നിയമസഭാ അവലോകനം / സാബു ജോണ്
കേന്ദ്ര ബജറ്റ് തെരഞ്ഞെടുപ്പ് ബജറ്റ് ആണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഡോ. തോമസ് ഐസക്കിന്റെ ബജറ്റിനെ എതിർത്ത പ്രതിപക്ഷം പോലും തെരഞ്ഞെടുപ്പു ബജറ്റ് എന്നു വിളിച്ചില്ല. എന്നാൽ, ബജറ്റിന്റെ പൊതുചർച്ചയ്ക്കു ധനമന്ത്രി മറുപടി പറഞ്ഞതോടെ അത് ഒന്നാന്തരം തെരഞ്ഞെടുപ്പു ബജറ്റ് ആയി.
പ്രളയ സെസ് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരില്ലെന്നു മന്ത്രി അറിയിച്ചു. നടപടിക്രമം കുറേ തീരാനുണ്ടത്രെ. മന്ത്രിയുടെ മനസിൽ തെരഞ്ഞെടുപ്പ് ആണെന്നു വ്യക്തം. ലോക്സഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ പ്രളയ സെസിന്റെ ഭാരം കേരളീയർ ചുമക്കേണ്ടെന്നു ചുരുക്കം. മന്ത്രിയുടെ പ്രഖ്യാപനത്തിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ അതു സൂചിപ്പിക്കുകയും ചെയ്തു.
മലബാർ കാപ്പിയും വയനാട് പാക്കേജും രണ്ടാം കുട്ടനാട് പാക്കേജുമൊക്കെ പ്രഖ്യാപിച്ചപ്പോൾ ഇടുക്കിക്കാർ പിണങ്ങിയിരുന്നു. ആ പിണക്കം തീർക്കാൻ രണ്ടു വർഷത്തെ കാലാവധിയിൽ 5,000 കോടിയുടെ ഇടുക്കി പാക്കേജ് മന്ത്രി പ്രഖ്യാപിച്ചു. മറ്റു ചില ഇളവുകളും ചില അധികം വകയിരുത്തലുകളുമൊക്കെ ചേർത്തായിരുന്നു മന്ത്രിയുടെ മറുപടി.
മന്ത്രി മറുപടി പറയുന്നതിനിടെ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എംഎൽഎമാർ എഴുന്നേറ്റുകൊണ്ടിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള മറുപടി പറയുന്നില്ലെന്നു മന്ത്രി പറഞ്ഞെങ്കിലും ആരെയും പിണക്കിയില്ല. ബജറ്റ് വകയിരുത്തൽ പോരെന്നു കണ്ടാൽ അധിക തുക പിന്നീട് അനുവദിക്കാമെന്നു പറഞ്ഞു മന്ത്രി എല്ലാവരെയും ആശ്വസിപ്പിച്ചു.
ബജറ്റിന്റെ പൊതുചർച്ചയുടെ അവസാനദിനത്തിലും രാഷ്ട്രീയവും ബജറ്റും മാറിയും മറിഞ്ഞും വന്നു. ടി.വി. രാജേഷിന്റെ അഭിപ്രായത്തിൽ ആധുനിക കേരളത്തിന് അടിത്തറയിട്ടത് ഇഎംഎസ് ആണെങ്കിൽ അത്യാധുനിക കേരളത്തിന് അടിത്തറയിട്ടത് പിണറായി വിജയനാണ്. മമതാ ബാനർജിയോടുള്ള കോണ്ഗ്രസ് പ്രേമത്തെയും രാജേഷ് വെറുതേ വിട്ടില്ല. മമതയോടല്ല കോണ്ഗ്രസിനു മമത, അഴിമതിയോടാണെന്നായിരുന്നു രാജേഷിന്റെ കമന്റ്. ഡൽഹി മുഖ്യമന്ത്രി കേജരിവാളിനെതിരേ കേന്ദ്രസർക്കാർ നീങ്ങിയപ്പോൾ കോണ്ഗ്രസ് പ്രതികരിച്ചില്ലല്ലോ എന്നായിരുന്നു രാജേഷിന്റെ ചോദ്യം.
സിപിഎമ്മും ബിജെപിയും തമ്മിൽ അഡ്ജസ്റ്റ്മെന്റ് ആണെന്നാണ് അൻവർ സാദത്ത് കണ്ടുപിടിച്ചത്. തെളിവുമുണ്ട്. കേന്ദ്രത്തിന്റെ സിബിഐ മമതയുടെയും ബംഗളൂരുവിലെ ഡി.കെ. ശിവകുമാറിന്റെയുമൊക്കെ വീട്ടിലല്ലേ പോകുന്നുള്ളു. പിണറായിയുടെ വീട്ടിലേക്കു പോകുന്നില്ലല്ലോ.
കാർഷിക മേഖലയ്ക്കു വേണ്ട പരിഗണന നൽകാത്തതിലായിരുന്നു സി.എഫ്. തോമസിനു പ്രതിഷേധം. കുട്ടനാട്ടിലെ കർഷകർ വല്ലാത്ത ദുരിതത്തിലാണ്. വെള്ളപ്പൊക്കത്തിൽ തകർന്ന വീടുകൾ നന്നാക്കിയില്ലെങ്കിൽ അടുത്ത ദുരന്തം വരും. - അദ്ദേഹം മുന്നറിയിപ്പു നൽകി.
ശബരിമല വിമാനത്താവളത്തെ വർഗീയവത്കരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നു പി.സി. ജോർജ് ആരോപിച്ചു. മുഖ്യമന്ത്രി വിമാനത്താവളത്തിനു വേണ്ട നടപടികളുമായി മുന്നോട്ടു പോകുന്പോൾ അതു ഹിന്ദു വിരുദ്ധമാണെന്ന പ്രചാരണവുമായി ചിലർ രംഗത്തു വരുന്നതു നാടിനോടു ചെയ്യുന്ന ശാപമാണെന്നു ജോർജ് പറഞ്ഞു. പ്രളയ സെസ് വ്യാപകമായ വിലക്കയറ്റത്തിനു കാരണമാകുമെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
ബജറ്റിനെ എതിർത്ത മുസ്ലിം ലീഗുകാരനായ എൻ.എ. നെല്ലിക്കുന്ന് ധനമന്ത്രിയെ അഭിനന്ദിച്ചു. കാരണമുണ്ട്. ബജറ്റ് ബുക്കിന്റെ പിറകു വശത്തെ പേജ് ഉയർത്തിയാണ് കാരണം പറഞ്ഞത്. പച്ച നിറത്തിലായിരുന്നു കവർ. പണ്ട് അബ്ദു റബ്ബ് ഭരിച്ചു കൊണ്ടിരുന്നപ്പോൾ പച്ചയ്ക്ക് ആകെ കുഴപ്പമായിരുന്നു. ബോർഡ് പച്ചയായാലും യൂണിഫോം പച്ചയായാലും നെയിംബോർഡ് പച്ചയായാലും മന്ത്രിയെ കുറ്റപ്പെടുത്തുക പതിവായിരുന്നു. ഇപ്പോൾ പച്ചയുടെ സൗന്ദര്യം മന്ത്രി തിരിച്ചറിഞ്ഞ് അംഗീകരിച്ചതിന്റെ പേരിലായിരുന്നു നെല്ലിക്കുന്നിന്റെ അഭിനന്ദനം.
കേരളത്തിന്റെ രാഷ്ട്രീയത്തിൽ പ്രതിപക്ഷം ഒറ്റപ്പെട്ടു എന്ന കാര്യത്തിൽ രാജു ഏബ്രഹാമിനു സംശയമില്ല. മാത്രമല്ല ബിജെപിയുമായി യുഡിഎഫ് രഹസ്യധാരണയിൽ ഏർപ്പെട്ടു എന്നും രാജു ഏബ്രഹാം ആരോപിച്ചു.
ബജറ്റ് രേഖകളിലെ കണക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു രമേശ് സാന്പത്തിക തകർച്ചയുടെ ചിത്രം വരച്ചു കാട്ടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ മതേതര ശക്തികളെയും ഒരുമിപ്പിച്ചു കൊണ്ടുവരാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നതെന്നു രമേശ് പറഞ്ഞു. എന്നാൽ ഈ നീക്കത്തെ പാര വയ്ക്കുകയാണു കേരളത്തിലെ സിപിഎമ്മുകാർ. ഏതായാലും ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വന്പിച്ച മുന്നേറ്റം നടത്തുമെന്ന കാര്യത്തിൽ രമേശിനു സംശയമേയില്ല.
ശൂന്യവേളയിൽ കയർ മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചു സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. മന്ത്രി തോമസ് ഐസക്കിന്റെ മറുപടിയെത്തുടർന്ന് സ്പീക്കർ പ്രമേയം തള്ളി. തുടർന്നു പ്രതിപക്ഷം വാക്കൗട്ട് നടത്തി. കയർ മേഖലയിലെ പ്രതിസന്ധിയേക്കുറിച്ചും സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഇപ്പോൾ എന്തിനാണ് ഈ പ്രമേയം കൊണ്ടു വന്നതെന്ന് മനസിലായെന്നുകൂടി ഒടുവിൽ മന്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് ആറ്റിങ്ങലിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾ മനസിൽ വച്ചായിരുന്നു മന്ത്രിയുടെ കമന്റ്. കയർ മേഖലയാണല്ലോ ആറ്റിങ്ങൽ.
കേന്ദ്ര ബജറ്റ് തെരഞ്ഞെടുപ്പ് ബജറ്റ് ആണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഡോ. തോമസ് ഐസക്കിന്റെ ബജറ്റിനെ എതിർത്ത പ്രതിപക്ഷം പോലും തെരഞ്ഞെടുപ്പു ബജറ്റ് എന്നു വിളിച്ചില്ല. എന്നാൽ, ബജറ്റിന്റെ പൊതുചർച്ചയ്ക്കു ധനമന്ത്രി മറുപടി പറഞ്ഞതോടെ അത് ഒന്നാന്തരം തെരഞ്ഞെടുപ്പു ബജറ്റ് ആയി.
പ്രളയ സെസ് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരില്ലെന്നു മന്ത്രി അറിയിച്ചു. നടപടിക്രമം കുറേ തീരാനുണ്ടത്രെ. മന്ത്രിയുടെ മനസിൽ തെരഞ്ഞെടുപ്പ് ആണെന്നു വ്യക്തം. ലോക്സഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ പ്രളയ സെസിന്റെ ഭാരം കേരളീയർ ചുമക്കേണ്ടെന്നു ചുരുക്കം. മന്ത്രിയുടെ പ്രഖ്യാപനത്തിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ അതു സൂചിപ്പിക്കുകയും ചെയ്തു.
മലബാർ കാപ്പിയും വയനാട് പാക്കേജും രണ്ടാം കുട്ടനാട് പാക്കേജുമൊക്കെ പ്രഖ്യാപിച്ചപ്പോൾ ഇടുക്കിക്കാർ പിണങ്ങിയിരുന്നു. ആ പിണക്കം തീർക്കാൻ രണ്ടു വർഷത്തെ കാലാവധിയിൽ 5,000 കോടിയുടെ ഇടുക്കി പാക്കേജ് മന്ത്രി പ്രഖ്യാപിച്ചു. മറ്റു ചില ഇളവുകളും ചില അധികം വകയിരുത്തലുകളുമൊക്കെ ചേർത്തായിരുന്നു മന്ത്രിയുടെ മറുപടി.
മന്ത്രി മറുപടി പറയുന്നതിനിടെ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എംഎൽഎമാർ എഴുന്നേറ്റുകൊണ്ടിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള മറുപടി പറയുന്നില്ലെന്നു മന്ത്രി പറഞ്ഞെങ്കിലും ആരെയും പിണക്കിയില്ല. ബജറ്റ് വകയിരുത്തൽ പോരെന്നു കണ്ടാൽ അധിക തുക പിന്നീട് അനുവദിക്കാമെന്നു പറഞ്ഞു മന്ത്രി എല്ലാവരെയും ആശ്വസിപ്പിച്ചു.
ബജറ്റിന്റെ പൊതുചർച്ചയുടെ അവസാനദിനത്തിലും രാഷ്ട്രീയവും ബജറ്റും മാറിയും മറിഞ്ഞും വന്നു. ടി.വി. രാജേഷിന്റെ അഭിപ്രായത്തിൽ ആധുനിക കേരളത്തിന് അടിത്തറയിട്ടത് ഇഎംഎസ് ആണെങ്കിൽ അത്യാധുനിക കേരളത്തിന് അടിത്തറയിട്ടത് പിണറായി വിജയനാണ്. മമതാ ബാനർജിയോടുള്ള കോണ്ഗ്രസ് പ്രേമത്തെയും രാജേഷ് വെറുതേ വിട്ടില്ല. മമതയോടല്ല കോണ്ഗ്രസിനു മമത, അഴിമതിയോടാണെന്നായിരുന്നു രാജേഷിന്റെ കമന്റ്. ഡൽഹി മുഖ്യമന്ത്രി കേജരിവാളിനെതിരേ കേന്ദ്രസർക്കാർ നീങ്ങിയപ്പോൾ കോണ്ഗ്രസ് പ്രതികരിച്ചില്ലല്ലോ എന്നായിരുന്നു രാജേഷിന്റെ ചോദ്യം.
സിപിഎമ്മും ബിജെപിയും തമ്മിൽ അഡ്ജസ്റ്റ്മെന്റ് ആണെന്നാണ് അൻവർ സാദത്ത് കണ്ടുപിടിച്ചത്. തെളിവുമുണ്ട്. കേന്ദ്രത്തിന്റെ സിബിഐ മമതയുടെയും ബംഗളൂരുവിലെ ഡി.കെ. ശിവകുമാറിന്റെയുമൊക്കെ വീട്ടിലല്ലേ പോകുന്നുള്ളു. പിണറായിയുടെ വീട്ടിലേക്കു പോകുന്നില്ലല്ലോ.
കാർഷിക മേഖലയ്ക്കു വേണ്ട പരിഗണന നൽകാത്തതിലായിരുന്നു സി.എഫ്. തോമസിനു പ്രതിഷേധം. കുട്ടനാട്ടിലെ കർഷകർ വല്ലാത്ത ദുരിതത്തിലാണ്. വെള്ളപ്പൊക്കത്തിൽ തകർന്ന വീടുകൾ നന്നാക്കിയില്ലെങ്കിൽ അടുത്ത ദുരന്തം വരും. - അദ്ദേഹം മുന്നറിയിപ്പു നൽകി.
ശബരിമല വിമാനത്താവളത്തെ വർഗീയവത്കരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നു പി.സി. ജോർജ് ആരോപിച്ചു. മുഖ്യമന്ത്രി വിമാനത്താവളത്തിനു വേണ്ട നടപടികളുമായി മുന്നോട്ടു പോകുന്പോൾ അതു ഹിന്ദു വിരുദ്ധമാണെന്ന പ്രചാരണവുമായി ചിലർ രംഗത്തു വരുന്നതു നാടിനോടു ചെയ്യുന്ന ശാപമാണെന്നു ജോർജ് പറഞ്ഞു. പ്രളയ സെസ് വ്യാപകമായ വിലക്കയറ്റത്തിനു കാരണമാകുമെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
ബജറ്റിനെ എതിർത്ത മുസ്ലിം ലീഗുകാരനായ എൻ.എ. നെല്ലിക്കുന്ന് ധനമന്ത്രിയെ അഭിനന്ദിച്ചു. കാരണമുണ്ട്. ബജറ്റ് ബുക്കിന്റെ പിറകു വശത്തെ പേജ് ഉയർത്തിയാണ് കാരണം പറഞ്ഞത്. പച്ച നിറത്തിലായിരുന്നു കവർ. പണ്ട് അബ്ദു റബ്ബ് ഭരിച്ചു കൊണ്ടിരുന്നപ്പോൾ പച്ചയ്ക്ക് ആകെ കുഴപ്പമായിരുന്നു. ബോർഡ് പച്ചയായാലും യൂണിഫോം പച്ചയായാലും നെയിംബോർഡ് പച്ചയായാലും മന്ത്രിയെ കുറ്റപ്പെടുത്തുക പതിവായിരുന്നു. ഇപ്പോൾ പച്ചയുടെ സൗന്ദര്യം മന്ത്രി തിരിച്ചറിഞ്ഞ് അംഗീകരിച്ചതിന്റെ പേരിലായിരുന്നു നെല്ലിക്കുന്നിന്റെ അഭിനന്ദനം.
കേരളത്തിന്റെ രാഷ്ട്രീയത്തിൽ പ്രതിപക്ഷം ഒറ്റപ്പെട്ടു എന്ന കാര്യത്തിൽ രാജു ഏബ്രഹാമിനു സംശയമില്ല. മാത്രമല്ല ബിജെപിയുമായി യുഡിഎഫ് രഹസ്യധാരണയിൽ ഏർപ്പെട്ടു എന്നും രാജു ഏബ്രഹാം ആരോപിച്ചു.
ബജറ്റ് രേഖകളിലെ കണക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു രമേശ് സാന്പത്തിക തകർച്ചയുടെ ചിത്രം വരച്ചു കാട്ടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ മതേതര ശക്തികളെയും ഒരുമിപ്പിച്ചു കൊണ്ടുവരാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നതെന്നു രമേശ് പറഞ്ഞു. എന്നാൽ ഈ നീക്കത്തെ പാര വയ്ക്കുകയാണു കേരളത്തിലെ സിപിഎമ്മുകാർ. ഏതായാലും ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വന്പിച്ച മുന്നേറ്റം നടത്തുമെന്ന കാര്യത്തിൽ രമേശിനു സംശയമേയില്ല.
ശൂന്യവേളയിൽ കയർ മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചു സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. മന്ത്രി തോമസ് ഐസക്കിന്റെ മറുപടിയെത്തുടർന്ന് സ്പീക്കർ പ്രമേയം തള്ളി. തുടർന്നു പ്രതിപക്ഷം വാക്കൗട്ട് നടത്തി. കയർ മേഖലയിലെ പ്രതിസന്ധിയേക്കുറിച്ചും സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഇപ്പോൾ എന്തിനാണ് ഈ പ്രമേയം കൊണ്ടു വന്നതെന്ന് മനസിലായെന്നുകൂടി ഒടുവിൽ മന്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് ആറ്റിങ്ങലിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾ മനസിൽ വച്ചായിരുന്നു മന്ത്രിയുടെ കമന്റ്. കയർ മേഖലയാണല്ലോ ആറ്റിങ്ങൽ.