ബർലിൻ: ജർമനിയിലെ ബോണ് ആസ്ഥാനമായുള്ള സീസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മാക്സ് പ്ളാങ്ക് ഡിവിഷനിലെ മലയാളി ശാസ്ത്രജ്ഞനായ തൃശൂർ സ്വദേശി തേർപുരയ്ക്കൽ ഡോ. രാജീവൻ നാരായണനെ ബ്രിട്ടനിലെ പ്രശസ്തമായ ഓക്സ്ഫർഡ് യൂണിവേഴ്സിറ്റിയിൽ ന്യൂറോഫിസിയോളജി ഗവേഷണത്തിനായി തെരഞ്ഞെടുത്തു. യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ് നേടിയാണ് ന്യൂറോ ഫിസിയോളജിയിൽ ഗവേഷണത്തിന് അനുമതി ലഭിച്ചത്.
തലച്ചോറിലെ പ്രീ ഫ്രോണ്ടൽ (Pre Frontal)കോർട്ടക്സിലെ ന്യൂറോണുകൾക്ക് എവിടെ നിന്നാണ് സന്ദേശങ്ങൾ വരുന്നതെന്നും ഈ സന്ദേശങ്ങൾ പേടി(Fear)പോലുള്ള സാഹചര്യങ്ങളിൽ എവിടേയ്ക്കാണ് പോകുന്നതെന്നും റേബീസ് (Rabies) വൈറസ് പോലുള്ള വൈറസുകളെ ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിനാണ് ഓക്സ്ഫർഡ് യൂണിവേഴ്സിറ്റിയിലെ ഫിസിയോളജി, അനാറ്റമി & ജെനറ്റിക്സ് ലാബിൽ ഡോ. രാജീവൻ ചേരുക. ഇതിന് ഉത്തരം കണ്ടെത്തിയാൽ പിടിഎസ്ഡി (പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസ്ഓർഡർ) മൂലമുണ്ടാകുന്ന പല മാനസിക പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് താൻ പ്രത്യാശിയ്ക്കുന്നതായി ഡോ. രാജീവൻ ദീപികയോടു പറഞ്ഞു.
1991 ൽ ഫിസിയോളജിയിൽ നൊബേൽ സമ്മാന ജേതാവായ ജർമൻകാരനായ(സ്റ്റുട്ട്ഗാർട്ട്) പ്രഫ. ബെർട് സാക്മാന്റെ കൂടെ മൂന്നുവർഷം പോസ്റ്റ് ഡോക്ടറൽ ഫെലോയായും ഡോ. രാജീവൻ പ്രവർത്തിച്ചിട്ടുണ്ട്.
കാലിക്കട്ട് യൂണിവഴ്സിറ്റി ലൈഫ് സയൻസസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഫിസിയോളജിയിൽ മാസ്റ്റർ ബിരുദം നേടിയ രാജീവൻ, ബെംഗളൂരു നിംഹാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്കോളർഷിപ്പും നേടിയശേഷം ജർമനിയിലെ വെസ്റ്റ്ഫാലിഷ് വിൽഹെംസ് യൂണിവഴ്സിറ്റിയിൽ നിന്നുമാണ് ന്യൂറോ ഫിസിയോളജിയിൽ ഡോക്ടറേറ്റ് സന്പാദിച്ചത്.
എറിയാട് ശിശു വിദ്യപോഷിണി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസവും, എറിയാട് കേരളവർമ സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും നടത്തിയ രാജീവൻ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് പ്രീഡിഗ്രിയും, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തന്പുരാൻ കോളജിൽ നിന്ന് സുവോളജിയിൽ ഡിഗ്രിയും നേടി.
തുടർന്ന് കാലിക്കട്ട് യൂണിവേഴ്സിറ്റി ലൈഫ് സയൻസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഫിസിയോളജിയിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയശേഷം ഉപരിപഠനത്തിനായി ബംഗ്ളൂരിലെ നിംഹാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്കോളർഷിപ്പും ലഭിച്ചു. തുടർന്ന് ജർമനിയിലെ വെസ്റ്റ് ഫാളിഷ് വിൽഹെൽമ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ന്യൂറോ ഫിസിയോ ളജിയിൽ ഡോക്ടറേറ്റും നേടി.
പരേതനായ തേർപുരയ്ക്കൽ നാരായണനും, കൂവക്കാട്ട് കുടുംബാംഗം സുഭാഷിണിയുമാണ് ഡോ.രാജീവിന്റെ മാതാപിതാക്കൾ. ഭാര്യ: ഡോ. സ്റ്റെഫാനി ആൻ. മക്കൾ: റെമി, നേതൻ, ലെയ.
നാട്ടിലെ എളിയസാഹചര്യത്തിലും തന്നെ പഠിപ്പിച്ച മാതാപിതാക്കളാണ് തന്റെ എല്ലാ നേട്ടങ്ങൾക്കും കാരണമെന്നും, അടുത്തുതന്നെ പുതിയ ഗവേഷണം ആരംഭിക്കുമെന്നും രാജീവൻ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമൻ മലയാളി ശാസ്ത്രജ്ഞൻ യൂറോപ്യൻ യൂണിയൻ ഫെലോഷിപ്പിന് അർഹനായി
11:18 PM Feb 18, 2020 | Deepika.com