ബർലിൻ: ജർമനിയിൽ നിന്നു പോയി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നവരുടെ ഏകദേശം 120 കുട്ടികൾ സിറിയയിലെ വിവിധ അഭയാർഥി ക്യാന്പുകളിലായി കഴിയുന്നു എന്നാണ് കണക്ക്. ഇവരിൽ സാധിക്കുന്നവരെ തിരികെ ജർമനിയിലെത്തിക്കാൻ സർക്കാർ ആദ്യമായി പദ്ധതി തയാറാക്കുന്നു.
ആദ്യ ഘട്ടമായി നാലു കുട്ടികളെ തിരിച്ചെത്തിക്കാൻ തീരുമാനമായിട്ടുണ്ടെന്ന് ജർമൻ വിദേശ മന്ത്രാലയ വക്താവ് അറിയിച്ചു. ഇതിന്റെ ഭാഗമായി സിറിയ - ഇറാക്ക് അതിർത്തിയിലുള്ള എർബിലിലെ ജർമൻ കോണ്‍സുലേറ്റ് ഓഫിസിലേക്ക് ഈ കുട്ടികളെ കൈമാറിയിട്ടുണ്ട്. സിറിയയിൽ ഐഎസ് പരാജയപ്പെട്ട ശേഷം അൽ ഹോൽ അഭയാർഥി ക്യാംപിൽ കഴിഞ്ഞിരുന്നവരാണ് നാലു പേരും. കുർദുകളുടെ കീഴിലായിരുന്നു ഈ ക്യാന്പ്. ജർമനിക്കു കൈമാറുന്ന കുട്ടികളിൽ മൂന്നു പേർ അനാഥരാണ്. ഒരാൾ രോഗിയും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സിറിയൻ അഭയാർഥി ക്യാന്പുകളിലുള്ള ജർമൻ കുട്ടികളെ തിരിച്ചെത്തിക്കുന്നു
11:31 PM Aug 20, 2019 | Deepika.com