ബ്രസൽസ്: യൂറോപ്പ് കോവിഡ് 19 ന്റെ പിടിയിലായിട്ട് 60 ദിവസം പിന്നിട്ടു. കൊറോണ മൂലം 2020 മെയ് 10 വരെ യൂറോപ്പിൽ 1,55,000 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 15 ന് ഫ്രാൻസിലാണ് ആദ്യമായി യൂറോപ്യൻ മരണം രേഖപ്പെടുത്തിയത്. മരണപ്പട്ടികയിൽ തുടക്കം മുതൽ ഒന്നാമതായി നിന്നിരുന്ന ഇറ്റലി പോയവാരത്തിൽ രണ്ടാമതായി. ബ്രിട്ടൻ ഒന്നാം സ്ഥാനം പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ മരണങ്ങൾ (31,885) സംഭവിച്ചത് ബ്രിട്ടനിലാണ്. 39 വ്യത്യസ്ത യൂറോപ്യൻ രാജ്യങ്ങളിൽ 5,211 മരണങ്ങൾ റിപ്പോർട്ട് ചെയ്ത യൂറോപ്പിൽ ഇതുവരെ വൈറസിന്റെ ഏറ്റവും മാരകമായ ദിവസമായിരുന്നു ഏപ്രിൽ 4. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഗണ്യമായ ഇളവുകൾ പ്രാബല്യത്തിൽ വന്നു തുടങ്ങി.
എന്നാൽ യൂറോപ്പിൽ ആകെ മരണങ്ങളുടെയും പകർച്ചാ നിരക്കിന്റെയും അടിസ്ഥാനത്തിൽ കുറവു രേഖപ്പെടുത്തിയത് ആശ്വാസത്തിന് വകയായി എങ്കിലും രണ്ടാമതാരു വൈറസ് കൊടുങ്കാറ്റിന്റെ സാധ്യത എല്ലാവരും തന്നെ പ്രതീക്ഷിയ്ക്കുന്നതുകൊണ്ട് രാജ്യങ്ങളൊക്കെതന്നെ ആശങ്കയിലുമാണ്. മരണനിരക്ക് കുറഞ്ഞതിന്റെ പേരിൽ രാജ്യങ്ങൾ ഘട്ടംഘട്ടമായി ലോക്ഡൗണിൽ ഇളവുകൾ നൽകി പൊതുജീവിതം സാധാരണ നിലയിലേയ്ക്കു കൊണ്ടുവരുന്നതിന്റെ തത്രപ്പാടിലാണ്.
സാമൂഹിക അകലം ഉറപ്പാക്കിയതു വഴിയാണ് രോഗത്തിന്റെ വ്യാപനം നിയന്ത്രിക്കാൻ സാധിച്ചത്. ആരോഗ്യ മേഖലയ്ക്ക് തയാറെടുപ്പ് നടത്താനുള്ള സമയമാണ് ഇതുവഴി നീട്ടിയെടുക്കാൻ സാധിച്ചത്. അതുകൊണ്ടുതന്നെ ഇളവുകൾ നൽകിയെങ്കിലും സാമൂഹ്യ അകലം പാലിയ്ക്കുകയും മാസ്ക് ധരിയക്കുകയും വേണം എന്ന കർശന നിയമം എല്ലാ രാജ്യങ്ങളും മുറുകെ പിടിച്ചിട്ടുണ്ട്. അതേ സമയം ബിസിനസുകൾ വീണ്ടും തുറക്കുകയും കുട്ടികൾ സ്കൂളിലേക്ക് മടങ്ങുകയും ചെയ്യുന്നതിനാൽ യൂറോപ്പിലുടനീളം ആളുകൾ ലോക്ക്ഡൗണ്‍ നടപടികളെ സ്വാഗതം ചെയ്തത് മാനസിക പിരിമുറുക്കത്തിന് അയവു നൽകിക്കൊണ്ടാണ്. ലോക്ക്ഡൗണിന് കീഴിലുള്ള ജീവിതം ഒരുതരത്തിലും അംഗീകരിയ്ക്കാനാവില്ലെങ്കിലും സാഹചര്യങ്ങൾ അങ്ങനെയാക്കിയെന്നാണ് യൂറോപ്യന്മാരുടെ അഭിപ്രായം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്പിൽ ആകമാനം നിയന്ത്രണങ്ങൾ അയയുന്നു; ജർമനിയ്ക്ക് ആശങ്കയും
10:11 PM May 11, 2020 | Deepika.com