സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
പഴുതുകളടച്ച പ്രചാരണമാണു മധ്യപ്രദേശിൽ. ജാതിയും മതവും മാത്രമല്ല തൊഴിലും കുടുംബബന്ധങ്ങളുമെല്ലാം ഇഴപിരിച്ച് പരിശോധിച്ചാണു ബിജെപിയും കോൺഗ്രസും സ്ഥാനാർഥിനിർണയം നടത്തുന്നത്. തെരഞ്ഞെടുപ്പിനു മൂന്നാഴ്ച മാത്രം ശേഷിക്കെ വാഴാനും വീഴ്ത്താനും അടവുകൾ പതിനെട്ടും പുറത്തെടുക്കുകയാണ് ഇരുകൂട്ടരും. മറ്റു നാലിടത്തു കൂടി തെരഞ്ഞെടുപ്പുള്ളതിനാൽ സംസ്ഥാന നേതാക്കളാണു പ്രചാരണത്തിന് ഇപ്പോൾ ഓടിനടക്കുന്നത്. ബിജെപിക്കുവേണ്ടി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രിമാരുമാണു രംഗത്തുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും എത്തുന്നതു താരപ്രഭയോടെയാണ്.
പിസിസി പ്രസിഡന്റ് കമൽ നാഥ്, പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ, മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദ്വിഗ്വിജയ് സിംഗ് എന്നിവരിലാണു കോൺഗ്രസിന്റെ പ്രതീക്ഷ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയ നേതാക്കളും പ്രചാരണം കൊഴുപ്പിക്കാനെത്തുന്നു. മായാവതിയും കരുത്തുകാട്ടാൻ കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനാവാതെ വന്നതോടെയാണു മായാവതിക്കു വാശിയേറിയിരിക്കുന്നത്. ഇതു തങ്ങൾക്കു ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
ആത്മവിശ്വാസം കൂട്ടുന്ന ആൾക്കൂട്ടം
കോൺഗ്രസിന്റേയും ബിജെപിയുടേയും പ്രചാരണറാലികളിലും പൊതുസമ്മേളനങ്ങളിലുമെല്ലാം വൻ ജനക്കൂട്ടമാണു തടിച്ചുകൂടുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നടത്തിയ ജന ആശിർവാദ് യാത്ര മുതൽ ഇപ്പോഴത്തെ പ്രചാരണ യോഗങ്ങളിൽവരെ വലിയ ജനപങ്കാളിത്തമുണ്ട്. ഇതു ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നു. ചൗഹാനെ പ്രചാരണത്തിനു കിട്ടാൻ സ്ഥാനാർഥികളെല്ലാം മത്സരിക്കുകയാണ്. ചൗഹാൻ സിറ്റിംഗ് സീറ്റായ ബുധനിയിൽത്തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. മോദിയും അമിത് ഷായും എത്തുന്നതോടെ പ്രചാരണം ഉച്ചസ്ഥായിയിലാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണനേട്ടങ്ങൾ നിരത്തിയാണു ബിജെപി വോട്ട് തേടുന്നത്.
കോൺഗ്രസിന്റെ പ്രചാരണത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ സമ്മേളനങ്ങളിലാണു വൻ ജനക്കൂട്ടം എത്തുന്നത്. കമൽനാഥിനും ആരാധകർ ഏറെയുണ്ട്. രാഹുലിന്റെ സമ്മേളനങ്ങളിലും വൻ ജനപങ്കാളിത്തമാണു കണ്ടുവരുന്നത്. നേതൃത്വവുമായി ഉടക്കിനിന്നിരുന്ന ദിഗ്വിജയ് സിംഗിനെ അനുനയിപ്പിക്കാൻ മകനും മരുമകനും സഹോദരനും സീറ്റ് നൽകിയിരിക്കുകയാണ്. കമൽ നാഥും സിന്ധ്യയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്. ഇരുവരും സിറ്റിംഗ് എംപിമാരാണ്. മത്സരരംഗത്തില്ല.
മൂന്നു നേതാക്കളും പരസ്പരം കാലുവാരാതെ ആത്മാർഥതയോടെ യത്നിച്ചാൽ ഭരണം പിടിക്കാമെന്നാണു കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, തങ്ങളോടു കൂറുള്ളവരെ പരമാവധി സ്ഥാനാർഥികളാക്കാൻ മൂന്നു നേതാക്കളും മത്സരിക്കുന്നു. ഇതിനിടെ സിന്ധ്യയും ദിഗ്വിജയ് സിംഗും തമ്മിൽ രാഹുലിന്റെ സാന്നിധ്യത്തിൽ വാക്പോരുണ്ടായെന്നും മാധ്യമ റിപ്പോർട്ടുകളുണ്ടായി. പ്രശ്നങ്ങൾ പരിഹരിക്കാൻ അഹമ്മദ് പട്ടേൽ, വീരപ്പ മൊയ്ലി, അശോക് ഘലോട്ട് എന്നിവരെ രാഹുൽ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കണക്കുകൾ നിരത്തി അവകാശവാദം
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ നിരത്തിയാണ് ബിജെപിയും കോൺഗ്രസും ബിഎസ്പിയും അണികളിൽ ആത്മവിശ്വാസം വളർത്തുന്നത്. 2013ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ചു മേഖലകളിലും സമ്പൂർണ ആധിപത്യം നേടിയാണ് ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചത്. ഉത്തര മാൾവ മേഖലയിൽ 51.78 ശതമാനം വോട്ടും താമരയ്ക്കായിരുന്നു. ആകെ നേടിയ 165 സീറ്റുകളിൽ 72 എണ്ണത്തിൽ 50 ശതമാനത്തിലധികം വോട്ട് നേടാൻ ബിജെപിക്കായി. കോൺഗ്രസിന്റെ 58 സീറ്റുകളിൽ 16 ഇടത്തുമാത്രമാണ് 50 ശതമാനത്തിലധികം വോട്ട് ലഭിച്ചത്.
2003 മുതൽ വൻഭൂരിപക്ഷത്തോടെയാണ് ബിജെപി ഭരണം നിലനിർത്തുന്നത്. 2008ൽ സീറ്റും വോട്ടും കുറഞ്ഞെങ്കിലും 2013ൽ വലിയ വിജയമാണ് നേടിയത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 29ൽ 27 സീറ്റും ബിജെപിക്കായിരുന്നു. കോൺഗ്രസിനു സീറ്റുകളുടെ കാര്യത്തിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും വോട്ട്വിഹിതം ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നുണ്ട്.
2014 വരെയുള്ള കണക്കുകൾ ബിജെപിക്കു വലിയ ആത്മവിശ്വാസം നൽകുന്നതാണ്. എന്നാൽ, അതിനുശേഷം തദ്ദേശസ്ഥാപനങ്ങളിലേക്കടക്കം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനമായിരുന്നു കോൺഗ്രസിന്റേത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് 13 ജില്ലകളിലായി 14 മുനിസിപ്പൽ വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒമ്പതിടത്തു കോൺഗ്രസാണു വിജയിച്ചത്. മൂന്നെണ്ണം ബിജെപിയിൽനിന്നു പിടിച്ചെടുക്കുകയായിരുന്നു. 2015 നവംബറിൽ രത്ലം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്ന് കോൺഗ്രസ് സീറ്റ് പിടിച്ചെടുത്തു. പിന്നീടു നടന്ന മംഗോളി, കോലാറസ്, ചിത്രകൂട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് വിജയംനേടി.
മായാവതി ഒറ്റയ്ക്ക്
കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണു മായാവതിയുടെ ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചത്. 2013ൽ നാലു സീറ്റും 6.29 ശതമാനം വോട്ടും നേടിയ ബിഎസ്പി ആദ്യം 50 സീറ്റുകളാണ് ആവശ്യപ്പെട്ടത്. പിന്നീട് 30 സീറ്റുകളെങ്കിലും വേണമെന്നു വാശിപിടിച്ചു. എന്നാൽ, ഇതിനു വഴങ്ങുന്നത് നഷ്ടക്കച്ചവടമാകുമെന്ന് തിരിച്ചറിഞ്ഞാണ് കോൺഗ്രസ് സഖ്യത്തിന് മുതിരാതിരുന്നത്. കോൺഗ്രസും ബിഎസ്പിയും കൂട്ടുചേർന്നാൽ ബിജെപിക്കു പരാജയം സുനിശ്ചിതമാണെന്ന് പലരും വിലയിരുത്തിയിരുന്നു.
എന്നാൽ, കോൺഗ്രസിന്റെ കണക്കുകൂട്ടൽ മറിച്ചായിരുന്നു. ബിഎസ്പി ആവശ്യപ്പെട്ട 30 സീറ്റുകളിൽ ചുരുക്കംചിലതിലേ അവർക്കു സ്വാധീനമുള്ളൂ. ബാക്കിയിടങ്ങളിൽ കോൺഗ്രസിനാണു മുൻതൂക്കം. ഈ സീറ്റുകൾ ബിഎസ്പിക്കു നൽകിയാൽ പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ അതൃപ്തിയുണ്ടാക്കും. ഇതു ബിജെപിക്കു ഗുണകരമായി മാറും.
തന്നെയുമല്ല മായാവതിയെപൂർണമായി വിശ്വസിക്കാനും പല കോൺഗ്രസ് നേതാക്കളും തയാറല്ല. മായാവതിക്കെതിരേയുള്ള കേസുകൾ ഉയർത്തിക്കാട്ടി ബിജെപി വിരട്ടിയാൽ ബിഎസ്പിക്ക് പിടിച്ചുനിൽക്കാനാവില്ല. അതു വിജയസാധ്യതയെ തകിടംമറിക്കുമെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു. ഇതെല്ലാമാണ് സഖ്യസാധ്യത തകർത്തത്. ബിഎസ്പി ഏതാനും സീറ്റുകൾ നേടിയാൽത്തന്നെ സർക്കാർ രൂപീകരണത്തിന് ആവശ്യമായി വന്നാൽ അപ്പോൾ സഖ്യമാകാമെന്നുമാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
വികസനം മുതൽ വിശ്വാസം വരെ
കാർഷിക മേഖലയിലെ പ്രശ്നങ്ങളും രൂക്ഷമായ തൊഴിലില്ലായ്മയും ജീവിതനിലവാരത്തിലെ പിന്നോക്കാവസ്ഥയുമെല്ലാം കോൺഗ്രസ് ആയുധമാക്കുന്നുണ്ട്. സംസ്ഥാനത്തെ ജനങ്ങളിൽ 70 ശതമാനംപേരും കാർഷികമേഖലയുമായി ബന്ധപ്പെട്ടാണു ജീവിക്കുന്നത്. ദേശീയ ശരാശരി 55 ശതമാനം മാത്രമാണ്. വ്യാവസായിക വളർച്ച പരിതാപകരമാണ്. 2003ൽ ജിഡിപിയുടെ 3.6 ശതമാനമായിരുന്നു വ്യവസായ മേഖലയുടെ സംഭാവന. 2014ൽ ഇത് 3.2 ശതമാനമായി കുറഞ്ഞു. വ്യവസായമേഖലയിൽ തൊഴിലെടുക്കുന്നവരാകട്ടെ 2.5 ശതമാനമാണ്. ദേശീയ ശരാശരി ആറ് ശതമാനവും.
അസസ്മെന്റ് സർവേ റിസർച്ച് ആൻഡ് ഇവാല്യുവേഷൻ സെന്ററിന്റെ റിപ്പോർട്ടനുസരിച്ച് സർക്കാർ സ്കൂളുകളിലെ 17 ശതമാനത്തോളം കുട്ടികൾക്ക് അക്ഷരങ്ങളറിയില്ല. 14 ശതമാനം പേർക്ക് അടിസ്ഥാനഗണിതമറിയില്ല. ദേശീയ ശരാശരി 15, 12 ശതമാനമാണ്. 15 വർഷത്തെ ബിജെപി ഭരണത്തിൽ സംസ്ഥാനം ഏറെ പിന്നോക്കം പോയതിന്റെ തെളിവുകൾ ഇവയെല്ലാമാണെന്നു കോൺഗ്രസ് വിശദീകരിക്കുന്നു. എന്നാൽ, സംസ്ഥാനത്തു വൻ വികസനം എത്തിയെന്നാണു ബിജെപി അവകാശപ്പെടുന്നത്.
സംസ്ഥാന ജനസംഖ്യയുടെ 91 ശതമാനവും ഹിന്ദുമതവിശ്വാസികളായ മധ്യപ്രദേശിൽ ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടുകളോടു മത്സരിക്കാൻ കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. മുസ്ലിംകൾ ഏഴു ശതമാനത്തോളമാണ്. രാജ്യത്ത് ഏറ്റവുമധികം പട്ടികവർഗക്കാരുള്ള സംസ്ഥാനംകൂടിയാണു മധ്യപ്രദേശ്. ഒന്നരക്കോടിയിലധികമാണ് പട്ടികവർഗക്കാർ. 50 ജില്ലകളിൽ പത്തൊമ്പതിലും പട്ടികവർഗക്കാരാണു കൂടുതൽ. ജനസംഖ്യയുടെ 21.6 ശതമാനവും പട്ടികജാതിക്കാരാണ്. 51 ശതമാനംപേർ മറ്റു പിന്നോക്ക വിഭാഗത്തിൽ (ഒബിസി) പെടുന്നു.
ഈ പ്രത്യേകതകൾ ഗുണകരമാക്കാനാണു കോൺഗ്രസും ബിജെപിയും പരിശ്രമിക്കുന്നത്. സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ ആർഎസ്എസ് ചുവടുറപ്പിച്ചതോടെയാണു സംസ്ഥാനം ബിജെപി ഭരണത്തിലെത്തിയത്. രാജ്യത്ത് ആകമാനം ദളിതരും ആദിവാസികളും ബിജെപിക്കെതിരേ തിരിഞ്ഞിരിക്കുന്നു എന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഇതിന്റെ ഫലം മധ്യപ്രദേശിൽ ലഭിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ 47 സംവരണ സീറ്റുകളിൽ 31 എണ്ണം ബിജെപിക്കൊപ്പമായിരുന്നു.
2013ൽ ബ്രാഹ്മണ വോട്ടുകളിൽ 57 ശതമാനവും കിട്ടിയതു ബിജെപിക്കാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസിന് 22 ശതമാനവും മറ്റുള്ളവർക്ക് 21 ശതമാനവും ലഭിച്ചു. രജപുത് വിഭാഗത്തിന്റെ 60 ശതമാനവും ബിജെപിയെ പിന്തുണച്ചു. കോൺഗ്രസിന് 26 ശതമാനമാണു കിട്ടിയത്. യാദവരുടെ 67 ശതമാനം വോട്ടും ബിജെപിക്കായിരുന്നു. എന്നാൽ, പട്ടികജാതിക്കാരുടെ 36 ശതമാനം പിന്തുണയേ ബിജെപിക്കു കിട്ടിയുള്ളൂ. 33 ശതമാനം കോൺഗ്രസിനായിരുന്നു. പട്ടികവർഗവിഭാഗത്തിൽ 47 ശതമാനം ബിജെപിക്കൊപ്പവും 43 ശതമാനം കോൺഗ്രസിനൊപ്പവും നിൽക്കുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മുസ്ലിംകളിൽ 72 ശതമാനത്തിന്റെ പിന്തുണ കോൺഗ്രസിനായിരുന്നു.
കർഷകരോഷവും വ്യാപം അടക്കമുള്ള അഴിമതിയും എല്ലാം ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ശക്തമായി പ്രതിഫലിച്ചാൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തും. എന്നാൽ, ശക്തമായ അടിത്തറയും ആർഎസ്എസിന്റെ പിന്തുണയും നരേന്ദ്ര മോദി, അമിത് ഷാ , ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരുടെ വ്യക്തിപ്രഭാവവുമെല്ലാം വോട്ടായി മാറിയാൽ ബിജെപിക്കു ചരിത്രവിജയം സ്വന്തമാകും. ഈ മാസം 28ന് വോട്ടെടുപ്പ് കഴിഞ്ഞാലും ഡിസംബർ 11ന് വോട്ടെണ്ണുമ്പോഴേ ചിത്രം വ്യക്തമാകൂ.
പഴുതുകളടച്ച പ്രചാരണമാണു മധ്യപ്രദേശിൽ. ജാതിയും മതവും മാത്രമല്ല തൊഴിലും കുടുംബബന്ധങ്ങളുമെല്ലാം ഇഴപിരിച്ച് പരിശോധിച്ചാണു ബിജെപിയും കോൺഗ്രസും സ്ഥാനാർഥിനിർണയം നടത്തുന്നത്. തെരഞ്ഞെടുപ്പിനു മൂന്നാഴ്ച മാത്രം ശേഷിക്കെ വാഴാനും വീഴ്ത്താനും അടവുകൾ പതിനെട്ടും പുറത്തെടുക്കുകയാണ് ഇരുകൂട്ടരും. മറ്റു നാലിടത്തു കൂടി തെരഞ്ഞെടുപ്പുള്ളതിനാൽ സംസ്ഥാന നേതാക്കളാണു പ്രചാരണത്തിന് ഇപ്പോൾ ഓടിനടക്കുന്നത്. ബിജെപിക്കുവേണ്ടി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രിമാരുമാണു രംഗത്തുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും എത്തുന്നതു താരപ്രഭയോടെയാണ്.
പിസിസി പ്രസിഡന്റ് കമൽ നാഥ്, പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ, മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദ്വിഗ്വിജയ് സിംഗ് എന്നിവരിലാണു കോൺഗ്രസിന്റെ പ്രതീക്ഷ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയ നേതാക്കളും പ്രചാരണം കൊഴുപ്പിക്കാനെത്തുന്നു. മായാവതിയും കരുത്തുകാട്ടാൻ കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനാവാതെ വന്നതോടെയാണു മായാവതിക്കു വാശിയേറിയിരിക്കുന്നത്. ഇതു തങ്ങൾക്കു ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
ആത്മവിശ്വാസം കൂട്ടുന്ന ആൾക്കൂട്ടം
കോൺഗ്രസിന്റേയും ബിജെപിയുടേയും പ്രചാരണറാലികളിലും പൊതുസമ്മേളനങ്ങളിലുമെല്ലാം വൻ ജനക്കൂട്ടമാണു തടിച്ചുകൂടുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നടത്തിയ ജന ആശിർവാദ് യാത്ര മുതൽ ഇപ്പോഴത്തെ പ്രചാരണ യോഗങ്ങളിൽവരെ വലിയ ജനപങ്കാളിത്തമുണ്ട്. ഇതു ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നു. ചൗഹാനെ പ്രചാരണത്തിനു കിട്ടാൻ സ്ഥാനാർഥികളെല്ലാം മത്സരിക്കുകയാണ്. ചൗഹാൻ സിറ്റിംഗ് സീറ്റായ ബുധനിയിൽത്തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. മോദിയും അമിത് ഷായും എത്തുന്നതോടെ പ്രചാരണം ഉച്ചസ്ഥായിയിലാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണനേട്ടങ്ങൾ നിരത്തിയാണു ബിജെപി വോട്ട് തേടുന്നത്.
കോൺഗ്രസിന്റെ പ്രചാരണത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ സമ്മേളനങ്ങളിലാണു വൻ ജനക്കൂട്ടം എത്തുന്നത്. കമൽനാഥിനും ആരാധകർ ഏറെയുണ്ട്. രാഹുലിന്റെ സമ്മേളനങ്ങളിലും വൻ ജനപങ്കാളിത്തമാണു കണ്ടുവരുന്നത്. നേതൃത്വവുമായി ഉടക്കിനിന്നിരുന്ന ദിഗ്വിജയ് സിംഗിനെ അനുനയിപ്പിക്കാൻ മകനും മരുമകനും സഹോദരനും സീറ്റ് നൽകിയിരിക്കുകയാണ്. കമൽ നാഥും സിന്ധ്യയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്. ഇരുവരും സിറ്റിംഗ് എംപിമാരാണ്. മത്സരരംഗത്തില്ല.
മൂന്നു നേതാക്കളും പരസ്പരം കാലുവാരാതെ ആത്മാർഥതയോടെ യത്നിച്ചാൽ ഭരണം പിടിക്കാമെന്നാണു കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, തങ്ങളോടു കൂറുള്ളവരെ പരമാവധി സ്ഥാനാർഥികളാക്കാൻ മൂന്നു നേതാക്കളും മത്സരിക്കുന്നു. ഇതിനിടെ സിന്ധ്യയും ദിഗ്വിജയ് സിംഗും തമ്മിൽ രാഹുലിന്റെ സാന്നിധ്യത്തിൽ വാക്പോരുണ്ടായെന്നും മാധ്യമ റിപ്പോർട്ടുകളുണ്ടായി. പ്രശ്നങ്ങൾ പരിഹരിക്കാൻ അഹമ്മദ് പട്ടേൽ, വീരപ്പ മൊയ്ലി, അശോക് ഘലോട്ട് എന്നിവരെ രാഹുൽ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കണക്കുകൾ നിരത്തി അവകാശവാദം
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ നിരത്തിയാണ് ബിജെപിയും കോൺഗ്രസും ബിഎസ്പിയും അണികളിൽ ആത്മവിശ്വാസം വളർത്തുന്നത്. 2013ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ചു മേഖലകളിലും സമ്പൂർണ ആധിപത്യം നേടിയാണ് ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചത്. ഉത്തര മാൾവ മേഖലയിൽ 51.78 ശതമാനം വോട്ടും താമരയ്ക്കായിരുന്നു. ആകെ നേടിയ 165 സീറ്റുകളിൽ 72 എണ്ണത്തിൽ 50 ശതമാനത്തിലധികം വോട്ട് നേടാൻ ബിജെപിക്കായി. കോൺഗ്രസിന്റെ 58 സീറ്റുകളിൽ 16 ഇടത്തുമാത്രമാണ് 50 ശതമാനത്തിലധികം വോട്ട് ലഭിച്ചത്.
2003 മുതൽ വൻഭൂരിപക്ഷത്തോടെയാണ് ബിജെപി ഭരണം നിലനിർത്തുന്നത്. 2008ൽ സീറ്റും വോട്ടും കുറഞ്ഞെങ്കിലും 2013ൽ വലിയ വിജയമാണ് നേടിയത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 29ൽ 27 സീറ്റും ബിജെപിക്കായിരുന്നു. കോൺഗ്രസിനു സീറ്റുകളുടെ കാര്യത്തിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും വോട്ട്വിഹിതം ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നുണ്ട്.
2014 വരെയുള്ള കണക്കുകൾ ബിജെപിക്കു വലിയ ആത്മവിശ്വാസം നൽകുന്നതാണ്. എന്നാൽ, അതിനുശേഷം തദ്ദേശസ്ഥാപനങ്ങളിലേക്കടക്കം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനമായിരുന്നു കോൺഗ്രസിന്റേത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് 13 ജില്ലകളിലായി 14 മുനിസിപ്പൽ വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒമ്പതിടത്തു കോൺഗ്രസാണു വിജയിച്ചത്. മൂന്നെണ്ണം ബിജെപിയിൽനിന്നു പിടിച്ചെടുക്കുകയായിരുന്നു. 2015 നവംബറിൽ രത്ലം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്ന് കോൺഗ്രസ് സീറ്റ് പിടിച്ചെടുത്തു. പിന്നീടു നടന്ന മംഗോളി, കോലാറസ്, ചിത്രകൂട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് വിജയംനേടി.
മായാവതി ഒറ്റയ്ക്ക്
കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണു മായാവതിയുടെ ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചത്. 2013ൽ നാലു സീറ്റും 6.29 ശതമാനം വോട്ടും നേടിയ ബിഎസ്പി ആദ്യം 50 സീറ്റുകളാണ് ആവശ്യപ്പെട്ടത്. പിന്നീട് 30 സീറ്റുകളെങ്കിലും വേണമെന്നു വാശിപിടിച്ചു. എന്നാൽ, ഇതിനു വഴങ്ങുന്നത് നഷ്ടക്കച്ചവടമാകുമെന്ന് തിരിച്ചറിഞ്ഞാണ് കോൺഗ്രസ് സഖ്യത്തിന് മുതിരാതിരുന്നത്. കോൺഗ്രസും ബിഎസ്പിയും കൂട്ടുചേർന്നാൽ ബിജെപിക്കു പരാജയം സുനിശ്ചിതമാണെന്ന് പലരും വിലയിരുത്തിയിരുന്നു.
എന്നാൽ, കോൺഗ്രസിന്റെ കണക്കുകൂട്ടൽ മറിച്ചായിരുന്നു. ബിഎസ്പി ആവശ്യപ്പെട്ട 30 സീറ്റുകളിൽ ചുരുക്കംചിലതിലേ അവർക്കു സ്വാധീനമുള്ളൂ. ബാക്കിയിടങ്ങളിൽ കോൺഗ്രസിനാണു മുൻതൂക്കം. ഈ സീറ്റുകൾ ബിഎസ്പിക്കു നൽകിയാൽ പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ അതൃപ്തിയുണ്ടാക്കും. ഇതു ബിജെപിക്കു ഗുണകരമായി മാറും.
തന്നെയുമല്ല മായാവതിയെപൂർണമായി വിശ്വസിക്കാനും പല കോൺഗ്രസ് നേതാക്കളും തയാറല്ല. മായാവതിക്കെതിരേയുള്ള കേസുകൾ ഉയർത്തിക്കാട്ടി ബിജെപി വിരട്ടിയാൽ ബിഎസ്പിക്ക് പിടിച്ചുനിൽക്കാനാവില്ല. അതു വിജയസാധ്യതയെ തകിടംമറിക്കുമെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു. ഇതെല്ലാമാണ് സഖ്യസാധ്യത തകർത്തത്. ബിഎസ്പി ഏതാനും സീറ്റുകൾ നേടിയാൽത്തന്നെ സർക്കാർ രൂപീകരണത്തിന് ആവശ്യമായി വന്നാൽ അപ്പോൾ സഖ്യമാകാമെന്നുമാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
വികസനം മുതൽ വിശ്വാസം വരെ
കാർഷിക മേഖലയിലെ പ്രശ്നങ്ങളും രൂക്ഷമായ തൊഴിലില്ലായ്മയും ജീവിതനിലവാരത്തിലെ പിന്നോക്കാവസ്ഥയുമെല്ലാം കോൺഗ്രസ് ആയുധമാക്കുന്നുണ്ട്. സംസ്ഥാനത്തെ ജനങ്ങളിൽ 70 ശതമാനംപേരും കാർഷികമേഖലയുമായി ബന്ധപ്പെട്ടാണു ജീവിക്കുന്നത്. ദേശീയ ശരാശരി 55 ശതമാനം മാത്രമാണ്. വ്യാവസായിക വളർച്ച പരിതാപകരമാണ്. 2003ൽ ജിഡിപിയുടെ 3.6 ശതമാനമായിരുന്നു വ്യവസായ മേഖലയുടെ സംഭാവന. 2014ൽ ഇത് 3.2 ശതമാനമായി കുറഞ്ഞു. വ്യവസായമേഖലയിൽ തൊഴിലെടുക്കുന്നവരാകട്ടെ 2.5 ശതമാനമാണ്. ദേശീയ ശരാശരി ആറ് ശതമാനവും.
അസസ്മെന്റ് സർവേ റിസർച്ച് ആൻഡ് ഇവാല്യുവേഷൻ സെന്ററിന്റെ റിപ്പോർട്ടനുസരിച്ച് സർക്കാർ സ്കൂളുകളിലെ 17 ശതമാനത്തോളം കുട്ടികൾക്ക് അക്ഷരങ്ങളറിയില്ല. 14 ശതമാനം പേർക്ക് അടിസ്ഥാനഗണിതമറിയില്ല. ദേശീയ ശരാശരി 15, 12 ശതമാനമാണ്. 15 വർഷത്തെ ബിജെപി ഭരണത്തിൽ സംസ്ഥാനം ഏറെ പിന്നോക്കം പോയതിന്റെ തെളിവുകൾ ഇവയെല്ലാമാണെന്നു കോൺഗ്രസ് വിശദീകരിക്കുന്നു. എന്നാൽ, സംസ്ഥാനത്തു വൻ വികസനം എത്തിയെന്നാണു ബിജെപി അവകാശപ്പെടുന്നത്.
സംസ്ഥാന ജനസംഖ്യയുടെ 91 ശതമാനവും ഹിന്ദുമതവിശ്വാസികളായ മധ്യപ്രദേശിൽ ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടുകളോടു മത്സരിക്കാൻ കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. മുസ്ലിംകൾ ഏഴു ശതമാനത്തോളമാണ്. രാജ്യത്ത് ഏറ്റവുമധികം പട്ടികവർഗക്കാരുള്ള സംസ്ഥാനംകൂടിയാണു മധ്യപ്രദേശ്. ഒന്നരക്കോടിയിലധികമാണ് പട്ടികവർഗക്കാർ. 50 ജില്ലകളിൽ പത്തൊമ്പതിലും പട്ടികവർഗക്കാരാണു കൂടുതൽ. ജനസംഖ്യയുടെ 21.6 ശതമാനവും പട്ടികജാതിക്കാരാണ്. 51 ശതമാനംപേർ മറ്റു പിന്നോക്ക വിഭാഗത്തിൽ (ഒബിസി) പെടുന്നു.
ഈ പ്രത്യേകതകൾ ഗുണകരമാക്കാനാണു കോൺഗ്രസും ബിജെപിയും പരിശ്രമിക്കുന്നത്. സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ ആർഎസ്എസ് ചുവടുറപ്പിച്ചതോടെയാണു സംസ്ഥാനം ബിജെപി ഭരണത്തിലെത്തിയത്. രാജ്യത്ത് ആകമാനം ദളിതരും ആദിവാസികളും ബിജെപിക്കെതിരേ തിരിഞ്ഞിരിക്കുന്നു എന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഇതിന്റെ ഫലം മധ്യപ്രദേശിൽ ലഭിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ 47 സംവരണ സീറ്റുകളിൽ 31 എണ്ണം ബിജെപിക്കൊപ്പമായിരുന്നു.
2013ൽ ബ്രാഹ്മണ വോട്ടുകളിൽ 57 ശതമാനവും കിട്ടിയതു ബിജെപിക്കാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസിന് 22 ശതമാനവും മറ്റുള്ളവർക്ക് 21 ശതമാനവും ലഭിച്ചു. രജപുത് വിഭാഗത്തിന്റെ 60 ശതമാനവും ബിജെപിയെ പിന്തുണച്ചു. കോൺഗ്രസിന് 26 ശതമാനമാണു കിട്ടിയത്. യാദവരുടെ 67 ശതമാനം വോട്ടും ബിജെപിക്കായിരുന്നു. എന്നാൽ, പട്ടികജാതിക്കാരുടെ 36 ശതമാനം പിന്തുണയേ ബിജെപിക്കു കിട്ടിയുള്ളൂ. 33 ശതമാനം കോൺഗ്രസിനായിരുന്നു. പട്ടികവർഗവിഭാഗത്തിൽ 47 ശതമാനം ബിജെപിക്കൊപ്പവും 43 ശതമാനം കോൺഗ്രസിനൊപ്പവും നിൽക്കുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മുസ്ലിംകളിൽ 72 ശതമാനത്തിന്റെ പിന്തുണ കോൺഗ്രസിനായിരുന്നു.
കർഷകരോഷവും വ്യാപം അടക്കമുള്ള അഴിമതിയും എല്ലാം ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ശക്തമായി പ്രതിഫലിച്ചാൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തും. എന്നാൽ, ശക്തമായ അടിത്തറയും ആർഎസ്എസിന്റെ പിന്തുണയും നരേന്ദ്ര മോദി, അമിത് ഷാ , ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരുടെ വ്യക്തിപ്രഭാവവുമെല്ലാം വോട്ടായി മാറിയാൽ ബിജെപിക്കു ചരിത്രവിജയം സ്വന്തമാകും. ഈ മാസം 28ന് വോട്ടെടുപ്പ് കഴിഞ്ഞാലും ഡിസംബർ 11ന് വോട്ടെണ്ണുമ്പോഴേ ചിത്രം വ്യക്തമാകൂ.