ബർലിൻ: ജർമനിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരായ ശിക്ഷാ വിധികൾ കൂടുതൽ കർക്കശമാക്കാൻ ഗതാഗത വകുപ്പ് മന്ത്രി ആൻന്ത്രയാസ് ഷൊയർ പദ്ധതി തയാറാക്കി.
ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പൊതു നിരത്തുകളിൽ അനുമതി നൽകിയ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട പുതിയ നിയമ നിർമാണങ്ങളും ഭേദഗതികളും കൂടി പാർലമെന്റിൽ അവതരിപ്പിക്കും.
എമർജൻസി ലെയ്നുകൾ, സൈക്കിൾ പാതകൾ, സെക്കൻഡ് റോ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം. സൈക്കിൾ പാത്തിൽ പാർക്ക് ചെയ്യുന്നതിന് 15 യൂറോയുള്ള ഫൈൻ 100 യൂറോയാക്കി ഉയർത്തി. അനധികൃതമായ രീതിയിൽ വാഹനം ഓടിക്കുന്നവർക്ക് 320 യൂറോ ഫൈനും ഒരു മാസത്തെ ലൈസൻസ് സസ്പെൻഷനുമാണ് പരിഗണിക്കുന്നത്.
ഈ വർഷം തന്നെ ഭേദഗതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഹൈവേ കോഡിൽ സമൂല അഴിച്ചുപണി നടത്തിയാൽ മാത്രമേ ഇതു പൂർത്തിയാക്കാൻ സാധിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.
ഹൈവേ കോഡിന്റെ പരിഷ്കരണത്തിന് ബുണ്ടസ്ടാഗും, ബുണ്ടസ്റാറ്റും അനുമതി നൽകിയാലേ നിയമം പ്രാബല്യത്തിലാവുകയുള്ളു. സൈക്ലിംഗ് സുരക്ഷിതമാക്കണം, കാർപൂളിംഗ് മികച്ചതായിരിക്കണം, തെറ്റു ചെയ്യുന്ന ആരെയും രക്ഷപെടാൻ അനുവദിയ്ക്കില്ല. എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. എല്ലാവരുടെയും ജീവിതത്തിന് ഒരേ വിലയാണ് സർക്കാർ കണക്കാക്കുന്നത്. പരിസ്ഥിതി സംരക്ഷണം എല്ലാവരും പാലിയ്ക്കണം. ഡ്രൈവർ മണിക്കൂറിൽ 30 കിലോമീറ്ററിൽ ഓടേണ്ട ഭാഗത്ത് അങ്ങനെതന്നെ ആയിരിയ്ക്കണം.ഇതു തെറ്റിച്ചാൽ 100 യൂറോയും ഒരു പോയിന്റും നഷ്ടപ്പെടും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിലെ ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ കടുപ്പിച്ചു
12:22 AM Aug 20, 2019 | Deepika.com