കൊച്ചി: മനസിൽ കോറിയിടുന്ന വരകൾ വിരൽ തുന്പിലൂടെ പിറവിയെടുക്കുന്പോൾ ജർമനിയിലെ അനുഗ്രഹീത ചിത്രകാരനായ ജോർജ് കോട്ടേക്കുടിയുടെ മുഖത്തുവിരയുന്ന പുഞ്ചിരി അതിനു ചിലപ്പോൾ സൂര്യനേക്കാൾ പ്രഭയുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ മോളി കോട്ടേക്കുടി പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്. കാരണം ചിരകാലാഭിലാഷങ്ങൾ പൂർത്തിയാവുന്നത് അനുഗ്രഹ നിറവിലൂടെയാണ്. അത്തരമൊരു ധന്യമഹൂർത്തമാണ് ജോർജ് കോട്ടേക്കുടിയെ ഇപ്പോൾ ചാരിതാർത്ഥ്യനാക്കുന്നത്.
വിശുദ്ധ ചാവറയച്ചന്റെ ചിത്രം നിറക്കൂട്ടുകളുടെ വിന്യാസത്തിൽ സ്വന്തം കൈകളാൽ മെനഞ്ഞെടുത്ത് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഫൊറോന പള്ളി വികാരി ഫാ. ഫ്രാൻസിസ് ഡിക്സണ്‍ ഫെർണാണ്ടസിനെ കണ്ടു നേരിട്ടു നൽകിയതിന്റെ സന്തോഷത്തിലാണ് ജോർജ്.
ചെറുപ്പം മുതലേ നിറക്കൂട്ടുകളുടെ മാഹാത്മ്യം കണ്ടറിഞ്ഞ് ചിത്രകലയുടെ ലോകം സ്വന്തമായി ഒരുക്കിയ ജോർജ് ജർമനിയിലെത്തിയിട്ടും തന്റെ സ്വാഭാവികമായ അഭിരുചി ഒട്ടും ചോരാതെ ഇപ്പോഴും ചിത്രകലാ രചനയിൽ മുഴുകിയിരിയ്ക്കയാണ്. ജർമനിയിലെ നോയസിൽ താമസിയ്ക്കുന്ന ജോർജ് കോട്ടേക്കുടി നോയസ് നഗരത്തിൽ നിരവധി തവണ താൻ മെനഞ്ഞ ചിത്രങ്ങൾ സ്വരുക്കൂട്ടി ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.കൂടാതെ ജർമനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇൻഡ്യൻ കമ്യൂണിറ്റിയിലും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ ചാവറയച്ചന്റെയും ചിത്രങ്ങൾ വരച്ചു നൽകിയിട്ടുണ്ട് ജോർജ്.
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചൻ തന്റെ അവസാന വർഷങ്ങൾ ചെലവഴിച്ചതും സംസ്കരിച്ചതും കൂനമാവിലെ സെന്റ് ഫിലോമിനാസ് ഫൊറോന പള്ളിയിലാണ്. അക്കാലത്ത് അദ്ദേഹം ഇടവക പുരോഹിതനായിരുന്നു. 2014 ൽ അച്ചനെ വിശുദ്ധനാക്കി കഴിഞ്ഞപ്പോൾ ശവകുടീരവും വിശുദ്ധന്റെ അവശിഷ്ടങ്ങളും അദ്ദേഹത്തിന്റെ കർമ്മമണ്ഡലമായ മാന്നാനത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. എന്നാൽ 1837 ൽ നിർമ്മിച്ച സെന്റ് ഫിലോമിനാസ് ഫൊറോന പള്ളി ചരിത്ര പ്രാധാന്യമുള്ളതും ഇപ്പോൾ വിശുദ്ധ ചാവറ തീർഥാടന കേന്ദ്രവുമാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമൻ മലയാളി ജോർജ് കോട്ടേക്കുടി അഭിലാഷ പൂർത്തീകരണത്തിൽ
10:23 PM Nov 29, 2019 | Deepika.com