ദാവോസ്: സ്വിറ്റ്സർലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ രൂപീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൽപര്യം അറിയിച്ചു. എന്നാൽ, കാലാവസ്ഥാ വ്യതിയാനം നേരിടുന്ന കാര്യത്തിൽ അടക്കം സ്വിറ്റ്സർലൻഡിന്റെ നിബന്ധനകൾ സംബന്ധിച്ച് എന്തെങ്കിലും ഉറപ്പു നൽകാൻ അദ്ദേഹം തയാറായില്ല.
ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ സ്വിസ് പ്രസിഡന്റ് സിമോണെറ്റ സോമാരുഗയുമായി നടത്തിയ ചർച്ചയിലാണ് കരാർ രൂപീകരണത്തിലുള്ള താൽപര്യം ട്രംപ് അറിയിച്ചത്. ഇതു വേഗത്തിൽ നടപ്പാക്കി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷവും ട്രംപ് സമാന താൽപര്യം മുന്നോട്ടു വച്ചിരുന്നെങ്കിലും ചർച്ചകൾ ഏറെ മുന്നോട്ടു പോയിരുന്നില്ല. കാർഷിക മേഖലയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് അന്നു തടസമായത്.
ഫോറത്തിൽ പങ്കെടുക്കാൻ എയർഫോഴ്സ് വണ് വിമാനത്തിൽ സൂറിച്ചിൽ വിമാനം ഇറങ്ങിയ ട്രംപിന് കാലാവസ്ഥ വഴി മുടക്കി. കനത്ത മൂടൽ മഞ്ഞ് കാരണം ഹെലികോപ്റ്ററിൽ സൂറിച്ചിൽ നിന്നും ദാവോസിലേക്കു പറക്കാൻ കഴിയാതിരുന്നതിനാൽ റോഡു മാർഗമാണ് ട്രംപ് ദാവോസിൽ എത്തിയത്. 150 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ ആകാശയാത്രയിലെ അര മണിക്കൂർ വേണ്ടന്നിരിക്കെ റോഡ് മാർഗം കാറിൽ രണ്ടര മണിക്കൂർ യാത്ര ചെയ്താണ് ട്രംപ് ദാവോസിലെത്തിയത്. സുരക്ഷാ കാരണത്താൽ ഹൈവേ പലയിടങ്ങളിലും ബ്ളോക്ക് ചെയ്താണ് ട്രംപിനെ സ്വിസ് അധികൃതർ ദാവോസിൽ എത്തിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്വിറ്റ്സർലൻഡുമായി വ്യാപാര കരാറുണ്ടാക്കാൻ ട്രംപിനു താൽപര്യം
10:36 PM Jan 23, 2020 | Deepika.com