ലണ്ടൻ: ബ്രിട്ടനിൽ കൊറോണ ബാധ കനത്ത പ്രഹരമേൽപ്പിക്കുമെന്നു വിലയിരുത്തൽ. ഇതോടെ സർക്കാർ കടുത്ത നടപടികളിലേക്കു നീങ്ങി. രാജ്യത്തെ മുപ്പതു ദശലക്ഷം വീടുകളിലേക്കു പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ നിർദേശങ്ങളുമായി കത്തുകൾ അയയ്ക്കും.
ബ്രിട്ടനിലെ മരണസംഖ്യ ഇരുപതിനായിരം ആയി പിടിച്ചു നിർത്താൻ കഴിഞ്ഞാൽത്തന്നെ അതു വലിയ കാര്യമായിരിക്കുമെന്നാണ് നാഷണൽ ഹെൽത് സർവീസ് ഡയറക്ടർ പ്രഫ. സ്റ്റീഫൻ പൊവിസ് തന്നെ പറഞ്ഞിരിക്കുന്നത്. കഠിനാധ്വാനം ചെയ്താൽ മാത്രമേ ഇതു സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതരായവരുടെ എണ്ണം ഇരുപത്തിനായിരത്തിനടുത്തേക്കു കുതിച്ചെത്തുകയും മരണസംഖ്യ ആയിരം കടക്കുകയും ചെയ്തോടെ രോഗം പിടിവിട്ടു നീങ്ങുകയാണെന്ന വിലയിരുത്തലിലാണ് അധികൃതർ.
കോവിഡ് -19 ബാധിച്ചതിനെത്തുടർന്നു ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളിൽ മരണനിരക്ക് 50 ശതമാനത്തോളമാണെന്നു ഒൗദ്യോഗിക കണക്കുകളിൽ പറയുന്നു. ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റു എൻഎച്ച്എസ് ജീവനക്കാർക്കും കോവിഡ് പരിശോധന ആരംഭിച്ചതും പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്സ് മിക്കവാറും സ്ഥലങ്ങളിൽ ആവശ്യത്തിനു ലഭിക്കാൻ തുടങ്ങിയതും മലയാളികൾ ഉൾപ്പെടുന്ന ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ആശ്വാസമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസണും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്കും ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയും സെൽഫ് ഐസൊലേഷനിൽ ജോലിയിലാണ്.
ലോക്ക് ഡൗൺ മൂലം ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകൾക്കായി ബ്രിട്ടീഷ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും എത്രയും പെട്ടെന്ന് അവരെ യുകെയിലേക്കു തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച ഒാൺലൈൻ പെറ്റീഷനിൽ ഇരുപത്തയ്യായിരം പേർ ഒപ്പിട്ടിട്ടുണ്ട്.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
ബ്രിട്ടൻ കോവിഡിന്റെ നെരിപ്പോടിൽ
01:50 AM Mar 30, 2020 | Deepika.com