ഓസ്ളോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുണ്ടായിരുന്നു എന്നു സംശയിക്കപ്പെടുന്ന യുവതിയെയും അവരുടെ രണ്ടു കുട്ടികളെയും സിറിയയിൽനിന്ന് നാട്ടിൽ തിരിച്ചെത്തിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രോഗ്രസ് പാർട്ടി ഭരണ മുന്നണി വിട്ടു.
ഇക്കാര്യം സർക്കാരിനു മുന്നിൽ അവതരിപ്പിച്ചിട്ടും ഫലമുണ്ടാകാത്തതിനാലാണ് സർക്കാരിൽ നിന്നു പിൻമാറുന്നതെന്ന് വലതുപക്ഷ പാർട്ടിയുടെ നേതാവ് സിവ് ജെൻസെൻ പറഞ്ഞു. രാജ്യത്തിന്റെ ധനമന്ത്രി സ്ഥാനവും ജെൻസെൻ രാജിവച്ചു.
എന്നാൽ, തന്റെ സെന്റർ~റൈറ്റ് സഖ്യം ന്യൂനപക്ഷമായി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി എർന സോൾബർഗ് അറിയിച്ചു.
വിവാദ നായികയെയും മക്കളെയും ശനിയാഴ്ചയാണ് നോർവേയിൽ തിരിച്ചെത്തിച്ചത്. ഒരു കുട്ടിക്ക് ഗുരുതരമായ രോഗമുള്ളതാണെന്നും, ചികിത്സാർഥം തിരിച്ചു വരാൻ അനുവദിക്കണമെന്ന അഭ്യർഥന നിരസിക്കാൻ കഴിയില്ലെന്നുമുള്ള നിലപാടാണ് സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചത്.
ഓസ്ളോയിൽ, നോർവീജിയൻ പാക്കിസ്ഥാനി കുടുംബത്തിൽ ജനിച്ചു വളർന്നയാളാണ് യുവതി എന്നാണ് സൂചന. 2013ലാണ് അവർ രാജ്യം വിട്ട് സിറിയയിൽ പോയി ഐഎസിൽ ചേരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഐഎസ് പ്രവർത്തകയെ തിരിച്ചെത്തിക്കുന്നതിൽ പ്രതിഷേധിച്ചു നോർവേയിൽ വലതുപക്ഷം ഭരണ മുന്നണി വിട്ടു
10:59 PM Jan 21, 2020 | Deepika.com