സൂറിച്ച്: ലോകത്തെ ആകമാനം പിടിച്ചുകുലുക്കി കോവിഡ് 19 എന്ന വൈറസ് അതിവേഗം മുന്നോട്ടു പായുന്പോൾ അതുമൂലം കഷ്ടപ്പെടുന്നവരോടും മരണമടഞ്ഞവരുടെ ബന്ധുക്കളോടുമുള്ള ഐക്യദാർഢ്യം കേളി എക്സിക്യൂട്ടീവ് കമ്മിറ്റി രേഖപ്പെടുത്തി.
വികസിത, വികസ്വര, അവികസിത രാജ്യങ്ങളിൽ എല്ലാം, ഒന്നുപോലെ വൈദ്യസഹായത്തിനും ജീവൻ നിലനിർത്തുന്നതിനും വേണ്ടി മനുഷ്യർ നെട്ടോട്ടം ഓടുകയാണ്. ഈ സാഹചര്യത്തിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രാത്രി പകലാക്കി ആതുരസേവനരംഗത്ത് നിരവധിയായ ആളുകൾ പ്രവർത്തിക്കുന്നു. അനിയന്ത്രിതമായ രീതിയിൽ ആശുപത്രികളിൽ എത്തുന്ന രോഗികളെ പരിശോധിക്കുന്ന ഡോക്ടർസ്, അവർക്കുവേണ്ട വൈദ്യസഹായവും പരിചരണങ്ങളും നൽകുന്ന നഴ്സുമാർ, അതുപോലെ മറ്റു ആരോഗ്യപ്രവർത്തകർ, ഇവരെല്ലാം തളരാതെ രോഗികളുടെ ആവശ്യങ്ങളിൽ അവരോടൊപ്പം നിൽക്കാനും അവർക്കു വേണ്ട ശുശ്രൂഷ ചെയ്യുവാനും അവരുടെ കരങ്ങൾക്ക് ശക്തി പകരാനും കേളി എക്സിക്യു്ട്ടീവ് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ജാതിചിന്തകൾക്കു അതീതമായി, അതാതു രാജ്യത്തെ അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുവാനും മറ്റുള്ളവരെ ബോധവൽക്കരിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. സ്വയം പ്രതിരോധിക്കുന്നതിനൊപ്പം സഹജീവികളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ട നടപടികൾ അപ്പാടെ നടപ്പാക്കാനും, സർക്കാരുകളുടെ നിർദ്ദേശങ്ങൾക്കു വിധേയപ്പെട്ടു ജീവിക്കുവാനും നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്. ലോകം ഈ മഹാമാരിയെ ഒരുമയോടെ നേരിടാൻ നമുക്കും കൈകോർക്കാമെന്ന് കേളി പ്രസിഡന്റ്
ജോസ് വെളിയത്ത് അറിയിച്ചു.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ
കോവിഡ് 19 മഹാമാരിയിൽ കേളിയുടെ ഐക്യദാർഢ്യം
09:11 PM Mar 27, 2020 | Deepika.com