ബർലിൻ: ജർമനിയിലെ ഭരണ മുന്നണി നേതൃത്വത്തിൽ ധാരണയായ അടിസ്ഥാന പെൻഷൻ പരിഷ്കരണം 2021 ജനുവരിയിൽ നടപ്പാക്കും. യുവ തലമുറയുടെ താൽപര്യങ്ങൾ ഹനിക്കുന്നതാണ് പരിഷ്കരണ നിർദേശങ്ങളെന്ന് ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും, വാർധക്യകാല ദാരിദ്യ്രം ഒഴിവാക്കുക എന്ന ലക്ഷ്യത്തിൽ മുന്നണി നേതൃത്വം ഉറച്ചു നിൽക്കുകയായിരുന്നു.
പുതിയ സംവിധാനത്തിനു കീഴിൽ ഇപ്പോഴുള്ളതിന്റെ മൂന്നു മടങ്ങ് മുതിർന്ന പൗരൻമാർക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അപമാനഭാരം കാരണം പെൻഷൻ അവകാശപ്പെടാതിരിക്കുന്നവരെ കൂടി പരിധിയിൽ കൊണ്ടുവരുന്ന വിധത്തിലാണ് പുതിയ ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മറ്റു വരുമാന മാർഗങ്ങൾ ആവശ്യത്തിനുള്ളവർ അടിസ്ഥാന പെൻഷൻ വാങ്ങുന്നത് തടയാനുള്ള വ്യവസ്ഥകളും പുതിയ ഘടനയിലുണ്ടാകും. ഒറ്റയ്ക്കു ജീവിക്കുന്നവർക്ക് 1250 യൂറോയും, ദന്പതികൾക്ക് 1950 യൂറോയും മാസവരുമാന പരിധി നിശ്ചയിച്ച്, അതിനു മുകളിലുള്ളവരെ അടിസ്ഥാന പെൻഷൻ പരിധിയിൽ നിന്ന് ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്.
ജർമൻ ഭരണ മുന്നണിയിലെ സിഡിയുവും എസ്പിഡിയും തമ്മിൽ നിലനിന്ന പ്രധാന അഭിപ്രായ വ്യത്യാസങ്ങളിലൊന്ന് പരിഹരിക്കപ്പെട്ടപ്പോൾ രാജ്യത്തിനു ലഭിക്കുന്നത് അടിസ്ഥാന പെൻഷനിൽ പുതിയ ഘടന. സിഡിയു, സിഎസ്യു, എസ്പിഡി നേതാക്കൾ ഉൾപ്പെട്ട ചർച്ചയിൽ രൂപപ്പെട്ട ധാരണ ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന സൂചന കൂടിയാണ് നൽകുന്നത്.
അതേസമയം, പെൻഷൻ പരിഷ്കരണ നിർദേശങ്ങളോട് തൊഴിലാളി യൂണിയനുകളുടെ പ്രതികരണം സമ്മിശ്രമാണ്. പാർട്ടി നേതൃത്വങ്ങളെല്ലാം ഭൂരിപക്ഷ പിന്തുണയോടെ പരിഷ്കാര നിർദേശങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും അവിടെയും എതിർ ശബ്ദങ്ങൾ ചെറുതെങ്കിലും വ്യക്തമാണ്.
നാൽപ്പതംഗം സിഡിയു എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ മൂന്നു പേർ മാത്രമാണ് നിർദേശത്തെ എതിർത്തത്. എന്നാൽ, അതിൽ രണ്ടും സിഡിയുവിന്റെ പ്രധാന തൊളിലാളി യൂണിയനുകളുടെ പരമോന്നത നേതാക്കളുടേതായിരുന്നു എന്നതാണ് ശ്രദ്ധേയം. ജങ് യൂണിയൻ, എംഐടി എന്നിവയാണ് എതിർപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില വ്യവസായ സംഘടനകളുടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിലെ പരിഷ്കരിച്ച പെൻഷൻ ഘടന 2021 മുതൽ
11:05 PM Nov 12, 2019 | Deepika.com