അനന്തപുരി / ദ്വിജൻ
വോട്ടു ബാങ്കിൽ മാത്രം കണ്ണുള്ള രാഷ്ട്രീയക്കാരുടെ അഭ്യാസങ്ങൾ സമാന്യജനങ്ങളെ വല്ലാതെ രസിപ്പിക്കുന്ന ദിനങ്ങളാണിത്. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട യുദ്ധം പോലും 2019ലെ തെരഞ്ഞെടുപ്പിന് ഉപയോഗപ്പെടുത്തുന്നു എന്നു ജനം തിരിച്ചറിയുന്നു. നാടുഭരിക്കുന്ന പാർട്ടിയുടെ കർണാടകത്തിലെ നേതാവ് യെദിയൂരപ്പ പറഞ്ഞതിനെ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് നിഷേധിച്ചെങ്കിലും അന്നുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയുടെ ബൂത്തുതല പ്രവർത്തകരുമായി നടത്തിയ വീഡിയോ കോണ്ഫ്രൻസിലും പാർട്ടിക്കാര്യങ്ങൾക്കു പകരം യുദ്ധം വിഷയമാക്കിയത് എന്തിനെന്ന് എല്ലാവർക്കും മനസിലായി.
കേരളത്തിലെ പ്രളയം പോലെ ഭാരതം ഒറ്റക്കെട്ടായി സർക്കാരിന്റെ പിന്നിൽ അണിനിരക്കുന്നതു രാഷ്ട്രീയമായ മുതലെടുപ്പിന് ഉപയോഗിക്കപ്പെടുന്നതു കാണുന്ന ജനം ഒന്നും തിരിച്ചറിയില്ല എന്നു കരുതുന്നതാവും മണ്ടത്തരം. നമ്മുടെ സൈന്യം തീവ്രവാദി താവളങ്ങളിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക് നടന്നപ്പോഴും രാജ്യം സുരക്ഷിതമായ കരങ്ങളിലാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സൈന്യത്തിന്റെ കരങ്ങളിലല്ലല്ലോ രാഷ്ട്രം എന്നു ചോദിക്കാൻ കേൾക്കുന്നവർക്കാവില്ലല്ലോ.. പാക്കിസ്ഥാന്റെ തടവിലായ വിംഗ് കമാൻഡറെ ഓർത്ത് രാഷ്ട്രം ആകുലപ്പെട്ടുകൊണ്ടിരുന്നപ്പോഴും മോദി രാഷ്ട്രീയ പ്രചാരണത്തിനു സമയം കണ്ടു.
ഇതുവരെ നടന്നതു പൈലറ്റ് പ്രോജക്ട് മാത്രമാണെന്നും ഇനിയാണ് ശരിക്കുള്ളതു വരാനിരിക്കുന്നതെന്നും പ്രധാനമന്ത്രി പറയുന്പോൾ അഞ്ചു വർഷം മുന്പ് ഇന്ത്യക്കാരുടെ വിദേശത്തുള്ള വ്യാജ നിക്ഷേപം പിടിച്ചുകൊണ്ടു വന്ന് ഞങ്ങളുടെ അക്കൗണ്ടിൽ ഇട്ടു തരാം എന്നു പറഞ്ഞതുപോലല്ലേ എന്നു ചോദിക്കാനും ജനത്തിനു സംവിധാനം ഇല്ലല്ലോ? കഴിഞ്ഞ തവണ പറഞ്ഞവയ്ക്കു പകരം പുതിയ വാഗ്ദാനങ്ങൾ തപ്പുന്നുണ്ടാവും ബിജെപിയുടെ ബുദ്ധിജീവികൾ..
എല്ലാം ശരിയായി !
കേരളത്തിൽ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു വന്ന ഇടതുമുന്നണി ഒരു പടി കൂടി കടന്ന് ആയിരം ദിവസംകൊണ്ട് എല്ലാം ശരിയായെന്ന് അവകാശപ്പെടുന്പോൾ ജനം പകച്ചു പോകുന്നു. എവിടെ എന്താണ് ശരിയായത്? ആർക്കാണ് ശരിയായത്? ആർക്കും മനസിലാകുന്നില്ല.
ഹൈറേഞ്ചിൽത്തന്നെ രണ്ടു മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്തത് എട്ടുപേർ! അക്കാര്യം സർക്കാർ അറിഞ്ഞിട്ടെ ഇല്ലെന്നു ബാലൻ മന്ത്രി. സർക്കാർ കൂടെ ഉണ്ടെന്നു വലിയവായിലേ വിളിച്ചു പറയുന്ന ശബ്ദം മാത്രമാണ് മിച്ചം. ആരോഗ്യരംഗത്തു ചെയ്യുന്ന വലിയ കാര്യങ്ങളെക്കുറിച്ചു പറയുന്നവരോട് പണ്ട് മാണി സാറിന്റെ കാലത്തുണ്ടായിരുന്ന കാരുണ്യ പദ്ധതിയുടെ സഹായം എങ്കിലും തരുമോ എന്നാണു സാധാരണക്കാർ ചോദിക്കുന്നത്. ഒരു രോഗം വന്നാൽ ചികിത്സയ്ക്കു സർക്കാർ സഹായം ഉറപ്പാക്കിയ പദ്ധതിയായിരുന്നു കാരുണ്യ.
എല്ലാ സമുദായ സംവിധാനങ്ങളെയും ഭീഷണിയിലാക്കുവാനാണോ നോട്ടം എന്നു സംശയിക്കേണ്ട നിലയിലാണ് കാര്യങ്ങൾ. സർക്കാർ നായർ സർവീസ് സൊസൈറ്റിയുമായി തുറന്ന യുദ്ധത്തിലാണ്. വിഷയം ശബരിമലയായിരുന്നു. വേറെയും ഉണ്ട് ചില്ലറ വിഷയങ്ങൾ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഒട്ടും കൂസാതെ നിൽക്കുന്നു. തന്നെ കാണാൻ എത്തുമെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയോടു വേണ്ട എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. ചമ്മൽ മറയ്ക്കാൻ കോടിയേരിയും എന്തൊക്കെയോ പറഞ്ഞു. എൻഎസ്എസിനോടു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ വെല്ലുവിളിച്ചു. അങ്ങനെ പോകുന്നു ആ പോരാട്ടം.
മറ്റൊരു സൂചന
ഒരു ദിവസം സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന്റെ സൈറ്റിൽ ആരുമറിയാതെ വന്ന ചർച്ച് ബില്ലും ഒരു സൂചനയാണ്. ഈ സർക്കാരിന്റെ കാലത്ത് ആ നിയമം വരില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പ്രഖ്യാപിച്ചതു ബിൽ ഉണ്ടാക്കാവുന്ന അനുഭവം മനസിലാക്കിയാവാം. നിയമ പരിഷ്കരണ കമ്മീഷൻ പക്ഷേ മുന്നോട്ടു തന്നെയാണ്. അവർ കരടുനിയമത്തിനു വിദഗ്ധരുടെ അഭിപ്രായം ചോദിച്ചിരിക്കുകയാണ്. ന്യൂ നപക്ഷങ്ങളുടെ സംരക്ഷകർ ഞങ്ങളാണ് എന്ന് അവകാശപ്പെടുന്നവരുടെ സർക്കാരിന്റെ ഒരു സംവിധാനം ഇത്തരം ഒരു നിയമം മുന്നോട്ടുവച്ചത് വെറുതെയല്ലല്ലോ. സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടായാൽ ഇപ്പോഴും ഉണ്ടല്ലോ പരിഹാര മാർഗങ്ങൾ..
ഇതിനിടെ, പിണറായി ഒരു വലിയ വിപ്ലവ പ്രവൃത്തി ചെയ്തു. ഈഴവസമുദായ നേതാവായ വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദർശിച്ചു. അദ്ദേഹം സ്ഥാപിച്ച പാർട്ടി ബിഡിജെഎസ് ആകട്ടെ ബിജെപിയോടൊപ്പം മത്സരിക്കുന്നു. അല്ലറ ചില്ലറ കേസുകളുടെ കുടുക്ക് ഉള്ളതുകൊണ്ട് നടേശനും പിണറായിയെ അങ്ങനെ പിണക്കാനാവില്ല. നടേശന്റെ എതിരാളികളായ ഗോകുലവും കൂട്ടരും പിണറായിയുടെ അടുത്ത സുഹൃത്തുക്കളുമാണ്. ജനങ്ങൾ വല്ലാതെ ക്ലേശം അനുഭവിച്ച മറ്റു പല സ്ഥലത്തും പോകില്ലെങ്കിലും പിണറായി അങ്ങനെയാണ്, സ്വന്തക്കാരുടെ അടുത്ത് പോകും.
പിണറായിയുടെ സന്ദർശനത്തോടെ സമുദായങ്ങളുടെ കാര്യത്തിലുള്ള കളികളുടെ പൂച്ച് പുറത്തായെങ്കിലും ഇനിയും തെളിയാനുള്ള പലതും ബാക്കിയുണ്ട്.നടേശൻ വഴി പിണറായി, ബിജെപിയുമായി വല്ല അടവുനയങ്ങളും ക്രമീകരിക്കുകയാണോയെന്ന് സംശയിക്കുന്നവരുണ്ട്. മഅദനിയോടു വരെ കൂട്ടുകൂടുന്നതിൽ അടവുനയം കാണുന്ന വിപ്ലവകാരിയാണ് ഈ സിപിഎം നേതാവ്. നടേശനോടു പറഞ്ഞ വാക്കൊന്നും ബിജെപി പാലിച്ചിട്ടില്ലെങ്കിലും പിണറായിയോട് നല്ല അടുപ്പം കാണിക്കുന്നുണ്ട്.
പോലീസ് വിപ്ലവം
ക്രമസമാധാന പാലനത്തിനുള്ള പോലീസ് സിപിഎം പറയുന്നതു മാത്രം ചെയ്യുന്നു എന്ന അനുഭവം എല്ലാവർക്കുമായി. രണ്ടു യൂത്ത് കോണ്ഗ്രസുകാരെ കൊന്ന കേസ് സിബിഐക്കു വിടണം എന്നതു സമ്മതിക്കുന്നില്ല. ഈ ആവശ്യവുമായി കോടതിയെ സമീപിക്കുന്നവരെ നേരിടാൻ ലക്ഷങ്ങൾ മുടക്കിയാണ് സർക്കാർ അഭിഭാഷകരെ നിയമിക്കുന്നത്. പാർട്ടിക്കാർക്കെതിരേ നടപടി എടുക്കുന്ന ഉദ്യോഗസ്ഥർക്കു ജീവിതം ബുദ്ധിമുട്ടാക്കുമെന്നു മുഖ്യമന്ത്രി തന്നെ സൂചിപ്പിക്കുന്നു. ചിത്ര മാത്രമല്ല പേരിയയിലെ ഡിവൈഎസ്പി രഞ്ജിത് വരെ ആ കോപത്തിന് ഇരയായി എന്നാണ് വർത്തമാനം. രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎം പ്രതികളെ നിശ്ചയിക്കുന്നു. അവർക്കപ്പുറത്തേക്ക് അന്വേഷണമില്ല.
ബിജെപി പ്രവർത്തകർക്കെതിരേ ഉണ്ടാകുന്ന ആക്രമണങ്ങളിൽ പോലീസ് പക്ഷപാതം കാണിക്കുന്നു എന്നു പറയുന്നവരെ സംഘികളാക്കി രക്ഷപ്പെട്ടിരുന്ന സഖാക്കൾക്കു പെരിയയിലെ കോണ്ഗ്രസ് പ്രവർത്തകരെ കൊന്ന സഖാക്കളോടു പോലീസ് കാണിക്കുന്ന പക്ഷപാതത്തിന് അത്തരം ന്യായീകരണം പറയാനില്ലെന്നു മാത്രം. പെരിയയിലെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ കൊലയാളികൾ പാർട്ടി നിശ്ചയിച്ചവരിൽ ഒതുങ്ങി. പ്രതിയുടെ വീട്ടുകാർ ബഹളം ഉണ്ടാക്കിയപ്പോൾ പാർട്ടിയുടെ മുതിർന്ന നേതാക്കൾതന്നെ വീട്ടിലെത്തി സമാധാനിപ്പിക്കുന്നു. പോലീസിൽ കുറ്റം സമ്മതിച്ച പ്രതി കോടതിയിൽ കുറ്റം നിഷേധിക്കുന്നു. ഇനി കോടതി ശിക്ഷിച്ചാൽ തന്നെ ശിക്ഷിക്കപ്പെടുന്ന പാർട്ടി സഖാക്കൾക്കു ജയിലിൽ കിടക്കേണ്ടി വരില്ല. ടി.പി. വധക്കേസിലെ കുഞ്ഞനന്തൻ തന്നെ ഉദാഹരണം. അദ്ദേഹം പരോളിൽ പുറത്തിറങ്ങി പാർട്ടി സമ്മേളനങ്ങളിൽ പോലും സംബന്ധിക്കുന്നു. കിടക്കേണ്ടി വരുന്നവർക്ക് രാജകീയ സൗകര്യങ്ങൾ. എല്ലാം ശരിയായി ഇല്ലേ?
ആയിരം ദിവസം കൊണ്ട് 29 രാഷ്ട്രീയ കൊലപാതകങ്ങൾ. അതിൽ എല്ലാം തന്നെ ഒരു വശത്തു സിപിഎം ഇതൊക്കെയാണ് എല്ലാം ശരിയായതിന്റെ ചില അടയാളങ്ങൾ.
പോലീസിൽ വരുത്തുന്ന മാറ്റങ്ങളും കൗതുകകരങ്ങളാണ്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കിയതിനെ വിമർശിച്ച പിണറായി ഇപ്പോൾ അന്നത്തെ പരിഹാസം എല്ലാം മറന്ന് വളരെ ജൂണിയറായ ഒരു ഉദ്യോഗസ്ഥനെ വിജിലൻസ് ഡയറക്ടറാക്കിയിരിക്കുന്നു. എല്ലാം ശരിയാക്കാം എന്നു പറഞ്ഞാൽ ഞങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പദവികളിൽനിന്നു മാറ്റി പാർട്ടി പറയുന്നവരെ നിയമിക്കും എന്നും അർഥമുണ്ട്... ക്രമസമാധാനപാലനത്തിന് തന്നെ ഒരു എഡിജിപി.
തച്ചങ്കരിയുടെ പാപം
പിണറായിയുടെ സ്വന്തമായിരുന്നു തച്ചങ്കരി. ഇപ്പോഴും വലിയ മാറ്റം ഉണ്ടായിരിക്കാൻ ഇടയില്ല. അദ്ദേഹം വലിയ ഒരു തെറ്റു ചെയ്തു. കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കിയേക്കും എന്ന സംശയം പടർത്തി.
കോർപറേഷന്റെ വരുമാനത്തിൽനിന്നു ജീവനക്കാർക്ക് ഒരു മാസം ശന്പളം കൊടുത്തു. അതോടെ അദ്ദേഹത്തിന്റെ ഭരണം തീർന്നു. അടിച്ചിറക്കി എന്നു മാത്രമല്ല അദ്ദേഹം വരുത്തിയ ഭരണപരിഷ്കാരങ്ങളും മാറ്റി. ജീവനക്കാർക്കു ശന്പളം കൊടുക്കാൻ സർക്കാർ ഖജനാവിൽനിന്നു പണം കാത്തിരിക്കുകയാണ് കോർപറേഷൻ. തെരെഞ്ഞടുപ്പു വരുന്നതിനു മുന്പ് കോർപറേഷൻ ഭരണം സഖാക്കളുടെ കൈയിലാക്കുന്നതുകൊണ്ട് പാർട്ടിക്കും നേതാക്കൾക്കും എല്ലാമുണ്ട് പ്രയോജനങ്ങൾ.
കെ.ടി.ജലീൽ
അഴിമതി ഇല്ലാതാക്കുമെന്നു പറഞ്ഞു വന്ന സർക്കാരിലെ എത്ര മന്ത്രിമാർക്കാണ് ആയിരം ദിവസത്തിനുള്ളിൽ അഴിമതിക്കഥകളിൽപ്പെട്ട് പുറത്തു പോകേണ്ടി വന്നത്. അന്വേഷണം തട്ടിക്കൂട്ടി മിക്കവരുംതന്നെ തിരിച്ചെത്തിയെങ്കിലും ജനത്തിനു വിശ്വാസം വന്നിട്ടില്ല.ജലീൽ മന്ത്രിയുടെ ബന്ധുവിനു കൊടുത്ത നിയമനം ആരോപണമുണ്ടായപ്പോൾ റദ്ദാക്കി. ചെയ്തതു ശരിയായിരുന്നെങ്കിൽ അതു വേണ്ടായിരുന്നല്ലോ എന്നു ജനം ചോദിക്കുന്നു. ജലീൽ ചെയ്തത് ഇത്രവലിയ പാതകമോ എന്നു ചോദിച്ചാൽ ഇടതു മുന്നണി പറയുന്ന അഴിമതി വിരുദ്ധതയുമായി തട്ടിച്ചു നോക്കിയാൽ വലിയതു തന്നെ എന്നാവും പറയേണ്ടി വരുന്നത്.
ജനാധിപത്യമുന്നണിയിലെ ഒരു മന്ത്രിക്ക് ഒരു അബ്കാരി കോണ്ട്രാക്ടർ ഒരു കോടി രൂപ കൊടുത്തു എന്നു പറഞ്ഞതിന്റെ പേരിൽ നിയമസഭയിലെ സ്പീക്കറുടെ കസേര പോലും ഉന്തി മറിച്ചു പ്രതിഷേധിച്ചവരാണ് ഇടതു മുന്നണിക്കാർ. അവർ ഉണ്ടാക്കുന്ന മതിലിനെ വർഗീയ മതിൽ എന്നു പറഞ്ഞാൽ പോലും തല്ലിനിരപ്പാക്കാൻ ഇന്നും മടിയുമില്ല. ജലീൽ മന്ത്രിക്കെതിരേ കൊണ്ടുവന്ന ആരോപണത്തിനു പുത്തൻ തെളിവുകളുമായി യൂത്ത് ലീഗുകാർ എത്തുന്നുണ്ട്. എങ്കിലും പ്രതിപക്ഷത്തെ മറ്റു കക്ഷികളൊന്നും അത്തരം കാര്യങ്ങളിൽ വലിയ ആവേശം കാണിക്കുന്നില്ല.
ജലീലിനെക്കുറിച്ച് അന്വേഷിക്കാൻ ഒന്നും ഇല്ലെന്നാണ് സർക്കാർ നിലപാട്. ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിൽ അപാകതയില്ല. ഉണ്ടായിരുന്നെങ്കിൽ തന്നെ അദ്ദേഹം രാജി വച്ചുപോയി. മന്ത്രിമാരല്ലാത്ത എത്രയോ നേതാക്കന്മാരുടെ എത്രയോ മക്കളും ബന്ധുക്കളും ഇങ്ങനെ നിയമനം നേടിയിരിക്കുന്നു..
വോട്ടു ബാങ്കിൽ മാത്രം കണ്ണുള്ള രാഷ്ട്രീയക്കാരുടെ അഭ്യാസങ്ങൾ സമാന്യജനങ്ങളെ വല്ലാതെ രസിപ്പിക്കുന്ന ദിനങ്ങളാണിത്. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട യുദ്ധം പോലും 2019ലെ തെരഞ്ഞെടുപ്പിന് ഉപയോഗപ്പെടുത്തുന്നു എന്നു ജനം തിരിച്ചറിയുന്നു. നാടുഭരിക്കുന്ന പാർട്ടിയുടെ കർണാടകത്തിലെ നേതാവ് യെദിയൂരപ്പ പറഞ്ഞതിനെ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് നിഷേധിച്ചെങ്കിലും അന്നുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയുടെ ബൂത്തുതല പ്രവർത്തകരുമായി നടത്തിയ വീഡിയോ കോണ്ഫ്രൻസിലും പാർട്ടിക്കാര്യങ്ങൾക്കു പകരം യുദ്ധം വിഷയമാക്കിയത് എന്തിനെന്ന് എല്ലാവർക്കും മനസിലായി.
കേരളത്തിലെ പ്രളയം പോലെ ഭാരതം ഒറ്റക്കെട്ടായി സർക്കാരിന്റെ പിന്നിൽ അണിനിരക്കുന്നതു രാഷ്ട്രീയമായ മുതലെടുപ്പിന് ഉപയോഗിക്കപ്പെടുന്നതു കാണുന്ന ജനം ഒന്നും തിരിച്ചറിയില്ല എന്നു കരുതുന്നതാവും മണ്ടത്തരം. നമ്മുടെ സൈന്യം തീവ്രവാദി താവളങ്ങളിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക് നടന്നപ്പോഴും രാജ്യം സുരക്ഷിതമായ കരങ്ങളിലാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സൈന്യത്തിന്റെ കരങ്ങളിലല്ലല്ലോ രാഷ്ട്രം എന്നു ചോദിക്കാൻ കേൾക്കുന്നവർക്കാവില്ലല്ലോ.. പാക്കിസ്ഥാന്റെ തടവിലായ വിംഗ് കമാൻഡറെ ഓർത്ത് രാഷ്ട്രം ആകുലപ്പെട്ടുകൊണ്ടിരുന്നപ്പോഴും മോദി രാഷ്ട്രീയ പ്രചാരണത്തിനു സമയം കണ്ടു.
ഇതുവരെ നടന്നതു പൈലറ്റ് പ്രോജക്ട് മാത്രമാണെന്നും ഇനിയാണ് ശരിക്കുള്ളതു വരാനിരിക്കുന്നതെന്നും പ്രധാനമന്ത്രി പറയുന്പോൾ അഞ്ചു വർഷം മുന്പ് ഇന്ത്യക്കാരുടെ വിദേശത്തുള്ള വ്യാജ നിക്ഷേപം പിടിച്ചുകൊണ്ടു വന്ന് ഞങ്ങളുടെ അക്കൗണ്ടിൽ ഇട്ടു തരാം എന്നു പറഞ്ഞതുപോലല്ലേ എന്നു ചോദിക്കാനും ജനത്തിനു സംവിധാനം ഇല്ലല്ലോ? കഴിഞ്ഞ തവണ പറഞ്ഞവയ്ക്കു പകരം പുതിയ വാഗ്ദാനങ്ങൾ തപ്പുന്നുണ്ടാവും ബിജെപിയുടെ ബുദ്ധിജീവികൾ..
എല്ലാം ശരിയായി !
കേരളത്തിൽ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു വന്ന ഇടതുമുന്നണി ഒരു പടി കൂടി കടന്ന് ആയിരം ദിവസംകൊണ്ട് എല്ലാം ശരിയായെന്ന് അവകാശപ്പെടുന്പോൾ ജനം പകച്ചു പോകുന്നു. എവിടെ എന്താണ് ശരിയായത്? ആർക്കാണ് ശരിയായത്? ആർക്കും മനസിലാകുന്നില്ല.
ഹൈറേഞ്ചിൽത്തന്നെ രണ്ടു മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്തത് എട്ടുപേർ! അക്കാര്യം സർക്കാർ അറിഞ്ഞിട്ടെ ഇല്ലെന്നു ബാലൻ മന്ത്രി. സർക്കാർ കൂടെ ഉണ്ടെന്നു വലിയവായിലേ വിളിച്ചു പറയുന്ന ശബ്ദം മാത്രമാണ് മിച്ചം. ആരോഗ്യരംഗത്തു ചെയ്യുന്ന വലിയ കാര്യങ്ങളെക്കുറിച്ചു പറയുന്നവരോട് പണ്ട് മാണി സാറിന്റെ കാലത്തുണ്ടായിരുന്ന കാരുണ്യ പദ്ധതിയുടെ സഹായം എങ്കിലും തരുമോ എന്നാണു സാധാരണക്കാർ ചോദിക്കുന്നത്. ഒരു രോഗം വന്നാൽ ചികിത്സയ്ക്കു സർക്കാർ സഹായം ഉറപ്പാക്കിയ പദ്ധതിയായിരുന്നു കാരുണ്യ.
എല്ലാ സമുദായ സംവിധാനങ്ങളെയും ഭീഷണിയിലാക്കുവാനാണോ നോട്ടം എന്നു സംശയിക്കേണ്ട നിലയിലാണ് കാര്യങ്ങൾ. സർക്കാർ നായർ സർവീസ് സൊസൈറ്റിയുമായി തുറന്ന യുദ്ധത്തിലാണ്. വിഷയം ശബരിമലയായിരുന്നു. വേറെയും ഉണ്ട് ചില്ലറ വിഷയങ്ങൾ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഒട്ടും കൂസാതെ നിൽക്കുന്നു. തന്നെ കാണാൻ എത്തുമെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയോടു വേണ്ട എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. ചമ്മൽ മറയ്ക്കാൻ കോടിയേരിയും എന്തൊക്കെയോ പറഞ്ഞു. എൻഎസ്എസിനോടു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ വെല്ലുവിളിച്ചു. അങ്ങനെ പോകുന്നു ആ പോരാട്ടം.
മറ്റൊരു സൂചന
ഒരു ദിവസം സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന്റെ സൈറ്റിൽ ആരുമറിയാതെ വന്ന ചർച്ച് ബില്ലും ഒരു സൂചനയാണ്. ഈ സർക്കാരിന്റെ കാലത്ത് ആ നിയമം വരില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പ്രഖ്യാപിച്ചതു ബിൽ ഉണ്ടാക്കാവുന്ന അനുഭവം മനസിലാക്കിയാവാം. നിയമ പരിഷ്കരണ കമ്മീഷൻ പക്ഷേ മുന്നോട്ടു തന്നെയാണ്. അവർ കരടുനിയമത്തിനു വിദഗ്ധരുടെ അഭിപ്രായം ചോദിച്ചിരിക്കുകയാണ്. ന്യൂ നപക്ഷങ്ങളുടെ സംരക്ഷകർ ഞങ്ങളാണ് എന്ന് അവകാശപ്പെടുന്നവരുടെ സർക്കാരിന്റെ ഒരു സംവിധാനം ഇത്തരം ഒരു നിയമം മുന്നോട്ടുവച്ചത് വെറുതെയല്ലല്ലോ. സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടായാൽ ഇപ്പോഴും ഉണ്ടല്ലോ പരിഹാര മാർഗങ്ങൾ..
ഇതിനിടെ, പിണറായി ഒരു വലിയ വിപ്ലവ പ്രവൃത്തി ചെയ്തു. ഈഴവസമുദായ നേതാവായ വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദർശിച്ചു. അദ്ദേഹം സ്ഥാപിച്ച പാർട്ടി ബിഡിജെഎസ് ആകട്ടെ ബിജെപിയോടൊപ്പം മത്സരിക്കുന്നു. അല്ലറ ചില്ലറ കേസുകളുടെ കുടുക്ക് ഉള്ളതുകൊണ്ട് നടേശനും പിണറായിയെ അങ്ങനെ പിണക്കാനാവില്ല. നടേശന്റെ എതിരാളികളായ ഗോകുലവും കൂട്ടരും പിണറായിയുടെ അടുത്ത സുഹൃത്തുക്കളുമാണ്. ജനങ്ങൾ വല്ലാതെ ക്ലേശം അനുഭവിച്ച മറ്റു പല സ്ഥലത്തും പോകില്ലെങ്കിലും പിണറായി അങ്ങനെയാണ്, സ്വന്തക്കാരുടെ അടുത്ത് പോകും.
പിണറായിയുടെ സന്ദർശനത്തോടെ സമുദായങ്ങളുടെ കാര്യത്തിലുള്ള കളികളുടെ പൂച്ച് പുറത്തായെങ്കിലും ഇനിയും തെളിയാനുള്ള പലതും ബാക്കിയുണ്ട്.നടേശൻ വഴി പിണറായി, ബിജെപിയുമായി വല്ല അടവുനയങ്ങളും ക്രമീകരിക്കുകയാണോയെന്ന് സംശയിക്കുന്നവരുണ്ട്. മഅദനിയോടു വരെ കൂട്ടുകൂടുന്നതിൽ അടവുനയം കാണുന്ന വിപ്ലവകാരിയാണ് ഈ സിപിഎം നേതാവ്. നടേശനോടു പറഞ്ഞ വാക്കൊന്നും ബിജെപി പാലിച്ചിട്ടില്ലെങ്കിലും പിണറായിയോട് നല്ല അടുപ്പം കാണിക്കുന്നുണ്ട്.
പോലീസ് വിപ്ലവം
ക്രമസമാധാന പാലനത്തിനുള്ള പോലീസ് സിപിഎം പറയുന്നതു മാത്രം ചെയ്യുന്നു എന്ന അനുഭവം എല്ലാവർക്കുമായി. രണ്ടു യൂത്ത് കോണ്ഗ്രസുകാരെ കൊന്ന കേസ് സിബിഐക്കു വിടണം എന്നതു സമ്മതിക്കുന്നില്ല. ഈ ആവശ്യവുമായി കോടതിയെ സമീപിക്കുന്നവരെ നേരിടാൻ ലക്ഷങ്ങൾ മുടക്കിയാണ് സർക്കാർ അഭിഭാഷകരെ നിയമിക്കുന്നത്. പാർട്ടിക്കാർക്കെതിരേ നടപടി എടുക്കുന്ന ഉദ്യോഗസ്ഥർക്കു ജീവിതം ബുദ്ധിമുട്ടാക്കുമെന്നു മുഖ്യമന്ത്രി തന്നെ സൂചിപ്പിക്കുന്നു. ചിത്ര മാത്രമല്ല പേരിയയിലെ ഡിവൈഎസ്പി രഞ്ജിത് വരെ ആ കോപത്തിന് ഇരയായി എന്നാണ് വർത്തമാനം. രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎം പ്രതികളെ നിശ്ചയിക്കുന്നു. അവർക്കപ്പുറത്തേക്ക് അന്വേഷണമില്ല.
ബിജെപി പ്രവർത്തകർക്കെതിരേ ഉണ്ടാകുന്ന ആക്രമണങ്ങളിൽ പോലീസ് പക്ഷപാതം കാണിക്കുന്നു എന്നു പറയുന്നവരെ സംഘികളാക്കി രക്ഷപ്പെട്ടിരുന്ന സഖാക്കൾക്കു പെരിയയിലെ കോണ്ഗ്രസ് പ്രവർത്തകരെ കൊന്ന സഖാക്കളോടു പോലീസ് കാണിക്കുന്ന പക്ഷപാതത്തിന് അത്തരം ന്യായീകരണം പറയാനില്ലെന്നു മാത്രം. പെരിയയിലെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ കൊലയാളികൾ പാർട്ടി നിശ്ചയിച്ചവരിൽ ഒതുങ്ങി. പ്രതിയുടെ വീട്ടുകാർ ബഹളം ഉണ്ടാക്കിയപ്പോൾ പാർട്ടിയുടെ മുതിർന്ന നേതാക്കൾതന്നെ വീട്ടിലെത്തി സമാധാനിപ്പിക്കുന്നു. പോലീസിൽ കുറ്റം സമ്മതിച്ച പ്രതി കോടതിയിൽ കുറ്റം നിഷേധിക്കുന്നു. ഇനി കോടതി ശിക്ഷിച്ചാൽ തന്നെ ശിക്ഷിക്കപ്പെടുന്ന പാർട്ടി സഖാക്കൾക്കു ജയിലിൽ കിടക്കേണ്ടി വരില്ല. ടി.പി. വധക്കേസിലെ കുഞ്ഞനന്തൻ തന്നെ ഉദാഹരണം. അദ്ദേഹം പരോളിൽ പുറത്തിറങ്ങി പാർട്ടി സമ്മേളനങ്ങളിൽ പോലും സംബന്ധിക്കുന്നു. കിടക്കേണ്ടി വരുന്നവർക്ക് രാജകീയ സൗകര്യങ്ങൾ. എല്ലാം ശരിയായി ഇല്ലേ?
ആയിരം ദിവസം കൊണ്ട് 29 രാഷ്ട്രീയ കൊലപാതകങ്ങൾ. അതിൽ എല്ലാം തന്നെ ഒരു വശത്തു സിപിഎം ഇതൊക്കെയാണ് എല്ലാം ശരിയായതിന്റെ ചില അടയാളങ്ങൾ.
പോലീസിൽ വരുത്തുന്ന മാറ്റങ്ങളും കൗതുകകരങ്ങളാണ്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കിയതിനെ വിമർശിച്ച പിണറായി ഇപ്പോൾ അന്നത്തെ പരിഹാസം എല്ലാം മറന്ന് വളരെ ജൂണിയറായ ഒരു ഉദ്യോഗസ്ഥനെ വിജിലൻസ് ഡയറക്ടറാക്കിയിരിക്കുന്നു. എല്ലാം ശരിയാക്കാം എന്നു പറഞ്ഞാൽ ഞങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പദവികളിൽനിന്നു മാറ്റി പാർട്ടി പറയുന്നവരെ നിയമിക്കും എന്നും അർഥമുണ്ട്... ക്രമസമാധാനപാലനത്തിന് തന്നെ ഒരു എഡിജിപി.
തച്ചങ്കരിയുടെ പാപം
പിണറായിയുടെ സ്വന്തമായിരുന്നു തച്ചങ്കരി. ഇപ്പോഴും വലിയ മാറ്റം ഉണ്ടായിരിക്കാൻ ഇടയില്ല. അദ്ദേഹം വലിയ ഒരു തെറ്റു ചെയ്തു. കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കിയേക്കും എന്ന സംശയം പടർത്തി.
കോർപറേഷന്റെ വരുമാനത്തിൽനിന്നു ജീവനക്കാർക്ക് ഒരു മാസം ശന്പളം കൊടുത്തു. അതോടെ അദ്ദേഹത്തിന്റെ ഭരണം തീർന്നു. അടിച്ചിറക്കി എന്നു മാത്രമല്ല അദ്ദേഹം വരുത്തിയ ഭരണപരിഷ്കാരങ്ങളും മാറ്റി. ജീവനക്കാർക്കു ശന്പളം കൊടുക്കാൻ സർക്കാർ ഖജനാവിൽനിന്നു പണം കാത്തിരിക്കുകയാണ് കോർപറേഷൻ. തെരെഞ്ഞടുപ്പു വരുന്നതിനു മുന്പ് കോർപറേഷൻ ഭരണം സഖാക്കളുടെ കൈയിലാക്കുന്നതുകൊണ്ട് പാർട്ടിക്കും നേതാക്കൾക്കും എല്ലാമുണ്ട് പ്രയോജനങ്ങൾ.
കെ.ടി.ജലീൽ
അഴിമതി ഇല്ലാതാക്കുമെന്നു പറഞ്ഞു വന്ന സർക്കാരിലെ എത്ര മന്ത്രിമാർക്കാണ് ആയിരം ദിവസത്തിനുള്ളിൽ അഴിമതിക്കഥകളിൽപ്പെട്ട് പുറത്തു പോകേണ്ടി വന്നത്. അന്വേഷണം തട്ടിക്കൂട്ടി മിക്കവരുംതന്നെ തിരിച്ചെത്തിയെങ്കിലും ജനത്തിനു വിശ്വാസം വന്നിട്ടില്ല.ജലീൽ മന്ത്രിയുടെ ബന്ധുവിനു കൊടുത്ത നിയമനം ആരോപണമുണ്ടായപ്പോൾ റദ്ദാക്കി. ചെയ്തതു ശരിയായിരുന്നെങ്കിൽ അതു വേണ്ടായിരുന്നല്ലോ എന്നു ജനം ചോദിക്കുന്നു. ജലീൽ ചെയ്തത് ഇത്രവലിയ പാതകമോ എന്നു ചോദിച്ചാൽ ഇടതു മുന്നണി പറയുന്ന അഴിമതി വിരുദ്ധതയുമായി തട്ടിച്ചു നോക്കിയാൽ വലിയതു തന്നെ എന്നാവും പറയേണ്ടി വരുന്നത്.
ജനാധിപത്യമുന്നണിയിലെ ഒരു മന്ത്രിക്ക് ഒരു അബ്കാരി കോണ്ട്രാക്ടർ ഒരു കോടി രൂപ കൊടുത്തു എന്നു പറഞ്ഞതിന്റെ പേരിൽ നിയമസഭയിലെ സ്പീക്കറുടെ കസേര പോലും ഉന്തി മറിച്ചു പ്രതിഷേധിച്ചവരാണ് ഇടതു മുന്നണിക്കാർ. അവർ ഉണ്ടാക്കുന്ന മതിലിനെ വർഗീയ മതിൽ എന്നു പറഞ്ഞാൽ പോലും തല്ലിനിരപ്പാക്കാൻ ഇന്നും മടിയുമില്ല. ജലീൽ മന്ത്രിക്കെതിരേ കൊണ്ടുവന്ന ആരോപണത്തിനു പുത്തൻ തെളിവുകളുമായി യൂത്ത് ലീഗുകാർ എത്തുന്നുണ്ട്. എങ്കിലും പ്രതിപക്ഷത്തെ മറ്റു കക്ഷികളൊന്നും അത്തരം കാര്യങ്ങളിൽ വലിയ ആവേശം കാണിക്കുന്നില്ല.
ജലീലിനെക്കുറിച്ച് അന്വേഷിക്കാൻ ഒന്നും ഇല്ലെന്നാണ് സർക്കാർ നിലപാട്. ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിൽ അപാകതയില്ല. ഉണ്ടായിരുന്നെങ്കിൽ തന്നെ അദ്ദേഹം രാജി വച്ചുപോയി. മന്ത്രിമാരല്ലാത്ത എത്രയോ നേതാക്കന്മാരുടെ എത്രയോ മക്കളും ബന്ധുക്കളും ഇങ്ങനെ നിയമനം നേടിയിരിക്കുന്നു..