ബർലിൻ: ലോക്ക്ഡൗണ്‍ കാരണം സാന്പത്തിക പ്രതിസന്ധി നേരിടുന്ന ജർമൻ ദേശീയ റെയിൽവേയ്ക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചു. രാജ്യവ്യാപക നിയന്ത്രണങ്ങൾ കാരണം ട്രെയ്ൻ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതും ചില സർവീസുകൾ നിർത്തിവച്ചതുമാണ് പ്രതിസന്ധിക്കു കാരണം.
ദീർഘദൂര യാത്രക്കാരുടെ എണ്ണത്തിൽ 90 ശതമാനം കുറവാണ് ഏപ്രിലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര യാത്രകളിൽ 80 ശതമാനം കുറവ് രേഖപ്പെടുത്തുന്നു. ചരക്ക് ഗതാഗതത്തിൽ പോലും 40 ശതമാനം കുറവു വന്നു.
ഇതെല്ലാം കൂടിയായപ്പോൾ 13.5 ബില്യൻ യൂറോയുടെ നഷ്ടമാണ് ഡ്യൂഷെ ബാൻ പ്രതീക്ഷിക്കുന്നത്. ഇതിൽ പകുതി ചെലവു ചുരുക്കൽ നടപടികളിലൂടെ ലാഭിക്കാമെന്നാണ് കണക്കുകൂട്ടൽ. ബാക്കിയുള്ള തുകയുടെ 75 ശതമാനമാണ് സർക്കാർ രക്ഷാ പാക്കേജായി നൽകുക.
ഇതിന്റെ ആദ്യ ഗഡു എന്ന നിലയിൽ നാലര ബില്യൻ യൂറോ ഉടൻ തന്നെ ലഭ്യമാക്കുമെന്നും സൂചന. കന്പനിക്ക് കടമെടുക്കാനുള്ള പരിധി നിലവിലുള്ള 25.4 ബില്യനിൽ നിന്ന് വർധിപ്പിക്കുകയും ചെയ്യും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമൻ റെയിൽവേയ്ക്ക് സർക്കാർ സഹായം
11:38 PM May 12, 2020 | Deepika.com