സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
ആദ്യലാപ്പിൽ കുതിച്ചുപാഞ്ഞ കെസിആർ ഫിനിഷിംഗിൽ കിതയ്ക്കുന്നു. സ്റ്റാർട്ടിംഗിൽ പരുങ്ങിനിന്ന കോൺഗ്രസ് കൂട്ടുകാരെക്കൂട്ടി സ്പ്രിന്റിനു ശ്രമിക്കുന്നു. ഉവൈസി പരസ്യമായും ബിജെപി രഹസ്യമായും കെസിആറിന്റെ കാറു തള്ളാൻ കൂടുന്നുണ്ട്. ആറുമാസം മുമ്പേ തിടുക്കപ്പെട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെലുങ്കാനയിൽ കണക്കുകൂട്ടലുകളെല്ലാം മാറിമറിയുന്ന കാഴ്ചകളാണു തെളിയുന്നത്. ധർമയുദ്ധവുമായി കോൺഗ്രസും, യാഗങ്ങളും ഹോമങ്ങളും നടത്തി ചന്ദ്രശേഖര റാവുവും പോരാട്ടം കനപ്പിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അമിത ആത്മവിശ്വാസവും അതിമോഹവുമാണു തെലുങ്കാനയെ തെരഞ്ഞെടുപ്പിലേക്കു നേരത്തേ തള്ളിവിട്ടതെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്നാണു വ്യക്തമാകുന്നത്. അനായാസം ഭരണത്തുടർച്ച നേടാമെന്നു കണക്കുകൂട്ടിയ കെസിആർ ഇപ്പോൾ വിയർക്കുകയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പ്രജാകുതാമി കൂടുതൽ കരുത്താർജിക്കുന്നുവെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതിനാൽ ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്രീയ സമിതിക്ക് ഈസി വാക്കോവർ ലഭിക്കാനിടയില്ല.
സഖ്യത്തിന്റെ മുന്നേറ്റം
ധർമയുദ്ധമെന്നാണ് കോൺഗ്രസിന്റെ മുദ്രാവാക്യം. ഇതിനായി തെലുങ്കുദേശം പാർട്ടി, സിപിഐ, തെലുങ്കാന ജനസമിതി എന്നിവരെ കൂട്ടിയാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ജനകീയ സഖ്യമായ പ്രജാകുതാമി രൂപീകരിച്ചത്. 2014 തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളനുസരിച്ച് ഈ സഖ്യത്തിന്റെ ശക്തിയാണ് ടിആർഎസിന്റെ ഉറക്കംകെടുത്തുന്നത്. കെ. ചന്ദ്രശേഖര റാവുവിന്റെ ടിആർഎസ് 34.3 ശതമാനം വോട്ട് നേടിയാണ് 63 സീറ്റുകൾ സ്വന്തമാക്കി ഭരണംപിടിച്ചത്. 22 സീറ്റുകൾ നേടിയ കോൺഗ്രസിന് 25.2 ശതമാനം വോട്ടുകൾ കിട്ടിയിരുന്നു. 15 ഇടത്ത് വിജയിച്ച ടിഡിപിക്കു കിട്ടിയത് 14.7 ശതമാനം വോട്ടുകളാണ്. സിപിഐയും ടിജെഎസും കൂടി ചേരുമ്പോൾ സഖ്യത്തിന്റെ വോട്ട് ശതമാനം ടിആർഎസിനേക്കാൾ ഏറെ മുന്നിലായിരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്.
ഭരണത്തിലിരുന്നുകൊണ്ടു ചന്ദ്രശേഖര റാവുവിന് ടിഡിപിയെയും കോൺഗ്രസിനെയും ഏറെ ക്ഷീണിപ്പിക്കാൻ കഴിഞ്ഞിരുന്നു. കോൺഗ്രസ്, ടിഡിപി എംഎൽഎമാർ കൂട്ടത്തോടെ ടിആർഎസിലെത്തി. മികച്ച ഭരണമെന്ന അവകാശവാദം വ്യാപകമാക്കാൻ കെസിആർ കഠിനപരിശ്രമമാണു നടത്തിയത്. ബിജെപിയുടെ ബി ടീമായി നിലകൊണ്ട ചന്ദ്രശേഖര റാവു ഭരണവിരുദ്ധവികാരമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും നടത്തിയാൽ കേന്ദ്രത്തിനെതിരേയുള്ള ഭരണവിരുദ്ധവികാരത്തിന്റെ പ്രതിഫലനം തനിക്കു നേരേയും ഉണ്ടാകുമെന്നും അദ്ദേഹം കണക്കുകൂട്ടി. എന്നാൽ, വിശാലസഖ്യവുമായി കോൺഗ്രസ് രംഗത്തുവന്നതോടെ ചന്ദ്രശേഖര റാവുവിന്റെ പ്രതീക്ഷയ്ക്കുമേൽ കരിനിഴൽ വീഴുകയാണ്.
കുറ്റപത്രവുമായി കോൺഗ്രസ്
ടിആർഎസിനും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനും എതിരേ 24 വിഷയങ്ങളിലുള്ള കുറ്റപത്രമാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇതുവഴി ഭരണവിരുദ്ധവികാരം ആളിക്കത്തിക്കാനാണ് കോൺഗ്രസ് സഖ്യം ശ്രമിക്കുന്നത്. റാവുവിന്റേത് വെറും വാചകമടി മാത്രമാണെന്നും സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും സഖ്യം വിമർശിക്കുന്നു. കൂടാതെ ബിജെപിയോടുള്ള ടിആർഎസിന്റെ മൃദുസമീപനവും കോൺഗ്രസ് സഖ്യം ആയുധമാക്കുന്നു. ഈ ആരോപണത്തെ പ്രതിരോധിക്കാനാണ് ചന്ദ്രശേഖര റാവു ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ ആക്രമണത്തിനു മൂർച്ചകൂട്ടിയിരിക്കുന്നത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു നൽകിയ പിന്തുണ, ജിഎസ്ടിക്കും നോട്ട് നിരോധനത്തിനും പിന്തുണ നൽകിയ ഏക ബിജെപി ഇതര മുഖ്യമന്ത്രി, കാർഷികമേഖലയോട് കടുത്ത അവഗണന, ജലസേചനപദ്ധതികളിൽ കോൺട്രാക്ടർമാരിൽനിന്ന് കമ്മീഷൻ പറ്റുന്നു, ഒരു വനിതാ മന്ത്രിയെപ്പോലും നിയമിക്കാത്ത സ്ത്രീവിരുദ്ധത, രൂക്ഷമാകുന്ന തൊഴിലില്ലായ്മ, തെലുങ്കാന പ്രക്ഷോഭത്തിലെ രക്തസാക്ഷികളെ അവഗണിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കോൺഗ്രസ് ചന്ദ്രശേഖര റാവുവിനുമേൽ ചുമത്തിയിരിക്കുന്നത്.
മുസ്ലിംകളിൽ കണ്ണുനട്ട് റാവു
തെലുങ്കരുടെ മനസിൽ താൻ മാത്രമേയുള്ളൂവെന്നാണ് കെ. ചന്ദ്രശേഖര റാവു കരുതുന്നത്. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ആരോപണങ്ങളെല്ലാം ബാലിശമാണ്. ഭരണനേട്ടങ്ങളും മുസ്ലിംകളുടെ പിന്തുണയും വിജയം സമ്മാനിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. അസുദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണയും കോൺഗ്രസിൽനിന്ന് മുസ്ലിം നേതാക്കളുടെ കൊഴിഞ്ഞുപോക്കും ഗുണകരമാകുമെന്നും കെസിആർ പ്രതീക്ഷിക്കുന്നു.
പന്ത്രണ്ടു ശതമാനത്തോളമാണ് സംസ്ഥാനത്തെ മുസ്ലിംകളുടെ വോട്ട് വിഹിതം. 119ൽ 43 മണ്ഡലങ്ങളിൽ 10 ശതമാനത്തിലധികം വോട്ടർമാർ മുസ്ലിംകളാണ്. 2014ൽ മൂന്നിൽ രണ്ടു മുസ്ലിം വോട്ടുകളും കോൺഗ്രസായിരുന്നു നേടിയത്. എന്നാൽ, തന്റെ ഭരണത്തിൽ മുസ്ലിംകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കിയെന്നാണ് കെസിആറിന്റെ വാദം. റസിഡൻഷ്യൽ സ്കൂളുകൾ, ഇമാമുമാർക്ക് മാസശമ്പളം, വിദേശത്തു പോയി പഠിക്കാൻ എട്ടു ലക്ഷം രൂപയുടെ സബ്സിഡി, നിർധനരായ മുസ്ലിം പെൺകുട്ടികളുടെ വിവാഹത്തിന് 1,00,116 രൂപ നൽകുന്ന വിവാഹ ധനസഹായ പദ്ധതിയായ ശാദി മുബാറക് എന്നിവയെല്ലാം അക്കമിട്ട് നിരത്തിയാണ് പ്രചാരണം.
കോൺഗ്രസിലെ മുസ്ലിം നേതാക്കളെ അടർത്തിമാറ്റാനും കെസിആർ ശ്രമിക്കുന്നുണ്ട്. കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അബിദ് റസൂൽ ഖാൻ, എഐസിസി ന്യൂനപക്ഷവിഭാഗം കോ-ഓർഡിനേറ്റർ ഖലീകർ റഹ്മാൻ എന്നിവർ കോൺഗ്രസ് വിട്ട് ടിആർഎസിൽ ചേർന്നു. മറ്റൊരു നേതാവ് അബ്ദുൾ സത്താർ ഉവൈസിയുടെ പാർട്ടിയിലാണു ചേർന്നത്.
ടിആർഎസ് മതേതര പാർട്ടിയാണെന്നും ബിജെപിയുടെ വർഗീയതയ്ക്കെതിരാണ് തങ്ങളെന്നും കൊട്ടിഘോഷിക്കാനും കെസിആർ ശ്രമിക്കുന്നുണ്ട്. ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന ആരോപണം മുസ്ലിം വോട്ടുകൾ നഷ്ടമാക്കാൻ ഇടയുണ്ടെന്ന തിരിച്ചറിവിലാണ് കെസിആർ മോദിയെ കടന്നാക്രമിക്കുന്നത്. മോദിക്ക് ഹിന്ദു-മുസ്ലിം രോഗമാണെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്. തെലുങ്കാനയെ മോദി അവഗണിക്കുന്നു. തെലുങ്കാന മോദിയുടെയോ അദ്ദേഹത്തിന്റെ മുത്തച്ഛന്റെയോ സ്വകാര്യസ്വത്തല്ല തുടങ്ങി കടുത്ത വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂട്ടുകൂടിയ കോൺഗ്രസിനെയും കെസിആർ കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. തെലുങ്കാനയുടെ വികസനം തടസപ്പെടുത്തുന്ന സമീപനമാണു നായിഡുവിന്. പദ്ധതികൾക്കു തുരങ്കംവയ്ക്കുന്നു. അതിനാൽ കോൺഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തണമെന്നും റാവു ആവശ്യപ്പെടുന്നു. ടിആർഎസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കാറിന്റെ വഴിമുടക്കാൻ കൈപ്പത്തിക്കോ താമരയ്ക്കോ കഴിയില്ലെന്നും കെസിആർ ഉറച്ചുവിശ്വസിക്കുന്നു.
സംസ്ഥാന വ്യാപകമായി തീവ്രപ്രചാരണമാണ് കെസിആർ നടത്തുന്നത്. 18ന് സിദ്ദിപ്പേട്ടിലെ തന്റെ ഫാം ഹൗസിൽ രാജ ശ്യാമള യാഗവും ഛണ്ഡികാ യാഗവും നടത്തിയാണ് കെസിആർ അവസാനവട്ട പ്രചാരണപരിപാടികൾക്ക് ആവേശമുണ്ടാക്കിയത്. 19നു രാവിലെ 11ന് പൂർണാഹുതിയും നടത്തി. തെലുങ്കാനയുടെ ഐശ്വര്യത്തിനും ജനങ്ങളുടെ അഭ്യുന്നതിക്കും വികസനപ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുമായാണ് യാഗമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഹൈദരാബാദിൽ ചുറ്റിത്തിരിഞ്ഞ് ഉവൈസി
സ്ഥിരമായി ജയിക്കുന്ന ഹൈദരാബാദ് നഗരപ്രദേശത്തെ ഏഴു മണ്ഡലങ്ങളിലും കഴിഞ്ഞതവണ രണ്ടാമതെത്തിയ രാജേന്ദ്രനഗറിലും മാത്രമാണ് ഉവൈസിയുടെ എഐഎംഐഎം ഇക്കുറി മത്സരിക്കുന്നത്. മറ്റിടങ്ങളിൽ ടിആർഎസിനെ പിന്തുണയ്ക്കുകയാണ് ഉവൈസി. സംസ്ഥാനത്തിന്റെ വികസനത്തിനും മുസ്ലിംകളുടെ ഉന്നമനത്തിനും ടിആർഎസ് വിജയിക്കണമെന്നാണ് ഉവൈസിയുടെ നിലപാട്. കൂടുതൽ സ്ഥാനാർഥികളെ നിർത്തിയാൽ മുസ്ലിം വോട്ടുകൾ ഭിന്നിച്ച് ടിആർഎസിന്റെ വിജയത്തിനു തടസമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
തൂക്കുസഭയുണ്ടായാൽ നിർണായക ശക്തിയായി മാറി വിലപേശാനാണ് ഉവൈസിയുടെ പദ്ധതിയെന്നു വിലയിരുത്തുന്ന നിരീക്ഷകരുമുണ്ട്. ബിജെപി-കോൺഗ്രസ് ഇതര സർക്കാർ എന്നതാണ് തന്റെ നിലപാടെന്ന് ഉവൈസി വിശദീകരിക്കുന്നു.
ബിജെപി തന്ത്രം കോൺഗ്രസിന്റെ വഴിമുടക്കൽ
കോൺഗ്രസിന്റെ വഴിമുടക്കുക എന്നതാണ് ബിജെപിയുടെ മുഖ്യ അജൻഡ. ടിആർഎസ് വിജയിക്കുന്നതിൽ ബിജെപിക്ക് എതിർപ്പില്ല. തങ്ങൾക്കു കരുത്തുകാട്ടാൻ കഴിയില്ലെന്ന ബോധ്യവുമുണ്ട്. കെസിആറിന്റെ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും കാര്യമായ മറുപടി പറയാൻ ബിജെപി നേതാക്കൾ ആവേശം കാട്ടുന്നുമില്ല.
കഴിഞ്ഞ തവണത്തേക്കാൾ സ്ഥിതി മെച്ചപ്പെടുത്തുകയും തൂക്കുസഭ വന്നാൽ കോൺഗ്രസിനെ മാറ്റിനിർത്താൻ ടിആർഎസിന് പിന്തുണ നൽകുകയുമാണ് ബിജെപിയുടെ ഗെയിംപ്ലാൻ. ഇതിന്റെ പ്രതിഫലം ലോക്സഭാ തെരഞ്ഞെടുപ്പിലാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
ആദ്യലാപ്പിൽ കുതിച്ചുപാഞ്ഞ കെസിആർ ഫിനിഷിംഗിൽ കിതയ്ക്കുന്നു. സ്റ്റാർട്ടിംഗിൽ പരുങ്ങിനിന്ന കോൺഗ്രസ് കൂട്ടുകാരെക്കൂട്ടി സ്പ്രിന്റിനു ശ്രമിക്കുന്നു. ഉവൈസി പരസ്യമായും ബിജെപി രഹസ്യമായും കെസിആറിന്റെ കാറു തള്ളാൻ കൂടുന്നുണ്ട്. ആറുമാസം മുമ്പേ തിടുക്കപ്പെട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെലുങ്കാനയിൽ കണക്കുകൂട്ടലുകളെല്ലാം മാറിമറിയുന്ന കാഴ്ചകളാണു തെളിയുന്നത്. ധർമയുദ്ധവുമായി കോൺഗ്രസും, യാഗങ്ങളും ഹോമങ്ങളും നടത്തി ചന്ദ്രശേഖര റാവുവും പോരാട്ടം കനപ്പിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അമിത ആത്മവിശ്വാസവും അതിമോഹവുമാണു തെലുങ്കാനയെ തെരഞ്ഞെടുപ്പിലേക്കു നേരത്തേ തള്ളിവിട്ടതെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്നാണു വ്യക്തമാകുന്നത്. അനായാസം ഭരണത്തുടർച്ച നേടാമെന്നു കണക്കുകൂട്ടിയ കെസിആർ ഇപ്പോൾ വിയർക്കുകയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പ്രജാകുതാമി കൂടുതൽ കരുത്താർജിക്കുന്നുവെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതിനാൽ ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്രീയ സമിതിക്ക് ഈസി വാക്കോവർ ലഭിക്കാനിടയില്ല.
സഖ്യത്തിന്റെ മുന്നേറ്റം
ധർമയുദ്ധമെന്നാണ് കോൺഗ്രസിന്റെ മുദ്രാവാക്യം. ഇതിനായി തെലുങ്കുദേശം പാർട്ടി, സിപിഐ, തെലുങ്കാന ജനസമിതി എന്നിവരെ കൂട്ടിയാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ജനകീയ സഖ്യമായ പ്രജാകുതാമി രൂപീകരിച്ചത്. 2014 തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളനുസരിച്ച് ഈ സഖ്യത്തിന്റെ ശക്തിയാണ് ടിആർഎസിന്റെ ഉറക്കംകെടുത്തുന്നത്. കെ. ചന്ദ്രശേഖര റാവുവിന്റെ ടിആർഎസ് 34.3 ശതമാനം വോട്ട് നേടിയാണ് 63 സീറ്റുകൾ സ്വന്തമാക്കി ഭരണംപിടിച്ചത്. 22 സീറ്റുകൾ നേടിയ കോൺഗ്രസിന് 25.2 ശതമാനം വോട്ടുകൾ കിട്ടിയിരുന്നു. 15 ഇടത്ത് വിജയിച്ച ടിഡിപിക്കു കിട്ടിയത് 14.7 ശതമാനം വോട്ടുകളാണ്. സിപിഐയും ടിജെഎസും കൂടി ചേരുമ്പോൾ സഖ്യത്തിന്റെ വോട്ട് ശതമാനം ടിആർഎസിനേക്കാൾ ഏറെ മുന്നിലായിരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്.
ഭരണത്തിലിരുന്നുകൊണ്ടു ചന്ദ്രശേഖര റാവുവിന് ടിഡിപിയെയും കോൺഗ്രസിനെയും ഏറെ ക്ഷീണിപ്പിക്കാൻ കഴിഞ്ഞിരുന്നു. കോൺഗ്രസ്, ടിഡിപി എംഎൽഎമാർ കൂട്ടത്തോടെ ടിആർഎസിലെത്തി. മികച്ച ഭരണമെന്ന അവകാശവാദം വ്യാപകമാക്കാൻ കെസിആർ കഠിനപരിശ്രമമാണു നടത്തിയത്. ബിജെപിയുടെ ബി ടീമായി നിലകൊണ്ട ചന്ദ്രശേഖര റാവു ഭരണവിരുദ്ധവികാരമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും നടത്തിയാൽ കേന്ദ്രത്തിനെതിരേയുള്ള ഭരണവിരുദ്ധവികാരത്തിന്റെ പ്രതിഫലനം തനിക്കു നേരേയും ഉണ്ടാകുമെന്നും അദ്ദേഹം കണക്കുകൂട്ടി. എന്നാൽ, വിശാലസഖ്യവുമായി കോൺഗ്രസ് രംഗത്തുവന്നതോടെ ചന്ദ്രശേഖര റാവുവിന്റെ പ്രതീക്ഷയ്ക്കുമേൽ കരിനിഴൽ വീഴുകയാണ്.
കുറ്റപത്രവുമായി കോൺഗ്രസ്
ടിആർഎസിനും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനും എതിരേ 24 വിഷയങ്ങളിലുള്ള കുറ്റപത്രമാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇതുവഴി ഭരണവിരുദ്ധവികാരം ആളിക്കത്തിക്കാനാണ് കോൺഗ്രസ് സഖ്യം ശ്രമിക്കുന്നത്. റാവുവിന്റേത് വെറും വാചകമടി മാത്രമാണെന്നും സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും സഖ്യം വിമർശിക്കുന്നു. കൂടാതെ ബിജെപിയോടുള്ള ടിആർഎസിന്റെ മൃദുസമീപനവും കോൺഗ്രസ് സഖ്യം ആയുധമാക്കുന്നു. ഈ ആരോപണത്തെ പ്രതിരോധിക്കാനാണ് ചന്ദ്രശേഖര റാവു ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ ആക്രമണത്തിനു മൂർച്ചകൂട്ടിയിരിക്കുന്നത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു നൽകിയ പിന്തുണ, ജിഎസ്ടിക്കും നോട്ട് നിരോധനത്തിനും പിന്തുണ നൽകിയ ഏക ബിജെപി ഇതര മുഖ്യമന്ത്രി, കാർഷികമേഖലയോട് കടുത്ത അവഗണന, ജലസേചനപദ്ധതികളിൽ കോൺട്രാക്ടർമാരിൽനിന്ന് കമ്മീഷൻ പറ്റുന്നു, ഒരു വനിതാ മന്ത്രിയെപ്പോലും നിയമിക്കാത്ത സ്ത്രീവിരുദ്ധത, രൂക്ഷമാകുന്ന തൊഴിലില്ലായ്മ, തെലുങ്കാന പ്രക്ഷോഭത്തിലെ രക്തസാക്ഷികളെ അവഗണിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കോൺഗ്രസ് ചന്ദ്രശേഖര റാവുവിനുമേൽ ചുമത്തിയിരിക്കുന്നത്.
മുസ്ലിംകളിൽ കണ്ണുനട്ട് റാവു
തെലുങ്കരുടെ മനസിൽ താൻ മാത്രമേയുള്ളൂവെന്നാണ് കെ. ചന്ദ്രശേഖര റാവു കരുതുന്നത്. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ആരോപണങ്ങളെല്ലാം ബാലിശമാണ്. ഭരണനേട്ടങ്ങളും മുസ്ലിംകളുടെ പിന്തുണയും വിജയം സമ്മാനിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. അസുദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണയും കോൺഗ്രസിൽനിന്ന് മുസ്ലിം നേതാക്കളുടെ കൊഴിഞ്ഞുപോക്കും ഗുണകരമാകുമെന്നും കെസിആർ പ്രതീക്ഷിക്കുന്നു.
പന്ത്രണ്ടു ശതമാനത്തോളമാണ് സംസ്ഥാനത്തെ മുസ്ലിംകളുടെ വോട്ട് വിഹിതം. 119ൽ 43 മണ്ഡലങ്ങളിൽ 10 ശതമാനത്തിലധികം വോട്ടർമാർ മുസ്ലിംകളാണ്. 2014ൽ മൂന്നിൽ രണ്ടു മുസ്ലിം വോട്ടുകളും കോൺഗ്രസായിരുന്നു നേടിയത്. എന്നാൽ, തന്റെ ഭരണത്തിൽ മുസ്ലിംകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കിയെന്നാണ് കെസിആറിന്റെ വാദം. റസിഡൻഷ്യൽ സ്കൂളുകൾ, ഇമാമുമാർക്ക് മാസശമ്പളം, വിദേശത്തു പോയി പഠിക്കാൻ എട്ടു ലക്ഷം രൂപയുടെ സബ്സിഡി, നിർധനരായ മുസ്ലിം പെൺകുട്ടികളുടെ വിവാഹത്തിന് 1,00,116 രൂപ നൽകുന്ന വിവാഹ ധനസഹായ പദ്ധതിയായ ശാദി മുബാറക് എന്നിവയെല്ലാം അക്കമിട്ട് നിരത്തിയാണ് പ്രചാരണം.
കോൺഗ്രസിലെ മുസ്ലിം നേതാക്കളെ അടർത്തിമാറ്റാനും കെസിആർ ശ്രമിക്കുന്നുണ്ട്. കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അബിദ് റസൂൽ ഖാൻ, എഐസിസി ന്യൂനപക്ഷവിഭാഗം കോ-ഓർഡിനേറ്റർ ഖലീകർ റഹ്മാൻ എന്നിവർ കോൺഗ്രസ് വിട്ട് ടിആർഎസിൽ ചേർന്നു. മറ്റൊരു നേതാവ് അബ്ദുൾ സത്താർ ഉവൈസിയുടെ പാർട്ടിയിലാണു ചേർന്നത്.
ടിആർഎസ് മതേതര പാർട്ടിയാണെന്നും ബിജെപിയുടെ വർഗീയതയ്ക്കെതിരാണ് തങ്ങളെന്നും കൊട്ടിഘോഷിക്കാനും കെസിആർ ശ്രമിക്കുന്നുണ്ട്. ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന ആരോപണം മുസ്ലിം വോട്ടുകൾ നഷ്ടമാക്കാൻ ഇടയുണ്ടെന്ന തിരിച്ചറിവിലാണ് കെസിആർ മോദിയെ കടന്നാക്രമിക്കുന്നത്. മോദിക്ക് ഹിന്ദു-മുസ്ലിം രോഗമാണെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്. തെലുങ്കാനയെ മോദി അവഗണിക്കുന്നു. തെലുങ്കാന മോദിയുടെയോ അദ്ദേഹത്തിന്റെ മുത്തച്ഛന്റെയോ സ്വകാര്യസ്വത്തല്ല തുടങ്ങി കടുത്ത വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂട്ടുകൂടിയ കോൺഗ്രസിനെയും കെസിആർ കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. തെലുങ്കാനയുടെ വികസനം തടസപ്പെടുത്തുന്ന സമീപനമാണു നായിഡുവിന്. പദ്ധതികൾക്കു തുരങ്കംവയ്ക്കുന്നു. അതിനാൽ കോൺഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തണമെന്നും റാവു ആവശ്യപ്പെടുന്നു. ടിആർഎസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കാറിന്റെ വഴിമുടക്കാൻ കൈപ്പത്തിക്കോ താമരയ്ക്കോ കഴിയില്ലെന്നും കെസിആർ ഉറച്ചുവിശ്വസിക്കുന്നു.
സംസ്ഥാന വ്യാപകമായി തീവ്രപ്രചാരണമാണ് കെസിആർ നടത്തുന്നത്. 18ന് സിദ്ദിപ്പേട്ടിലെ തന്റെ ഫാം ഹൗസിൽ രാജ ശ്യാമള യാഗവും ഛണ്ഡികാ യാഗവും നടത്തിയാണ് കെസിആർ അവസാനവട്ട പ്രചാരണപരിപാടികൾക്ക് ആവേശമുണ്ടാക്കിയത്. 19നു രാവിലെ 11ന് പൂർണാഹുതിയും നടത്തി. തെലുങ്കാനയുടെ ഐശ്വര്യത്തിനും ജനങ്ങളുടെ അഭ്യുന്നതിക്കും വികസനപ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുമായാണ് യാഗമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഹൈദരാബാദിൽ ചുറ്റിത്തിരിഞ്ഞ് ഉവൈസി
സ്ഥിരമായി ജയിക്കുന്ന ഹൈദരാബാദ് നഗരപ്രദേശത്തെ ഏഴു മണ്ഡലങ്ങളിലും കഴിഞ്ഞതവണ രണ്ടാമതെത്തിയ രാജേന്ദ്രനഗറിലും മാത്രമാണ് ഉവൈസിയുടെ എഐഎംഐഎം ഇക്കുറി മത്സരിക്കുന്നത്. മറ്റിടങ്ങളിൽ ടിആർഎസിനെ പിന്തുണയ്ക്കുകയാണ് ഉവൈസി. സംസ്ഥാനത്തിന്റെ വികസനത്തിനും മുസ്ലിംകളുടെ ഉന്നമനത്തിനും ടിആർഎസ് വിജയിക്കണമെന്നാണ് ഉവൈസിയുടെ നിലപാട്. കൂടുതൽ സ്ഥാനാർഥികളെ നിർത്തിയാൽ മുസ്ലിം വോട്ടുകൾ ഭിന്നിച്ച് ടിആർഎസിന്റെ വിജയത്തിനു തടസമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
തൂക്കുസഭയുണ്ടായാൽ നിർണായക ശക്തിയായി മാറി വിലപേശാനാണ് ഉവൈസിയുടെ പദ്ധതിയെന്നു വിലയിരുത്തുന്ന നിരീക്ഷകരുമുണ്ട്. ബിജെപി-കോൺഗ്രസ് ഇതര സർക്കാർ എന്നതാണ് തന്റെ നിലപാടെന്ന് ഉവൈസി വിശദീകരിക്കുന്നു.
ബിജെപി തന്ത്രം കോൺഗ്രസിന്റെ വഴിമുടക്കൽ
കോൺഗ്രസിന്റെ വഴിമുടക്കുക എന്നതാണ് ബിജെപിയുടെ മുഖ്യ അജൻഡ. ടിആർഎസ് വിജയിക്കുന്നതിൽ ബിജെപിക്ക് എതിർപ്പില്ല. തങ്ങൾക്കു കരുത്തുകാട്ടാൻ കഴിയില്ലെന്ന ബോധ്യവുമുണ്ട്. കെസിആറിന്റെ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും കാര്യമായ മറുപടി പറയാൻ ബിജെപി നേതാക്കൾ ആവേശം കാട്ടുന്നുമില്ല.
കഴിഞ്ഞ തവണത്തേക്കാൾ സ്ഥിതി മെച്ചപ്പെടുത്തുകയും തൂക്കുസഭ വന്നാൽ കോൺഗ്രസിനെ മാറ്റിനിർത്താൻ ടിആർഎസിന് പിന്തുണ നൽകുകയുമാണ് ബിജെപിയുടെ ഗെയിംപ്ലാൻ. ഇതിന്റെ പ്രതിഫലം ലോക്സഭാ തെരഞ്ഞെടുപ്പിലാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.