വിയന്ന: ഓസ്ട്രിയയിൽ കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം പതിനായിരത്തിലധികം ഉയർന്നു. രാജ്യത്ത് 10,019 പേർ വൈറസ് ബാധിതരായാതായി മാർച്ച് 31ന് വൈകുന്നേരം 5 വരെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 128 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.
സർക്കാർ കണക്കുകൾ അനുസരിച്ച് തിറോൾ-2,334, ലോവർ ഓസ്ട്രിയ-1,629, അപ്പർ ഓസ്ട്രിയ-1,599, വിയന്ന-1,390, സ്റ്റൈറിയ-1,049, സാൽസ്ബുർഗ്-917, ഫോറാർബെർഗ്-646, കരിന്തിയ-273, ബുർഗൻലാൻഡ്-182 എന്നിങ്ങനെയാണ് അണുബാധയുടെ വ്യാപനം. 1095 പേർ സുഖം പ്രാപിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അണുബാധയുടെ വ്യാപനം ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി സൂപ്പർമാർക്കറ്റുകളിൽ മാസ്കുകൾ നിർബന്ധമാക്കിയിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഏപ്രിൽ 6 തിങ്കളാഴ്ച മുതൽ സൂപ്പർമാർക്കറ്റുകളിലും മരുന്നുകടകളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. ഏപ്രിൽ 1 ബുധനാഴ്ച മുതൽ മാസ്കുകൾ ലഭ്യമാകും. ഈസ്റ്ററിനുശേഷം മതുറ പരീക്ഷയെക്കുറിച്ചുള്ള തീരുമാനം ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.
റിപ്പോർട്ട്: ജോബി ആന്റണി
കോവിഡ് 19: ഓസ്ട്രിയയിൽ വൈറസ് ബാധിതർ പതിനായിരം കവിഞ്ഞു
09:42 PM Apr 02, 2020 | Deepika.com