ലണ്ടൻ: ബ്രിട്ടനിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയും തങ്ങൾ അധികാരത്തിലെത്തുകയും ചെയ്താൽ ബ്രെക്സിറ്റ് തീരുമാനം റദ്ദാക്കുമെന്ന് ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രഖ്യാപനം.
ബോണ്‍മൗത്തിൽ നടന്ന പാർട്ടി കോണ്‍ഫറൻസിൽ പാർട്ടി അംഗങ്ങൾ വൻ ഭൂരിപക്ഷത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയതും. ലേബർ പാർട്ടി പോലും സ്വീകരിച്ചിട്ടില്ലാത്തത്ര ശക്തമായ നിലപാടാണ് ലിബറൽ ഡെമോക്രാറ്റുകൾ ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. പല ഉപ തെരഞ്ഞെടുപ്പുകളിലും യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിലും ഈ നയത്തിന് വലിയ തോതിൽ ജനപിന്തുണയും ലഭിച്ചിരുന്നു.
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വത്തിൽ തുടരുന്നതിനു വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
യൂറോപ്പിലെ ബ്രിട്ടന്റെ സ്ഥാനം നിലനിർത്തുന്നതിന് ആവശ്യമായ എല്ലാം ചെയ്യുമെന്ന് വോട്ടെടുപ്പിനു ശേഷം പാർട്ടി നേതാവ് ജോ സ്വിൻസണ്‍ പറഞ്ഞു. ഭൂരിപക്ഷ സർക്കാരിനെ നയിക്കുന്ന തരത്തിലുള്ള വിജയം തെരഞ്ഞെടുപ്പിൽ ലഭിച്ചാൽ മാത്രമേ പാർട്ടിക്ക് വാഗ്ദാനം പാലിക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ, ബ്രെക്സിറ്റ് ഹിത പരിശോധന വീണ്ടും നടത്തുക എന്നാവശ്യപ്പെടുന്ന മറ്റു പ്രതിപക്ഷ പാർട്ടികളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും സ്വിൻസണ്‍ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
തെരഞ്ഞെടുപ്പ് ജയിച്ചാൽ ബ്രെക്സിറ്റ് റദ്ദാക്കും: ലിബറൽ ഡെമോക്രാറ്റുകൾ
10:45 PM Sep 16, 2019 | Deepika.com