ലണ്ടൻ: ചരിത്രപ്രസിദ്ധമായ സ്കോട്ട്ലാൻഡ് യാഡിന്റെ ഉദ്ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വന്റി 14 ഹോൾഡിംഗ്സിന് യുകെയിൽ 300 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപമായി. ചരിത്രമുറങ്ങുന്ന ഈ മന്ദിരത്തിന്റെ ഒൗപചാരികമായ ഉദ്ഘാടനം ഡിസംബർ അഞ്ചിന് നടത്തപ്പെട്ടു.
അത്യാധുനിക ശൈലിയിൽ നവീകരിച്ച സ്കോട്ട്ലാൻഡ് യാഡ് ഡിസംബർ 9 മുതലാണ് സന്ദർശകർക്കായി തുറന്ന് കൊടുക്കുക. 2015ൽ 1,025 കോടി രൂപക്കാണ് വിശ്വവിഖ്യാതമായ ഈ കെട്ടിടം ട്വന്റി 14 ഹോൾഡിംഗ്സ് സ്വന്തമാക്കിയത്. അതിനുശേഷം 512 കോടി രൂപ ചെലവാക്കിയാണ് ഇതിന്റെ നവീകരണ പ്രവർത്തനങ്ങൾ ട്വന്റി 14 ഹോൾഡിംഗ്സ് പൂർത്തിയാക്കിയത്. ഇതിനൊപ്പം എഡിൻബർഗിലെ വാൾഡ്റോഫ് അസ്റ്റോറിയ ദി കാലിഡോണിയൻ 2018 ലും ട്വന്റി 14 ഹോൾഡിംഗ്സ് സ്വന്തമാക്കി.
വെസ്റ്റ് മിനിസ്റ്ററിൽ സെയ്ന്റ് ജെയിംസിലാണ് സ്കോട്ട്ലാൻഡ് യാഡ് സ്ഥിതിചെയ്യുന്നത്. ചരിത്രപരമായ നിരവധി പ്രത്യേകതകളുള്ള ഈ ഹോട്ടൽ ഹയാത്ത് ബ്രാൻഡിന്േറതാണ്. 1910ൽ ബ്രിട്ടീഷ് ആർമി റിക്രൂട്ട്മെന്റ് ഓഫീസായും റോയൽ പോലീസ് കാര്യാലയമായും പ്രവർത്തിച്ച ഹോട്ടൽ ചാൾസ് ഡിക്കിൻസ്, സർ ആർതർ കോനൻ ഡോയൽ അടക്കമുള്ള നിരവധി എഴുത്തുകാരുടെ സൃഷ്ടികളിലൂടെയും ഖ്യാതി നേടിയിട്ടുണ്ട്. തുഡോർ കാലഘട്ടത്തിൽ സ്കോട്ട്ലാൻഡ് സന്ദർശിക്കുന്ന രാജാക്കൻമാരുടെ താമസകേന്ദ്രമായും യാഡ് പ്രവർത്തിച്ചിരുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
വൻ നിക്ഷേപവുമായി ലുലുവിന്റെ ട്വന്റി 14 ഹോൾഡിംഗ്സ് യുകെയിൽ ചരിത്രം രചിക്കുന്നു
09:21 PM Dec 07, 2019 | Deepika.com