ബർലിൻ: ജർമനിയിൽ വിന്യസിച്ചിരിക്കുന്ന സൈനികരെ പിൻവലിക്കുമെന്ന് യുഎസ് ഭീഷണി മുഴക്കി. പേർഷ്യൻ ഗൾഫിലെ പ്രതിരോധ ചെലവ് സംബന്ധിച്ച തർക്കത്തെത്തുടർന്നാണ് മുന്നറിയിപ്പ്. യൂറോപ്പിലേക്കുള്ള യുഎസ് പ്രസിഡന്‍റിന്‍റെ സന്ദർശനത്തിനു മുന്നോടിയായാണ് നടപടിയെന്ന് ജർമനിയിലെ യുഎസ് അംബാസഡർ റിച്ചാർഡ് ഗ്രീനെൽ വ്യക്തമാക്കി.
ജർമനിയിൽ നിന്നു സൈന്യത്തെ പിൻവലിച്ച് പോളണ്ടിലേക്ക് ആസ്ഥാനം മാറ്റാനാണ് യുഎസ് ആലോചിക്കുന്നത്. ഇതിനായി ഓഗസ്റ്റ് 31 ന് ട്രംപ് പോളണ്ട് സന്ദർശിക്കുമെന്നും അംബാസഡർ അറിയിച്ചു.നാറ്റോയിലേക്ക് ജർമനി നൽകുന്ന സംഭാവന പര്യാപ്തമല്ലെന്ന നിലപാടാണ് യുഎസ് സ്വീകരിച്ചിരിക്കുന്നത്. പേർഷ്യൻ ഗൾഫിൽ യുഎസ് നടത്തുന്ന നാവികാഭ്യാസത്തിൽ പങ്കെടുക്കാൻ ജർമനി വിസമ്മതിക്കുകയും ചെയ്തിരുന്നു.
രണ്ടാം ലോക യുദ്ധത്തിനുശേഷമാണ് യുഎസ് ആർമി ജർമൻ മണ്ണിൽ നിലയുറപ്പിച്ചത്. ഇവരുടെ അംഗസംഖ്യ 2000 വരെ രണ്ടര ലക്ഷത്തോളം ഉണ്ടായിരുന്നു. യൂറോപ്പിന്‍റെ സൈനിക ശക്തിയായ നാറ്റോയെ പിൻതുണയ്ക്കുക മാത്രമല്ല റഷ്യയെ നിരീക്ഷിക്കുകയും ഒരു മൽപ്രയോഗം വന്നാൽ ചെറുക്കുകയുമാണ് ഇവരുടെ ലക്ഷ്യം.
എന്നാൽ അതിനു ശേഷം ഇവരുടെ സംഖ്യ വെട്ടിയ്ക്കുറച്ചിരുന്നു. നിലവിൽ 35,000 യുഎസ് സൈനികരാണ് ജർമനിയിൽ യൂറോപ്പിനുവേണ്ടി ജോലി ചെയ്യുന്നത്. ജർമനിയിലെ റാംസ്റ്റയിനിലാണ് യുഎസ് ആർമിയുടെ ആസ്ഥാനം. ഇവിടെ ഒരു വൻ ആശുപത്രി സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. ജർമനിയിൽ ആദ്യ കാലങ്ങളിൽ കുടിയേറിയ നിരവധി മലയാളികളും ഇവിടെ സിവിലിയൻ ജോലികൾ ചെയ്തിരുന്നു. മാത്രവുമല്ല ഇവിടെ 75000 ത്തോളം ജർമൻകാരും യുഎസ് പട്ടാളത്തെ സഹായിക്കാനായുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് യുഎസിന്‍റെ ഭീഷണി
09:09 PM Aug 13, 2019 | Deepika.com