മറുവശം / എം.ചന്ദ്രൻ
ഡിസംബർ പതിനൊന്ന് മോദി - അമിത് ഷാ കൂട്ടുകെട്ടിന് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രിയാണ്. നാലു മാസത്തിനുശേഷം നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് എല്ലാവരും വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിഞ്ഞു. മോദി വിഗ്രഹം വീണുടഞ്ഞു. രാജ്യത്തിന്റെ ഹൃദയഭൂമിയായ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരക്കൊടി നാട്ടി. അതു മോദി - അമിത് ഷാ യുഗത്തിന്റെ അസ്തമയത്തിന്റെ തുടക്കമായും രാഹുൽയുഗത്തിന്റെ ആരംഭമായും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കോണ്‍ഗ്രസിനു പൊതുവെയും രാഹുൽഗാന്ധിക്ക് പ്രത്യേകമായും ഈ വിജയം ആവേശം പകരുന്നതാണ്. മതേതര ജനാധിപത്യ വിശ്വാസികൾക്കും കോണ്‍ഗ്രസിന്റെ വിജയം പ്രതീക്ഷ നൽകുന്നു. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അസാധ്യമെന്നു കരുതിയവർക്ക് തെരഞ്ഞെടുപ്പുഫലം ഉണർവു പകരും. കോണ്‍ഗ്രസ്മുക്ത ഭാരതം സ്വപ്നം കണ്ടവർക്കു കോണ്‍ഗ്രസ് വിജയം വെല്ലുവിളിയാകും. കുട്ടിക്കളി മാറാത്ത പയ്യൻ, പപ്പു എന്നൊക്കെ വിളിച്ച് ആക്ഷേപിച്ചവർക്കു മുന്പിൽ രാഹുലിന് തലയെടുപ്പോടെ നിൽക്കാം. നെഞ്ചിന്റെ വിരിവും ചങ്കിന്റെ എണ്ണവുമല്ല യഥാർഥ നേതാവിന്റെ മുദ്രയെന്നു തെളിയിക്കാൻ രാഹുലിന് അവസരം ലഭിച്ചിരിക്കുന്നു.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിനുണ്ടായ വിജയം കോണ്‍ഗ്രസിനോടുള്ള ജനങ്ങളുടെ താത്പര്യം എന്നതിനേക്കാൾ ബിജെപിയോടുള്ള ജനങ്ങളുടെ രോഷപ്രകടനമായിട്ടാണ് കാണേണ്ടത്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയും ജാതിരാഷ്ട്രീയം കളിച്ചും ബിജെപി നേതാക്കന്മാർ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നു ജനം തിരിച്ചറിഞ്ഞു. സർക്കാരിനും പാർട്ടിക്കും താത്പര്യം കർഷകരോടും പാവപ്പെട്ടവരോടുമല്ല, കോർപറേറ്റുകളോടും സന്പന്നരോടുമാണെന്നു ജനം അനുഭവത്തിൽനിന്നു പഠിച്ചു. നോട്ടു റദ്ദാക്കിയതും ജിഎസ്ടി ഏർപ്പെടുത്തിയതും പാർട്ടി നേട്ടങ്ങൾക്കുവേണ്ടിയാണെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു. ബിജെപി നയങ്ങളുടെ പേരിൽ പൊറുതിമുട്ടിയ കർഷകരും ചെറുകിട കച്ചവടക്കാരും കർഷകതൊഴിലാളികളും തൊഴിലില്ലാത്ത യുവജനങ്ങളും സർക്കാരിനുനേരെ തിരിയുകയായിരുന്നു. അതു കോണ്‍ഗ്രസിന് അനുകൂലമായി. കിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്നതിൽ കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്ന വിരുതിനെ ആശ്രയിച്ചായിരിക്കും കോണ്‍ഗ്രസിന്റെ ഭാവി.
കേവലഭൂരിപക്ഷത്തിന് രണ്ടു സീറ്റു കുറവാണ് മധ്യപ്രദേശിലും രാജസ്ഥാനിലുമെങ്കിലും കോണ്‍ഗ്രസ് നേടിയ വിജയം ചെറുതല്ല. ഈ രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനങ്ങൾ ദുർബലമാണ്. സംസ്ഥാന-പ്രാദേശികതല നേതാക്കൾ തമ്മിലുള്ള ബന്ധം ശക്തമാണെന്നു പറയാനും വയ്യ. എന്നിട്ടും കോണ്‍ഗ്രസ് ഉജ്വല തിരിച്ചുവരവു നടത്തി. മധ്യപ്രദേശ് രാജ്യത്തെ ഏറ്റവും ശക്തമായ സംഘപരിവാർ സാന്നിധ്യമുള്ള സംസ്ഥാനമാണ്. എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിക്കുന്ന ആർഎസ്എസ് കേഡറുകൾ അവിടെയുണ്ട്. എന്നിട്ടും ആർഎസ്എസിന്റെ ശക്തിദുർഗങ്ങളായ ഇൻഡോറിലും ഉജ്ജൈനിലും ഭോപ്പാലിലും കോണ്‍ഗ്രസ് മുന്നേറ്റം നടത്തി. കാലങ്ങളായി കോണ്‍ഗ്രസിനെ അകറ്റിനിർത്തിയിരുന്ന പട്ടണനിവാസികളും ഇത്തവണ കൈപ്പത്തിയുമായി കൈകോർത്തു. കാരണം ബിജെപി സർക്കാരിനോടുള്ള രോഷം അത്ര രൂക്ഷമായിരുന്നു.
ഛത്തീസ്ഗഡിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം അപ്രസക്തമാണ്. ഇഞ്ചോടിഞ്ചു പോരാട്ടമെന്നാണ് എല്ലാ ഏജൻസികളും പ്രവചിച്ചത്. കരുത്തനായ മുഖ്യമന്ത്രി രമണ്‍ സിംഗിനെയും അജിത് യോഗി-മായാവതി സഖ്യത്തെയും തറപറ്റിച്ചാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡിൽ സ്വപ്നവിജയം നേടിയത്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന രാഹുൽഗാന്ധിയുടെ പ്രഖ്യാപനമാണ് കോണ്‍ഗ്രസിനു രക്ഷയായത്.
രാജസ്ഥാൻ ഏകദേശം കേരളം പോലെയാണ്. കാൽ നൂറ്റാണ്ടിനിടയിൽ കോണ്‍ഗ്രസിനെയും ബിജെപിയെയും അവർ മാറിമാറി പരീക്ഷിക്കുന്നു. എന്നാൽ കേന്ദ്രഭരണത്തിന്റെ തണലിലും മോദി- അമിത് ഷാ അഞ്ചുതണ്ടിന്റെ മിടുക്കിലും സംസ്ഥാനത്ത് ഭരണ തുടർച്ച ഉണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി അനുഭാവികൾ. കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായിരുന്ന രാജസ്ഥാനിൽ എളുപ്പത്തിൽ വിജയിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചിന്ത. കർഷക പ്രതിസന്ധി, ഗോരക്ഷക ഗുണ്ടകളുടെ അതിക്രമം, ആരവല്ലി മലനിര ഖനനവുമായി ബന്ധപ്പെട്ട അഴിമതി, ജനങ്ങളെ മറന്ന് രാജപദവിയിൽ കഴിഞ്ഞ മുഖ്യമന്ത്രി വസുന്ധര രാജെയുടെ കുറഞ്ഞ ജനപ്രീതി തുടങ്ങിയ സാഹചര്യങ്ങളൊക്കെയുണ്ടായിട്ടും അതിനെ ഫലപ്രദമായി ചൂഷണം ചെയ്യാൻ കോണ്‍ഗ്രസിനു സാധിച്ചില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന തോൽവിയാണ് രാജസ്ഥാനിലേത്.
മൂന്നു സംസ്ഥാനങ്ങൾ പിടിക്കാൻ സാധിച്ചുവെന്നതല്ല കോണ്‍ഗ്രസിന്റെ നേട്ടം. അടുത്ത പൊതുതെരഞ്ഞെടുപ്പിന് നല്ല ഒരു പ്ലാറ്റ്ഫോം ലഭിച്ചിരിക്കുന്നുവെന്നതാണ്. കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയർന്നു. പ്രാദേശിക കക്ഷികൾക്ക് കോണ്‍ഗ്രസിനോടു ചേരാൻ ധൈര്യം ലഭിച്ചിരിക്കുന്നു. മഹാസഖ്യത്തിന്റെ സാധ്യതകൾ വർധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പാർട്ടിക്കുള്ളിലും പ്രതിപക്ഷനിരയിലും വില ഉയർന്നിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തതിന്റെ വാർഷികദിനത്തിൽ ഉണ്ടായ തിളക്കമാർന്ന നേട്ടം വർധിത വീര്യത്തോടെ പോരാടാൻ രാഹുലിനെ പ്രാപ്തനാക്കും. പാർട്ടിക്കുള്ളിലെ തമ്മിലടി കുറയ്ക്കാനും പടലപ്പിണക്കങ്ങൾ അവസാനിപ്പിക്കാനും യുവനേതൃനിരയെ മുൻനിരയിലെത്തിക്കാനും രാഹുലിന് സാധിച്ചത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഹൈക്കമാൻഡിന് കേഡർ പദവി കല്പിക്കാനും സംഘടനാപ്രവർത്തനം ശക്തിപ്പെടുത്താനും പ്രാദേശിക പാർട്ടികളുമായി വിട്ടുവീഴ്ചയോടെ ഇടപെടാനും ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും വാഗ്ദാനങ്ങൾ നിറവേറ്റാനും സാധിച്ചാൽ രാഹുലിന് പിന്തിരിഞ്ഞുനോക്കേണ്ടിവരില്ല.
ഡിസംബർ പതിനൊന്ന് മോദി - അമിത് ഷാ കൂട്ടുകെട്ടിന് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രിയാണ്. നാലു മാസത്തിനുശേഷം നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് എല്ലാവരും വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിഞ്ഞു. മോദി വിഗ്രഹം വീണുടഞ്ഞു. രാജ്യത്തിന്റെ ഹൃദയഭൂമിയായ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരക്കൊടി നാട്ടി. അതു മോദി - അമിത് ഷാ യുഗത്തിന്റെ അസ്തമയത്തിന്റെ തുടക്കമായും രാഹുൽയുഗത്തിന്റെ ആരംഭമായും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കോണ്‍ഗ്രസിനു പൊതുവെയും രാഹുൽഗാന്ധിക്ക് പ്രത്യേകമായും ഈ വിജയം ആവേശം പകരുന്നതാണ്. മതേതര ജനാധിപത്യ വിശ്വാസികൾക്കും കോണ്‍ഗ്രസിന്റെ വിജയം പ്രതീക്ഷ നൽകുന്നു. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അസാധ്യമെന്നു കരുതിയവർക്ക് തെരഞ്ഞെടുപ്പുഫലം ഉണർവു പകരും. കോണ്‍ഗ്രസ്മുക്ത ഭാരതം സ്വപ്നം കണ്ടവർക്കു കോണ്‍ഗ്രസ് വിജയം വെല്ലുവിളിയാകും. കുട്ടിക്കളി മാറാത്ത പയ്യൻ, പപ്പു എന്നൊക്കെ വിളിച്ച് ആക്ഷേപിച്ചവർക്കു മുന്പിൽ രാഹുലിന് തലയെടുപ്പോടെ നിൽക്കാം. നെഞ്ചിന്റെ വിരിവും ചങ്കിന്റെ എണ്ണവുമല്ല യഥാർഥ നേതാവിന്റെ മുദ്രയെന്നു തെളിയിക്കാൻ രാഹുലിന് അവസരം ലഭിച്ചിരിക്കുന്നു.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിനുണ്ടായ വിജയം കോണ്‍ഗ്രസിനോടുള്ള ജനങ്ങളുടെ താത്പര്യം എന്നതിനേക്കാൾ ബിജെപിയോടുള്ള ജനങ്ങളുടെ രോഷപ്രകടനമായിട്ടാണ് കാണേണ്ടത്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയും ജാതിരാഷ്ട്രീയം കളിച്ചും ബിജെപി നേതാക്കന്മാർ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നു ജനം തിരിച്ചറിഞ്ഞു. സർക്കാരിനും പാർട്ടിക്കും താത്പര്യം കർഷകരോടും പാവപ്പെട്ടവരോടുമല്ല, കോർപറേറ്റുകളോടും സന്പന്നരോടുമാണെന്നു ജനം അനുഭവത്തിൽനിന്നു പഠിച്ചു. നോട്ടു റദ്ദാക്കിയതും ജിഎസ്ടി ഏർപ്പെടുത്തിയതും പാർട്ടി നേട്ടങ്ങൾക്കുവേണ്ടിയാണെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു. ബിജെപി നയങ്ങളുടെ പേരിൽ പൊറുതിമുട്ടിയ കർഷകരും ചെറുകിട കച്ചവടക്കാരും കർഷകതൊഴിലാളികളും തൊഴിലില്ലാത്ത യുവജനങ്ങളും സർക്കാരിനുനേരെ തിരിയുകയായിരുന്നു. അതു കോണ്‍ഗ്രസിന് അനുകൂലമായി. കിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്നതിൽ കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്ന വിരുതിനെ ആശ്രയിച്ചായിരിക്കും കോണ്‍ഗ്രസിന്റെ ഭാവി.
കേവലഭൂരിപക്ഷത്തിന് രണ്ടു സീറ്റു കുറവാണ് മധ്യപ്രദേശിലും രാജസ്ഥാനിലുമെങ്കിലും കോണ്‍ഗ്രസ് നേടിയ വിജയം ചെറുതല്ല. ഈ രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനങ്ങൾ ദുർബലമാണ്. സംസ്ഥാന-പ്രാദേശികതല നേതാക്കൾ തമ്മിലുള്ള ബന്ധം ശക്തമാണെന്നു പറയാനും വയ്യ. എന്നിട്ടും കോണ്‍ഗ്രസ് ഉജ്വല തിരിച്ചുവരവു നടത്തി. മധ്യപ്രദേശ് രാജ്യത്തെ ഏറ്റവും ശക്തമായ സംഘപരിവാർ സാന്നിധ്യമുള്ള സംസ്ഥാനമാണ്. എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിക്കുന്ന ആർഎസ്എസ് കേഡറുകൾ അവിടെയുണ്ട്. എന്നിട്ടും ആർഎസ്എസിന്റെ ശക്തിദുർഗങ്ങളായ ഇൻഡോറിലും ഉജ്ജൈനിലും ഭോപ്പാലിലും കോണ്‍ഗ്രസ് മുന്നേറ്റം നടത്തി. കാലങ്ങളായി കോണ്‍ഗ്രസിനെ അകറ്റിനിർത്തിയിരുന്ന പട്ടണനിവാസികളും ഇത്തവണ കൈപ്പത്തിയുമായി കൈകോർത്തു. കാരണം ബിജെപി സർക്കാരിനോടുള്ള രോഷം അത്ര രൂക്ഷമായിരുന്നു.
ഛത്തീസ്ഗഡിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം അപ്രസക്തമാണ്. ഇഞ്ചോടിഞ്ചു പോരാട്ടമെന്നാണ് എല്ലാ ഏജൻസികളും പ്രവചിച്ചത്. കരുത്തനായ മുഖ്യമന്ത്രി രമണ്‍ സിംഗിനെയും അജിത് യോഗി-മായാവതി സഖ്യത്തെയും തറപറ്റിച്ചാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡിൽ സ്വപ്നവിജയം നേടിയത്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന രാഹുൽഗാന്ധിയുടെ പ്രഖ്യാപനമാണ് കോണ്‍ഗ്രസിനു രക്ഷയായത്.
രാജസ്ഥാൻ ഏകദേശം കേരളം പോലെയാണ്. കാൽ നൂറ്റാണ്ടിനിടയിൽ കോണ്‍ഗ്രസിനെയും ബിജെപിയെയും അവർ മാറിമാറി പരീക്ഷിക്കുന്നു. എന്നാൽ കേന്ദ്രഭരണത്തിന്റെ തണലിലും മോദി- അമിത് ഷാ അഞ്ചുതണ്ടിന്റെ മിടുക്കിലും സംസ്ഥാനത്ത് ഭരണ തുടർച്ച ഉണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി അനുഭാവികൾ. കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായിരുന്ന രാജസ്ഥാനിൽ എളുപ്പത്തിൽ വിജയിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചിന്ത. കർഷക പ്രതിസന്ധി, ഗോരക്ഷക ഗുണ്ടകളുടെ അതിക്രമം, ആരവല്ലി മലനിര ഖനനവുമായി ബന്ധപ്പെട്ട അഴിമതി, ജനങ്ങളെ മറന്ന് രാജപദവിയിൽ കഴിഞ്ഞ മുഖ്യമന്ത്രി വസുന്ധര രാജെയുടെ കുറഞ്ഞ ജനപ്രീതി തുടങ്ങിയ സാഹചര്യങ്ങളൊക്കെയുണ്ടായിട്ടും അതിനെ ഫലപ്രദമായി ചൂഷണം ചെയ്യാൻ കോണ്‍ഗ്രസിനു സാധിച്ചില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന തോൽവിയാണ് രാജസ്ഥാനിലേത്.
മൂന്നു സംസ്ഥാനങ്ങൾ പിടിക്കാൻ സാധിച്ചുവെന്നതല്ല കോണ്‍ഗ്രസിന്റെ നേട്ടം. അടുത്ത പൊതുതെരഞ്ഞെടുപ്പിന് നല്ല ഒരു പ്ലാറ്റ്ഫോം ലഭിച്ചിരിക്കുന്നുവെന്നതാണ്. കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയർന്നു. പ്രാദേശിക കക്ഷികൾക്ക് കോണ്‍ഗ്രസിനോടു ചേരാൻ ധൈര്യം ലഭിച്ചിരിക്കുന്നു. മഹാസഖ്യത്തിന്റെ സാധ്യതകൾ വർധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പാർട്ടിക്കുള്ളിലും പ്രതിപക്ഷനിരയിലും വില ഉയർന്നിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തതിന്റെ വാർഷികദിനത്തിൽ ഉണ്ടായ തിളക്കമാർന്ന നേട്ടം വർധിത വീര്യത്തോടെ പോരാടാൻ രാഹുലിനെ പ്രാപ്തനാക്കും. പാർട്ടിക്കുള്ളിലെ തമ്മിലടി കുറയ്ക്കാനും പടലപ്പിണക്കങ്ങൾ അവസാനിപ്പിക്കാനും യുവനേതൃനിരയെ മുൻനിരയിലെത്തിക്കാനും രാഹുലിന് സാധിച്ചത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഹൈക്കമാൻഡിന് കേഡർ പദവി കല്പിക്കാനും സംഘടനാപ്രവർത്തനം ശക്തിപ്പെടുത്താനും പ്രാദേശിക പാർട്ടികളുമായി വിട്ടുവീഴ്ചയോടെ ഇടപെടാനും ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും വാഗ്ദാനങ്ങൾ നിറവേറ്റാനും സാധിച്ചാൽ രാഹുലിന് പിന്തിരിഞ്ഞുനോക്കേണ്ടിവരില്ല.