണ് ഏറെക്കാലത്തിനിടയിൽ ഇവർക്കു കിട്ടിയ അധികവരുമാനം. അതിരാവിലെ മഞ്ഞും തണുപ്പും വകവയ്ക്കാതെയാണ് ഇവർ തോട്ടങ്ങളിൽ ജോലിക്കെത്തുന്നത്. ദിവസക്കൂലി 350 രൂപയാക്കണമെന്ന ഇവരുടെ ആവശ്യത്തിന് ഇനിയും ഫലമുണ്ടായിട്ടില്ല. സംസ്ഥാനത്തു സർക്കാർ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞകൂലി 250 രൂപയാണ്.
ഹൈസ്കൂൾ വിദ്യാഭ്യാസം സിദ്ധിച്ചവർ ഇവരുടെ ഇടയിൽ ഇല്ലെന്നുതന്നെ പറയേണ്ടിവരുമെന്നാണ് ഓൾ ആസാം ടീ ട്രൈബ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഗൊലാഗട്ട് ജില്ലാപ്രസിഡന്റ് ജഗദീഷ് ബറായ് പറയുന്നത്. 80 ശതമാനം എസ്റ്റേറ്റുകളിലും ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. അറ്റകുറ്റപ്പണി നടത്താതെ ഇടിഞ്ഞുപൊളിഞ്ഞ ലായങ്ങളിൽ ശുദ്ധജലമോ പട്ടിണിമാറ്റാൻ ആഹാരമോ ഇല്ലാതെയാണ് മിക്കവരും കഴിയുന്നത്.
എസ്റ്റേറ്റ് മുതലാളിമാരുടേയും മാനേജർമാരുടേയും ക്രൂരപീഡനങ്ങൾക്കും ഇവർ ഇരകളാകുന്നു. 2017 ഡിസംബറിൽ വേതന കുടിശിക ചോദിച്ചതിനു തോട്ടം ഉടമ തൊഴിലാളികൾക്കുനേരേ വെടിവയ്പു നടത്തിയ സംഭവംവരെയുണ്ടായി. ഗൊലാഗട്ടിലെ നുമുലിഗഡ് ബോഗിദോല എസ്റ്റേറ്റിലായിരുന്നു സംഭവം. പത്തു തൊഴിലാളികൾക്കാണു വെടിവയ്പിൽ പരിക്കേറ്റത്.
മദ്യദുരന്തങ്ങൾ തുടർക്കഥ
ആസാമിലെ തേയിലത്തോട്ടം തൊഴിലാളികൾ വ്യാജമദ്യത്തിന് ഇരകളായി മരിക്കുന്നത് ആദ്യ സംഭവമല്ല. വില കുറച്ചു കിട്ടുന്ന നാടൻചാരായവും വ്യാജമദ്യവും കഴിച്ച് പലപ്പോഴും ആളുകൾ മരിക്കുന്നുണ്ട്. ലിറ്ററിന് 60 രൂപയ്ക്കാണ് “ചുലൈ’’ എന്ന നാടൻ ചാരായം സുലഭമായി വിൽപ്പന നടത്തുന്നത്. കാലിത്തീറ്റയ്ക്ക് ഉപയോഗിക്കുന്ന മൊളാസസ് ഉപയോഗിച്ചാണ് “ചുലൈ’’ ഉത്പാദിപ്പിക്കുന്നത്. പഞ്ചസാര ഫാക്ടറികളിൽനിന്നു പുറന്തള്ളുന്നതാണു മൊളാസസ്. പരന്പരാഗത ബിയറായ ഹൻഡിയ, ജാഗരിയിൽനിന്ന് ഉത്പാദിപ്പിക്കുന്ന മോദ്, ഇന്ത്യൻ നിർമിത വിദേശമദ്യം തുടങ്ങിയവയും ആസാമിൽ സുലഭമാണ്. ഇതിൽ ഏറ്റവും വീര്യമുള്ളതും വിലകുറഞ്ഞതുമാണ് അനധികൃതമായി ഉത്പാദിപ്പിക്കുന്ന “ചുലൈ’’.
തോട്ടം മേഖലയിൽ യുവാക്കളിലും സ്ത്രീകളും മദ്യത്തിന്റെ ഉപയോഗം കൂടുന്നുവെന്നു നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ദിബ്രുഗഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ ബിപ്ലബ് ഭുയനും ആനന്ദ് ശർമയും 2017 ൽ നടത്തിയ പഠനത്തിൽ 12-18 വയസിനിടയിലുള്ളവരിൽ 82.7 ശതമാനം യുവാക്കളും 19.6 ശതമാനം യുവതികളും മദ്യപിക്കുന്നുണ്ട് എന്നു കണ്ടെത്തിയിരുന്നു.
കഴിഞ്ഞവർഷം 37 പേർ പലപ്പോഴായി വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു. തിൻസുക്യയിലെ ദുംദുമയിൽ 11 പേരായിരുന്നു മരിച്ചത്. ഗൊലാഗട്ടിലെ ദൊയാംഗിൽ 19 പേരും ഭർപത്തറിൽ ഏഴു പേരും വ്യാജമദ്യം കഴിച്ചു മരിച്ചിരുന്നു.
എന്നാൽ, ഇതെല്ലാം പലപ്പോഴായി സംഭവിച്ചതിനാൽ വലിയ വാർത്താപ്രാധാന്യം നേടിയില്ല. കഴിഞ്ഞ വർഷം 19 പേർ മരിച്ചപ്പോൾ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നതായി ജഗദീഷ് ബറായ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, എക്സൈസ് -പോലീസ് അധികാരികളുടെ ഭാഗത്തുനിന്നു യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്നാണ് അദ്ദേഹം പറയുന്നത്. അന്നു നടപടി എടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ജഗദീഷ് ബറായ് പറയുന്നു.
പ്രോത്സാഹിപ്പിക്കാൻ മദ്യനയം
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനസർക്കാരിന്റെ മദ്യനയം തിരുത്തിയാലേ സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന മദ്യദുരന്തങ്ങൾ അവസാനിക്കുകയുള്ളൂ എന്നാണു സന്നദ്ധപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് സംസ്ഥാനസർക്കാരിനു മാറിനിൽക്കാനാവില്ലെന്നാണ് ആസാമിലെ തീപ്പൊരി ആക്ടിവിസ്റ്റ് അഖിൽ ഗഗോയ് ആരോപിക്കുന്നത്. മദ്യത്തിൽനിന്നുള്ള വരുമാനത്തിൽ മാത്രമാണു സർക്കാരിന്റെ ശ്രദ്ധ. സംസ്ഥാനത്തു സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തണം. ബ്രിട്ടീഷുകാർ കറുപ്പ് നൽകിയാണ് തൊഴിലാളികളെ അടിമകളാക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ സർക്കാർ മദ്യംകൊണ്ടിതു ചെയ്യുന്നു. സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ പ്രധാന വരുമാനമാർഗമായും മദ്യം മാറിയിരിക്കുന്നുവെന്നും അഖിൽ ഗഗോയ് ആരോപിക്കുന്നു.
സംസ്ഥാനത്തു നടപ്പാക്കിയ നാടൻമദ്യത്തെ സംബന്ധിച്ച നയമാണു വ്യാജനടക്കമുള്ള നാടൻ മദ്യം സുലഭമാക്കിയത് എന്നും വിമർശനം ഉയരുന്നുണ്ട്. തോട്ടം മേഖലകളിൽ തെരഞ്ഞെടുപ്പിലും മറ്റും മദ്യമൊഴുക്കുക പതിവാണ്. ഇതിനു സഹായം ചെയ്യുന്നത് വ്യാജമദ്യലോബിയാണ്. പിന്നീട് ഇവർക്കു യഥേഷ്ടം വിഹരിക്കാൻ കളമൊരുങ്ങുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ പിൻബലവും ഇവർക്കുകിട്ടുന്നുണ്ട്. ഇപ്പോഴത്തെ ദുരന്തവും ഇത്തരം കൂട്ടുകെട്ടിന്റെ പരിണിതഫലമാണ്.
മദ്യദുരന്തവുമായി ബന്ധപ്പെട്ട് അമ്പതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു സർക്കാർ അവകാശപ്പെടുമ്പോഴും യഥാർഥ പ്രതികൾ സുഖമായി കഴിയുന്നുവെന്ന വിമർശനം ഉയരുന്നുണ്ട്. നാടൻമദ്യം ഉത്പാദിപ്പിക്കുന്ന മൊളാസസിനു നിരോധനം ഏർപ്പെടുത്തിയെങ്കിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയം തിരുത്താൻ സർക്കാർ തയാറാകുന്നില്ല. ലഭ്യത തടഞ്ഞും ബോധവത്കരണം നടത്തിയും തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും മാത്രമേ ഇവരെ രക്ഷിക്കാനാവൂ എന്നതാണ് യാഥാർഥ്യം. അതിനായി ഈ ദുരന്തമെങ്കിലും വഴിതുറക്കട്ടെയെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.