ദാവോസ് (സ്വിറ്റ്സർലാൻഡ് ): അർബുദ ചികിത്സയിൽ തുല്യത ഉറപ്പാക്കാനും പുരോഗതി ലോകത്തെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമാക്കാനുമായി ആരോഗ്യരംഗത്ത് ജനാധിപത്യവത്കരണം വേണമെന്ന് ലോകസാമ്പത്തിക ഫോറം ചർച്ചാ പാനൽ. "അർബുദ ചികിത്സയിലെ മുന്നേറ്റങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് വിദഗ്ധരുടെ വിലയിരുത്തൽ. സാമൂഹ്യവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് അർബുദ ചികിത്സ പ്രാപ്യമല്ലെന്ന് ചർച്ചയിൽ പങ്കെടുത്ത വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
"ആകെ രണ്ടോ മൂന്നോ ശതമാനം ആൾക്കാർക്ക് മാത്രമാണ് അർബുദ ചികിത്സയിലെ പുരോഗതിയുടെ ഗുണഫലം ലഭിക്കുന്നത്. മറ്റുള്ളവർക്ക് സമാധാനപരമായ മരണത്തിനായി പ്രാർഥിക്കാൻ മാത്രമേ കഴിയുന്നുള്ളൂ. അർബുദ ചികിത്സയിലെ മുന്നേറ്റങ്ങളെ സംസാരിക്കുമ്പോൾ ചികിത്സ പ്രാപ്യമല്ലാത്ത സാമൂഹ്യയാഥാർഥ്യം കൂടി പരിഗണിക്കണം. ഇവർക്ക് ചികിത്സ ലഭ്യമാകണമെങ്കിൽ ആരോഗ്യമേഖല ജനാധിപത്യവൽക്കരിക്കപ്പെടണം. അമേരിക്കയിലെയും മറ്റും വൻകിട മരുന്നുത്പാദകർ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി ശ്രദ്ധ ചെലുത്തണം. അതിനുള്ള പങ്കാളിത്തമാണ് ഏറ്റവും അനിവാര്യം. ഏഷ്യൻ മേഖലയിൽ ജീനോം ഗവേഷണം നടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമൂഹ്യ പദവിയും ജീവിക്കുന്ന സ്ഥലവും ഒക്കെ അനുസരിച്ചാണ് നിലവിൽ ചികിത്സ ലഭ്യമാക്കുന്നതെന്നും ഈ രീതി മാറേണ്ടത് അനിവാര്യമായെന്നും ബയോടെക്നോളജി കമ്പനിയായ മൊഡേർണയുടെ സിഇഒ സ്റ്റീഫൻ ബൻസൽ അഭിപ്രായപ്പെട്ടു.
അർബുദ ചികിത്സയ്ക്ക് അടിസ്ഥാന സംവിധാനം ഇല്ലാതെ ഗവേഷണ രംഗത്തോ ചികിത്സയിലോ മാത്രം പുരോഗതി കൈവരിച്ചത് കൊണ്ട് കാര്യമില്ലെന്ന് മരുന്ന് നിർമ്മാണ കമ്പനിയായ മെർക്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജൂലി ലൂസി ഗാർബീഡിംഗ് പറഞ്ഞു. വികസിത രാജ്യങ്ങളിൽ മികച്ച സംവിധാനം ഉള്ളതുകൊണ്ട് അർബുദത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ കഴിഞ്ഞു. എന്നാൽ വികസ്വര രാജ്യങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതു കൊണ്ട് അതിന് കഴിയുന്നില്ല . ഈ ന്യൂനത പരിഹരിക്കുന്നത് വരെ മറ്റു മുന്നേറ്റങ്ങൾ നിരർഥകമായെന്നും അവർ അഭിപ്രായപ്പെട്ടു. വാൾസ്ട്രീറ്റ് ജേർണൽ ബിസിനസ് എഡിറ്റർ ജേമി ഹേലറാണ് ചർച്ച നിയന്ത്രിച്ചത്.
അർബുദ ചികിത്സ പ്രാപ്യമാക്കാൻ ആരോഗ്യരംഗത്തു ജനാധിപത്യവത്കരണം വേണം: ലോക സാമ്പത്തിക ഫോറം പാനൽ
12:55 PM Jan 25, 2020 | Deepika.com