ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
അമിത ആത്മവിശ്വാസം കോൺഗ്രസിന്റെ ഒരു അസുഖമാണ്. ഈയിടെ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ തന്ത്രം വിജയിച്ചു എന്നതു വസ്തുതയാണ്. പ്രിയങ്കയെ കൊണ്ടുവരുന്നത്, ബിഹാറിലും മഹാരാഷ്ട്രയിലും സഖ്യകക്ഷികളുമായി ഏറെക്കുറെ സീറ്റ് ധാരണയായത്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ക്രിയാത്മക പ്രതികരണങ്ങൾ എന്നിവയെല്ലാം കോൺഗ്രസ് നേതാക്കളുടെ തലക്കനം കൂട്ടിയതായി തോന്നുന്നു. ബിജെപി ഇതര രാഷ്ട്രീയശക്തികളെയെല്ലാം ഒന്നിപ്പിക്കാൻ വേണ്ട വിട്ടുവീഴ്ചാ മനോഭാവം കാണിക്കാൻ നേതാക്കൾ മടികാട്ടി തുടങ്ങുന്നു.
അതേസമയംബിജെപി, കോൺഗ്രസ് എന്നീ രണ്ടു ദേശീയ പാർട്ടികളെയും മാറ്റിനിർത്തി ലോക്സഭയിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം കാണിക്കാൻ ശ്രമിക്കണം എന്ന മനോഭാവത്തിലാണു പ്രാദേശിക പാർട്ടികളെന്നു തോന്നുന്നു. അതായത്, ബിജെപി ഇതര രാഷ്ട്രീയസഖ്യത്തിന്റെ നേതൃത്വം കോൺഗ്രസിനു നല്കാൻ ഇവർക്കു മടിയാണ്. ചുരുങ്ങിയപക്ഷം തെരഞ്ഞെടുപ്പിനു മുന്പെങ്കിലും കോൺഗ്രസിൽനിന്ന് അകന്നുനിൽക്കാൻ ചില പാർട്ടികൾ മനഃപൂർവമായ ശ്രമം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിനുശേഷം രൂപപ്പെടുന്ന സാഹചര്യം നോക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന നിലപാടിലാണവർ.
നോട്ടം തൂക്കുപാർലമെന്റിൽ
തൂക്ക് പാർലമെന്റാണ് ഉണ്ടാകുന്നതെങ്കിൽ തെരഞ്ഞെടുപ്പിനുശേഷമുള്ള നീക്കുപോക്കുകളാണു യഥാർഥ അധികാരം ആരുടെ കൈകളിലാണ് എത്തുകയെന്നു തീരുമാനിക്കപ്പെടുക. തെരഞ്ഞെടുപ്പിൽ പരസ്പരം പോരടിച്ചവർ ഫലം വന്നശേഷം കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കും. കാരണം അധികാരം വലിയൊരു പ്രലോഭനമാണ്. അത് വേണ്ടവരെ തമ്മിൽ പശപോലെ ഒട്ടിപ്പിടിപ്പിക്കും.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ഇങ്ങനെയല്ല പെരുമാറിയത്. അവിടെ ജനതാദൾ-സെക്കുലറുമായി കൂട്ടുകെട്ടുണ്ടാക്കാൻ അവർ പരമാവധി വിട്ടുവീഴ്ച ചെയ്തു. അന്നു ജനതാദൾ-എസിനേക്കാളും കൂടുതൽ സീറ്റ് കോൺഗ്രസിനാണു ലഭിച്ചതെങ്കിലും സംസ്ഥാനത്തെ പാർട്ടിയംഗങ്ങളുടെ പ്രതിഷേധങ്ങളെപ്പോലും തള്ളിക്കളഞ്ഞ് കോൺഗ്രസ് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പുത്രൻ എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി.
സോണിയഗാന്ധി മുൻകൈയെടുത്താണ് ഈ നീക്കം നടത്തിയത്. അതു ബിജെപി ഇതര പ്രതിപക്ഷത്തെ സന്തോഷിപ്പിക്കുകയും രണ്ടു ഡസൻ പാർട്ടികൾ ചേർന്നു മഹാസഖ്യത്തിനു ശ്രമിക്കാമെന്ന പ്രതീതി ഉളവാക്കുകയും ചെയ്തു.
കുഴപ്പത്തിന്റെ ആദ്യ സൂചന വന്നതു ബിഎസ്പി നേതാവ് മായാവതി ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോഴാണ്. അതു സംസ്ഥാനത്ത് ബിജെപിക്കെതിരേ എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്ന സഖ്യം എന്ന സാധ്യത ഇല്ലാതാക്കി. കോൺഗ്രസും ഏറെക്കുറെ അതേ രീതിയാണ് അവലംബിച്ചത്. മൂന്നു സംസ്ഥാനങ്ങളിൽ ഏതാനും ചില നീക്കുപോക്കുകൾക്കു മാത്രമേ പാർട്ടി തയാറായുള്ളു. രാജസ്ഥാനിലും മധ്യപ്രദേശിലും ബിഎസ്പിയും എസ്പിയും കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയാറായെങ്കിലും അവിടെങ്ങളിൽ മന്ത്രിസഭ ഉണ്ടാക്കിയപ്പോൾ ഇരുപാർട്ടികൾക്കും പ്രാതിനിധ്യം ലഭിച്ചില്ല.
ഇതേത്തുടർന്ന് ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കി. അജിത് സിംഗിന്റെ ആർഎൽഡിയുമായും സീറ്റ് ധാരണ ഉണ്ടാക്കിയ അവർ കോൺഗ്രസിന് അമേത്തിയും റായ്ബറേലിയും മാത്രമാണ് ഒഴിച്ചിട്ടത്. വിശാലമായ ധാരണയ്ക്ക് ഇനിയും സമയമുണ്ടെങ്കിലും കോൺഗ്രസിനെതിരേ മായാവതിയുടെ കടുത്ത വിമർശനം ഇടയ്ക്കിടെ മുഴങ്ങുന്നുണ്ട്.
അഹോരാത്രം പണിയെടുക്കുന്ന ബിജെപി
അതിനിടെ, ബിജെപി നേതൃത്വം അഹോരാത്രം പണിയെടുക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് അമിത്ഷായും തെരഞ്ഞെടുപ്പു യോഗങ്ങളെ അഭിസംബോധന ചെയ്ത് എൻഡിഎ സർക്കാരുകളുടെ നേട്ടങ്ങളും നെഹ്റുവിന്റെ കാലം തൊട്ടുള്ള കോൺഗ്രസ് സർക്കാരുകളുടെ വീഴ്ചകളും എടുത്തുകാട്ടാൻ ശ്രമിക്കുന്നു. പിണങ്ങിനിൽക്കുന്ന സഖ്യകക്ഷികളായ ശിവസേനയെയും അകാലിദളിനെയും മടക്കിക്കൊണ്ടുവരാൻ അമിത്ഷാ എല്ലാ ശ്രമവും നടത്തുന്നു. അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. ബിഹാറിൽ നിതീഷ്കുമാറിന്റെ പാർട്ടിയുമായി സീറ്റ് ധാരണ ഉണ്ടാക്കുന്നതിൽ അമിത്ഷാ വിജയിച്ചു കഴിഞ്ഞു.
എൻഡിഎയുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ ഇടക്കാല ബജറ്റിനെ പൂർണമായും പ്രയോജനപ്പെടുത്തി. കർഷകർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും നിരവധി സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത ബജറ്റിൽ ആദായ നികുതി പരിധി ഉയർത്തുകയും മിക്ക വിഭാഗങ്ങളെയും ആകർക്ഷിക്കുന്ന പല പദ്ധതികളും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, അതൊക്കെ പ്രവൃത്തിപഥത്തിലെത്താൻ സമയമെടുക്കും. വേണ്ട ലക്ഷക്കണക്കിനു കോടി രൂപ ലഭ്യമാകുമോയെന്നും അറിയില്ല. എന്തായാലും അടുത്ത സർക്കാരാണ് അതു നടപ്പാക്കേണ്ടത്.
പാവപ്പെട്ട കർഷകർക്കു നൽകുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള 6000 രൂപയുടെ പ്രതിവർഷ സഹായ പദ്ധതി ഉടൻ നടപ്പാക്കുമെന്നാണു സൂചന. മൂന്നു ഗഡുക്കളായി നൽകുന്ന ഇതിന്റെ ആദ്യ ഗഡുവായ 2000 രൂപ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പുതന്നെ കർഷകരുടെ അക്കൗണ്ടിൽ എത്തിയേക്കും. റവന്യു ഡിപ്പാർട്ട്മെന്റിന്റെ പക്കൽ ഇതിനകം തന്നെ പേരുള്ളവർക്കു മാത്രമാണ് ഈ സഹായം ലഭിക്കുക. പാട്ടക്കൃഷി നടത്തുന്നവരും കർഷകത്തൊഴിലാളികളും ഈ പദ്ധതിയുടെ പരിധിയിൽ വരില്ല.
കുറേ ഭൂ ഉടമകൾക്കു മാത്രം ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടുകയും ഭൂരിഭാഗം കർഷകരും ഒഴിവാക്കപ്പെടുകയും ചെയ്യുന്നതു ബിജെപിക്കു പ്രശ്നങ്ങളുണ്ടാക്കും. പദ്ധതിയുടെ ഗുണഫലങ്ങൾ ഗ്രാമങ്ങളിലും പട്ടണങ്ങളിലും താഴേത്തട്ടിലേക്ക് എത്തിക്കുന്നതു ചെറിയ പണിയല്ല. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ ഇതു വലിയൊരു നേട്ടമാകുമെന്നു തീർച്ചയാണ്. ജാതിപരവും പ്രാദേശികമായ ചായ്വുകളെയും വികാരങ്ങളെയും മറികടക്കാൻ അവസാന നിമിഷത്തെ ഇത്തരം വാഗ്ദാനങ്ങൾക്കു കഴിയുമോ എന്നും കണ്ടറിയണം.
നിലപാട് നിർണായകം
ഈയൊരു പശ്ചാത്തലത്തിൽ ഒറ്റയ്ക്കു നിൽക്കണമെന്ന ചില കോൺഗ്രസ് നേതാക്കളുടെ നിർദേശം പാർട്ടി നേതൃത്വം കാര്യമായി എടുക്കണമെന്നില്ല. കർണാടകയിൽ ജനതാദൾ-എസുമായുള്ള സഖ്യം അത്ര സുഖകരമായല്ല മുന്നോട്ടുനീങ്ങുന്നത്. അവിടത്തെ കോൺഗ്രസ് എംഎൽഎമാരിൽ പലരും ഇപ്പോഴും സഖ്യത്തിന് അനുകൂലമല്ല. കോൺഗ്രസിൽനിന്നും ജനതാദൾ-എസിൽ നിന്നും എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ഇപ്പോഴും ശ്രമിക്കുന്നു. കോൺഗ്രസിന് മുന്പിൽ ഇപ്പോഴുള്ള പ്രധാന ദൗത്യം ബിജെപിയെ പരാജയപ്പെടുത്തുകയാണ്. അതുകൊണ്ട് പ്രതിപക്ഷത്തെ പാർട്ടികളെയെല്ലാം യോജിപ്പിക്കാൻ ശ്രമിക്കുകയാണു കോൺഗ്രസ് നേതൃത്വം സമയം കളയാതെ ചെയ്യേണ്ടത്.
പ്രതിപക്ഷ ഐക്യമുണ്ടാക്കാൻ ഇപ്പോഴും പ്രസക്തമായ ഒരു ഘടകം മോദി വിരുദ്ധ വികാരമാണ്. മോദി ഇനിയും അധികാരത്തിൽ വന്നാൽ തങ്ങളുടെ നിലനില്പ് എന്താകുമെന്ന് അവർ ഭയപ്പെടുന്നു. ശക്തമായ ജാതി വികാരങ്ങളും പ്രാദേശിക വികാരങ്ങളും മറികടക്കുക അത്ര എളുപ്പമല്ല എന്നതാണ് ബിജെപിക്ക് എതിരായ മറ്റൊരു ഘടകം. ബിഎസ്പിയും എസ്പിയും സഖ്യമുണ്ടാക്കി ശക്തമായി നിൽക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ് ബിജെപിക്ക് ഒരു തലവേദനയായി മാറും. മുന്നോക്ക വോട്ടുകളും ഒരു വിഭാഗം ന്യൂനപക്ഷ -പട്ടികജാതി-വർഗ വോട്ടുകളും തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ കോൺഗ്രസിനെയും ഒപ്പം നിർത്തേണ്ടതുണ്ടെന്ന ചിന്ത ബിഎസ്പി -എസ്പി ഉന്നത നേതൃത്വത്തിൽ ഉണ്ടായിവരുന്നുണ്ട്.
കോൺഗ്രസ് അധ്യക്ഷനു വലിയൊരു വെല്ലുവിളിയാണ് ഇപ്പോഴത്തെ സാഹചര്യം. കോൺഗ്രസ് വയ്ക്കുന്ന അടുത്ത ചുവട് എന്താണെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും-ബിജെപിയും പ്രതിപക്ഷ പാർട്ടികളും പൊതുജനവുമെല്ലാം.
അമിത ആത്മവിശ്വാസം കോൺഗ്രസിന്റെ ഒരു അസുഖമാണ്. ഈയിടെ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ തന്ത്രം വിജയിച്ചു എന്നതു വസ്തുതയാണ്. പ്രിയങ്കയെ കൊണ്ടുവരുന്നത്, ബിഹാറിലും മഹാരാഷ്ട്രയിലും സഖ്യകക്ഷികളുമായി ഏറെക്കുറെ സീറ്റ് ധാരണയായത്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ക്രിയാത്മക പ്രതികരണങ്ങൾ എന്നിവയെല്ലാം കോൺഗ്രസ് നേതാക്കളുടെ തലക്കനം കൂട്ടിയതായി തോന്നുന്നു. ബിജെപി ഇതര രാഷ്ട്രീയശക്തികളെയെല്ലാം ഒന്നിപ്പിക്കാൻ വേണ്ട വിട്ടുവീഴ്ചാ മനോഭാവം കാണിക്കാൻ നേതാക്കൾ മടികാട്ടി തുടങ്ങുന്നു.
അതേസമയംബിജെപി, കോൺഗ്രസ് എന്നീ രണ്ടു ദേശീയ പാർട്ടികളെയും മാറ്റിനിർത്തി ലോക്സഭയിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം കാണിക്കാൻ ശ്രമിക്കണം എന്ന മനോഭാവത്തിലാണു പ്രാദേശിക പാർട്ടികളെന്നു തോന്നുന്നു. അതായത്, ബിജെപി ഇതര രാഷ്ട്രീയസഖ്യത്തിന്റെ നേതൃത്വം കോൺഗ്രസിനു നല്കാൻ ഇവർക്കു മടിയാണ്. ചുരുങ്ങിയപക്ഷം തെരഞ്ഞെടുപ്പിനു മുന്പെങ്കിലും കോൺഗ്രസിൽനിന്ന് അകന്നുനിൽക്കാൻ ചില പാർട്ടികൾ മനഃപൂർവമായ ശ്രമം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിനുശേഷം രൂപപ്പെടുന്ന സാഹചര്യം നോക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന നിലപാടിലാണവർ.
നോട്ടം തൂക്കുപാർലമെന്റിൽ
തൂക്ക് പാർലമെന്റാണ് ഉണ്ടാകുന്നതെങ്കിൽ തെരഞ്ഞെടുപ്പിനുശേഷമുള്ള നീക്കുപോക്കുകളാണു യഥാർഥ അധികാരം ആരുടെ കൈകളിലാണ് എത്തുകയെന്നു തീരുമാനിക്കപ്പെടുക. തെരഞ്ഞെടുപ്പിൽ പരസ്പരം പോരടിച്ചവർ ഫലം വന്നശേഷം കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കും. കാരണം അധികാരം വലിയൊരു പ്രലോഭനമാണ്. അത് വേണ്ടവരെ തമ്മിൽ പശപോലെ ഒട്ടിപ്പിടിപ്പിക്കും.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ഇങ്ങനെയല്ല പെരുമാറിയത്. അവിടെ ജനതാദൾ-സെക്കുലറുമായി കൂട്ടുകെട്ടുണ്ടാക്കാൻ അവർ പരമാവധി വിട്ടുവീഴ്ച ചെയ്തു. അന്നു ജനതാദൾ-എസിനേക്കാളും കൂടുതൽ സീറ്റ് കോൺഗ്രസിനാണു ലഭിച്ചതെങ്കിലും സംസ്ഥാനത്തെ പാർട്ടിയംഗങ്ങളുടെ പ്രതിഷേധങ്ങളെപ്പോലും തള്ളിക്കളഞ്ഞ് കോൺഗ്രസ് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പുത്രൻ എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി.
സോണിയഗാന്ധി മുൻകൈയെടുത്താണ് ഈ നീക്കം നടത്തിയത്. അതു ബിജെപി ഇതര പ്രതിപക്ഷത്തെ സന്തോഷിപ്പിക്കുകയും രണ്ടു ഡസൻ പാർട്ടികൾ ചേർന്നു മഹാസഖ്യത്തിനു ശ്രമിക്കാമെന്ന പ്രതീതി ഉളവാക്കുകയും ചെയ്തു.
കുഴപ്പത്തിന്റെ ആദ്യ സൂചന വന്നതു ബിഎസ്പി നേതാവ് മായാവതി ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോഴാണ്. അതു സംസ്ഥാനത്ത് ബിജെപിക്കെതിരേ എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്ന സഖ്യം എന്ന സാധ്യത ഇല്ലാതാക്കി. കോൺഗ്രസും ഏറെക്കുറെ അതേ രീതിയാണ് അവലംബിച്ചത്. മൂന്നു സംസ്ഥാനങ്ങളിൽ ഏതാനും ചില നീക്കുപോക്കുകൾക്കു മാത്രമേ പാർട്ടി തയാറായുള്ളു. രാജസ്ഥാനിലും മധ്യപ്രദേശിലും ബിഎസ്പിയും എസ്പിയും കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയാറായെങ്കിലും അവിടെങ്ങളിൽ മന്ത്രിസഭ ഉണ്ടാക്കിയപ്പോൾ ഇരുപാർട്ടികൾക്കും പ്രാതിനിധ്യം ലഭിച്ചില്ല.
ഇതേത്തുടർന്ന് ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കി. അജിത് സിംഗിന്റെ ആർഎൽഡിയുമായും സീറ്റ് ധാരണ ഉണ്ടാക്കിയ അവർ കോൺഗ്രസിന് അമേത്തിയും റായ്ബറേലിയും മാത്രമാണ് ഒഴിച്ചിട്ടത്. വിശാലമായ ധാരണയ്ക്ക് ഇനിയും സമയമുണ്ടെങ്കിലും കോൺഗ്രസിനെതിരേ മായാവതിയുടെ കടുത്ത വിമർശനം ഇടയ്ക്കിടെ മുഴങ്ങുന്നുണ്ട്.
അഹോരാത്രം പണിയെടുക്കുന്ന ബിജെപി
അതിനിടെ, ബിജെപി നേതൃത്വം അഹോരാത്രം പണിയെടുക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് അമിത്ഷായും തെരഞ്ഞെടുപ്പു യോഗങ്ങളെ അഭിസംബോധന ചെയ്ത് എൻഡിഎ സർക്കാരുകളുടെ നേട്ടങ്ങളും നെഹ്റുവിന്റെ കാലം തൊട്ടുള്ള കോൺഗ്രസ് സർക്കാരുകളുടെ വീഴ്ചകളും എടുത്തുകാട്ടാൻ ശ്രമിക്കുന്നു. പിണങ്ങിനിൽക്കുന്ന സഖ്യകക്ഷികളായ ശിവസേനയെയും അകാലിദളിനെയും മടക്കിക്കൊണ്ടുവരാൻ അമിത്ഷാ എല്ലാ ശ്രമവും നടത്തുന്നു. അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. ബിഹാറിൽ നിതീഷ്കുമാറിന്റെ പാർട്ടിയുമായി സീറ്റ് ധാരണ ഉണ്ടാക്കുന്നതിൽ അമിത്ഷാ വിജയിച്ചു കഴിഞ്ഞു.
എൻഡിഎയുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ ഇടക്കാല ബജറ്റിനെ പൂർണമായും പ്രയോജനപ്പെടുത്തി. കർഷകർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും നിരവധി സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത ബജറ്റിൽ ആദായ നികുതി പരിധി ഉയർത്തുകയും മിക്ക വിഭാഗങ്ങളെയും ആകർക്ഷിക്കുന്ന പല പദ്ധതികളും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, അതൊക്കെ പ്രവൃത്തിപഥത്തിലെത്താൻ സമയമെടുക്കും. വേണ്ട ലക്ഷക്കണക്കിനു കോടി രൂപ ലഭ്യമാകുമോയെന്നും അറിയില്ല. എന്തായാലും അടുത്ത സർക്കാരാണ് അതു നടപ്പാക്കേണ്ടത്.
പാവപ്പെട്ട കർഷകർക്കു നൽകുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള 6000 രൂപയുടെ പ്രതിവർഷ സഹായ പദ്ധതി ഉടൻ നടപ്പാക്കുമെന്നാണു സൂചന. മൂന്നു ഗഡുക്കളായി നൽകുന്ന ഇതിന്റെ ആദ്യ ഗഡുവായ 2000 രൂപ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പുതന്നെ കർഷകരുടെ അക്കൗണ്ടിൽ എത്തിയേക്കും. റവന്യു ഡിപ്പാർട്ട്മെന്റിന്റെ പക്കൽ ഇതിനകം തന്നെ പേരുള്ളവർക്കു മാത്രമാണ് ഈ സഹായം ലഭിക്കുക. പാട്ടക്കൃഷി നടത്തുന്നവരും കർഷകത്തൊഴിലാളികളും ഈ പദ്ധതിയുടെ പരിധിയിൽ വരില്ല.
കുറേ ഭൂ ഉടമകൾക്കു മാത്രം ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടുകയും ഭൂരിഭാഗം കർഷകരും ഒഴിവാക്കപ്പെടുകയും ചെയ്യുന്നതു ബിജെപിക്കു പ്രശ്നങ്ങളുണ്ടാക്കും. പദ്ധതിയുടെ ഗുണഫലങ്ങൾ ഗ്രാമങ്ങളിലും പട്ടണങ്ങളിലും താഴേത്തട്ടിലേക്ക് എത്തിക്കുന്നതു ചെറിയ പണിയല്ല. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ ഇതു വലിയൊരു നേട്ടമാകുമെന്നു തീർച്ചയാണ്. ജാതിപരവും പ്രാദേശികമായ ചായ്വുകളെയും വികാരങ്ങളെയും മറികടക്കാൻ അവസാന നിമിഷത്തെ ഇത്തരം വാഗ്ദാനങ്ങൾക്കു കഴിയുമോ എന്നും കണ്ടറിയണം.
നിലപാട് നിർണായകം
ഈയൊരു പശ്ചാത്തലത്തിൽ ഒറ്റയ്ക്കു നിൽക്കണമെന്ന ചില കോൺഗ്രസ് നേതാക്കളുടെ നിർദേശം പാർട്ടി നേതൃത്വം കാര്യമായി എടുക്കണമെന്നില്ല. കർണാടകയിൽ ജനതാദൾ-എസുമായുള്ള സഖ്യം അത്ര സുഖകരമായല്ല മുന്നോട്ടുനീങ്ങുന്നത്. അവിടത്തെ കോൺഗ്രസ് എംഎൽഎമാരിൽ പലരും ഇപ്പോഴും സഖ്യത്തിന് അനുകൂലമല്ല. കോൺഗ്രസിൽനിന്നും ജനതാദൾ-എസിൽ നിന്നും എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ഇപ്പോഴും ശ്രമിക്കുന്നു. കോൺഗ്രസിന് മുന്പിൽ ഇപ്പോഴുള്ള പ്രധാന ദൗത്യം ബിജെപിയെ പരാജയപ്പെടുത്തുകയാണ്. അതുകൊണ്ട് പ്രതിപക്ഷത്തെ പാർട്ടികളെയെല്ലാം യോജിപ്പിക്കാൻ ശ്രമിക്കുകയാണു കോൺഗ്രസ് നേതൃത്വം സമയം കളയാതെ ചെയ്യേണ്ടത്.
പ്രതിപക്ഷ ഐക്യമുണ്ടാക്കാൻ ഇപ്പോഴും പ്രസക്തമായ ഒരു ഘടകം മോദി വിരുദ്ധ വികാരമാണ്. മോദി ഇനിയും അധികാരത്തിൽ വന്നാൽ തങ്ങളുടെ നിലനില്പ് എന്താകുമെന്ന് അവർ ഭയപ്പെടുന്നു. ശക്തമായ ജാതി വികാരങ്ങളും പ്രാദേശിക വികാരങ്ങളും മറികടക്കുക അത്ര എളുപ്പമല്ല എന്നതാണ് ബിജെപിക്ക് എതിരായ മറ്റൊരു ഘടകം. ബിഎസ്പിയും എസ്പിയും സഖ്യമുണ്ടാക്കി ശക്തമായി നിൽക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ് ബിജെപിക്ക് ഒരു തലവേദനയായി മാറും. മുന്നോക്ക വോട്ടുകളും ഒരു വിഭാഗം ന്യൂനപക്ഷ -പട്ടികജാതി-വർഗ വോട്ടുകളും തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ കോൺഗ്രസിനെയും ഒപ്പം നിർത്തേണ്ടതുണ്ടെന്ന ചിന്ത ബിഎസ്പി -എസ്പി ഉന്നത നേതൃത്വത്തിൽ ഉണ്ടായിവരുന്നുണ്ട്.
കോൺഗ്രസ് അധ്യക്ഷനു വലിയൊരു വെല്ലുവിളിയാണ് ഇപ്പോഴത്തെ സാഹചര്യം. കോൺഗ്രസ് വയ്ക്കുന്ന അടുത്ത ചുവട് എന്താണെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും-ബിജെപിയും പ്രതിപക്ഷ പാർട്ടികളും പൊതുജനവുമെല്ലാം.