ബർലിൻ: ജർമ്മനിയിലെ കുടിയേറ്റ വിരുദ്ധതയോടുള്ള കന്പവും ആൾട്ടർനേറ്റീവ് (എഎഫ്ഡി)പാർട്ടിയോടുള്ള കൂറും നിലനിർത്താൻ എൻജിനീയറായ പാർട്ടിയംഗം തന്റെ ഇഷ്ടദാനം എഎഫ്ഡി പാർട്ടിയ്ക്ക് എഴുതി നൽകിയത് ഏഴു മില്യണ്‍ യൂറോയുടെ സന്പത്ത്. സ്വർണനാണയങ്ങൾ, സ്വർണ ബാറുകൾ, റിയൽ എസ്റേററ്റ് എന്നിവയ്ക്ക് പുറമേ, എഞ്ചിനീയർ തന്റെ ജീവിതകാലത്ത് എടുത്ത നിരവധി പേറ്റന്റുകളും ഇഷ്ടദാന വിൽപത്രത്തിൽ ചേർത്തിട്ടുണ്ട്.
ഇച്ഛാശക്തിയുടെ കീഴിലുള്ള ഏകപാർട്ടിയാണ് തീവ്രവലതുപക്ഷ പാർട്ടിയായ എഎഫ്ഡിയെന്ന് 54 കാരനായ ഇഷ്ടദാനക്കാരൻ പാർട്ടിയെപ്പറ്റി വിലയിരുത്തി.
കുടിയേറ്റ വിരുദ്ധതയുയർത്തി 2013 ൽ ഉടലെടുത്ത പാർട്ടിയാണ് എഎഫ്ഡി. കഴിഞ്ഞ പൊതുപൊതുതെരഞ്ഞെടുപ്പിൽ 91 അംഗങ്ങളെയാണ് പാർട്ടി ലേബലിൽ പാർലമെന്റിൽ എത്തിച്ചത്. പാർലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് എഎഫ്ഡി.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ധനകാര്യ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ അധിക ഫണ്ട് ആവശ്യമാണെന്ന് പറഞ്ഞ് പാർട്ടി 2019ൽ പിന്തുണക്കാരിൽ നിന്ന് നിരവധി സംഭാവന ആവശ്യപ്പെട്ടിരുന്നു.
അടുത്ത കാലത്തായി രാഷ്ട്രീയ അഴിമതികൾക്ക് പുറമേ പണമൊഴുക്ക് പ്രശ്നങ്ങളും നേരിടുന്ന പാർട്ടിക്ക് ലഭിയ്ക്കുന്ന ഈ സമ്മാനം ഇനിയും വിമർശനങ്ങൾ നേരിടേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.
അതേസമയം തൂരിംഗനിൽ മെർക്കലിന്റെ പാർട്ടിയുൾപ്പടെയുള്ള മറ്റു കക്ഷികൾ തീവ്രവലതുപക്ഷ ദേശീയ പ്രസ്ഥാനത്തെ പിന്തുണച്ചതിന് ശനിയാഴ്ച ജർമനിയിലുടനീളം വീണ്ടും പ്രതിഷേധക്കാർ തെരുവിലിറങ്ങി. പാർട്ടിയെയും അതിന്റെ പിന്തുണക്കാരെയും മുഖ്യധാരാ ജർമൻ രാഷ്ട്രീയ പാർട്ടികളെയും പരിഹസിച്ചുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ ഉയർത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിലെ കുടിയേറ്റ വിരുദ്ധ പാർട്ടിയ്ക്ക് പാർട്ടിയംഗം ഇഷ്ടദാനം കൊടുത്തത് ഏഴു മില്യണ്‍ യൂറോ
11:23 PM Feb 17, 2020 | Deepika.com