പാരീസ്: വിൻസെന്റ് ലാംബർട്ടിന്റെ ജീവനായി വാദിച്ചവർ തോറ്റു. ഒരു പതിറ്റാണ്ട് അബോധാവസ്ഥയിൽ കഴിഞ്ഞ അദ്ദേഹം, ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്തതോടെ മരിച്ചു. റീംസിലെ സെബാസ്റ്റപ്പോൾ ആശുപത്രിയിലാണ് ഈ ദയാവധം അരങ്ങേറിയത്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ജൂലൈ രണ്ടുമുതിൽ ലാംബർട്ടിനു ഭക്ഷണവും ജലവും നൽകുന്നതു നിർത്തിവച്ചു. ഇന്നലെ രാവിലെ അദ്ദേഹം മരിച്ചു.
നാല്പത്തിരണ്ടുകാരനായ ലാംബർട്ടിന്റെ ജീവൻ നിലനിർത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫ്രാൻസിലെ സുപ്രീംകോടതിയുടെ വിധി അദ്ദേഹത്തെ മരിക്കാൻ അനുവദിക്കണമെന്നായിരുന്നു.
2008ലെ വാഹനാപകടത്തെ തുടർന്നാണ് ലാംബർട്ട് അബോധാവസ്ഥയിലായത്. കുഴലിലൂടെ വെള്ളവും ഭക്ഷണവും നല്കി ജീവൻ നിലർത്തി. ലാംബർട്ടിന്റെ ജീവൻ നിലനിർത്തുന്നതിൽ അർഥമില്ലെന്നും മരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും സഹോദരങ്ങളും രംഗത്തുവന്നു. എന്നാൽ കത്തോലിക്കാ വിശ്വാസികളായ മാതാപിതാക്കൾ മകന്റെ ജീവൻ നിലനിർത്താനായി കോടതിയിൽ പോരാടി. കീഴ്ക്കോടതികളും സുപ്രീംകോടതിയും മരിക്കാൻ അനുവദിക്കണമെന്നാണു വിധിച്ചത്.
ലാംബർട്ടിന്റെ മരണത്തിൽ ഫ്രാൻസിസ് മാർപാപ്പ അതീവദുഃഖം പ്രകടിപ്പിച്ചു. “സ്വർഗസ്ഥനായ പിതാവ് തന്റെ കൈകളിൽ ലാംബർട്ടിനെ സ്വീകരിക്കട്ടെ. ജീവിച്ചിരിക്കാൻ യോഗ്യതയില്ലെന്നുകരുതി വ്യക്തികളെ തള്ളിക്കളയുന്ന സംസ്കാരം നമുക്ക് സൃഷ്ടിക്കാതിരിക്കാം. ഓരോ ജീവനും അമൂല്യമാണ്.” -മാർപാപ്പ ട്വീറ്റ് ചെയ്തു.
ലാംബർട്ടിനെ മരണത്തിലേക്കു തള്ളിവിട്ടു
11:57 PM Jul 11, 2019 | Deepika.com