ലണ്ടൻ: ബ്രെക്സിറ്റ് സാഹചര്യം ദുഃസ്വപ്നം പോലെയാണെന്ന് ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റൽ. യൂറോപ്യൻ യൂണിയൻ അംഗത്വം റദ്ദാകുന്നതിനു മുന്‍പ് യൂണിയനുമായി കരാറിലെത്താൻ ക്രിയാത്മകമായ ഒരു നിർദേശവും മുന്നോട്ടുവയ്ക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു സാധിച്ചിട്ടില്ലെന്നും ബെറ്റൽ കുറ്റപ്പെടുത്തി.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഴാങ് ക്ലോദ് ജങ്കറുമായി ചർച്ച നടത്തുന്നതിന് ബോറിസ് ജോണ്സണ് ലക്സംബർഗിലെത്തിയ സമയത്താണ് ബെറ്റലിന്റെ രൂക്ഷ വിമർശനം.
ജങ്കറെ കൂടാതെ യൂറോപ്യൻ യൂണിയന്റെ ചർച്ചാ സംഘത്തലവൻ മിച്ചൽ ബാർനിയറുമായും ബെറ്റലുമായും ജോണ്സണ് ചർച്ച നടത്തി. കരാറില്ലാത്ത ബ്രെക്സിറ്റ് ഒഴിവാക്കാനാണ് യൂറോപ്യൻ നേതാക്കൾ തന്നോട് ആവശ്യപ്പെടുന്നതെന്നും, എന്നാൽ, ഇതിനു കൃത്യമായ ഒരു മാർഗം ഇനിയും തെളിഞ്ഞു വന്നിട്ടില്ലെന്നും ജോണ്സണ് വ്യക്തമാക്കി. വ്യക്തമായ ഒരു പദ്ധതി ബോറിസ് ജോണ്സണ് ഇനിയും മുന്നോട്ടു വച്ചിട്ടില്ലെന്നാണ് യൂറോപ്യൻ കമ്മിഷനും ചൂണ്ടിക്കാട്ടുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
ബ്രെക്സിറ്റ് സാഹചര്യം ദുഃസ്വപ്നം പോലെ; ബോറിസിന് വിമർശനവുമായി ലക്സംബർഗ് പ്രധാനമന്ത്രി
10:32 PM Sep 17, 2019 | Deepika.com