സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
പഞ്ചാബിലേയും ഹരിയാനയിലേയും പാടങ്ങളിലെ തീയും പുകയും ഡൽഹി നിവാസികളടക്കമുള്ളവരുടെ ഉറക്കംകെടുത്തുന്നു. അടുത്ത സീസണിലേക്കു വിത്തിറക്കുന്നതിനു മുന്നോടിയായാണു കർഷകർ തീയിട്ടു പാടങ്ങൾ ഒരുക്കുന്നത്. ഈ തീയും പുകയും അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നു.
അടുത്തകാലത്തായി ശൈത്യകാലത്തിന്റെ ആരംഭത്തിൽത്തന്നെ കനത്ത പുകയും മൂടൽമഞ്ഞും ഡൽഹിയിൽ ഗുരുതരമായ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. പലപ്പോഴും ഗതാഗതം സ്തംഭിക്കുന്നു. ജനങ്ങൾക്കു നിരവധിയായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. സ്കൂളുകൾക്ക് അവധി നൽകേണ്ടി വരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ഗ്രീൻ ട്രൈബ്യൂണലും ഡൽഹി സർക്കാരും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങളിൽനിന്നും വ്യാപാര-വ്യവസായ ശാലകളിൽനിന്നും ഉണ്ടാകുന്ന പുകശല്യത്തേക്കാൾ പതിന്മടങ്ങാണു ഡൽഹിയോടു ചേർന്നുകിടക്കുന്ന പഞ്ചാബിലേയും ഹരിയാനയിലേയും പാടങ്ങളിൽ തീയിടുന്നതുമൂലമുണ്ടാകുന്നത്. ഇരുസംസ്ഥാനങ്ങളിലും ഇത്തരത്തിൽ തീയിടുന്നതു നിരോധിച്ചിട്ടുണ്ട്. 1981ലെ എയർ ആക്ട് അനുസരിച്ച് പാടങ്ങളിൽ അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറ്റകരമാണ്. നിരോധനം വകവയ്ക്കാതെ തീയിടുന്നവർക്കു കനത്ത പിഴ ചുമത്തുകയും ചെയ്യുന്നു. എന്നിരുന്നാലും പാടങ്ങളിലെ തീയിടൽ നിർബാധം തുടരുന്നുണ്ട്.
കത്തിക്കുന്നതു ടൺകണക്കിനു വൈക്കോൽ
നെല്ലിന്റെ വിളവെടുപ്പ് കഴിഞ്ഞ് ഗോതമ്പ് കൃഷിക്കായി പാടങ്ങൾ ഒരുക്കുന്ന സമയമാണിത്. എട്ട് ഇഞ്ചോളം വൈക്കോൽ നിർത്തിക്കൊണ്ടാണു നെല്ലുകൊയ്യുന്നത്. കൊയ്ത്തു കഴിഞ്ഞ് ഗോതമ്പ് കൃഷിക്കായി പാടമൊരുക്കാൻ കർഷകർക്കു കിട്ടുന്നത് 15-20 ദിവസങ്ങൾ മാത്രമാണ്. പഞ്ചാബിൽ 30 ലക്ഷം ഹെക്ടറിലാണു നെൽകൃഷി. 220 ലക്ഷം ടണ്ണോളം വൈക്കോലാണ് ഇതുവഴിയുണ്ടാകുന്നത്. ഇതിന്റെ 80-90 ശതമാനവും പാടങ്ങളിൽത്തന്നെ കത്തിക്കുന്നുവെന്നാണു കണക്കാക്കുന്നത്. ഹരിയാനയിലേയും സ്ഥിതി ഏതാണ്ട് ഇതുതന്നെയാണ്. ഇതുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം അതിഭീമമാണ്. അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിന്റെ അളവ് 70 ശതമാനംവരെ കൂടാൻ തീയിടൽ കാരണമാകുന്നുണ്ട്.
ഡൽഹിയിൽ ഇപ്പോൾ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം വളരെ മോശമാണെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. തിങ്കളാഴ്ചത്തെ എയർ ക്വാളിറ്റി ഇൻഡക്സ് 246 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50 വരെയാണ് മികച്ച എയർ ക്വാളിറ്റി ഇൻഡക്സ്. അമ്പതിനും നൂറിനുമിടയിൽ തൃപ്തികരവും 101-200 ഒരുവിധം തൃപ്തികരവുമായി കണക്കാക്കുന്നു. 201-300 മോശവും 301-400 വളരെമോശവും 401-500 അപകടകരവുമാണ്. ഡൽഹിയിലെ അന്തരീക്ഷമലിനീകരണത്തിന്റെ 20-50 ശതമാനവും പാടങ്ങളിലെ തീയിടലിന്റെ ഫലമാണ്.
മറ്റു വഴിയില്ലെന്നു കർഷകർ
നെൽകൃഷിയുടെ വിളവെടുപ്പു കഴിഞ്ഞ് 20 ദിവസത്തിനകം ഗോതമ്പ് കൃഷിക്കായി പാടമൊരുക്കാൻ തീയിടലാണ് എളുപ്പമാർഗമെന്നാണു കർഷകർ പറയുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ച് പാടമൊരുക്കണമെന്നാണ് സർക്കാർ നിഷ്കർഷിക്കുന്നത്. ഇതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കർഷകർ അക്കമിട്ടുനിരത്തുന്നു. ഒരേക്കർ പാടമൊരുക്കാൻ അയ്യായിരം മുതൽ ആറായിരം വരെ രൂപ ചെലവുവരും. യന്ത്രത്തിന്റെ വില ഇപ്പോൾ 1.30 ലക്ഷത്തോളം രൂപയാണ്. 45 എച്ച്പി ശേഷിയുള്ള ട്രാക്ടറിലാണ് നെല്ലിന്റെ കുറ്റി പറിക്കുന്ന യന്ത്രം ഘടിപ്പിക്കുന്നത്. ഒരേക്കർ വൃത്തിയാക്കാൻ ഒന്നേകാൽ മണിക്കൂർ സമയമെടുക്കും. ഇന്ധനവില വർധനയും കർഷകർക്കു താങ്ങാനാവുന്നില്ല. ഇതെല്ലാമാണ് തീയിടലിനു കർഷകർ നിരത്തുന്ന ന്യായങ്ങൾ. തീയിട്ടാൽ ചെലവൊന്നുമില്ലാതെ വളരെ പെട്ടന്നു പാടം വൃത്തിയാകും.
തീയിടുന്നതിന്റെ പേരിൽ തങ്ങളെ സർക്കാർ ദ്രോഹിക്കുന്നത് ശരിയല്ലെന്നാണ് കർഷകർ വാദിക്കുന്നത്. നഷ്ടങ്ങൾ ഏറെ സഹിച്ചാണു കൃഷിചെയ്യുന്നത്. ഉത്പാദനച്ചെലവിന് ആനുപാതികമായ വരുമാനം കിട്ടുന്നില്ല. തീയിടൽ അവസാനിപ്പിച്ച് യന്ത്രങ്ങൾ ഉപയോഗിക്കണമെങ്കിൽ നെല്ലിനു ക്വിന്റലിന് 300 രൂപയോ ഏക്കറിന് ആറായിരം രൂപയോ സബ്സിഡി നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു. രണ്ടു മുതൽ അഞ്ച് വരെ ഏക്കർ പാടമുള്ള പത്തു ലക്ഷത്തോളം ചെറുകിട കർഷകർക്ക് യന്ത്രങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അധികച്ചെലവ് താങ്ങാനാവില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ യന്ത്രങ്ങളുമായി സർക്കാർ
കൂടുതൽ യന്ത്രങ്ങൾ ലഭ്യമാക്കി തീയിടലിന് അറുതിവരുത്താനാണു സർക്കാർ ശ്രമിക്കുന്നത്. സഹകരണസംഘങ്ങൾവഴി യന്ത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണു പഞ്ചാബ് സർക്കാരിന്റെ പദ്ധതി. 3500 സഹകരണസംഘങ്ങളാണു സംസ്ഥാനത്തുള്ളത്. വൈക്കോൽ നീക്കുന്ന യന്ത്രത്തിനു സബ്സിഡി നൽകാനും സർക്കാർ പദ്ധതിയുണ്ട്. വ്യക്തികൾക്ക് 50 ശതമാനവും സഹകരണസംഘങ്ങൾക്ക് 80 ശതമാനവും സബ്സിഡി നൽകുന്നുണ്ട്.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം പഞ്ചാബിന് 695 കോടി രൂപയും ഹരിയാനയ്ക്ക് 137 കോടിരൂപയും കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചിട്ടുണ്ട്. 2018-20 കാലയളവിലാണ് ഈ തുക നൽകുക. പഞ്ചാബിന് ഈ വർഷം കിട്ടുന്നത് 269 കോടി രൂപയാണ്. 24,315 യന്ത്രങ്ങൾ കർഷകർക്കും സഹകരണസംഘങ്ങൾക്കുമായി ലഭ്യമാക്കുമെന്നു കൃഷിവകുപ്പ് ഡയറക്ടർ ജസ്ബിർ സിംഗ് ബെയിൻസ് പറയുന്നു.
ഈ വർഷംതന്നെ 65-70 ശതമാനത്തോളം പാടങ്ങൾ യന്ത്രങ്ങളുപയോഗിച്ചു വൃത്തിയാക്കും. ബോധവത്കരണവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്നും കൃഷിവകുപ്പ് ഡയറക്ടർ ചൂണ്ടിക്കാട്ടുന്നു. വില്ലേജ്തലത്തിൽ എണ്ണായിരത്തോളം നോഡൽ ഓഫീസർമാരെയാണ് ബോധവത്കരണത്തിനായി നിയോഗിച്ചിരിക്കുന്നത്. തീയിടലുമായി ബന്ധപ്പെട്ട് 2016ൽ 80,879 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2017ൽ ഇത് 43,814 ആയി കുറഞ്ഞു. ഈ മാസം ഒമ്പതുവരെ 400 കേസുകൾ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും ഡയറക്ടർ പറയുന്നു.
എന്നാൽ, സർക്കാർ അവകാശപ്പെടുന്നതുപോലെ ഒന്നോരണ്ടോ വർഷങ്ങൾക്കൊണ്ട് അവസാനിപ്പിക്കാൻ കഴിയുന്നതല്ല തീയിടലെന്നാണു സംസ്ഥാന ഫാർമേഴ്സ് കമ്മീഷന്റെ മുൻ ഉപദേശകൻ പി.എസ്. രംഗി പറയുന്നത്. പത്തു ലക്ഷത്തോളം ചെറുകിട കർഷകരിൽ യന്ത്രങ്ങൾ എത്തിക്കുക എന്നത് ഏറെ സാഹസമാണ്. ഇപ്പോഴും പല വില്ലേജുകളിലും യന്ത്രങ്ങൾ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടുതൽ യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ നൽകണമെന്നും രംഗി ആവശ്യപ്പെടുന്നു.
തീയിടുന്നതു വഴി പാടങ്ങളിലെ മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്നുമുണ്ട്. മണ്ണിലെ നൈട്രജനും ഫോസ്ഫറസും 25 ശതമാനവും സൾഫർ 50 ശതമാനവും പൊട്ടാസ്യം 75 ശതമാനവും നഷ്ടമാകാൻ തീയിടൽ കാരണമാകുന്നുണ്ട്. ഒരു ടൺ വൈക്കോൽ കത്തിക്കുമ്പോൾ 5.5 കിലോഗ്രാം നൈട്രജൻ, 2.3 കിലോഗ്രാം ഫോസ്ഫറസ്, 25 കിലോഗ്രാം പൊട്ടാസ്യം, 1.2 കിലോഗ്രാം സൾഫർ എന്നിവ നഷ്ടപ്പെടുന്നുവെന്നും കണക്കാക്കുന്നു. ഇക്കാര്യങ്ങളെല്ലാം കർഷകരെ ബോധ്യപ്പെടുത്തി തീയിടൽപ്രശ്നത്തിനു പരിഹാരം കാണാമെന്നാണു സർക്കാർ കരുതുന്നത്.
പഞ്ചാബിലേയും ഹരിയാനയിലേയും പാടങ്ങളിലെ തീയും പുകയും ഡൽഹി നിവാസികളടക്കമുള്ളവരുടെ ഉറക്കംകെടുത്തുന്നു. അടുത്ത സീസണിലേക്കു വിത്തിറക്കുന്നതിനു മുന്നോടിയായാണു കർഷകർ തീയിട്ടു പാടങ്ങൾ ഒരുക്കുന്നത്. ഈ തീയും പുകയും അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നു.
അടുത്തകാലത്തായി ശൈത്യകാലത്തിന്റെ ആരംഭത്തിൽത്തന്നെ കനത്ത പുകയും മൂടൽമഞ്ഞും ഡൽഹിയിൽ ഗുരുതരമായ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. പലപ്പോഴും ഗതാഗതം സ്തംഭിക്കുന്നു. ജനങ്ങൾക്കു നിരവധിയായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. സ്കൂളുകൾക്ക് അവധി നൽകേണ്ടി വരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ഗ്രീൻ ട്രൈബ്യൂണലും ഡൽഹി സർക്കാരും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങളിൽനിന്നും വ്യാപാര-വ്യവസായ ശാലകളിൽനിന്നും ഉണ്ടാകുന്ന പുകശല്യത്തേക്കാൾ പതിന്മടങ്ങാണു ഡൽഹിയോടു ചേർന്നുകിടക്കുന്ന പഞ്ചാബിലേയും ഹരിയാനയിലേയും പാടങ്ങളിൽ തീയിടുന്നതുമൂലമുണ്ടാകുന്നത്. ഇരുസംസ്ഥാനങ്ങളിലും ഇത്തരത്തിൽ തീയിടുന്നതു നിരോധിച്ചിട്ടുണ്ട്. 1981ലെ എയർ ആക്ട് അനുസരിച്ച് പാടങ്ങളിൽ അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറ്റകരമാണ്. നിരോധനം വകവയ്ക്കാതെ തീയിടുന്നവർക്കു കനത്ത പിഴ ചുമത്തുകയും ചെയ്യുന്നു. എന്നിരുന്നാലും പാടങ്ങളിലെ തീയിടൽ നിർബാധം തുടരുന്നുണ്ട്.
കത്തിക്കുന്നതു ടൺകണക്കിനു വൈക്കോൽ
നെല്ലിന്റെ വിളവെടുപ്പ് കഴിഞ്ഞ് ഗോതമ്പ് കൃഷിക്കായി പാടങ്ങൾ ഒരുക്കുന്ന സമയമാണിത്. എട്ട് ഇഞ്ചോളം വൈക്കോൽ നിർത്തിക്കൊണ്ടാണു നെല്ലുകൊയ്യുന്നത്. കൊയ്ത്തു കഴിഞ്ഞ് ഗോതമ്പ് കൃഷിക്കായി പാടമൊരുക്കാൻ കർഷകർക്കു കിട്ടുന്നത് 15-20 ദിവസങ്ങൾ മാത്രമാണ്. പഞ്ചാബിൽ 30 ലക്ഷം ഹെക്ടറിലാണു നെൽകൃഷി. 220 ലക്ഷം ടണ്ണോളം വൈക്കോലാണ് ഇതുവഴിയുണ്ടാകുന്നത്. ഇതിന്റെ 80-90 ശതമാനവും പാടങ്ങളിൽത്തന്നെ കത്തിക്കുന്നുവെന്നാണു കണക്കാക്കുന്നത്. ഹരിയാനയിലേയും സ്ഥിതി ഏതാണ്ട് ഇതുതന്നെയാണ്. ഇതുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം അതിഭീമമാണ്. അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിന്റെ അളവ് 70 ശതമാനംവരെ കൂടാൻ തീയിടൽ കാരണമാകുന്നുണ്ട്.
ഡൽഹിയിൽ ഇപ്പോൾ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം വളരെ മോശമാണെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. തിങ്കളാഴ്ചത്തെ എയർ ക്വാളിറ്റി ഇൻഡക്സ് 246 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50 വരെയാണ് മികച്ച എയർ ക്വാളിറ്റി ഇൻഡക്സ്. അമ്പതിനും നൂറിനുമിടയിൽ തൃപ്തികരവും 101-200 ഒരുവിധം തൃപ്തികരവുമായി കണക്കാക്കുന്നു. 201-300 മോശവും 301-400 വളരെമോശവും 401-500 അപകടകരവുമാണ്. ഡൽഹിയിലെ അന്തരീക്ഷമലിനീകരണത്തിന്റെ 20-50 ശതമാനവും പാടങ്ങളിലെ തീയിടലിന്റെ ഫലമാണ്.
മറ്റു വഴിയില്ലെന്നു കർഷകർ
നെൽകൃഷിയുടെ വിളവെടുപ്പു കഴിഞ്ഞ് 20 ദിവസത്തിനകം ഗോതമ്പ് കൃഷിക്കായി പാടമൊരുക്കാൻ തീയിടലാണ് എളുപ്പമാർഗമെന്നാണു കർഷകർ പറയുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ച് പാടമൊരുക്കണമെന്നാണ് സർക്കാർ നിഷ്കർഷിക്കുന്നത്. ഇതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കർഷകർ അക്കമിട്ടുനിരത്തുന്നു. ഒരേക്കർ പാടമൊരുക്കാൻ അയ്യായിരം മുതൽ ആറായിരം വരെ രൂപ ചെലവുവരും. യന്ത്രത്തിന്റെ വില ഇപ്പോൾ 1.30 ലക്ഷത്തോളം രൂപയാണ്. 45 എച്ച്പി ശേഷിയുള്ള ട്രാക്ടറിലാണ് നെല്ലിന്റെ കുറ്റി പറിക്കുന്ന യന്ത്രം ഘടിപ്പിക്കുന്നത്. ഒരേക്കർ വൃത്തിയാക്കാൻ ഒന്നേകാൽ മണിക്കൂർ സമയമെടുക്കും. ഇന്ധനവില വർധനയും കർഷകർക്കു താങ്ങാനാവുന്നില്ല. ഇതെല്ലാമാണ് തീയിടലിനു കർഷകർ നിരത്തുന്ന ന്യായങ്ങൾ. തീയിട്ടാൽ ചെലവൊന്നുമില്ലാതെ വളരെ പെട്ടന്നു പാടം വൃത്തിയാകും.
തീയിടുന്നതിന്റെ പേരിൽ തങ്ങളെ സർക്കാർ ദ്രോഹിക്കുന്നത് ശരിയല്ലെന്നാണ് കർഷകർ വാദിക്കുന്നത്. നഷ്ടങ്ങൾ ഏറെ സഹിച്ചാണു കൃഷിചെയ്യുന്നത്. ഉത്പാദനച്ചെലവിന് ആനുപാതികമായ വരുമാനം കിട്ടുന്നില്ല. തീയിടൽ അവസാനിപ്പിച്ച് യന്ത്രങ്ങൾ ഉപയോഗിക്കണമെങ്കിൽ നെല്ലിനു ക്വിന്റലിന് 300 രൂപയോ ഏക്കറിന് ആറായിരം രൂപയോ സബ്സിഡി നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു. രണ്ടു മുതൽ അഞ്ച് വരെ ഏക്കർ പാടമുള്ള പത്തു ലക്ഷത്തോളം ചെറുകിട കർഷകർക്ക് യന്ത്രങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അധികച്ചെലവ് താങ്ങാനാവില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ യന്ത്രങ്ങളുമായി സർക്കാർ
കൂടുതൽ യന്ത്രങ്ങൾ ലഭ്യമാക്കി തീയിടലിന് അറുതിവരുത്താനാണു സർക്കാർ ശ്രമിക്കുന്നത്. സഹകരണസംഘങ്ങൾവഴി യന്ത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണു പഞ്ചാബ് സർക്കാരിന്റെ പദ്ധതി. 3500 സഹകരണസംഘങ്ങളാണു സംസ്ഥാനത്തുള്ളത്. വൈക്കോൽ നീക്കുന്ന യന്ത്രത്തിനു സബ്സിഡി നൽകാനും സർക്കാർ പദ്ധതിയുണ്ട്. വ്യക്തികൾക്ക് 50 ശതമാനവും സഹകരണസംഘങ്ങൾക്ക് 80 ശതമാനവും സബ്സിഡി നൽകുന്നുണ്ട്.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം പഞ്ചാബിന് 695 കോടി രൂപയും ഹരിയാനയ്ക്ക് 137 കോടിരൂപയും കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചിട്ടുണ്ട്. 2018-20 കാലയളവിലാണ് ഈ തുക നൽകുക. പഞ്ചാബിന് ഈ വർഷം കിട്ടുന്നത് 269 കോടി രൂപയാണ്. 24,315 യന്ത്രങ്ങൾ കർഷകർക്കും സഹകരണസംഘങ്ങൾക്കുമായി ലഭ്യമാക്കുമെന്നു കൃഷിവകുപ്പ് ഡയറക്ടർ ജസ്ബിർ സിംഗ് ബെയിൻസ് പറയുന്നു.
ഈ വർഷംതന്നെ 65-70 ശതമാനത്തോളം പാടങ്ങൾ യന്ത്രങ്ങളുപയോഗിച്ചു വൃത്തിയാക്കും. ബോധവത്കരണവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്നും കൃഷിവകുപ്പ് ഡയറക്ടർ ചൂണ്ടിക്കാട്ടുന്നു. വില്ലേജ്തലത്തിൽ എണ്ണായിരത്തോളം നോഡൽ ഓഫീസർമാരെയാണ് ബോധവത്കരണത്തിനായി നിയോഗിച്ചിരിക്കുന്നത്. തീയിടലുമായി ബന്ധപ്പെട്ട് 2016ൽ 80,879 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2017ൽ ഇത് 43,814 ആയി കുറഞ്ഞു. ഈ മാസം ഒമ്പതുവരെ 400 കേസുകൾ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും ഡയറക്ടർ പറയുന്നു.
എന്നാൽ, സർക്കാർ അവകാശപ്പെടുന്നതുപോലെ ഒന്നോരണ്ടോ വർഷങ്ങൾക്കൊണ്ട് അവസാനിപ്പിക്കാൻ കഴിയുന്നതല്ല തീയിടലെന്നാണു സംസ്ഥാന ഫാർമേഴ്സ് കമ്മീഷന്റെ മുൻ ഉപദേശകൻ പി.എസ്. രംഗി പറയുന്നത്. പത്തു ലക്ഷത്തോളം ചെറുകിട കർഷകരിൽ യന്ത്രങ്ങൾ എത്തിക്കുക എന്നത് ഏറെ സാഹസമാണ്. ഇപ്പോഴും പല വില്ലേജുകളിലും യന്ത്രങ്ങൾ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടുതൽ യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ നൽകണമെന്നും രംഗി ആവശ്യപ്പെടുന്നു.
തീയിടുന്നതു വഴി പാടങ്ങളിലെ മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്നുമുണ്ട്. മണ്ണിലെ നൈട്രജനും ഫോസ്ഫറസും 25 ശതമാനവും സൾഫർ 50 ശതമാനവും പൊട്ടാസ്യം 75 ശതമാനവും നഷ്ടമാകാൻ തീയിടൽ കാരണമാകുന്നുണ്ട്. ഒരു ടൺ വൈക്കോൽ കത്തിക്കുമ്പോൾ 5.5 കിലോഗ്രാം നൈട്രജൻ, 2.3 കിലോഗ്രാം ഫോസ്ഫറസ്, 25 കിലോഗ്രാം പൊട്ടാസ്യം, 1.2 കിലോഗ്രാം സൾഫർ എന്നിവ നഷ്ടപ്പെടുന്നുവെന്നും കണക്കാക്കുന്നു. ഇക്കാര്യങ്ങളെല്ലാം കർഷകരെ ബോധ്യപ്പെടുത്തി തീയിടൽപ്രശ്നത്തിനു പരിഹാരം കാണാമെന്നാണു സർക്കാർ കരുതുന്നത്.