ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറീസ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു. കൺസർവേറ്റീവ് നേതൃത്വമത്സരത്തിൽ ജെറിമി ഹണ്ടിനെ പരാജയപ്പെടുത്തിയാണ് തെരേസാ മേയുടെ പിൻഗാമിയായി ജോൺസൺ എത്തുന്നത്. നേതൃത്വമത്സരത്തിൽ ജോൺസൺ 92,153 വോട്ടുകൾ നേടിയപ്പോൾ ജെറിമി ഹണ്ടിന് 46,656 വോട്ടുകളാണ് ലഭിച്ചത്.
നേതൃതെരഞ്ഞെടുപ്പിലെ വിജയിയായി ജോൺസണെ പ്രഖ്യാപിച്ചാലുടൻ തെരേസാ മേ പ്രധാനമന്ത്രിപദം രാജിവയ്ക്കും. ബുധനാഴ്ച തന്നെ അവർ രാജ്ഞിയെ സന്ദർശിച്ച് രാജിക്കത്ത് സമർപ്പിക്കും.
ബ്രെക്സിറ്റ് നയത്തെ അനുകൂലിക്കുന്ന ആളാണ് ജോൺസൺ. ഒക്ടോബർ 31ന് കരാറില്ലാതെയാണെങ്കിലും യൂറോപ്യൻ യൂണിയൻ വിടണമെന്ന നിലപാടാണു ജോൺസനുള്ളത്. ബ്രെക്സിറ്റ് നയത്തിൽ ജോൺസനോട് എതിർപ്പുള്ള വിദേശകാര്യ വകുപ്പിലെ ജൂണിയർ മന്ത്രി അലൻ ഡങ്കൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
ജോൺസന്റെ നയത്തെ എതിർക്കുന്ന ധനമന്ത്രി (ചാൻസലർ) ഫിലിപ്പ് ഹാമണ്ടും ജോൺസൺ പ്രധാനമന്ത്രിയായാൽ രാജിവയ്ക്കുമെന്നു നേരത്തെ വ്യക്തമാക്കിയി ട്ടുണ്ട്. സാംസ്കാരിക മന്ത്രി മാർഗോട്ട് ജെയിംസ് കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു. ബ്രെക്സിറ്റ് നയത്തിൽ ജോൺസനോട് എതിർപ്പുള്ള കൂടുതൽ മന്ത്രിമാർ രാ ജിവച്ചേക്കുമെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. ഇതു തന്നെയാകും അധികാരം ഏറ്റെടുത്താൽ ജോൺസൺ നേരിടുന്ന ആദ്യത്തെ പ്രധാനവെല്ലുവിളി.
ബോറീസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി
10:34 PM Jul 23, 2019 | Deepika.com