ലണ്ടൻ: ഇറ്റലിക്കും സ്പെയിനും ഫ്രാൻസിനും പിന്നാലെ കൊറോണ മൂലം മരിക്കുന്നവരുടെ എണ്ണം ബ്രിട്ടനിലും നിലവിട്ടു മുന്നോട്ട്. യാതൊരുവിധ അസുഖങ്ങളും ഇല്ലാതിരുന്ന പതിമൂന്നു വയസുകാരനായ ബാലനും ഇന്നലെ മരിച്ചതോടെ ആശങ്ക കനത്തിരിക്കുകയാണ്.
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഫ്രണ്ട് ലൈൻ ജീവനക്കാരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കാനുള്ള തീരുമാനം സർക്കാർ എടുത്തിരുന്നു എങ്കിലും പൂർണമായിട്ടില്ല. അഞ്ചുലക്ഷം വരുന്ന ജീവനക്കാരിൽ രണ്ടായിരത്തോളം പേർക്കു മാത്രമേ പരിശോധന നടത്താൻ കഴിഞ്ഞുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്താകമാനം രോഗികൾക്കും ജീവനക്കാർക്കുമായി എണ്ണായിരത്തിലധികം ടെസ്റ്റുകൾ മാത്രമാണ് ഇപ്പോൾ ദിവസവും നടത്താനാകുന്നത്. തുടക്കത്തിൽ ടെസ്റ്റിംഗിനു മാതൃകാപരമായ നീക്കമാണ് ബ്രിട്ടൻ നടത്തിയിരുന്നത് .
വീടുകളിൽ ഐസൊലേഷനിൽ കഴിയുന്ന പലരും ഇപ്പോഴും കോവിഡ് ടെസ്റ്റിനു വിധേയമാകാത്തവർ ആണ്. രോഗലക്ഷണങ്ങൾ കണ്ട പലരും വീടുകളിൽ സെൽഫ് ഐസൊലേഷനിലേക്കു മാറുകയായിരുന്നു. നഴ്സിംഗ് ഹോമുകളിലും റെസിഡൻഷൽ ഹോമുകളിലും കഴിയുന്ന ആളുകളിലേക്കു വ്യാപനം ഉണ്ടായാൽ ഉണ്ടാകാൻ പോകുന്ന അപകടവും സർക്കാർ മുന്നിൽ കാണുന്നുണ്ട്. ലോക്ക് ഡൌൺ നിർദേശങ്ങൾ ലംഘിക്കുന്ന ആളുകളിൽനിന്നു പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
ബ്രിട്ടനിൽ മരണസംഖ്യ പെരുകുന്നു
01:44 AM Apr 02, 2020 | Deepika.com