ബർലിൻ: ജർമനിയെ നടുക്കി ചോരക്കളമാക്കിയ തോബിയാസ് ആർ എന്ന 43 കാരൻ ജർമൻകാരനായ വലതുപക്ഷ തീവ്രവാദിയാണെന്നു പോലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി മെഷീൻ ഗണ് ഉപയോഗിച്ചാണ് രണ്ടിടങ്ങളിലായി 10 പേരെയും വകവരുത്തിയത്. പിന്നീട് ഇയാൾ സ്വയം വെടിയുതിർത്തു ജീവനൊടുക്കുകയായിരുന്നു. മരിച്ചവരിൽ ഇയാളുടെ സ്വന്തം മാതാവും ഉൾപ്പെടുന്നു. കൃത്യം നടത്തിയ ശേഷം ഇയാൾ കറുത്ത കാറിൽ കയറി രക്ഷപെട്ടുവെങ്കിലും വീട്ടിലെത്തി 72 കാരി മാതാവിനെയും കൊലപ്പെടുത്തിയശേഷം സ്വയം ജീവനെടുക്കുകയായിരുന്നു.വെടിയുതിർക്കാനുപയോഗിച്ച ആയുധം ഇയാളുടെ മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി
ഫ്രാങ്ക്ഫർട്ടിനടുത്തുള്ള ഹാനാവിലും അക്രമി താമസിയ്ക്കുന്ന കെസൽസ്ററഡിലുമാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ നടന്ന വെടിവയ്പിൽ അഞ്ച് പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇയാൾ വലതുപക്ഷ്ര തീവ്രവാദത്തിന്റെ വക്താവായിരുന്നതിന്റെ തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. 24 പേജുള്ള ഫേസ്ബുക്കിൽ/കത്തിൽ ഇയാൾ കുറിച്ചതിനെപ്പറ്റി പോലീസ് കൂടുതലായി അന്വേഷണം തുടങ്ങി. ചില ആളുകളെ ഉ·ൂലനം ചെയ്യേണ്ടിവരുമെന്നും, ഇവരെ ജർമനിയിൽ നിന്ന് പുറത്താക്കപ്പെടാനാവില്ലെന്നും ഒക്കെ കുറിപ്പിൽ പ്രതിപാദിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനിടയിൽ ഇയാളുടെ രഹസ്യ ഇടപാടുകളെക്കുറിച്ചും വിവിധ ഗൂഢാലോചന സിദ്ധാന്തങ്ങളെക്കുറിച്ചും പോലീസ് തെരയുന്നത് കൂടുതൽ ആശയക്കുഴപ്പത്തിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. ഫളാറ്റിൽ താമസിയ്ക്കുന്ന മറ്റുള്ളവർക്ക് ഒരു സംശയത്തിനും തന്നെ ഇടനൽകാതെയാണ് ഇയാൾ താമസിച്ചിരുന്നത്.
ഇയാൾ രക്ഷപെടാൻ ഉപയോഗിച്ച കറുത്ത ബിഎംഡബ്ള്യു കാർ പോലീസ് കണ്ടുകെട്ടി. ഇയാൾ അതിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരിക്കാമെന്ന് ഉദ്യോഗസ്ഥർ ഭയപ്പെട്ടിരുന്നു. സുരക്ഷാ അധികൃതരുടെ പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച്, കുടിയേറ്റ പശ്ചാത്തലമുള്ള തുർക്കികളാണ് മരിച്ചവർ. മരിച്ച 10 പേരിൽ അഞ്ചു പേർ യുവാക്കളും, ഒരു യുവതിയും ഉൾപ്പെട്ടിട്ടുണ്ട്.
കൂട്ടകൊലയെപ്പറ്റി അന്വേഷിക്കുവാൻ പ്രത്യേക പ്രോസിക്യൂട്ടറെ അടിയന്തരമായി നിയമിച്ചതായി ഫെഡറൽ അറ്റോർണി ജനറൽ അന്വേഷണം അറിയിച്ചു. സംഭവം ഹാനാവു നഗരത്തെ നടുക്കിയതായി മേയർ ക്ളൗസ് കമിൻസ്കി മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവർക്കു വേണ്ടി പ്രത്യേക പ്രാർഥനകൾ വ്യാഴാഴ്ച വൈകിട്ട് ഹാനോവിൽ നടക്കുമെന്ന് മേയർ അറിയിച്ചു.
ഹെസ്സൻ സംസ്ഥാനത്തിലെ ഫ്രാങ്ക്ഫർട്ടിന് 20 കിലോമീറ്റർ കിഴക്കായി ഹാനാവിലെ നഗരമധ്യത്തിലുള്ള ഷിഷാ ബാറുകളിലാണ് ബുധനാഴ്ച രാത്രി രണ്ട് ആക്രമണങ്ങളും നടന്നത്. അടുത്ത കാലങ്ങളിലായി ജർമനിയിൽ വലതുപക്ഷ തീവ്രവാദം ശക്തിപ്പെടുകയാണന്ന് സർക്കാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയെ നടുക്കിയ അക്രമി വലതുപക്ഷ തീവ്രവാദി
10:59 PM Feb 20, 2020 | Deepika.com