അനന്തപുരി/ദ്വിജൻ
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇടതും വലതും മുന്നണികളും ബിജെപിയും തയാറാക്കുന്ന പ്രചാരണ പരിപാടികളിൽ അടുത്ത ഇനമായി എത്തുന്നതു കേരളയാത്രകളാണ്. സീറ്റ് വിഭജനം, സ്ഥാനാർഥിനിർണയം പോലുള്ള വലിയ വിഷയങ്ങൾ ബാക്കി ഉണ്ടെങ്കിലും നാട്ടുകാരുടെ സായാഹ്നങ്ങളെ എങ്കിലും ബുദ്ധിമുട്ടിലാക്കുന്ന യാത്രകൾ തീരുമാനിച്ചു കഴിഞ്ഞു. ഒരുക്കങ്ങളുമായി. ബിജെപി പ്രധാനമന്ത്രിയെ തന്നെ ഇറക്കി കളം സജ്ജമാക്കുകയാണ്.
ഒരിക്കലും നടക്കില്ലെന്നും നടപ്പാക്കാൻ ആവില്ലെന്നും അറിയുന്ന സ്വപ്നതുല്യമായ കാര്യങ്ങൾ പറയുന്നതിൽ ഒരു മടിയും ഇല്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ ത്രിപുര ആവർത്തിക്കും എന്നൊക്കെ പറഞ്ഞുകൊണ്ടാണു ജനങ്ങളെ സമീപിക്കുന്നത്. പെട്രോൾ വില അന്‍പതു രൂപയിൽ താഴെയാക്കുമെന്നും അമേരിക്കൻ ഡോളറും ഇന്ത്യൻ രൂപയും സമാസമമാക്കുമെന്നും വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കണക്കില്ലാത്ത നിക്ഷേപം പിടിച്ചെടുത്ത് ഇന്ത്യയിലെ സാധാരണക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങൾ നിക്ഷേപിക്കുമെന്നുമൊക്കെ പറഞ്ഞ കാര്യമൊന്നും അദ്ദേഹം ഇന്ന് ഓർക്കുന്നില്ല.
വിലയിടിവു മൂലം തകരുന്ന കർഷകനോടും വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാരനോടും അദ്ദേഹത്തിന് ഒന്നും പറയാനില്ല. വീണ്ടും രാമക്ഷേത്രവും ശബരിമലയും എല്ലാമാണ് അധികാരത്തിലേക്കുള്ള കൈവഴികളാക്കാൻ നോക്കുന്നത്. ഇക്കാര്യങ്ങളിൽ പോലും സുപ്രീംകോടതിയുടെ തലയിൽ ഉത്തരവാദിത്വം കെട്ടിവച്ച് മോദി വലിയ കാര്യങ്ങൾ പറയുന്നു. അഥവാ സുപ്രീംകോടതി സമ്മതിച്ചില്ലെങ്കിൽ എന്തു ചെയ്യും എന്നുപോലും പറയുന്നുമില്ല.
കളിച്ചുകളിച്ച് ശബരിമല വിഷയം പോലും വെടക്കാക്കി. ശബരിമല കർമസമിതി എന്ന പേരിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച സമരം 50 ദിവസത്തോട് അടുക്കുന്പോഴും ഒന്നും നേടിയില്ല. എല്ലാവരും മറന്ന പോലുണ്ട്. ഇനി എന്തുപറഞ്ഞ് അവസാനിപ്പിക്കുമെന്നും ആർക്കും തിട്ടമില്ല. അവരുടെ പാർട്ടിയിൽ തന്നെ ഭിന്നതയുണ്ട്. വി. മുരളീധരന് ഒന്നും പിടിക്കുന്നില്ല.
സിപിഎമ്മും ബിജെപിയും തോറ്റ കളിയോ?
ശബരിമല കാര്യത്തിലുണ്ടായ കോടതിവിധിയിൽ സർക്കാർ സ്വീകരിച്ച നടപടികളോടു വിയോജിപ്പുള്ള വിശ്വാസികൾ ഏറെയുണ്ട്. വിശ്വാസികളുടെ വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്താൻ സർക്കാരിനായി. അതിന്റെ പ്രത്യാഘാതമായി ഉയർന്ന ഹൈന്ദവ വികാരത്തെ ജനാധിപത്യമുന്നണിയുടെ വോട്ടുബാങ്കിലെ ചോർച്ചയ്ക്കു കാരണമാക്കാം എന്നാവണം പിണറായി കരുതിയത്. ആ വോട്ടുകൾ ബിജെപി പിടിക്കും എന്ന് അദ്ദേഹം സ്വാഭാവികമായി കരുതി. ആ കരുതൽ പാളി എന്ന പക്ഷമാണ് ഇപ്പോൾ ഇടതുനേതാക്കൾക്കു പോലുമുള്ളത്. അതായത് ശബരിമല വച്ചുള്ള രാഷ്ട്രീയക്കളിയിൽ സിപിഎമ്മും ബിജെപിയും തോറ്റെന്ന്.
ശബരിമലയുടെ പേരിൽ ബിജെപിയും സിപിഎമ്മും നടത്തിയ തെരുവുയുദ്ധങ്ങളും പോലീസ് അതിനെല്ലാം മാപ്പുസാക്ഷിയായതും സമാധാനകാംക്ഷികളായ സാധാരണക്കാരിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. ഹർത്താലിനെ എതിർക്കുന്നവർ പോലും ചോദിച്ചുപോകുന്നത് ഒരു പാർട്ടിക്കാർ പ്രഖ്യാപിക്കുന്ന ഹർത്താലിനെ പോലീസിനെ ഉപയോഗിച്ച് നേരിടേണ്ടതിനു പകരം പാർട്ടിസഖാക്കളെ ഇറക്കി നേരിടുന്നതു ഫാസിസമല്ലേ എന്നാണ്.
ഉരലു കക്കുന്പോൾ വിരലെങ്കിലും മറ വേണം എന്ന സാമാന്യ മര്യാദ പോലും ഇല്ലാതെയാണു പോലീസ് ഭരണകക്ഷിയോടു പക്ഷപാതം കാണിക്കുന്നത്. കർമസമിതിക്കാരുടെ ഹർത്താലിൽ പങ്കെടുത്തവരെ രായ്ക്കുരാമാനം ഓടിച്ചിട്ടുപിടിച്ച പോലീസ് സർക്കാർ ആഭിമുഖ്യത്തിൽ നടന്ന ദ്വിദിന പണിമുടക്കിൽ ജനജീവിതം തടസപ്പെടുത്തിയവരോട് കാണിക്കുന്ന സൗമനസ്യം ജനം തിരിച്ചറിയുന്നു. തലസ്ഥാനത്ത് എസ്ബിഐ യുടെ ട്രഷറി ബ്രാഞ്ച് അടിച്ചുതകർത്ത ഇടതു യൂണിയൻകാർക്കെതിരേ നടപടി എടുക്കാൻ വല്ലാത്ത മടിയാണു പോലീസിനും അധികൃതർക്കും. എല്ലാം സർക്കാർവിരുദ്ധ വികാരം ഉണ്ടാക്കുന്നു എന്നാണു നീരിക്ഷക മതം.
ജാഥകൾ വരുന്നു
ഈ പശ്ചാത്തലത്തിലാണ് ജാഥകൾ വരുന്നത്. ഇടതുമുന്നണി തെക്കുനിന്നും വടക്കുനിന്നും രണ്ടു കൈവഴികളായി ഒഴുകി മാർച്ച് രണ്ടിന് തൃശൂരിൽ മഹാസംഗമത്തിനാണ് പരിപാടി ഇടുന്നതെങ്കിൽ വലതു മുന്നണിയിലെ പാർട്ടികൾ ഒറ്റയ്ക്കൊറ്റയ്ക്കാണു കേരളയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഇടതുമുന്നണി ആസൂത്രണം ചെയ്ത ശബരിമല പരിപാടികൾ പാളിയതിന്റെ പരിക്കു തീർക്കേണ്ടതായുണ്ട്. മോദി സർക്കാരിനെപ്പോലെ തന്നെ കാര്യമായ ഭരണനേട്ടങ്ങൾ ഒന്നും പിണറായിക്കും ഇല്ല. നാടിനെ കശക്കിയെറിഞ്ഞ ഓഖി കൊടുങ്കാറ്റോ പ്രളയമോ ഉണ്ടാക്കിയ ദുരന്തങ്ങൾ പരിഹരിക്കുന്നതിന് കാര്യമായി എന്തെങ്കിലും ഇനിയും ചെയ്തിട്ടില്ല.
അതിനായി കിട്ടിയ പണത്തിൽ നിന്നാണ് ഉഴവൂർ വിജയന്റെ കുടുംബത്തിനും ചെങ്ങന്നൂർ എംഎൽഎയുടെ കുടുംബത്തിനും ലെനിൻ രാജേന്ദ്രന്റെ ചികിത്സാ ചെലവിനുമായെല്ലാം വിനിയോഗിച്ചതെന്നുള്ള വാർത്തകളും വല്ലാത്ത ചിന്തകൾ ഉണ്ടാക്കുന്നുണ്ട്. വികസനത്തിനുവേണ്ടി മുഖ്യമന്ത്രി ആഹ്വാനം ചെയ്ത യോജിപ്പ് കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിലും കൊല്ലം ബൈപാസിന്റെ ഉദ്ഘാടനത്തിലുമെല്ലാം പ്രകടമായ രീതിയും ഒന്നാന്തരമായി!
ഇടതുമുന്നണിയുടെ തെക്കൻ ജാഥയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വടക്കൻ ജാഥയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണു നേതൃത്വം കൊടുക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ യാത്രകൾ തെക്കും വടക്കും വെവ്വേറെ പൂർത്തിയാക്കിയതുകൊണ്ട് ഉദ്ദേശിച്ച ഗുണം കിട്ടിയില്ല എന്നാണ് ഇടതു നേതൃത്വം കണക്കുകൂട്ടുന്നത്. ഇക്കുറി കൂടുതൽ നേട്ടങ്ങൾ ലക്ഷ്യം വച്ചാണ് തൃശൂരിൽ തീരുംവിധം ജാഥ സംഘടിപ്പിക്കുന്നത്.
പണ്ടു വി.എസ് ഭരണകാലത്ത് സിപിഎം സെക്രട്ടറി പിണറായി വിജയനും സിപിഐ നേതാവ് കെ.ഇ. ഇസ്മായിലും നടത്തിയ യാത്രകൾക്കു ശേഷം അവരുടെ പാർട്ടികൾ സ്വന്തമായി യാത്ര നടത്താറില്ല. ആ യാത്രകൾക്കുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ അവരുടെ പാർട്ടികൾക്കു കനത്ത പരാജയമാണ് ഉണ്ടായത്. ഇസ്മായിൽ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പാർട്ടിപത്രമായ ജനയുഗം പുനരാരംഭിക്കുന്നതിനുള്ള പണം യാത്രയിലൂടെ ഉണ്ടായി. അന്ന് ഇസ്മായിൽ പറഞ്ഞത് വേണമെങ്കിൽ ചാനൽ തുടങ്ങാമെന്നാണ്. ജനം തോൽപ്പിച്ച ഇസ്മായിലിനെ അന്നു പാർട്ടി ഉപേക്ഷിച്ചില്ല. രാജ്യസഭാംഗമാക്കി ജനങ്ങളോടു കണക്കുതീർത്തു. ഇപ്പോൾ പാർട്ടിയിലെ അദ്ദേഹത്തിന്റെ നിലയും പരുങ്ങലിലാണ്.
കോണ്‍ഗ്രസ് ജാഥ
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന കേരളപര്യടനം ഫെബ്രുവരി മൂന്നിനാരംഭിച്ച് 28 നു പൂർത്തിയാകും. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി നയിക്കുന്ന യാത്ര ജനുവരി 24 ന് തുടങ്ങി ഫെബ്രുവരി 15 ന് സമാപിക്കും. മുസ്ലിം യൂത്ത് ലീഗ് 2018 നവംബർ 24 മുതൽ ഡിസംബർ 24 വരെ കേരളയുവജന യാത്ര നടത്തിയതുകൊണ്ട് ഇനിയൊരു യാത്രയ്ക്കു പരിപാടി കാണില്ല. ഇത്തരം യാത്രകൾ കൊണ്ടു വലിയ കാര്യമില്ലെന്നു കുഞ്ഞാലിക്കുട്ടി കരുതുന്നുണ്ടാവണം.
കെപിസിസി പ്രസിഡന്റുമാരുടെ യാത്രകൾ കേരളത്തിൽ മിക്കവാറും സംഭവിക്കാറുണ്ട്. താത്കാലിക പ്രസിഡന്റായിരുന്ന എം.എം. ഹസൻ വരെ നടത്തി യാത്ര. ഹസന്റെ യാത്ര പകുതിയായപ്പോൾ അദ്ദേഹത്തെ മാറ്റാൻ പോകുന്നു എന്ന വാർത്ത ഇറക്കിയവരാണു കോണ്‍ഗ്രസുകാർ. സുധീരൻ യാത്ര നടത്തി സമാഹരിച്ച പണം മുഴുവൻ അദ്ദേഹം തന്നെ ചെലവാക്കി തീർത്തു മടങ്ങിയതുകൊണ്ടാണു ഹസനു യാത്ര നടത്തേണ്ടി വന്നത്. സുധീരനെപ്പോലെ എല്ലാം ചെലവാക്കിയല്ല ഹസൻ പടിയിറങ്ങിയത്.
വലിയ ഒരുക്കത്തോടെയാണു മുല്ലപ്പള്ളി യാത്ര തിരിക്കുന്നത്. 24,000 ബൂത്തു കമ്മിറ്റികളും സജീവമാക്കി രാഹുൽ ഗാന്ധിയെ കൊണ്ടുവന്ന് ഒരു ഉണർവ് യോഗമൊക്കെ നടത്തിയ ശേഷം തിരിക്കാനാണ് മുല്ലപ്പള്ളി നോക്കുന്നത്. സർക്കാരിനെതിരേ കൊണ്ടുകയറാൻ കിട്ടിയ ശബരിമല വിഷയത്തിൽ എന്തുചെയ്യണം എന്നറിയാതെ ഒന്നുമല്ലാത്ത നിലപാട് എടുത്തതു കോണ്‍ഗ്രസിനു നേട്ടമായി മാറുന്നു എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. പ്രധാനമന്ത്രി മോദി വന്നപ്പോൾ ശബരിമല വിഷയത്തിൽ കേന്ദ്രം നിയമം കൊണ്ടുവരുമോ എന്നു പറയാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെക്കൊണ്ട് ആ പ്രഖ്യാപനം നടത്തിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കം വിജയിക്കുക കൂടി ചെയ്താൽ ബിജെപിയിലേക്ക് അടിച്ചുകയറ്റാൻ സിപിഎം ശ്രമിച്ച ഹിന്ദുക്കളെയെല്ലാം കോണ്‍ഗ്രസ് കൂടാരത്തിൽ എത്തിക്കാനാവും.
നിരത്തിൽ കിടന്നു സഖാക്കളുടെ അടി മേടിച്ച പ്രവർത്തകർക്കറിയാം അതിന്റെ പേരിൽ വോട്ട് ബിജെപിക്കു ചെയ്താൽ ജയിക്കുക പിണറായി ആയിരിക്കുമെന്ന്. ലോക് സഭാ തെരഞ്ഞെടുപ്പിൽ കൂടി ജയിച്ചാൽ ആ ഗർവ് ആകാശസീമകൾക്കപ്പുറം ഉയരുമെന്ന്. കേരളത്തിലെ വോട്ടർ കണക്കുകൂട്ടി സമ്മതിദാനാവകാശം വിനിയോഗിക്കുന്നവനാണ് എന്നതാണ് ഇവിടെ ജനാധിപത്യമുന്നണിയെ സഹായിച്ചേക്കാവുന്ന ഘടകം.
മുല്ലപ്പള്ളി കരുതിക്കൂട്ടിയാണു നീങ്ങുന്നത്. അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തുന്നതിനു നല്ല പങ്കു വഹിച്ചിരിക്കാവുന്ന ആന്റണിയുടെ മകനു സംഘടനയിൽ നല്ല പദവി കൊടുത്തു. പണ്ടു കരുണാകരനോട് ആന്റണി കാണിച്ച അതേ ആദരം. മുരളി പാർലമെന്റിൽ സ്ഥാനാർഥിയായത് അങ്ങനെയായിരുന്നു. പാർട്ടിക്കുവേണ്ടി കരുണാകരൻ സഹിച്ച കഷ്ടപ്പാടുകൾ ഓർത്താണു താൻ ആ നിലപാട് എടുത്തതെന്ന് ആന്റണി പണ്ടേ വ്യക്തമാക്കി. ആന്റണി സഹിച്ച ബുദ്ധിമുട്ടുകൾ ഓർത്താണ് അനിലിനെ നേതൃത്വത്തിലേക്കു കൊണ്ടുവരുന്നതെന്നു മുല്ലപ്പള്ളി പറയുന്നില്ല. ശശി തരൂരിനെ കൊണ്ടുവന്നതുപോലെ, സാം പിട്രോഡയെ കൊണ്ടുവരുന്നതുപോലെ ഒരു വിദഗ്ധ നിയമനം.
ഏതായാലും ആന്റണി വേണ്ടെന്നു പറഞ്ഞില്ല. കോണ്‍ഗ്രസിലെ കുറെ സ്ഥാനമോഹികളല്ലാതെ, മക്കൾ രാഷ്ട്രീയത്തെക്കുറിച്ചും മറ്റും നല്ല വാക്കുകൾ പറയാറുള്ള വിപ്ലവകാരികൾ പോലും മുഖപുസ്തകത്തിൽ പോലും ഒന്നും പറഞ്ഞില്ല.
ജോസ് കെ. മാണി
1998 ൽ കെ.എം. മാണി നടത്തിയ കേരളയാത്രയ്ക്കുശേഷം ഒരു കേരള കോണ്‍ഗ്രസ് യാത്ര ആദ്യമാണ്. മാണിയുടെ പുത്രൻ ജോസ് കെ. മാണിയാണു ജാഥ നയിക്കുന്നത്. രാജ്യസഭാംഗമായ അദ്ദേഹത്തിനു ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന തലവേദന ഉണ്ടാവില്ല. അദ്ദേഹത്തിന്റെ കോട്ടയം സീറ്റിൽ ആരാവും സ്ഥാനാർഥി, കോട്ടയം തന്നെ ആവുമോ പാർട്ടി മത്സരിക്കുന്ന മണ്ഡലം എന്നെല്ലാമുള്ള കാര്യങ്ങളിൽ കേരള കോണ്‍ഗ്രസിൽ പോലും ആർക്കും തിട്ടമില്ല. അഭ്യൂഹം പറയാൻ പോലും ഒരു പേരില്ല. അതുകൊണ്ടു പറയുന്ന പേരുകൾ കേരള കോണ്‍ഗ്രസിൽ ഇപ്പോൾ ഇല്ലാത്തവരുടേതാണ്.
കേരളത്തിലെ നേട്ടം
കോണ്‍ഗ്രസിനും സിപിഎമ്മിനും സിപിഐക്കും ബിജെപിക്കും ഒരുപോലെ സുപ്രധാനമാണു കേരളത്തിലെ സീറ്റുകൾ. ദേശീയ പാർട്ടികൾ എന്ന് അവകാശപ്പെടുന്ന സിപിഎമ്മിനും സിപിഐക്കും വേറെ എങ്ങുനിന്നും എംപിമാരെ കിട്ടാൻ ഉണ്ടാവില്ല. കോണ്‍ഗ്രസിനു കേരളത്തിൽ നിന്നുള്ള എംപി മാരുടെ എണ്ണം പ്രധാനമാണ്. ബിജെപിക്കും അക്കൗണ്ട് തുറക്കാനായാൽ വലിയ കാര്യമാണ്. ശബരിമല വല്ലാത്ത മോഹം ജനിപ്പിച്ചിട്ടുണ്ട്.
സ്പീക്കറും ജഡ്ജിമാരും
ജനാധിപത്യ സംവിധാനത്തിൽ നിഷ്പക്ഷതയുടെ പ്രതീകങ്ങളാണു സ്പീക്കറും ജഡ്ജിമാരും. എന്നാൽ, ഇന്ത്യയിൽ ഈ പദവിയിലെത്തുന്ന പലരും പെരുമാറുന്നതു കാണുന്പോൾ നെറ്റിചുളിയുന്നു. മറ്റുളളവർക്കുണ്ടാകുന്ന വീഴ്ചകളിൽ വിലപിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും പദവിയിലെത്തുന്പോൾ എന്തേ ഇങ്ങനെ എന്നു സംശയിച്ചുപോകുന്നു.
സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റീസിന്റെ പ്രവർത്തനത്തെ തുറന്നുവിമർശിച്ച ജഡ്ജിയാണ് ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ്. അദ്ദേഹം വന്നശേഷം വന്ന പല പ്രവൃത്തികളും കാണുന്ന ജനം ചോദിച്ചുപോകുന്നു എന്തേ ഇങ്ങനെ എന്ന്. സിബിഐ ഡയറക്ടറായിരുന്ന അലോക് വർമയുടെ വിഷയം തന്നെ ഉദാഹരണം. സെലക്ഷൻ കമ്മിറ്റി കൂടാതെ അദ്ദേഹത്തെ സർക്കാർ നീക്കം ചെയ്ത നടപടിയിൽ തീരുമാനമെടുക്കാൻ കോടതി സാവകാശമെടുക്കുന്നു. തുടർന്ന് അക്കാരണം പറഞ്ഞ് അദ്ദേഹത്തെ പുനഃസ്ഥാപിക്കുന്നു. രണ്ടാം ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ പ്രതിനിധി കൂടിയ യോഗം അദ്ദേഹത്തെ നീക്കം ചെയ്യുന്നു. അതിനടുത്ത ദിവസം ആ സമിതിയിലെ ചീഫ് ജസ്റ്റീസിന്റെ പ്രതിനിധിയായിരുന്ന ജഡ്ജിക്കു കോമണ്‍വെൽത്തിൽ നാലു വർഷത്തെ നിയമനം!
സ്വാഭാവികമായും സംശയങ്ങൾ ഉയർന്നു. സർക്കാരിന്റെ കൂടെനിന്നതിനുള്ള പ്രതിഫലമാണു നിയമനം എന്നു വർത്തമാനം. ജഡ്ജി ആ പദവി നിരസിച്ചു. അപ്പോൾ സർക്കാർ പറഞ്ഞു 2018 ഡിസംബറിൽ ഈ നിയമനത്തിനുള്ള സമ്മതം ആ ജഡ്ജി അറിയിച്ചതാണ് എന്ന്. ചീഫ് ജസ്റ്റീസിനും അറിയുന്ന കാര്യമാണത്. 2019 ജനുവരിയിലാണ് അലോക് വർമ കേസ് വന്നത്. എങ്കിൽ ആ സമിതിയിലേക്കു വേറൊരു ജഡ്ജിയെ അയച്ചുകൂടായിരുന്നോ? നിയമനം കിട്ടിയ ജഡ്ജി ഏതു തീരുമാനത്തിനു കൂട്ടുനിന്നാലും സംശയമുണ്ടാവാം എന്നു മനസിലാക്കാൻ സാധിക്കില്ലെന്നോ? അതോ നിയമനം കിട്ടുന്ന ജഡ്ജിയെ കുടുക്കിലാക്കാൻ മനഃപൂർവം ചെയ്തതാണോ? പല ചോദ്യങ്ങളും ഉയരുന്നു. എന്തേ ഇങ്ങനെ?
കേരള നിയമസഭയിൽ ഒരു സംഭവമുണ്ടായി. സ്പീക്കർ പ്രതിപക്ഷ ഉപനേതാവിന്റെ പ്രസംഗത്തിൽ വരുത്തിയ തിരുത്താണു വിഷയം. വനിതാമതിൽ വിഷയത്തിൽ അടിയന്തര പ്രമേയത്തിനു പ്രതിപക്ഷം നല്കിയ നോട്ടീസിൽ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ വനിതാ മതിലിനെ വർഗീയമതിൽ എന്നു ചിത്രീകരിച്ചിരുന്നു. നോട്ടീസ് പരിഗണനയ്ക്കെടുത്തപ്പോൾ മുഖ്യമന്ത്രിയും അതേക്കുറിച്ചു പറഞ്ഞു. വർഗീയ മതിൽ എന്ന പ്രയോഗം ഭരണകക്ഷിക്കാർക്കു പിടിച്ചില്ല. സഭയുടെ ചരിത്രത്തിൽ ആദ്യമായി ഭരണകക്ഷിക്കാരുടെ ബഹളം മൂലം സഭ നിർത്തിവച്ചു.
വീണ്ടും കൂടിയപ്പോൾ ആ വാക്ക് പിൻവലിക്കുന്നോ എന്നു സ്പീക്കർ മുനീറിനോടു ചോദിച്ചു. ഇല്ല എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. പരിശോധിച്ചു വേണ്ടതുചെയ്യാം എന്നു പറഞ്ഞ സ്പീക്കർ ആ വാക്ക് രേഖയിൽ നിന്നു നീക്കി. സ്പീക്കറുടെ അധികാരമാണത് എങ്കിലും വിവാദമായിരിക്കുകയാണു തീരുമാനം. ഒരാൾ പറയുന്ന വാക്ക് അണ്‍പാർലമെന്ററി ആണെങ്കിലാണു രേഖയിൽ നിന്നു നീക്കേണ്ടത്. ഗുണ്ട എന്ന് ഒരംഗത്തെ വിളിക്കാനാവില്ല. വർഗീയ മതിൽ എന്നു പറയാനാവില്ലെങ്കിൽ വർഗീയ പാർട്ടി എന്ന് എങ്ങനെ പറയും? എന്തേ സ്പീക്കർ ഇങ്ങനെ എന്നു ചോദിച്ചുപോകുന്നു.
ലീഗിലെ എംഎൽഎ കെ.എം. ഷാജിക്കെതിരായ കോടതിവിധി വന്നപ്പോഴും സ്പീക്കർ എടുത്ത നിലപാട് എന്തേ അങ്ങനെ എന്ന ചോദ്യം ഉയർത്തുന്നതായിരുന്നു. അതു പിൻവലിക്കേണ്ടി വന്നു. കൂറുമാറ്റ നിരോധന നിയമ പ്രകാരമല്ലാതെ ഒരു ജനപ്രതിനിധിയുടെ അംഗത്വം റദ്ദാക്കാൻ സ്പീക്കർക്കാവില്ല എന്നാണത്രെ നിയമം. ഏതായാലും ശ്രീരാമകൃഷ്ണൻ ചെയ്തു.
പണ്ടു തന്പാനൂർ രവിയുടെ കാര്യത്തിൽ കെ. രാധാകൃഷ്ണനും അങ്ങനെ ഉത്തരവിറക്കിയതാണ്. അതും റദ്ദാക്കേണ്ടിവന്നു. കോടതി തെരഞ്ഞെടുപ്പു റദ്ദാക്കിയ ഇടതു സ്വതന്ത്രൻ കാരാട്ട് റസാക്കിന്റെ കാര്യത്തിലും തന്റെ സമീപനം അതായിരിക്കുമെന്നാണു ശ്രീരാമകൃഷ്ണൻ പറയുന്നത്. മുഖ്യമന്ത്രിയോട് അദ്ദേഹം കാണിക്കുന്ന ആദരവിന്റെ പകുതി പോലും പ്രതിപക്ഷ നേതാവിനോടു കാട്ടുന്നില്ലെന്നു പറയുന്നവരുമുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇടതും വലതും മുന്നണികളും ബിജെപിയും തയാറാക്കുന്ന പ്രചാരണ പരിപാടികളിൽ അടുത്ത ഇനമായി എത്തുന്നതു കേരളയാത്രകളാണ്. സീറ്റ് വിഭജനം, സ്ഥാനാർഥിനിർണയം പോലുള്ള വലിയ വിഷയങ്ങൾ ബാക്കി ഉണ്ടെങ്കിലും നാട്ടുകാരുടെ സായാഹ്നങ്ങളെ എങ്കിലും ബുദ്ധിമുട്ടിലാക്കുന്ന യാത്രകൾ തീരുമാനിച്ചു കഴിഞ്ഞു. ഒരുക്കങ്ങളുമായി. ബിജെപി പ്രധാനമന്ത്രിയെ തന്നെ ഇറക്കി കളം സജ്ജമാക്കുകയാണ്.
ഒരിക്കലും നടക്കില്ലെന്നും നടപ്പാക്കാൻ ആവില്ലെന്നും അറിയുന്ന സ്വപ്നതുല്യമായ കാര്യങ്ങൾ പറയുന്നതിൽ ഒരു മടിയും ഇല്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ ത്രിപുര ആവർത്തിക്കും എന്നൊക്കെ പറഞ്ഞുകൊണ്ടാണു ജനങ്ങളെ സമീപിക്കുന്നത്. പെട്രോൾ വില അന്‍പതു രൂപയിൽ താഴെയാക്കുമെന്നും അമേരിക്കൻ ഡോളറും ഇന്ത്യൻ രൂപയും സമാസമമാക്കുമെന്നും വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കണക്കില്ലാത്ത നിക്ഷേപം പിടിച്ചെടുത്ത് ഇന്ത്യയിലെ സാധാരണക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങൾ നിക്ഷേപിക്കുമെന്നുമൊക്കെ പറഞ്ഞ കാര്യമൊന്നും അദ്ദേഹം ഇന്ന് ഓർക്കുന്നില്ല.
വിലയിടിവു മൂലം തകരുന്ന കർഷകനോടും വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാരനോടും അദ്ദേഹത്തിന് ഒന്നും പറയാനില്ല. വീണ്ടും രാമക്ഷേത്രവും ശബരിമലയും എല്ലാമാണ് അധികാരത്തിലേക്കുള്ള കൈവഴികളാക്കാൻ നോക്കുന്നത്. ഇക്കാര്യങ്ങളിൽ പോലും സുപ്രീംകോടതിയുടെ തലയിൽ ഉത്തരവാദിത്വം കെട്ടിവച്ച് മോദി വലിയ കാര്യങ്ങൾ പറയുന്നു. അഥവാ സുപ്രീംകോടതി സമ്മതിച്ചില്ലെങ്കിൽ എന്തു ചെയ്യും എന്നുപോലും പറയുന്നുമില്ല.
കളിച്ചുകളിച്ച് ശബരിമല വിഷയം പോലും വെടക്കാക്കി. ശബരിമല കർമസമിതി എന്ന പേരിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച സമരം 50 ദിവസത്തോട് അടുക്കുന്പോഴും ഒന്നും നേടിയില്ല. എല്ലാവരും മറന്ന പോലുണ്ട്. ഇനി എന്തുപറഞ്ഞ് അവസാനിപ്പിക്കുമെന്നും ആർക്കും തിട്ടമില്ല. അവരുടെ പാർട്ടിയിൽ തന്നെ ഭിന്നതയുണ്ട്. വി. മുരളീധരന് ഒന്നും പിടിക്കുന്നില്ല.
സിപിഎമ്മും ബിജെപിയും തോറ്റ കളിയോ?
ശബരിമല കാര്യത്തിലുണ്ടായ കോടതിവിധിയിൽ സർക്കാർ സ്വീകരിച്ച നടപടികളോടു വിയോജിപ്പുള്ള വിശ്വാസികൾ ഏറെയുണ്ട്. വിശ്വാസികളുടെ വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്താൻ സർക്കാരിനായി. അതിന്റെ പ്രത്യാഘാതമായി ഉയർന്ന ഹൈന്ദവ വികാരത്തെ ജനാധിപത്യമുന്നണിയുടെ വോട്ടുബാങ്കിലെ ചോർച്ചയ്ക്കു കാരണമാക്കാം എന്നാവണം പിണറായി കരുതിയത്. ആ വോട്ടുകൾ ബിജെപി പിടിക്കും എന്ന് അദ്ദേഹം സ്വാഭാവികമായി കരുതി. ആ കരുതൽ പാളി എന്ന പക്ഷമാണ് ഇപ്പോൾ ഇടതുനേതാക്കൾക്കു പോലുമുള്ളത്. അതായത് ശബരിമല വച്ചുള്ള രാഷ്ട്രീയക്കളിയിൽ സിപിഎമ്മും ബിജെപിയും തോറ്റെന്ന്.
ശബരിമലയുടെ പേരിൽ ബിജെപിയും സിപിഎമ്മും നടത്തിയ തെരുവുയുദ്ധങ്ങളും പോലീസ് അതിനെല്ലാം മാപ്പുസാക്ഷിയായതും സമാധാനകാംക്ഷികളായ സാധാരണക്കാരിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. ഹർത്താലിനെ എതിർക്കുന്നവർ പോലും ചോദിച്ചുപോകുന്നത് ഒരു പാർട്ടിക്കാർ പ്രഖ്യാപിക്കുന്ന ഹർത്താലിനെ പോലീസിനെ ഉപയോഗിച്ച് നേരിടേണ്ടതിനു പകരം പാർട്ടിസഖാക്കളെ ഇറക്കി നേരിടുന്നതു ഫാസിസമല്ലേ എന്നാണ്.
ഉരലു കക്കുന്പോൾ വിരലെങ്കിലും മറ വേണം എന്ന സാമാന്യ മര്യാദ പോലും ഇല്ലാതെയാണു പോലീസ് ഭരണകക്ഷിയോടു പക്ഷപാതം കാണിക്കുന്നത്. കർമസമിതിക്കാരുടെ ഹർത്താലിൽ പങ്കെടുത്തവരെ രായ്ക്കുരാമാനം ഓടിച്ചിട്ടുപിടിച്ച പോലീസ് സർക്കാർ ആഭിമുഖ്യത്തിൽ നടന്ന ദ്വിദിന പണിമുടക്കിൽ ജനജീവിതം തടസപ്പെടുത്തിയവരോട് കാണിക്കുന്ന സൗമനസ്യം ജനം തിരിച്ചറിയുന്നു. തലസ്ഥാനത്ത് എസ്ബിഐ യുടെ ട്രഷറി ബ്രാഞ്ച് അടിച്ചുതകർത്ത ഇടതു യൂണിയൻകാർക്കെതിരേ നടപടി എടുക്കാൻ വല്ലാത്ത മടിയാണു പോലീസിനും അധികൃതർക്കും. എല്ലാം സർക്കാർവിരുദ്ധ വികാരം ഉണ്ടാക്കുന്നു എന്നാണു നീരിക്ഷക മതം.
ജാഥകൾ വരുന്നു
ഈ പശ്ചാത്തലത്തിലാണ് ജാഥകൾ വരുന്നത്. ഇടതുമുന്നണി തെക്കുനിന്നും വടക്കുനിന്നും രണ്ടു കൈവഴികളായി ഒഴുകി മാർച്ച് രണ്ടിന് തൃശൂരിൽ മഹാസംഗമത്തിനാണ് പരിപാടി ഇടുന്നതെങ്കിൽ വലതു മുന്നണിയിലെ പാർട്ടികൾ ഒറ്റയ്ക്കൊറ്റയ്ക്കാണു കേരളയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഇടതുമുന്നണി ആസൂത്രണം ചെയ്ത ശബരിമല പരിപാടികൾ പാളിയതിന്റെ പരിക്കു തീർക്കേണ്ടതായുണ്ട്. മോദി സർക്കാരിനെപ്പോലെ തന്നെ കാര്യമായ ഭരണനേട്ടങ്ങൾ ഒന്നും പിണറായിക്കും ഇല്ല. നാടിനെ കശക്കിയെറിഞ്ഞ ഓഖി കൊടുങ്കാറ്റോ പ്രളയമോ ഉണ്ടാക്കിയ ദുരന്തങ്ങൾ പരിഹരിക്കുന്നതിന് കാര്യമായി എന്തെങ്കിലും ഇനിയും ചെയ്തിട്ടില്ല.
അതിനായി കിട്ടിയ പണത്തിൽ നിന്നാണ് ഉഴവൂർ വിജയന്റെ കുടുംബത്തിനും ചെങ്ങന്നൂർ എംഎൽഎയുടെ കുടുംബത്തിനും ലെനിൻ രാജേന്ദ്രന്റെ ചികിത്സാ ചെലവിനുമായെല്ലാം വിനിയോഗിച്ചതെന്നുള്ള വാർത്തകളും വല്ലാത്ത ചിന്തകൾ ഉണ്ടാക്കുന്നുണ്ട്. വികസനത്തിനുവേണ്ടി മുഖ്യമന്ത്രി ആഹ്വാനം ചെയ്ത യോജിപ്പ് കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിലും കൊല്ലം ബൈപാസിന്റെ ഉദ്ഘാടനത്തിലുമെല്ലാം പ്രകടമായ രീതിയും ഒന്നാന്തരമായി!
ഇടതുമുന്നണിയുടെ തെക്കൻ ജാഥയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വടക്കൻ ജാഥയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണു നേതൃത്വം കൊടുക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ യാത്രകൾ തെക്കും വടക്കും വെവ്വേറെ പൂർത്തിയാക്കിയതുകൊണ്ട് ഉദ്ദേശിച്ച ഗുണം കിട്ടിയില്ല എന്നാണ് ഇടതു നേതൃത്വം കണക്കുകൂട്ടുന്നത്. ഇക്കുറി കൂടുതൽ നേട്ടങ്ങൾ ലക്ഷ്യം വച്ചാണ് തൃശൂരിൽ തീരുംവിധം ജാഥ സംഘടിപ്പിക്കുന്നത്.
പണ്ടു വി.എസ് ഭരണകാലത്ത് സിപിഎം സെക്രട്ടറി പിണറായി വിജയനും സിപിഐ നേതാവ് കെ.ഇ. ഇസ്മായിലും നടത്തിയ യാത്രകൾക്കു ശേഷം അവരുടെ പാർട്ടികൾ സ്വന്തമായി യാത്ര നടത്താറില്ല. ആ യാത്രകൾക്കുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ അവരുടെ പാർട്ടികൾക്കു കനത്ത പരാജയമാണ് ഉണ്ടായത്. ഇസ്മായിൽ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പാർട്ടിപത്രമായ ജനയുഗം പുനരാരംഭിക്കുന്നതിനുള്ള പണം യാത്രയിലൂടെ ഉണ്ടായി. അന്ന് ഇസ്മായിൽ പറഞ്ഞത് വേണമെങ്കിൽ ചാനൽ തുടങ്ങാമെന്നാണ്. ജനം തോൽപ്പിച്ച ഇസ്മായിലിനെ അന്നു പാർട്ടി ഉപേക്ഷിച്ചില്ല. രാജ്യസഭാംഗമാക്കി ജനങ്ങളോടു കണക്കുതീർത്തു. ഇപ്പോൾ പാർട്ടിയിലെ അദ്ദേഹത്തിന്റെ നിലയും പരുങ്ങലിലാണ്.
കോണ്‍ഗ്രസ് ജാഥ
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന കേരളപര്യടനം ഫെബ്രുവരി മൂന്നിനാരംഭിച്ച് 28 നു പൂർത്തിയാകും. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി നയിക്കുന്ന യാത്ര ജനുവരി 24 ന് തുടങ്ങി ഫെബ്രുവരി 15 ന് സമാപിക്കും. മുസ്ലിം യൂത്ത് ലീഗ് 2018 നവംബർ 24 മുതൽ ഡിസംബർ 24 വരെ കേരളയുവജന യാത്ര നടത്തിയതുകൊണ്ട് ഇനിയൊരു യാത്രയ്ക്കു പരിപാടി കാണില്ല. ഇത്തരം യാത്രകൾ കൊണ്ടു വലിയ കാര്യമില്ലെന്നു കുഞ്ഞാലിക്കുട്ടി കരുതുന്നുണ്ടാവണം.
കെപിസിസി പ്രസിഡന്റുമാരുടെ യാത്രകൾ കേരളത്തിൽ മിക്കവാറും സംഭവിക്കാറുണ്ട്. താത്കാലിക പ്രസിഡന്റായിരുന്ന എം.എം. ഹസൻ വരെ നടത്തി യാത്ര. ഹസന്റെ യാത്ര പകുതിയായപ്പോൾ അദ്ദേഹത്തെ മാറ്റാൻ പോകുന്നു എന്ന വാർത്ത ഇറക്കിയവരാണു കോണ്‍ഗ്രസുകാർ. സുധീരൻ യാത്ര നടത്തി സമാഹരിച്ച പണം മുഴുവൻ അദ്ദേഹം തന്നെ ചെലവാക്കി തീർത്തു മടങ്ങിയതുകൊണ്ടാണു ഹസനു യാത്ര നടത്തേണ്ടി വന്നത്. സുധീരനെപ്പോലെ എല്ലാം ചെലവാക്കിയല്ല ഹസൻ പടിയിറങ്ങിയത്.
വലിയ ഒരുക്കത്തോടെയാണു മുല്ലപ്പള്ളി യാത്ര തിരിക്കുന്നത്. 24,000 ബൂത്തു കമ്മിറ്റികളും സജീവമാക്കി രാഹുൽ ഗാന്ധിയെ കൊണ്ടുവന്ന് ഒരു ഉണർവ് യോഗമൊക്കെ നടത്തിയ ശേഷം തിരിക്കാനാണ് മുല്ലപ്പള്ളി നോക്കുന്നത്. സർക്കാരിനെതിരേ കൊണ്ടുകയറാൻ കിട്ടിയ ശബരിമല വിഷയത്തിൽ എന്തുചെയ്യണം എന്നറിയാതെ ഒന്നുമല്ലാത്ത നിലപാട് എടുത്തതു കോണ്‍ഗ്രസിനു നേട്ടമായി മാറുന്നു എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. പ്രധാനമന്ത്രി മോദി വന്നപ്പോൾ ശബരിമല വിഷയത്തിൽ കേന്ദ്രം നിയമം കൊണ്ടുവരുമോ എന്നു പറയാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെക്കൊണ്ട് ആ പ്രഖ്യാപനം നടത്തിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കം വിജയിക്കുക കൂടി ചെയ്താൽ ബിജെപിയിലേക്ക് അടിച്ചുകയറ്റാൻ സിപിഎം ശ്രമിച്ച ഹിന്ദുക്കളെയെല്ലാം കോണ്‍ഗ്രസ് കൂടാരത്തിൽ എത്തിക്കാനാവും.
നിരത്തിൽ കിടന്നു സഖാക്കളുടെ അടി മേടിച്ച പ്രവർത്തകർക്കറിയാം അതിന്റെ പേരിൽ വോട്ട് ബിജെപിക്കു ചെയ്താൽ ജയിക്കുക പിണറായി ആയിരിക്കുമെന്ന്. ലോക് സഭാ തെരഞ്ഞെടുപ്പിൽ കൂടി ജയിച്ചാൽ ആ ഗർവ് ആകാശസീമകൾക്കപ്പുറം ഉയരുമെന്ന്. കേരളത്തിലെ വോട്ടർ കണക്കുകൂട്ടി സമ്മതിദാനാവകാശം വിനിയോഗിക്കുന്നവനാണ് എന്നതാണ് ഇവിടെ ജനാധിപത്യമുന്നണിയെ സഹായിച്ചേക്കാവുന്ന ഘടകം.
മുല്ലപ്പള്ളി കരുതിക്കൂട്ടിയാണു നീങ്ങുന്നത്. അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തുന്നതിനു നല്ല പങ്കു വഹിച്ചിരിക്കാവുന്ന ആന്റണിയുടെ മകനു സംഘടനയിൽ നല്ല പദവി കൊടുത്തു. പണ്ടു കരുണാകരനോട് ആന്റണി കാണിച്ച അതേ ആദരം. മുരളി പാർലമെന്റിൽ സ്ഥാനാർഥിയായത് അങ്ങനെയായിരുന്നു. പാർട്ടിക്കുവേണ്ടി കരുണാകരൻ സഹിച്ച കഷ്ടപ്പാടുകൾ ഓർത്താണു താൻ ആ നിലപാട് എടുത്തതെന്ന് ആന്റണി പണ്ടേ വ്യക്തമാക്കി. ആന്റണി സഹിച്ച ബുദ്ധിമുട്ടുകൾ ഓർത്താണ് അനിലിനെ നേതൃത്വത്തിലേക്കു കൊണ്ടുവരുന്നതെന്നു മുല്ലപ്പള്ളി പറയുന്നില്ല. ശശി തരൂരിനെ കൊണ്ടുവന്നതുപോലെ, സാം പിട്രോഡയെ കൊണ്ടുവരുന്നതുപോലെ ഒരു വിദഗ്ധ നിയമനം.
ഏതായാലും ആന്റണി വേണ്ടെന്നു പറഞ്ഞില്ല. കോണ്‍ഗ്രസിലെ കുറെ സ്ഥാനമോഹികളല്ലാതെ, മക്കൾ രാഷ്ട്രീയത്തെക്കുറിച്ചും മറ്റും നല്ല വാക്കുകൾ പറയാറുള്ള വിപ്ലവകാരികൾ പോലും മുഖപുസ്തകത്തിൽ പോലും ഒന്നും പറഞ്ഞില്ല.
ജോസ് കെ. മാണി
1998 ൽ കെ.എം. മാണി നടത്തിയ കേരളയാത്രയ്ക്കുശേഷം ഒരു കേരള കോണ്‍ഗ്രസ് യാത്ര ആദ്യമാണ്. മാണിയുടെ പുത്രൻ ജോസ് കെ. മാണിയാണു ജാഥ നയിക്കുന്നത്. രാജ്യസഭാംഗമായ അദ്ദേഹത്തിനു ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന തലവേദന ഉണ്ടാവില്ല. അദ്ദേഹത്തിന്റെ കോട്ടയം സീറ്റിൽ ആരാവും സ്ഥാനാർഥി, കോട്ടയം തന്നെ ആവുമോ പാർട്ടി മത്സരിക്കുന്ന മണ്ഡലം എന്നെല്ലാമുള്ള കാര്യങ്ങളിൽ കേരള കോണ്‍ഗ്രസിൽ പോലും ആർക്കും തിട്ടമില്ല. അഭ്യൂഹം പറയാൻ പോലും ഒരു പേരില്ല. അതുകൊണ്ടു പറയുന്ന പേരുകൾ കേരള കോണ്‍ഗ്രസിൽ ഇപ്പോൾ ഇല്ലാത്തവരുടേതാണ്.
കേരളത്തിലെ നേട്ടം
കോണ്‍ഗ്രസിനും സിപിഎമ്മിനും സിപിഐക്കും ബിജെപിക്കും ഒരുപോലെ സുപ്രധാനമാണു കേരളത്തിലെ സീറ്റുകൾ. ദേശീയ പാർട്ടികൾ എന്ന് അവകാശപ്പെടുന്ന സിപിഎമ്മിനും സിപിഐക്കും വേറെ എങ്ങുനിന്നും എംപിമാരെ കിട്ടാൻ ഉണ്ടാവില്ല. കോണ്‍ഗ്രസിനു കേരളത്തിൽ നിന്നുള്ള എംപി മാരുടെ എണ്ണം പ്രധാനമാണ്. ബിജെപിക്കും അക്കൗണ്ട് തുറക്കാനായാൽ വലിയ കാര്യമാണ്. ശബരിമല വല്ലാത്ത മോഹം ജനിപ്പിച്ചിട്ടുണ്ട്.
സ്പീക്കറും ജഡ്ജിമാരും
ജനാധിപത്യ സംവിധാനത്തിൽ നിഷ്പക്ഷതയുടെ പ്രതീകങ്ങളാണു സ്പീക്കറും ജഡ്ജിമാരും. എന്നാൽ, ഇന്ത്യയിൽ ഈ പദവിയിലെത്തുന്ന പലരും പെരുമാറുന്നതു കാണുന്പോൾ നെറ്റിചുളിയുന്നു. മറ്റുളളവർക്കുണ്ടാകുന്ന വീഴ്ചകളിൽ വിലപിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും പദവിയിലെത്തുന്പോൾ എന്തേ ഇങ്ങനെ എന്നു സംശയിച്ചുപോകുന്നു.
സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റീസിന്റെ പ്രവർത്തനത്തെ തുറന്നുവിമർശിച്ച ജഡ്ജിയാണ് ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ്. അദ്ദേഹം വന്നശേഷം വന്ന പല പ്രവൃത്തികളും കാണുന്ന ജനം ചോദിച്ചുപോകുന്നു എന്തേ ഇങ്ങനെ എന്ന്. സിബിഐ ഡയറക്ടറായിരുന്ന അലോക് വർമയുടെ വിഷയം തന്നെ ഉദാഹരണം. സെലക്ഷൻ കമ്മിറ്റി കൂടാതെ അദ്ദേഹത്തെ സർക്കാർ നീക്കം ചെയ്ത നടപടിയിൽ തീരുമാനമെടുക്കാൻ കോടതി സാവകാശമെടുക്കുന്നു. തുടർന്ന് അക്കാരണം പറഞ്ഞ് അദ്ദേഹത്തെ പുനഃസ്ഥാപിക്കുന്നു. രണ്ടാം ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ പ്രതിനിധി കൂടിയ യോഗം അദ്ദേഹത്തെ നീക്കം ചെയ്യുന്നു. അതിനടുത്ത ദിവസം ആ സമിതിയിലെ ചീഫ് ജസ്റ്റീസിന്റെ പ്രതിനിധിയായിരുന്ന ജഡ്ജിക്കു കോമണ്‍വെൽത്തിൽ നാലു വർഷത്തെ നിയമനം!
സ്വാഭാവികമായും സംശയങ്ങൾ ഉയർന്നു. സർക്കാരിന്റെ കൂടെനിന്നതിനുള്ള പ്രതിഫലമാണു നിയമനം എന്നു വർത്തമാനം. ജഡ്ജി ആ പദവി നിരസിച്ചു. അപ്പോൾ സർക്കാർ പറഞ്ഞു 2018 ഡിസംബറിൽ ഈ നിയമനത്തിനുള്ള സമ്മതം ആ ജഡ്ജി അറിയിച്ചതാണ് എന്ന്. ചീഫ് ജസ്റ്റീസിനും അറിയുന്ന കാര്യമാണത്. 2019 ജനുവരിയിലാണ് അലോക് വർമ കേസ് വന്നത്. എങ്കിൽ ആ സമിതിയിലേക്കു വേറൊരു ജഡ്ജിയെ അയച്ചുകൂടായിരുന്നോ? നിയമനം കിട്ടിയ ജഡ്ജി ഏതു തീരുമാനത്തിനു കൂട്ടുനിന്നാലും സംശയമുണ്ടാവാം എന്നു മനസിലാക്കാൻ സാധിക്കില്ലെന്നോ? അതോ നിയമനം കിട്ടുന്ന ജഡ്ജിയെ കുടുക്കിലാക്കാൻ മനഃപൂർവം ചെയ്തതാണോ? പല ചോദ്യങ്ങളും ഉയരുന്നു. എന്തേ ഇങ്ങനെ?
കേരള നിയമസഭയിൽ ഒരു സംഭവമുണ്ടായി. സ്പീക്കർ പ്രതിപക്ഷ ഉപനേതാവിന്റെ പ്രസംഗത്തിൽ വരുത്തിയ തിരുത്താണു വിഷയം. വനിതാമതിൽ വിഷയത്തിൽ അടിയന്തര പ്രമേയത്തിനു പ്രതിപക്ഷം നല്കിയ നോട്ടീസിൽ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ വനിതാ മതിലിനെ വർഗീയമതിൽ എന്നു ചിത്രീകരിച്ചിരുന്നു. നോട്ടീസ് പരിഗണനയ്ക്കെടുത്തപ്പോൾ മുഖ്യമന്ത്രിയും അതേക്കുറിച്ചു പറഞ്ഞു. വർഗീയ മതിൽ എന്ന പ്രയോഗം ഭരണകക്ഷിക്കാർക്കു പിടിച്ചില്ല. സഭയുടെ ചരിത്രത്തിൽ ആദ്യമായി ഭരണകക്ഷിക്കാരുടെ ബഹളം മൂലം സഭ നിർത്തിവച്ചു.
വീണ്ടും കൂടിയപ്പോൾ ആ വാക്ക് പിൻവലിക്കുന്നോ എന്നു സ്പീക്കർ മുനീറിനോടു ചോദിച്ചു. ഇല്ല എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. പരിശോധിച്ചു വേണ്ടതുചെയ്യാം എന്നു പറഞ്ഞ സ്പീക്കർ ആ വാക്ക് രേഖയിൽ നിന്നു നീക്കി. സ്പീക്കറുടെ അധികാരമാണത് എങ്കിലും വിവാദമായിരിക്കുകയാണു തീരുമാനം. ഒരാൾ പറയുന്ന വാക്ക് അണ്‍പാർലമെന്ററി ആണെങ്കിലാണു രേഖയിൽ നിന്നു നീക്കേണ്ടത്. ഗുണ്ട എന്ന് ഒരംഗത്തെ വിളിക്കാനാവില്ല. വർഗീയ മതിൽ എന്നു പറയാനാവില്ലെങ്കിൽ വർഗീയ പാർട്ടി എന്ന് എങ്ങനെ പറയും? എന്തേ സ്പീക്കർ ഇങ്ങനെ എന്നു ചോദിച്ചുപോകുന്നു.
ലീഗിലെ എംഎൽഎ കെ.എം. ഷാജിക്കെതിരായ കോടതിവിധി വന്നപ്പോഴും സ്പീക്കർ എടുത്ത നിലപാട് എന്തേ അങ്ങനെ എന്ന ചോദ്യം ഉയർത്തുന്നതായിരുന്നു. അതു പിൻവലിക്കേണ്ടി വന്നു. കൂറുമാറ്റ നിരോധന നിയമ പ്രകാരമല്ലാതെ ഒരു ജനപ്രതിനിധിയുടെ അംഗത്വം റദ്ദാക്കാൻ സ്പീക്കർക്കാവില്ല എന്നാണത്രെ നിയമം. ഏതായാലും ശ്രീരാമകൃഷ്ണൻ ചെയ്തു.
പണ്ടു തന്പാനൂർ രവിയുടെ കാര്യത്തിൽ കെ. രാധാകൃഷ്ണനും അങ്ങനെ ഉത്തരവിറക്കിയതാണ്. അതും റദ്ദാക്കേണ്ടിവന്നു. കോടതി തെരഞ്ഞെടുപ്പു റദ്ദാക്കിയ ഇടതു സ്വതന്ത്രൻ കാരാട്ട് റസാക്കിന്റെ കാര്യത്തിലും തന്റെ സമീപനം അതായിരിക്കുമെന്നാണു ശ്രീരാമകൃഷ്ണൻ പറയുന്നത്. മുഖ്യമന്ത്രിയോട് അദ്ദേഹം കാണിക്കുന്ന ആദരവിന്റെ പകുതി പോലും പ്രതിപക്ഷ നേതാവിനോടു കാട്ടുന്നില്ലെന്നു പറയുന്നവരുമുണ്ട്.