മറുവശം /എം.ചന്ദ്രൻ
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് എന്ന പ്രഖ്യാപനവുമായി സിപിഎമ്മിന്റെ നേതൃത്വത്തിലും എസ്എൻഡിപി, കെപിഎംഎസ് തുടങ്ങിയ സമുദായ സംഘടനകളുടെ സഹകരണത്തിലും പുതുവർഷദിനത്തിൽ രൂപംകൊണ്ട വനിതാ മതിൽ വലിയ സംഭവമായി.
കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് മുതൽ തിരുവനന്തപുരം വെള്ളയന്പലം വരെ ദേശീയ പാതയുടെ ഇടതുവശത്ത് 620 കിലോമീറ്റർ നീളത്തിൽ 35 ലക്ഷത്തിലധികം വനിതകൾ അണിനിരന്നുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. മതിലിന്റെ വലിപ്പത്തെക്കുറിച്ചു ശത്രുക്കൾപോലും തർക്കം പറഞ്ഞിട്ടില്ല. ഇടതുമുന്നണിയുടെ സംഘടനാബലത്തിന്റെയും സംഘാടക മികവിന്റെയും സാക്ഷ്യപത്രമായി വനിതാമതിൽ.
യുഡിഎഫും എൻഡിഎയും എൻഎസ്എസും ഉയർത്തിയ എതിർപ്പുകളെ അതിജീവിച്ച് ഇടതുമുന്നണിയും സർക്കാരും നേടിയ വിജയത്തെ നിസാരമായി തള്ളാവുന്നതല്ല. ഇടത് അനുഭാവികളല്ലാത്തവർപോലും മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തി. ജാതിമതഭേദമെന്യേ കലാകാരന്മാർ, സാംസ്കാരിക നായകർ, എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ മതിലിനോടു ചേർന്നുനിന്നത് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന തങ്ങളുടെ നിലപാടിനു ലഭിച്ച അംഗീകാരവും പിന്തുണയുമാണെന്ന് ഇടതുസർക്കാരിനും നവോത്ഥാന മൂല്യസംരക്ഷണ സമിതിക്കും അവകാശപ്പെടാം. അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും ഇരുളറകളിലേക്കു മടങ്ങിപ്പോകാൻ കേരളത്തെ അനുവദിക്കില്ലെന്ന പ്രതിജ്ഞയാണു മതിലിൽ കൈകോർത്തവർ ഏറ്റുചൊല്ലിയത്.
നവോത്ഥാനമൂല്യങ്ങൾ വീണ്ടെടുക്കണം, ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വം യാഥാർഥ്യമാക്കണം, സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കണം, സ്ത്രീ ശക്തീകരണം സാധ്യമാക്കണം തുടങ്ങിയ ഉദാത്തമായ ചിന്തകൾ സർക്കാരിന്റെ മുൻഗണനാവിഷയങ്ങളായത് എന്നുമുതലാണ് എന്ന ചോദ്യമുയരുന്നുണ്ട്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമല ദർശനമാകാമെന്ന 2018 സെപ്റ്റംബർ 28 ലെ സുപ്രീംകോടതിവിധിക്കു ശേഷമുണ്ടായ വെളിപാടാണോ അതോ കോടതിവിധിയുടെ മറവിലും ആചാര സംരക്ഷണത്തിന്റെ പേരിലും വിശ്വാസികളെ ഹിന്ദുത്വശക്തികൾ വോട്ടുബാങ്കാക്കി മാറ്റാൻ ശ്രമിക്കുന്നതു കണ്ടിട്ടാണോ?
കോടതിവിധി നടപ്പിലാക്കാൻ അത്യുത്സാഹം കാണിച്ച സർക്കാരിനു വിശ്വാസികളുടെയും രാഷ്ട്രീയ പ്രതിയോഗികളുടെയും ഭാഗത്തുനിന്നുണ്ടായ എതിർപ്പിനെ നേരിടാനായില്ല. പ്രതിരോധത്തിലായ സർക്കാർ വനിതാമതിൽ കെട്ടി തത്കാലം മുഖം രക്ഷിച്ചു. തുടർച്ചയായ ബോധവത്കരണത്തിലൂടെ മാത്രമെ ജനങ്ങളുടെ യാഥാസ്ഥിതിക മനസ് മാറ്റാനാവുകയുള്ളൂ. സ്ത്രീകളോടുള്ള ഇടതുമുന്നണിയുടെയും അവരെ എതിർക്കുന്ന കോണ്ഗ്രസിന്റെയും ബിജെപിയുടെയും സമീപനം ഒന്നുതന്നെയാണ്; തത്ത്വത്തിൽ സ്ത്രീകൾക്കുവേണ്ടി നിലകൊള്ളുക, പ്രായോഗിക ജീവിതത്തിൽ അവരെ രണ്ടാംതരക്കാരായി കാണുക. രാഷ്ട്രീയ പാർട്ടികളുടെ"വനിതാ പ്രേമം’ മൂന്നുമാസത്തിനുശേഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുവരെ മാത്രം.
സ്ത്രീശക്തീകരണത്തിനു വേണ്ടി 50 കോടി രൂപ മാറ്റിവച്ചിരുന്നുവെന്നാണ് സർക്കാർ കേന്ദ്രങ്ങൾ പറയുന്നത്. ആ തുക മതിൽ പണിയാൻ ഉപയോഗിക്കാമെന്ന സർക്കാരിന്റെ ആലോചന വിചിത്രമാണ്. രണ്ടര വർഷത്തിനിടയിൽ അതിൽ പകുതിയെങ്കിലും ചെലവഴിക്കേണ്ടതായിരുന്നു. ലിംഗസമത്വവും സ്ത്രീശക്തീകരണവും രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യം വയ്ക്കുന്നുവെങ്കിൽ ആദ്യം ചെയ്യേണ്ടതു പാർട്ടിക്കുള്ളിൽതന്നെ സ്ത്രീകൾക്കു തുല്യപദവി അംഗീകരിക്കുകയാണ്.
ഓരോ പാർട്ടിക്കും പാർലമെന്റിലും നിയമസഭയിലും എത്ര വനിതാ മെംബർമാരുണ്ട്? സ്ത്രീകൾ ശക്തീകരിക്കപ്പെടുന്നത് സെമിനാറുകളും റാലികളും മതിലുകളും സംഘടിപ്പിക്കുന്പോഴല്ല, അവർക്ക് അധികാരത്തിൽ പങ്കാളിത്തമുണ്ടാകുന്പോഴാണ്. നാളിതുവരെ വനിതാബിൽ പാസാക്കാൻ രാഷ്ട്രീയ പാർട്ടികൾക്കായോ? ത്രിതലപഞ്ചായത്തിൽ 50 ശതമാനം സ്ത്രീ സംവരണമുണ്ടല്ലൊ എന്ന വാദം ജനാധിപത്യബോധമുള്ളവർ അംഗീകരിക്കില്ല. സംവരണം തുല്യത അനുവദിക്കാത്തതിന്റെ പരിഹാരമാണ്.
മാത്രവുമല്ല, ത്രിതല പഞ്ചായത്ത് ഭരണസംവിധാനം പൂർണ ജനാധിപത്യ സംവിധാനമാണെന്നും പറയാനാവില്ല. കാരണം പാർലമെന്റിലും നിയമസഭകളിലും മാത്രമാണു നയരൂപീകരണവും ആസൂത്രണവും സാധ്യമാകുന്നത്. ത്രിതല പഞ്ചായത്ത് സംവിധാനം കാര്യനിർവഹണ കേന്ദ്രങ്ങൾ മാത്രമാണ്. മതിലിനു മുന്പും മതിലിനു ശേഷവും സ്ത്രീകളുടെ അവസ്ഥ ഒന്നുതന്നെയെങ്കിൽ മതിലുകൊണ്ടു പ്രയോജനമൊന്നുമില്ല.
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് എന്ന പ്രഖ്യാപനവുമായി സിപിഎമ്മിന്റെ നേതൃത്വത്തിലും എസ്എൻഡിപി, കെപിഎംഎസ് തുടങ്ങിയ സമുദായ സംഘടനകളുടെ സഹകരണത്തിലും പുതുവർഷദിനത്തിൽ രൂപംകൊണ്ട വനിതാ മതിൽ വലിയ സംഭവമായി.
കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് മുതൽ തിരുവനന്തപുരം വെള്ളയന്പലം വരെ ദേശീയ പാതയുടെ ഇടതുവശത്ത് 620 കിലോമീറ്റർ നീളത്തിൽ 35 ലക്ഷത്തിലധികം വനിതകൾ അണിനിരന്നുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. മതിലിന്റെ വലിപ്പത്തെക്കുറിച്ചു ശത്രുക്കൾപോലും തർക്കം പറഞ്ഞിട്ടില്ല. ഇടതുമുന്നണിയുടെ സംഘടനാബലത്തിന്റെയും സംഘാടക മികവിന്റെയും സാക്ഷ്യപത്രമായി വനിതാമതിൽ.
യുഡിഎഫും എൻഡിഎയും എൻഎസ്എസും ഉയർത്തിയ എതിർപ്പുകളെ അതിജീവിച്ച് ഇടതുമുന്നണിയും സർക്കാരും നേടിയ വിജയത്തെ നിസാരമായി തള്ളാവുന്നതല്ല. ഇടത് അനുഭാവികളല്ലാത്തവർപോലും മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തി. ജാതിമതഭേദമെന്യേ കലാകാരന്മാർ, സാംസ്കാരിക നായകർ, എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ മതിലിനോടു ചേർന്നുനിന്നത് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന തങ്ങളുടെ നിലപാടിനു ലഭിച്ച അംഗീകാരവും പിന്തുണയുമാണെന്ന് ഇടതുസർക്കാരിനും നവോത്ഥാന മൂല്യസംരക്ഷണ സമിതിക്കും അവകാശപ്പെടാം. അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും ഇരുളറകളിലേക്കു മടങ്ങിപ്പോകാൻ കേരളത്തെ അനുവദിക്കില്ലെന്ന പ്രതിജ്ഞയാണു മതിലിൽ കൈകോർത്തവർ ഏറ്റുചൊല്ലിയത്.
നവോത്ഥാനമൂല്യങ്ങൾ വീണ്ടെടുക്കണം, ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വം യാഥാർഥ്യമാക്കണം, സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കണം, സ്ത്രീ ശക്തീകരണം സാധ്യമാക്കണം തുടങ്ങിയ ഉദാത്തമായ ചിന്തകൾ സർക്കാരിന്റെ മുൻഗണനാവിഷയങ്ങളായത് എന്നുമുതലാണ് എന്ന ചോദ്യമുയരുന്നുണ്ട്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമല ദർശനമാകാമെന്ന 2018 സെപ്റ്റംബർ 28 ലെ സുപ്രീംകോടതിവിധിക്കു ശേഷമുണ്ടായ വെളിപാടാണോ അതോ കോടതിവിധിയുടെ മറവിലും ആചാര സംരക്ഷണത്തിന്റെ പേരിലും വിശ്വാസികളെ ഹിന്ദുത്വശക്തികൾ വോട്ടുബാങ്കാക്കി മാറ്റാൻ ശ്രമിക്കുന്നതു കണ്ടിട്ടാണോ?
കോടതിവിധി നടപ്പിലാക്കാൻ അത്യുത്സാഹം കാണിച്ച സർക്കാരിനു വിശ്വാസികളുടെയും രാഷ്ട്രീയ പ്രതിയോഗികളുടെയും ഭാഗത്തുനിന്നുണ്ടായ എതിർപ്പിനെ നേരിടാനായില്ല. പ്രതിരോധത്തിലായ സർക്കാർ വനിതാമതിൽ കെട്ടി തത്കാലം മുഖം രക്ഷിച്ചു. തുടർച്ചയായ ബോധവത്കരണത്തിലൂടെ മാത്രമെ ജനങ്ങളുടെ യാഥാസ്ഥിതിക മനസ് മാറ്റാനാവുകയുള്ളൂ. സ്ത്രീകളോടുള്ള ഇടതുമുന്നണിയുടെയും അവരെ എതിർക്കുന്ന കോണ്ഗ്രസിന്റെയും ബിജെപിയുടെയും സമീപനം ഒന്നുതന്നെയാണ്; തത്ത്വത്തിൽ സ്ത്രീകൾക്കുവേണ്ടി നിലകൊള്ളുക, പ്രായോഗിക ജീവിതത്തിൽ അവരെ രണ്ടാംതരക്കാരായി കാണുക. രാഷ്ട്രീയ പാർട്ടികളുടെ"വനിതാ പ്രേമം’ മൂന്നുമാസത്തിനുശേഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുവരെ മാത്രം.
സ്ത്രീശക്തീകരണത്തിനു വേണ്ടി 50 കോടി രൂപ മാറ്റിവച്ചിരുന്നുവെന്നാണ് സർക്കാർ കേന്ദ്രങ്ങൾ പറയുന്നത്. ആ തുക മതിൽ പണിയാൻ ഉപയോഗിക്കാമെന്ന സർക്കാരിന്റെ ആലോചന വിചിത്രമാണ്. രണ്ടര വർഷത്തിനിടയിൽ അതിൽ പകുതിയെങ്കിലും ചെലവഴിക്കേണ്ടതായിരുന്നു. ലിംഗസമത്വവും സ്ത്രീശക്തീകരണവും രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യം വയ്ക്കുന്നുവെങ്കിൽ ആദ്യം ചെയ്യേണ്ടതു പാർട്ടിക്കുള്ളിൽതന്നെ സ്ത്രീകൾക്കു തുല്യപദവി അംഗീകരിക്കുകയാണ്.
ഓരോ പാർട്ടിക്കും പാർലമെന്റിലും നിയമസഭയിലും എത്ര വനിതാ മെംബർമാരുണ്ട്? സ്ത്രീകൾ ശക്തീകരിക്കപ്പെടുന്നത് സെമിനാറുകളും റാലികളും മതിലുകളും സംഘടിപ്പിക്കുന്പോഴല്ല, അവർക്ക് അധികാരത്തിൽ പങ്കാളിത്തമുണ്ടാകുന്പോഴാണ്. നാളിതുവരെ വനിതാബിൽ പാസാക്കാൻ രാഷ്ട്രീയ പാർട്ടികൾക്കായോ? ത്രിതലപഞ്ചായത്തിൽ 50 ശതമാനം സ്ത്രീ സംവരണമുണ്ടല്ലൊ എന്ന വാദം ജനാധിപത്യബോധമുള്ളവർ അംഗീകരിക്കില്ല. സംവരണം തുല്യത അനുവദിക്കാത്തതിന്റെ പരിഹാരമാണ്.
മാത്രവുമല്ല, ത്രിതല പഞ്ചായത്ത് ഭരണസംവിധാനം പൂർണ ജനാധിപത്യ സംവിധാനമാണെന്നും പറയാനാവില്ല. കാരണം പാർലമെന്റിലും നിയമസഭകളിലും മാത്രമാണു നയരൂപീകരണവും ആസൂത്രണവും സാധ്യമാകുന്നത്. ത്രിതല പഞ്ചായത്ത് സംവിധാനം കാര്യനിർവഹണ കേന്ദ്രങ്ങൾ മാത്രമാണ്. മതിലിനു മുന്പും മതിലിനു ശേഷവും സ്ത്രീകളുടെ അവസ്ഥ ഒന്നുതന്നെയെങ്കിൽ മതിലുകൊണ്ടു പ്രയോജനമൊന്നുമില്ല.