ഹൃദയത്തിൽ ഒരു കവിയെ കുടിയിരുത്തിയ സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. സിനിമയ്ക്കൊപ്പം തന്നെ സാഹിത്യത്തെയും കലയെയും അത്രമേൽ സ്നേഹിച്ചിരുന്നൊരാൾ.
ഞങ്ങൾ സ്നേഹിതരായത് ഒരു കാരണവുമില്ലാതെയാണ്. ആദ്യ സിനിമയായ വേനൽ കണ്ടു കഴിഞ്ഞപ്പോൾ ലെനിനോട് എനിക്ക് എന്തെന്നില്ലാത്ത ഒരിഷ്ടം തോന്നി. സിനിമ കണ്ടിറങ്ങിയപ്പോൾ തിയറ്ററിനു മുന്നിൽ വച്ചാണ് അന്ന് ആദ്യമായി കണ്ടുമുട്ടുന്നതും തമ്മിൽ പരിചയപ്പെടുന്നതും. ആദ്യം അത് ഒരെഴുത്തുകാരനും സംവിധായകനും തമ്മിലുള്ള സൗഹൃദമായിരുന്നു.
പിന്നീട് കഴിഞ്ഞ മൂന്നു ദശകങ്ങളിലെ സൗഹൃദത്തിനിടയിൽ ഞങ്ങൾ പങ്കുവയ്ക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല. അത്രമേൽ പരസ്പരം പ്രിയപ്പെട്ടവരായിത്തീർന്നിരുന്നു ഞങ്ങളിരുവരും. ഓർക്കാപ്പുറത്ത് വീട്ടിലേക്കു കയറിവരും. ഒരു പാട് നേരം വർത്തമാനം പറഞ്ഞിരിക്കും. കലയും സാഹിത്യവും സിനിമയും എല്ലാം അതിനു വിഷയങ്ങളാകും.
ഓരോ സിനിമയുടെയും പ്രിവ്യു ഷോയ്ക്ക് വിളിക്കും. ഞാൻ ചെല്ലണമെന്നു നിർബന്ധമായിരുന്നു ലെനിന്. സ്വാതിതിരുനാൾ കണ്ടതു മുതൽ ഞാൻ ലെനിന്റെ ആരാധകനായി മാറി. പിന്നീട് ഇടവപ്പാതി വരെയുള്ള അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടു. വ്യക്തിയുടെ അന്തഃസംഘർഷങ്ങളെ കാവ്യാത്മകമായി ചിത്രീകരിക്കുന്നതിനു ലെനിനു വിസ്മയാവഹമായ കഴിവുണ്ടായിരുന്നു. സംഘർഷാത്മകതയെ പോലും കാവ്യാത്മകമായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു മനസുണ്ടായിരുന്നു.
മെഗാഹിറ്റുകൾ ഉണ്ടാക്കുക എന്നത് ലെനിന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നില്ല. നല്ല സിനിമകളാണ് അദ്ദേഹം സൃഷ്ടിച്ചത്. അങ്ങനെ കലയെ മാനവികതയിലും സാമൂഹ്യാവബോധത്തിലും ഉറപ്പിച്ചു നിർത്തി.
അപ്പോഴും മാറിവരുന്ന കാലത്തെ സമൂഹം കൂടുതൽ കൂടുതൽ യാഥാസ്ഥിതകമായിത്തീരുന്നതിനേക്കുറിച്ച് ഉത്കണ്ഠപ്പെട്ടിരുന്നു. സാമൂഹ്യ ഉത്തരവാദിത്തമെന്ന നിലയിൽ തന്റെ കലയിലൂടെ അതിനെ വിമർശിച്ചിരുന്നു.
ഒരു സങ്കീർത്തനം പോലെ സിനിമയായിരുന്നെങ്കിൽ മമ്മൂട്ടി ദസ്തയവ്സ്കി ആകുമായിരുന്നു
‘എന്റെ സ്വപ്നസിനിമയാണ് സങ്കീർത്തനം പോലെ’ ലെനിൻ ഒട്ടേറെ തവണ അതു പറഞ്ഞിട്ടുണ്ട്. സങ്കീർത്തനം പോലെ സിനിമയാക്കുന്നതിനെ കുറിച്ച് ഞങ്ങൾ ചർച്ചകളും നടത്തിയിരുന്നു. ഒരിക്കൽ ദസ്തയവ്സ്കിയുടെ വേഷം ഏതു നടൻ അവതരിപ്പിക്കണമെന്ന് എന്നോടു ചോദിച്ചു. മമ്മൂട്ടിയെന്നു ഞാൻ പറഞ്ഞു. മമ്മൂട്ടി അല്ലെങ്കിൽ നസറുദ്ദീൻ ഷാ എന്നായിരുന്നു ലെനിന്റെയും അഭിപ്രായം.
റഷ്യയിലൊക്കെ പോയി ഷൂട്ട് ചെയ്യേണ്ടതുണ്ട്. വലിയതോതിൽ മുതൽ മുടക്കേണ്ടതുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടണം. അത്തരം കാര്യങ്ങൾ ശരിയാകാതിരുന്നതു കൊണ്ട് പിന്നീട് അതു നീണ്ടു നീണ്ടു പോയി. കുറച്ചു മാസങ്ങൾക്കു മുൻപ് വീട്ടിൽ വന്നപ്പോഴും ഞങ്ങൾ അക്കാര്യം ചർച്ച ചെയ്തിരുന്നു. അന്നു യുവനടന്മാരെ ആരെയെങ്കിലും വച്ച് സിനിമ ചെയ്താലോ എന്നരഭിപ്രായവും ലെനിൻ പങ്കുവച്ചിരുന്നു. നിർമാതാവിനെ കണ്ടെത്തിയ ശേഷം അക്കാര്യങ്ങൾ കൂടുതലായി ചർച്ച ചെയ്യാമെന്നും പറഞ്ഞിരുന്നു.
ആശുപത്രി കിടക്കയിലായിരുന്നപ്പോഴും തന്റെ സ്വപ്ന സിനിമ പൂർത്തിയാക്കുന്നതിനെ കുറിച്ചാണ് ലെനിൻ ചിന്തിച്ചിരുന്നത്. പക്ഷേ ആ സ്വപ്നം സഫലമായില്ല.
പെരുന്പടവം ശ്രീധരൻ
ഞങ്ങൾ സ്നേഹിതരായത് ഒരു കാരണവുമില്ലാതെയാണ്. ആദ്യ സിനിമയായ വേനൽ കണ്ടു കഴിഞ്ഞപ്പോൾ ലെനിനോട് എനിക്ക് എന്തെന്നില്ലാത്ത ഒരിഷ്ടം തോന്നി. സിനിമ കണ്ടിറങ്ങിയപ്പോൾ തിയറ്ററിനു മുന്നിൽ വച്ചാണ് അന്ന് ആദ്യമായി കണ്ടുമുട്ടുന്നതും തമ്മിൽ പരിചയപ്പെടുന്നതും. ആദ്യം അത് ഒരെഴുത്തുകാരനും സംവിധായകനും തമ്മിലുള്ള സൗഹൃദമായിരുന്നു.
പിന്നീട് കഴിഞ്ഞ മൂന്നു ദശകങ്ങളിലെ സൗഹൃദത്തിനിടയിൽ ഞങ്ങൾ പങ്കുവയ്ക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല. അത്രമേൽ പരസ്പരം പ്രിയപ്പെട്ടവരായിത്തീർന്നിരുന്നു ഞങ്ങളിരുവരും. ഓർക്കാപ്പുറത്ത് വീട്ടിലേക്കു കയറിവരും. ഒരു പാട് നേരം വർത്തമാനം പറഞ്ഞിരിക്കും. കലയും സാഹിത്യവും സിനിമയും എല്ലാം അതിനു വിഷയങ്ങളാകും.
ഓരോ സിനിമയുടെയും പ്രിവ്യു ഷോയ്ക്ക് വിളിക്കും. ഞാൻ ചെല്ലണമെന്നു നിർബന്ധമായിരുന്നു ലെനിന്. സ്വാതിതിരുനാൾ കണ്ടതു മുതൽ ഞാൻ ലെനിന്റെ ആരാധകനായി മാറി. പിന്നീട് ഇടവപ്പാതി വരെയുള്ള അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടു. വ്യക്തിയുടെ അന്തഃസംഘർഷങ്ങളെ കാവ്യാത്മകമായി ചിത്രീകരിക്കുന്നതിനു ലെനിനു വിസ്മയാവഹമായ കഴിവുണ്ടായിരുന്നു. സംഘർഷാത്മകതയെ പോലും കാവ്യാത്മകമായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു മനസുണ്ടായിരുന്നു.
മെഗാഹിറ്റുകൾ ഉണ്ടാക്കുക എന്നത് ലെനിന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നില്ല. നല്ല സിനിമകളാണ് അദ്ദേഹം സൃഷ്ടിച്ചത്. അങ്ങനെ കലയെ മാനവികതയിലും സാമൂഹ്യാവബോധത്തിലും ഉറപ്പിച്ചു നിർത്തി.
അപ്പോഴും മാറിവരുന്ന കാലത്തെ സമൂഹം കൂടുതൽ കൂടുതൽ യാഥാസ്ഥിതകമായിത്തീരുന്നതിനേക്കുറിച്ച് ഉത്കണ്ഠപ്പെട്ടിരുന്നു. സാമൂഹ്യ ഉത്തരവാദിത്തമെന്ന നിലയിൽ തന്റെ കലയിലൂടെ അതിനെ വിമർശിച്ചിരുന്നു.
ഒരു സങ്കീർത്തനം പോലെ സിനിമയായിരുന്നെങ്കിൽ മമ്മൂട്ടി ദസ്തയവ്സ്കി ആകുമായിരുന്നു
‘എന്റെ സ്വപ്നസിനിമയാണ് സങ്കീർത്തനം പോലെ’ ലെനിൻ ഒട്ടേറെ തവണ അതു പറഞ്ഞിട്ടുണ്ട്. സങ്കീർത്തനം പോലെ സിനിമയാക്കുന്നതിനെ കുറിച്ച് ഞങ്ങൾ ചർച്ചകളും നടത്തിയിരുന്നു. ഒരിക്കൽ ദസ്തയവ്സ്കിയുടെ വേഷം ഏതു നടൻ അവതരിപ്പിക്കണമെന്ന് എന്നോടു ചോദിച്ചു. മമ്മൂട്ടിയെന്നു ഞാൻ പറഞ്ഞു. മമ്മൂട്ടി അല്ലെങ്കിൽ നസറുദ്ദീൻ ഷാ എന്നായിരുന്നു ലെനിന്റെയും അഭിപ്രായം.
റഷ്യയിലൊക്കെ പോയി ഷൂട്ട് ചെയ്യേണ്ടതുണ്ട്. വലിയതോതിൽ മുതൽ മുടക്കേണ്ടതുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടണം. അത്തരം കാര്യങ്ങൾ ശരിയാകാതിരുന്നതു കൊണ്ട് പിന്നീട് അതു നീണ്ടു നീണ്ടു പോയി. കുറച്ചു മാസങ്ങൾക്കു മുൻപ് വീട്ടിൽ വന്നപ്പോഴും ഞങ്ങൾ അക്കാര്യം ചർച്ച ചെയ്തിരുന്നു. അന്നു യുവനടന്മാരെ ആരെയെങ്കിലും വച്ച് സിനിമ ചെയ്താലോ എന്നരഭിപ്രായവും ലെനിൻ പങ്കുവച്ചിരുന്നു. നിർമാതാവിനെ കണ്ടെത്തിയ ശേഷം അക്കാര്യങ്ങൾ കൂടുതലായി ചർച്ച ചെയ്യാമെന്നും പറഞ്ഞിരുന്നു.
ആശുപത്രി കിടക്കയിലായിരുന്നപ്പോഴും തന്റെ സ്വപ്ന സിനിമ പൂർത്തിയാക്കുന്നതിനെ കുറിച്ചാണ് ലെനിൻ ചിന്തിച്ചിരുന്നത്. പക്ഷേ ആ സ്വപ്നം സഫലമായില്ല.
പെരുന്പടവം ശ്രീധരൻ