പുൽവാമയിലെ ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടി മൂന്നുതലങ്ങളിലാണ്. ആദ്യ രണ്ടുതലങ്ങൾ നയതന്ത്രപരവും സാന്പത്തികവുമാണ്. മൂന്നാമത്തേത് സൈനികം. ആദ്യരണ്ടു തലത്തിലും ചുവടുകൾ വച്ചുകഴിഞ്ഞു. സൈനികതലത്തിൽ എന്താകും നടപടി എന്ന് ഇനിയും പുറത്തുവിട്ടിട്ടില്ല. ഏതുതരം പ്രതികരണമാണു സൈനികതലത്തിൽ എന്നത് നേരത്തെ പരസ്യപ്പെടുത്തുകയുമില്ല.
നയതന്ത്ര നീക്കങ്ങൾ
പാക്കിസ്ഥാനെ ആഗോളതലത്തിൽ ഒറ്റപ്പെടുത്തുക എന്നതാണു നയതന്ത്രനടപടികളുടെ ലക്ഷ്യമായി സർക്കാർ പറയുന്നത്. ഭീകരർക്കു താവളമൊരുക്കുന്ന രാജ്യമായി പാക്കിസ്ഥാനെ ലോകരാഷ്ട്രങ്ങൾക്കു മുന്പിൽ അവതരിപ്പിക്കും. പത്താൻകോട്ട്, ഉറി ആക്രമണങ്ങൾക്കു ശേഷവും ഇന്ത്യ ഇതു പറഞ്ഞിരുന്നു.
വെള്ളിയാഴ്ച യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ അടക്കം 25 രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ ഇന്ത്യ കാര്യങ്ങൾ ധരിപ്പിച്ചു. ഈ പ്രക്രിയ തുടരും.
യുഎസും ചൈനയും
അമേരിക്കൻ പ്രതികരണം ആശാവഹമാണ്. ഭീകര താവളമായി പാക്കിസ്ഥാനെ മാറ്റരുതെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പ്രതികരിച്ചത് ഇന്ത്യയ്ക്ക് അനുകൂലമാണ്. ട്രംപ് ഭരണകൂടം തുടക്കം മുതലേ എടുക്കുന്ന നിലപാടാണത്.
എന്നാൽ, ചൈന ഇന്ത്യൻ നിലപാടിനോട് ഒട്ടും യോജിക്കുന്നില്ല. ജെഇഎം തലവൻ മൗലാന അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള ഏതു നീക്കത്തെയും വീറ്റോ ചെയ്യുന്നതു ചൈനയാണ്. പുൽവാമയ്ക്കു ശേഷവും നയം മാറ്റമില്ല.
സൗദി രാജകുമാരൻ
സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്നലെ പാക്കിസ്ഥാനിൽ എത്തേണ്ടതായിരുന്നു. അതു മാറ്റി. ഇന്നാണു രാജകുമാരൻ ഇസ്ലാമാബാദിൽ എത്തുക. പുൽവാമയുടെ പേരിലാണ് യാത്ര മാറ്റിയതെന്നു സൗദി പറഞ്ഞിട്ടില്ല. എന്നാൽ പുൽവാമ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചതു ശ്രദ്ധേയമാണ്. രാജകുമാരൻ ചൊവ്വാഴ്ച ഇന്ത്യയിലും വരുന്നുണ്ട്. പാക്കിസ്ഥാൻ വിദേശനാണ്യ പ്രതിസന്ധി മറികടക്കാൻ സഹായം തേടിയാണു സൗദിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യയിൽ രാജകുമാരൻ വരുന്നത് മൂലധനനിക്ഷേപ പദ്ധതികളുമായിട്ടാണ്.
സാന്പത്തിക നീക്കങ്ങൾ
അതിപ്രിയ രാഷ്ട്രം (എംഎഫ്എൻ) എന്ന പദവി പിൻവലിച്ചതാണു പാക്കിസ്ഥാനെതിരായ പ്രഥമ സാന്പത്തിക നടപടി. 1996-ൽ ഇന്ത്യ നല്കിയതാണ് ഈ പദവി. ഇതുമൂലം കുറഞ്ഞ ഡ്യൂട്ടിയേ പാക് ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തിയിരുന്നുള്ളൂ. ഇന്ത്യക്ക് പാക്കിസ്ഥാൻ ഈ പദവി നൽകിയിട്ടില്ല.
ഈ പദവി നഷ്ടമാകുന്നതു പാക്കിസ്ഥാനു വലിയ പ്രശ്നമാകണമെന്നില്ല. ഇന്ത്യയിലേക്ക് 3500 കോടി രൂപയിൽ താഴെയേ പാക് കയറ്റുമതി ഉള്ളൂ. ഇന്ത്യയിൽ നിന്നുള്ള പാക് ഇറക്കുമതി ഇതിന്റെ നാലിരട്ടിയാണ്. പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്കു ചുങ്കം വിലയുടെ 200 ശതമാനമാക്കിയിട്ടുണ്ട്.
ബന്ധം താഴ്ത്തുമോ?
2001-ൽ പാർലമെന്റ് ആക്രമണത്തെ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനിൽ നിന്നു ഹൈക്കമ്മീഷണറെ പിൻവലിച്ചിരുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ മടക്കിവിടുകയും ചെയ്തു. അതേ പോലൊരു നീക്കം ഗവൺമെന്റ് ആലോചിക്കുന്നുണ്ട്. പക്ഷേ, പ്രത്യക്ഷ്യമായ രാഷ്ട്രീയനയതന്ത്ര നേട്ടങ്ങൾ ഇതിനില്ലെന്നാണു വിലയിരുത്തൽ.
സൈനിക നീക്കങ്ങൾ
ഭീകര താവളങ്ങളിൽ മിന്നൽ ആക്രമണം, വെടിനിർത്തൽ രേഖയിലെ പാക് സൈനിക പോസ്റ്റുകൾ തകർക്കൽ, നിർദിഷ്ട ലക്ഷ്യങ്ങളിലേക്കു മിസൈൽ പായിക്കുകയോ അവിടങ്ങളിൽ ബോംബിടുകയോ ചെയ്യുക: അങ്ങനെ പല സാധ്യതകളാണു സൈനികമായി പരിഗണിക്കപ്പെടുന്നത്. സൗദി രാജകുമാരന്റെ സന്ദർശനം കഴിഞ്ഞശേഷമേ കാര്യമായ എന്തെങ്കിലും സൈനിക നടപടി ഉണ്ടാകൂ എന്നാണുപലരും കരുതുന്നത്. അദ്ദേഹം വരുന്നതിനു മുന്പോ അവിടെ ഉള്ളപ്പോഴോ പാക്കിസ്ഥാനെതിരായ ഒരു സൈനിക നടപടി നയതന്ത്ര മര്യാദയ്ക്കു ചേർന്നതല്ല.
2016-ൽ മിന്നലാക്രമണം നടത്തിയതു പാക് അധീന കാഷ്മീരിലെ ഭീകരതാവളങ്ങളിലാണെന്നാണ് ഇന്ത്യാ ഗവൺമെന്റ് പറയുന്നത്. പട്ടാളതാവളങ്ങളിലായിരുന്നില്ല ആക്രമണം. ഇനിയും അങ്ങനെയൊന്നു മതിയോ എന്നു സർക്കാർ ആലോചിക്കുന്നു. പാക്കിസ്ഥാന്റെ സൈന്യത്തിനു നേരിട്ടു തിരിച്ചടി കിട്ടിയാലേ അവർ പഠിക്കൂ എന്നാണു സൈനിക നേതൃത്വം പറയുന്നത്. കഴിഞ്ഞ മിന്നൽ ആക്രമണത്തിനു മേൽനോട്ടം വഹിച്ച ലഫ്. ജന. ഡി.എസ്. ഹൂഡ പറയുന്നത് പാക് സേനയ്ക്ക് നേരിട്ട് ആഘാതമേൽപ്പിക്കണമെന്നാണ്.
സൈന്യത്തിനു നേരേയുള്ള നടപടി വിശാലയുദ്ധത്തിലേക്കു നീങ്ങിയെന്നു വരും. അതിനാലാണു മിസൈലാക്രമണം പോലുള്ളവ നിർദേശിക്കപ്പെടുന്നത്. ബ്രഹ്മോസ് മിസൈലുകൾ അതിനു പര്യാപ്തമാണ്. തകർക്കപ്പെടുന്ന ലക്ഷ്യവസ്തു സൈനിക പ്രാധാന്യമുള്ളതായിരിക്കണം. അന്താരാഷ്ട്ര അതിർത്തികടക്കാതെ പാക് അധീന കാഷ്മീരിൽ ആയിരിക്കുകയും വേണം ഇത്തരം ആക്രമണം. വിശാലയുദ്ധത്തിലേക്കു കടക്കാതെ ഒറ്റപ്പെട്ടതും ശ്രദ്ധേയവുമായ ആക്രമണത്തിലൂടെയുള്ള തിരിച്ചടിയാണ് ഇപ്പോൾ ഇന്ത്യ ആലോചിക്കുന്നത്.
നയതന്ത്ര നീക്കങ്ങൾ
പാക്കിസ്ഥാനെ ആഗോളതലത്തിൽ ഒറ്റപ്പെടുത്തുക എന്നതാണു നയതന്ത്രനടപടികളുടെ ലക്ഷ്യമായി സർക്കാർ പറയുന്നത്. ഭീകരർക്കു താവളമൊരുക്കുന്ന രാജ്യമായി പാക്കിസ്ഥാനെ ലോകരാഷ്ട്രങ്ങൾക്കു മുന്പിൽ അവതരിപ്പിക്കും. പത്താൻകോട്ട്, ഉറി ആക്രമണങ്ങൾക്കു ശേഷവും ഇന്ത്യ ഇതു പറഞ്ഞിരുന്നു.
വെള്ളിയാഴ്ച യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ അടക്കം 25 രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ ഇന്ത്യ കാര്യങ്ങൾ ധരിപ്പിച്ചു. ഈ പ്രക്രിയ തുടരും.
യുഎസും ചൈനയും
അമേരിക്കൻ പ്രതികരണം ആശാവഹമാണ്. ഭീകര താവളമായി പാക്കിസ്ഥാനെ മാറ്റരുതെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പ്രതികരിച്ചത് ഇന്ത്യയ്ക്ക് അനുകൂലമാണ്. ട്രംപ് ഭരണകൂടം തുടക്കം മുതലേ എടുക്കുന്ന നിലപാടാണത്.
എന്നാൽ, ചൈന ഇന്ത്യൻ നിലപാടിനോട് ഒട്ടും യോജിക്കുന്നില്ല. ജെഇഎം തലവൻ മൗലാന അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള ഏതു നീക്കത്തെയും വീറ്റോ ചെയ്യുന്നതു ചൈനയാണ്. പുൽവാമയ്ക്കു ശേഷവും നയം മാറ്റമില്ല.
സൗദി രാജകുമാരൻ
സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്നലെ പാക്കിസ്ഥാനിൽ എത്തേണ്ടതായിരുന്നു. അതു മാറ്റി. ഇന്നാണു രാജകുമാരൻ ഇസ്ലാമാബാദിൽ എത്തുക. പുൽവാമയുടെ പേരിലാണ് യാത്ര മാറ്റിയതെന്നു സൗദി പറഞ്ഞിട്ടില്ല. എന്നാൽ പുൽവാമ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചതു ശ്രദ്ധേയമാണ്. രാജകുമാരൻ ചൊവ്വാഴ്ച ഇന്ത്യയിലും വരുന്നുണ്ട്. പാക്കിസ്ഥാൻ വിദേശനാണ്യ പ്രതിസന്ധി മറികടക്കാൻ സഹായം തേടിയാണു സൗദിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യയിൽ രാജകുമാരൻ വരുന്നത് മൂലധനനിക്ഷേപ പദ്ധതികളുമായിട്ടാണ്.
സാന്പത്തിക നീക്കങ്ങൾ
അതിപ്രിയ രാഷ്ട്രം (എംഎഫ്എൻ) എന്ന പദവി പിൻവലിച്ചതാണു പാക്കിസ്ഥാനെതിരായ പ്രഥമ സാന്പത്തിക നടപടി. 1996-ൽ ഇന്ത്യ നല്കിയതാണ് ഈ പദവി. ഇതുമൂലം കുറഞ്ഞ ഡ്യൂട്ടിയേ പാക് ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തിയിരുന്നുള്ളൂ. ഇന്ത്യക്ക് പാക്കിസ്ഥാൻ ഈ പദവി നൽകിയിട്ടില്ല.
ഈ പദവി നഷ്ടമാകുന്നതു പാക്കിസ്ഥാനു വലിയ പ്രശ്നമാകണമെന്നില്ല. ഇന്ത്യയിലേക്ക് 3500 കോടി രൂപയിൽ താഴെയേ പാക് കയറ്റുമതി ഉള്ളൂ. ഇന്ത്യയിൽ നിന്നുള്ള പാക് ഇറക്കുമതി ഇതിന്റെ നാലിരട്ടിയാണ്. പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്കു ചുങ്കം വിലയുടെ 200 ശതമാനമാക്കിയിട്ടുണ്ട്.
ബന്ധം താഴ്ത്തുമോ?
2001-ൽ പാർലമെന്റ് ആക്രമണത്തെ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനിൽ നിന്നു ഹൈക്കമ്മീഷണറെ പിൻവലിച്ചിരുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ മടക്കിവിടുകയും ചെയ്തു. അതേ പോലൊരു നീക്കം ഗവൺമെന്റ് ആലോചിക്കുന്നുണ്ട്. പക്ഷേ, പ്രത്യക്ഷ്യമായ രാഷ്ട്രീയനയതന്ത്ര നേട്ടങ്ങൾ ഇതിനില്ലെന്നാണു വിലയിരുത്തൽ.
സൈനിക നീക്കങ്ങൾ
ഭീകര താവളങ്ങളിൽ മിന്നൽ ആക്രമണം, വെടിനിർത്തൽ രേഖയിലെ പാക് സൈനിക പോസ്റ്റുകൾ തകർക്കൽ, നിർദിഷ്ട ലക്ഷ്യങ്ങളിലേക്കു മിസൈൽ പായിക്കുകയോ അവിടങ്ങളിൽ ബോംബിടുകയോ ചെയ്യുക: അങ്ങനെ പല സാധ്യതകളാണു സൈനികമായി പരിഗണിക്കപ്പെടുന്നത്. സൗദി രാജകുമാരന്റെ സന്ദർശനം കഴിഞ്ഞശേഷമേ കാര്യമായ എന്തെങ്കിലും സൈനിക നടപടി ഉണ്ടാകൂ എന്നാണുപലരും കരുതുന്നത്. അദ്ദേഹം വരുന്നതിനു മുന്പോ അവിടെ ഉള്ളപ്പോഴോ പാക്കിസ്ഥാനെതിരായ ഒരു സൈനിക നടപടി നയതന്ത്ര മര്യാദയ്ക്കു ചേർന്നതല്ല.
2016-ൽ മിന്നലാക്രമണം നടത്തിയതു പാക് അധീന കാഷ്മീരിലെ ഭീകരതാവളങ്ങളിലാണെന്നാണ് ഇന്ത്യാ ഗവൺമെന്റ് പറയുന്നത്. പട്ടാളതാവളങ്ങളിലായിരുന്നില്ല ആക്രമണം. ഇനിയും അങ്ങനെയൊന്നു മതിയോ എന്നു സർക്കാർ ആലോചിക്കുന്നു. പാക്കിസ്ഥാന്റെ സൈന്യത്തിനു നേരിട്ടു തിരിച്ചടി കിട്ടിയാലേ അവർ പഠിക്കൂ എന്നാണു സൈനിക നേതൃത്വം പറയുന്നത്. കഴിഞ്ഞ മിന്നൽ ആക്രമണത്തിനു മേൽനോട്ടം വഹിച്ച ലഫ്. ജന. ഡി.എസ്. ഹൂഡ പറയുന്നത് പാക് സേനയ്ക്ക് നേരിട്ട് ആഘാതമേൽപ്പിക്കണമെന്നാണ്.
സൈന്യത്തിനു നേരേയുള്ള നടപടി വിശാലയുദ്ധത്തിലേക്കു നീങ്ങിയെന്നു വരും. അതിനാലാണു മിസൈലാക്രമണം പോലുള്ളവ നിർദേശിക്കപ്പെടുന്നത്. ബ്രഹ്മോസ് മിസൈലുകൾ അതിനു പര്യാപ്തമാണ്. തകർക്കപ്പെടുന്ന ലക്ഷ്യവസ്തു സൈനിക പ്രാധാന്യമുള്ളതായിരിക്കണം. അന്താരാഷ്ട്ര അതിർത്തികടക്കാതെ പാക് അധീന കാഷ്മീരിൽ ആയിരിക്കുകയും വേണം ഇത്തരം ആക്രമണം. വിശാലയുദ്ധത്തിലേക്കു കടക്കാതെ ഒറ്റപ്പെട്ടതും ശ്രദ്ധേയവുമായ ആക്രമണത്തിലൂടെയുള്ള തിരിച്ചടിയാണ് ഇപ്പോൾ ഇന്ത്യ ആലോചിക്കുന്നത്.