മാഡ്രിഡ്: വിദേശത്തു നിന്നു വരുന്ന മുഴുവൻ ആളുകൾക്കും രണ്ടാഴ്ച ക്വാറന്റൈൻ നിർബന്ധമാക്കാൻ സ്പാനിഷ് സർക്കാർ തീരുമാനിച്ചു.
ഇതിനുള്ള വിശദമായ പദ്ധതി സർക്കാർ തയാറാക്കിക്കഴിഞ്ഞു. മേയ് 15 മുതലാണ് പ്രാബല്യം. സ്വന്തമായി താമസ സൗകര്യമുള്ളവർക്ക് അവിടെയോ അല്ലാത്തവർക്ക് മുൻകൂട്ടി ബുക്ക് ചെയ്ത സൗകര്യത്തിലോ ക്വാറന്റൈനിൽ കഴിയാം. ഭക്ഷണമോ മരുന്നോ വാങ്ങാനോ വൈദ്യ സഹായം തേടാനോ മാത്രമായിരിക്കും പുറത്തു പോകാനുള്ള അനുമതി. എല്ലാ സമയത്തും മാസ്ക് ധരിച്ചിരിക്കണം.
അനധികൃത കുടിയേറ്റക്കാരില്ലാതെ വിളവെടുപ്പ് നടക്കില്ലെന്ന് ഇറ്റാലിയൻ മന്ത്രി
റോം: ഇറ്റലിയിലെ വിളവെടുപ്പ് കാലത്ത് കുടിയേറ്റ തൊഴിലാളികളില്ലാതെ കാര്യം നടക്കില്ലെന്ന് സർക്കാരിനും ബോധ്യമാകുന്നു. നിലവിൽ വിളവെടുപ്പ് കാലമായിട്ടും തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, അനധികൃത കുടിയേറ്റക്കാരുടെ പ്രാധാന്യവും കാർഷിക വകുപ്പ് മന്ത്രി തെരേസ ബെല്ലനോവ തുറന്നു സമ്മതിക്കുന്നു.
വിളവെടുപ്പ് ഇനിയും വൈകിയാൽ പഴങ്ങളും പച്ചക്കറികളും നശിച്ചു പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഈ സാഹചര്യത്തിൽ അനധികൃത കുടിയേറ്റക്കാരെ സാന്പത്തിക മുഖ്യധാരയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും സർക്കാരിന്റെ പരിഗണനയിലാണ്.
അതേസമയം, കൊറോണവൈറസ് ബാധയെ ചെറുക്കാൻ രാജ്യാന്തര യാത്രകൾ പൂർണമായി നിരോധിക്കപ്പെട്ടിരിക്കുന്ന സമയത്ത് തൊഴിലാളികളെ എങ്ങനെ അതിർത്തി കടത്തി കൊണ്ടുവരും എന്നു സർക്കാരിനു തീരുമാനിക്കാൻ സാധിച്ചിട്ടില്ല.
പതിനാലാം വയസിൽ സ്കൂൾ പഠനം ഉപേക്ഷിച്ച് പാടത്ത് പണിക്കിറങ്ങുകയും പിന്നീട് ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ ദേശീയ മന്ത്രിസഭ വരെയെത്തുകയും ചെയ്ത ബെലനോവയ്ക്ക് കുടിയേറ്റ തൊഴിലാളികളുടെ പ്രസക്തിയും ബുദ്ധിമുട്ടുകളും നേരിട്ടു തന്നെ അറിയാം. ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അവർ അനധികൃത കുടിയേറ്റക്കാർക്ക് നിയമസാധുത ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കു വയ്ക്കുന്നത്.
തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് ഇവർക്ക് വർക്ക് പെർമിറ്റ് നൽകാമെന്നാണ് മന്ത്രിയുടെ വാദം. ആറു ലക്ഷം വിദേശ തൊഴിലാളികളെ ഇത്തരത്തിൽ വിളവെടുപ്പ് കാലത്ത് രാജ്യത്തിന് ആവശ്യമുണ്ടെന്നും ബെലനോവ പറയുന്നു.
കോവിഡിനെതിരേ പ്രതിരോധ ശേഷി സ്വിസ് ജനതയിൽ പത്തു ശതമാനത്തിനു മാത്രം
ബേണ്: സ്വിറ്റ്സർലൻഡ് പൗരൻമാരിൽ പത്തു ശതമാനത്തിൽ താഴെ മാത്രമാണ് കൊറോണവൈറസിനെതിരേ പ്രതിരോധ ശേഷി ആർജിച്ചിട്ടുള്ളതെന്ന് പഠന റിപ്പോർട്ട്.
ഒരിക്കൽ വൈറസ് ബാധയുണ്ടാകുന്നവർക്ക് വൈറസിനെതിരേ സ്വാഭാവിക പ്രതിരോധ ശേഷി കൈവരുമെന്നും അവർക്ക് പിന്നീട് രോഗം വരുകയോ, അവരിൽ നിന്ന് മറ്റാർക്കെങ്കിലും പകരുകയോ ചെയ്യില്ലെന്നാണ് അനുമാനം. സമൂഹത്തിൽ കൂടുതലായി ആളുകൾക്ക് ഇത്തരത്തിൽ പ്രതിരോധ ശേഷി ആർജിക്കപ്പെടുന്നതിനെ സാമൂഹിക പ്രതിരോധ ശേഷി അഥവാ ഹേർഡ്/കലക്റ്റിവ് ഇമ്യൂണിറ്റി എന്നും പറയുന്നു.
ആകെ ജനസംഖ്യയിൽ അന്പതു ശതമാനം മുതൽ അറുപതു ശതമാനം വരെ പ്രതിരോധ ശേഷി ആർജിക്കുന്പോൾ മാത്രമാണ് ഹേർഡ് ഇമ്യൂണിറ്റിയായി കരുതപ്പെടുന്നത്. സ്വിറ്റ്സർലൻഡ് ഈ ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വിദേശത്തു നിന്നു വരുന്നവർക്ക് സ്പെയ്നിൽ രണ്ടാഴ്ച ക്വാറന്റൈൻ നിർബന്ധമാക്കുന്നു
11:44 PM May 13, 2020 | Deepika.com