ഡബ്ലിൻ: കൊറോണയെ തോൽപ്പിച്ച നൂറ്റിമുന്നുകാരി മുത്തശി അയർലൻഡിന്റെ താരമായി. പ്രായമായവരെ കോവിഡ് പെട്ടെന്നു കീഴ്പ്പെടുത്തുമെന്ന വാർത്തകൾക്കിടയിലാണ് മുത്തശി രോഗ മുക്തയായത്. ഡബ്ലിൻ റഹെനിയിൽ ജോസഫൈൻ സിലോയാ(103)ണ് കോവിഡിനു പിടി നൽകാതെ രക്ഷപ്പെട്ടത്. രോഗബാധയേത്തുടർ്ന്ന് ഇവർ രണ്ടാഴ്ചയായി റഹേനി നഴ്സിംഗ് ഹോമിൽ ഐസലേഷനിൽ കഴിയുകയായിരുന്നു. പെട്ടെന്ന് ആരംഭിച്ച ചുമ അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ ടെസ്റ്റിലാണ് സിലോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
അയർലൻഡിൽ കോവിഡ് രോഗബാധിതരായ എണ്പത്തൻഞ്ചുകഴിഞ്ഞ മൂന്നിലൊന്നോളം പേരും മരണത്തിനു കീഴടങ്ങുന്ന അവസ്ഥയിലാണ് സിലോയുടെ അത്ഭുതകരമായ തിരിച്ചു വരവ്. സർക്കാരിന്റെ കോവിഡ് പ്രതിരോധനിർദ്ദേശങ്ങൾ ഓരോരുത്തരും കർശനമായി പാലിക്കണമെന്നാണ് നൂറ്റിമൂന്നുകാരി മുത്തശിയുടെ അഭ്യർത്ഥന. രോഗത്തെ അത്ഭുതകരമായി അതിജീവിച്ചതിന്റെ ആഹ്ളാദത്തിലാണിവർ. ഈ സന്തോഷം നേരിട്ട് പങ്കുവയ്ക്കാൻ തന്റെ ബന്ധുമിത്രാദികളെ കാണാൻ പറ്റാത്തതിലുള്ള വിഷമം മാത്രമാണ് ഇവർക്കിപ്പോഴുള്ളത്.
അയർലൻഡിൽ കോവിഡ് പശ്ചാത്തലത്തിൽ എഴുപത് കഴിഞ്ഞവർ മറ്റുള്ളവരുമായി സന്പർക്കം പുലർത്തുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. നൂറ്റിമൂന്നാം വയസിലും മുത്തശി ചിട്ടയായ പ്രവർത്തനത്തിലൂടെ തന്റെ ആരോഗ്യം നിലനിർത്തുന്നതിൽ അതീവശ്രദ്ധ പുലർത്തിവരുന്നു. ഇതിനാലാണ് കൊറോണ വൈറസിനു തന്നെ കീഴ്പ്പെടുത്താൻ കഴിയാതിരുതെന്നാണ് ഇവരുടെ വിശ്വാസം. വരുന്ന ജൂലായ് 22 ആകുന്പോഴേക്കും സിലോ മുത്തശി 104 വയസിലേക്ക് കടക്കും.
അയർലൻഡിൽ രോഗബാധിതരുടെ എണ്ണം ഇരുപത്തിമൂവായിരം കടന്നു. മരണസംഖ്യ ആയിരത്തിഅഞ്ഞൂറിലേക്കടുത്തു. പതിനേഴായിരം പേർക്ക് രോഗം ഭേദമായി. കർശന ലോക്കഡൗണ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ രാജ്യത്ത് ഇപ്പോൾ രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് വന്നിട്ടുണ്ട്.
റിപ്പോർട്ട്; ജയ്സണ് കിഴക്കയിൽ
നൂറ്റിമൂന്നുകാരി മുത്തശിക്കു മുന്പിൽ കൊറോണ തോറ്റുമടങ്ങി
09:22 PM May 13, 2020 | Deepika.com