റെയ്ക്യവിക്: മരിച്ചുകൊണ്ടിരിക്കുന്ന മഞ്ഞുപാളിക്ക് ഐസ്ലൻഡിന്റെ അന്ത്യാഞ്ജലിയായി സ്മാരശില സ്ഥാപിച്ചു. 2014-ൽ ന്ധമരിച്ച’തായി പ്രഖ്യാപിച്ച ഐസ്ലൻഡിലെ ഒക്യോകുൽ മഞ്ഞുപാളിയുടെ ഓർമയ്ക്കാണ് സ്മാരകഫലകം സ്ഥാപിച്ചിരിക്കുന്നത്.
കാലാവസ്ഥാവ്യതിയാനത്തിന്റെ ന്ധരക്തസാക്ഷി’യായ മഞ്ഞുപാളിക്ക് ലോകത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു സ്മാരകം പണിയുന്നത്. പടിഞ്ഞാറൻ ഐസ്ലൻഡിൽ ഞായറാഴ്ച നടന്ന ചടങ്ങിലാണ് വെങ്കലത്തിൽ തീർത്ത സ്മാരകഫലകം അനാച്ഛാദനം ചെയ്തത്. ന്ധഭാവിക്കൊരു കത്ത്’ എന്ന ശീർഷകത്തിൽ ഫലകത്തിലെഴുതിയ കുറിപ്പിൽ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.
ന്ധഅടുത്ത 200 വർഷത്തിനുള്ളിൽ ലോകമെങ്ങുമുള്ള മഞ്ഞുപാളികളെ കാത്തിരിക്കുന്നത് ഇതേവഴിയാണ്. എന്താണ് സംഭവിക്കുന്നതെന്നു മനസിലാക്കാനും എന്താണ് നാം ചെയ്യേണ്ടതെന്ന് ഓർമപ്പെടുത്താനുമാണ് ഈ സ്മാരകം. ഇതുനമ്മൾ ചെയ്തെങ്കിൽ മാത്രമേ നാളെ നിങ്ങൾക്കതറിയാനാകൂ’ എന്നാണ് കുറിപ്പ്. 415 പി.പി.എം. കാർബണ്‍ ഡയോക്ലൈഡ് എന്നു ഫലകത്തിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ രേഖപ്പെടുത്തിയ അന്തരീക്ഷത്തിലെ കാർബണ്‍ ഡയോക്സൈഡിന്റെ റെക്കോഡ് അളവാണിത്.
ഐസ്ലൻഡ് പ്രധാനമന്ത്രിയും അറിയപ്പെടുന്ന പരിസ്ഥിതിപ്രവർത്തകയുമായ കാട്രിൻ ജകോബ്സ്ഡോട്ടിർ, പരിസ്ഥിതിമന്ത്രി ഗുഡ്മുൻഡുർ ഇൻഗി ഗർഡ്ബ്രാൻഡ്സണ്, യു.എൻ. മനുഷ്യാവകാശ ഹൈക്കമ്മിഷണർ മേരി റോബിൻസണ്‍, യു.എസിലെ റൈസ് യൂണിവേഴ്സിറ്റിയിലെയും ഐസ്ലൻഡിലെയും ഗവേഷകർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
1100 കോടി ടണ്‍ മഞ്ഞാണ് ഓരോവർഷവും ഐസ്ലൻഡിൽമാത്രം ഉരുകിത്തീരുന്നത്. 2200-ഓടെ രാജ്യത്തെ നാനൂറോളം മഞ്ഞുപാളികൾ ഇല്ലാതാവുമെന്നും ശാസ്ത്രലോകം ഭയക്കുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മറഞ്ഞു പോയ മഞ്ഞുപാളിക്ക് ഐസ്ലാൻഡിൽ സ്മാരകശില
11:38 PM Aug 20, 2019 | Deepika.com