ബർലിൻ: ജോലി ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ലോകത്തെ ആകെ കുട്ടികളിൽ പത്തിലൊന്നു പേരും വിശപ്പകറ്റാൻ ജോലി ചെയ്യുന്നവരാണെന്ന് യൂനിസെഫിന്റെ റിപ്പോർട്ട്. ഇവരുടെ എണ്ണം 152 മില്യൻ വരും.
ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് യൂനിസെഫ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. കുടുംബത്തിനായി ജോലിയെടുക്കുന്ന 152 മില്യൻ കുട്ടികളിൽ ഏകദേശം പകുതിയോളം പേരും കുട്ടികൾക്ക് അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ 2025 ആവുന്പോഴേയ്ക്കും ഇത്തരക്കാരുടെ എണ്ണം 121 മില്യനിൽ എത്തുമെന്ന് റിപ്പോർട്ട് സൂചിപ്പിയ്ക്കുന്നു. 2000 ൽ 246 മില്യൻ കുട്ടികളാണ് ബാലവേല ചെയ്തിരുന്നത്.
ഏറ്റവും കൂടുതൽ ബാലവേല തുടരുന്നത് ആഫ്രിക്കയിലാണ്. 72 മില്യൻ കുട്ടികൾ വരും. രണ്ടാം സ്ഥാനത്തുള്ള ഭൂഖണ്ഡം ഏഷ്യയും, 62 മില്യൻ കുട്ടികൾ. ആകെ കുട്ടികളിൽ എഴുപതു ശതമാനം പേരും കാർഷിക മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും വ്യക്തമാണ്. 14നു 16 ഇടയിൽ പ്രായമുള്ള കുട്ടികളൾക്ക് മിനിമം കൂലി ചില രാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കൂടുതൽ കുട്ടികൾക്കും മിതമായ കൂലി ലഭിയ്ക്കുന്നല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ലോകത്തെ പത്തിലൊന്നു കുട്ടികളും ബാലവേലയ്ക്ക് വിധിയ്ക്കപ്പെട്ടവർ
11:23 PM Jun 12, 2019 | Deepika.com