ലണ്ടൻ: ജിബ്രാൾട്ടറിൽ ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പലായ ഗ്രേസ് വണ്ണിലെ ജീവനക്കാർക്ക് വിസ നിഷേധിക്കുമെന്ന് അമേരിക്ക. കപ്പൽ വിട്ടുനൽകരുതെന്ന അമേരിക്കയുടെ നിർദേശം അവഗണിച്ച് ബ്രിട്ടൻ കപ്പൽ വിട്ടു നൽകിയതിനെത്തുടർന്നാണ് തീരുമാനം. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. സിറിയയിലേക്കുള്ള ഇന്ധനമല്ലെന്ന് രേഖാമൂലം ഇറാൻ ഉറപ്പുനൽകിയ സാഹചര്യത്തിലാണ് ബ്രിട്ടൻ കപ്പൽ വിട്ടുകൊടുക്കാൻ തയാറായത്.
ഇന്ത്യക്കാരായ 24 ജീവനക്കാർ ഇറാൻ എണ്ണക്കപ്പലായ ഗ്രേസ് വണ്ണിലുണ്ട്. ഇവരിൽ മൂന്നുപേർ മലയാളികളാണ്. ജൂലൈ നാലിനാണ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ച് ഗ്രേസ് വണ് കപ്പൽ ബ്രിട്ടീഷ് നാവികസേന പിടികൂടിയത്. അമേരിക്കയുടെ നിർദേശപ്രകാരമാണ് തങ്ങളുടെ കപ്പൽ ബ്രിട്ടൻ പിടികൂടിയതെന്ന് ഇറാൻ ആരോപിച്ചിരുന്നു. കപ്പൽ വിട്ടുനൽകുമെന്നും ജീവനക്കാരെ മോചിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ജിബ്രാൾട്ടർ അധികൃതർ വ്യക്തമാക്കിയിരുന്നു. അർധ സ്വയംഭരണാവകാശമുള്ള ബ്രിട്ടീഷ് പ്രവിശ്യയാണ് ജിബ്രാൾട്ടർ.
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കപ്പൽ വിട്ടുനൽകരുതെന്ന് ബ്രിട്ടനോട് അമേരിക്ക ആവശ്യപ്പെട്ടത്. ഇത് ബ്രിട്ടൻ തള്ളിയത് അമേരിക്കക്ക് തിരിച്ചടിയായി. തുടർന്നാണ് ഇറാൻ കപ്പലിലെ നാവികരുടെ വിസ റദ്ദാക്കാൻ അമേരിക്ക നീക്കം നടത്തുന്നത്.
ഇറാൻ പട്ടാളമായ റവല്യൂഷണറി ഗാർഡിനെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇവരാണ് എണ്ണക്കപ്പലിന് സുരക്ഷ നൽകുന്നതെന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഗ്രേസ് വണ്ണിലെ നാവികർക്ക് വിസ നിഷേധിക്കാനൊരുങ്ങുന്നത്. ഇവർക്ക് അമേരിക്ക സന്ദർശിക്കാൻ വിലക്കുണ്ടാകും. കഴിഞ്ഞ ദിവസം കപ്പൽ പേരുമാറ്റി ജിബ്രാൾട്ടർ തുറമുഖം വിട്ടിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാർക്ക് അമേരിക്ക വിസ നിഷേധിക്കും
12:21 AM Aug 20, 2019 | Deepika.com