ആഴമേറുന്ന അസമത്വം -1 / സി.കെ. കുര്യാച്ചൻ
ദിവസേന 300 കോടിയുടെ വളർച്ചയാണ് മുകേഷ് അംബാനിക്ക്. വർഷം മുഴുവൻ ഇങ്ങനെ വളരുന്ന അംബാനിയുടെ സ്വത്ത് ഇപ്പോൾ 3,71,000 കോടി രൂപയിലെത്തി നിൽക്കുന്നു. അംബാനി മാത്രമല്ല, ഇന്ത്യയിലെ മഹാകോടീശ്വരന്മാരെ എല്ലാം വളരുകയാണ്; സമ്പത്ത് വാരിക്കൂട്ടുകയാണ്. ഇത്തരം കോടീശ്വരന്മാരുടെ എണ്ണം ഒരോ വർഷവും രാജ്യത്ത് പെരുകുകയും ചെയ്യുന്നു.
ഇന്ത്യയിൽ ആയിരം കോടി രൂപയുടെ ആസ്തിയുള്ളവരിപ്പോൾ 831 പേരാണെന്നാണ് ബാർ ക്ലേയ്സ് ഹുരുൺ കഴിഞ്ഞദിവസം പുറത്തുവിട്ട പട്ടികയിൽ പറയുന്നത്. 2016ൽ 339 പേരായിരുന്നു ഈ പട്ടികയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷമത് 617 ആയി. ഈവർഷം പുതുതായി 214പേരാണ് ആയിരം കോടി ക്ലബ്ബിലേക്കെത്തിയത്.
ഫോബ്സ് മാഗസിൻ കഴിഞ്ഞ മാർച്ചിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ 2,208 മഹാകോടീശ്വരന്മാരിൽ 19-ാം സ്ഥാനമാണ് മുകേഷ് അംബാനിക്കുള്ളത്. 2017-ൽ അംബാനിയുടെ സ്ഥാനം 33 ആയിരുന്നു. അംബാനിയടക്കം 121 ഇന്ത്യക്കാരാണ് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 19 പേർ കൂടുതലായെത്തി. മുകേഷിനു പിന്നാലെ അസിം പ്രേംജി, ലക്ഷ്മി മിത്തൽ, ശിവ നാടാർ, ഡിലീപ് സംഗ്വി, കുമാർമംഗലം ബിർള, ഉദയ് കൊടാക്, രാധാകൃഷ്ണ ധമനി, ഗൗതം അദാനി, സൈറസ് പൂനവല്ല തുടങ്ങിയവരാണുള്ളത്.
നോട്ട് നിരോധനത്തിനു പിന്നാലെ മഹാകോടീശ്വരനായി മാറിയ പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയാണ് ഫോബ്സ് ലിസ്റ്റിൽ ഇടംകണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞയാൾ. 2011ൽ ആരംഭിച്ച പേടിഎം നോട്ട് നിരോധനത്തിനു ശേഷമാണ് 250 ദശലക്ഷം രജിസ്റ്റേർഡ് ഉപയോക്താക്കളും ദിവസേന 70 ലക്ഷം ഇടപാടുകളുമുള്ള സ്ഥാപനമായി മാറിയത്. 1,394-ാം സ്ഥാനത്താണ് ശർമ. തൊണ്ണൂറ്റിരണ്ടുകാരനായ സംപ്രദാ സിംഗാണ് മഹാകോടീശ്വരന്മാരിൽ ഏറ്റവും മുതിർന്നയാൾ. അൽകെം ലബോറട്ടറീസിന്റെ മുൻ ചെയർമാനാണ് ഇദ്ദേഹം.
മരിച്ചുവീഴുന്ന പട്ടിണിപ്പാവങ്ങൾ
കോടീശ്വരന്മാരുടെ എണ്ണം പെരുകുമ്പോഴും ഇന്ത്യയിൽ പട്ടിണിപ്പാവങ്ങളുടെ ദുരിതവും ദാരിദ്ര്യവും കൂടിക്കൂടി വരുന്നുവെന്നതാണ് വേദനാജനകം. പട്ടിണിമരണങ്ങൾക്കു വിലങ്ങിടാൻ കഴിയാത്തതു വലിയ നാണക്കേടായി തുടരുകയും ചെയ്യുന്നു. അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവ് അനുഭവിച്ച പട്ടിണിയുടെ കഥകൾ മലയാളിക്കു മുന്നിൽനിന്നു മാഞ്ഞിട്ടില്ല.
കഴിഞ്ഞ ജൂലൈ 26ന് മൂന്നു പെൺകുട്ടികളാണ് രാജ്യതലസ്ഥാനത്ത് പട്ടിണിമൂലം മരിച്ചത്. ഒമ്പതു ദിവസത്തോളം ആഹാരമൊന്നും കിട്ടാതെ നരകിച്ച ശേഷമാണ് എട്ടും നാലും രണ്ടും വയസുള്ള സഹോദരിമാർ മരണത്തിനു കീഴടങ്ങിയത്. അവരുടെ ശരീരത്തിൽ കൊഴുപ്പിന്റെ അംശം തുലോം തുച്ഛമായിരുന്നെന്നും വയറ്റിൽ ഭക്ഷണാവശിഷ്ടങ്ങളായി ഒന്നുമില്ലായിരുന്നുവെന്നുമാണ് ലാൽബഹദൂർ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അമിത സക്സേന വ്യക്തമാക്കിയത്.
ജാർഖണ്ഡിൽ 2017 സെപ്റ്റംബർ മുതൽ 2018 ജൂലൈവരെ 14 പേരാണു വിശന്നു മരിച്ചത്. 11 വയസുള്ള പെൺകുട്ടി മുതൽ 70 വയസുള്ള വയോധികൻവരെ വിശന്നുമരിച്ചു. 2015 മുതൽ 2018 വരെ രാജ്യത്ത് 56 പട്ടിണിമരണങ്ങൾ ഉണ്ടായി എന്നാണ് ഔദ്യോഗിക കണക്ക്. 2017-18 കാലയളവിലാണ് ഇതിൽ 42 മരണങ്ങളും സംഭവിച്ചത്. ജാർഖണ്ഡിലും ഉത്തർപ്രദേശിലും 16 പേർവീതം മരിച്ചു. ഈ വർഷം ഇതുവരെ 28 പേർ പട്ടിണി മൂലം മരിച്ചിട്ടുണ്ട്. 2015ലും 16ലും ഏഴുപേർ വീതമാണു മരിച്ചത്.
രാജ്യത്ത് ഒരുവർഷം 15 ലക്ഷത്തോളം കുഞ്ഞുങ്ങൾ മരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ഒരു ദിവസം 4500 കുട്ടികൾക്കാണ് ജീവഹാനിയുണ്ടാകുന്നത്. ഇതിൽ മൂന്നിലൊന്നു പേരെങ്കിലും പട്ടിണിയും ദാരിദ്ര്യവും മൂലമാണു മരിക്കുന്നത്. ഈ പഠനമനുസരിച്ച് വർഷം മൂന്നു ലക്ഷത്തോളം കുഞ്ഞുങ്ങളാണു പട്ടിണിക്കിരയായി മരിക്കുന്നത്.
വിശപ്പിന്റെ കാര്യത്തിൽ ലോകത്തിനു മുന്നിൽ ഇന്ത്യ നാണംകെട്ട നിലയിലാണ്. 119 രാജ്യങ്ങളിൽ നൂറാം സ്ഥാനമായിരുന്നു കഴിഞ്ഞ വർഷം. 14.5 ശതമാനം ജനങ്ങൾ പോഷകാഹാരക്കുറവിന്റെ പിടിയിലാണ്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളിൽ 38.4 ശതമാനത്തിനും വേണ്ടത്ര വളർച്ചയില്ല. ഓരോ മണിക്കൂറിലും അഞ്ചു വയസിൽ താഴെയുള്ള 100 കുട്ടികളെങ്കിലും ഇന്ത്യയിൽ മരിക്കുകയും ചെയ്യുന്നു.
അതിവേഗം വളർച്ച
രാജ്യത്തെ മൊത്ത ഉത്പാദനവും(ജിഡിപി) ആളോഹരി വരുമാനവും(പെർകാപിറ്റ ഇൻകം) വർധിക്കുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. 2007-08 വർഷം രാജ്യത്തെ ജിഡിപി 45.82 ലക്ഷം കോടി രൂപയായിരുന്നു. 2018-19 വർഷത്തിന്റെ ആദ്യ മൂന്നുമാസംകൊണ്ടുതന്നെ ജിഡിപി 44.33 ലക്ഷം കോടി രൂപയായി. ഇത്രമാത്രം വളർച്ചയാണ് രാജ്യത്തുണ്ടാകുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. അധികം വൈകാതെ അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടനെ ഇന്ത്യ മറികടക്കുമെന്നാണ് വിലയിരുത്തല്‍.
2018 ജൂൺ 30-ന് അവസാനിച്ച മൂന്നു മാസക്കാലയളവിൽ 8.2 ശതമാനം വളർച്ചയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൈവരിച്ചത്. രണ്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാനിരക്കാണിത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനകളിലൊന്നായി ഇതോടെ ഇന്ത്യ മാറി. ഇന്ത്യക്ക് ഈ വർഷം 7.5 ശതമാനം വാർഷികവളർച്ച കൈവരിക്കാൻ കഴിയുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറയുകയും ചെയ്തു.
ആളോഹരി വരുമാനവും രാജ്യത്തു വർധിക്കുന്നു. ഈ വർഷം ആളോഹരി വരുമാനം 1.13 ലക്ഷം രൂപയാകുമെന്നാണു കണക്കാക്കുന്നത്. 2013-14 ൽ 68,572 രൂപയായിരുന്നു. 2016-17ൽ 1,03,870 രൂപയായിരുന്നു. 2017-18ൽ 1,12,835 രൂപയായി വർധിച്ചു.
എന്നാൽ, രാജ്യത്തുണ്ടാകുന്ന ഈ വളർച്ചയുടെ ഗുണഭോക്താക്കൾ സമ്പന്നർ മാത്രമായി മാറുന്നു എന്നതാണു യാഥാർഥ്യം. ഓക്സ്ഫാം എന്ന അന്താരാഷ്ട്ര സന്നദ്ധസംഘടനയുടെ പഠനറിപ്പോർട്ട് പ്രകാരം 2017ൽ ഇന്ത്യയിൽ ഉണ്ടായ മൊത്തം സമ്പത്തിന്റെ 73 ശതമാനവും എത്തിച്ചേർന്നത് ഒരു ശതമാനം അതിസമ്പന്നരിലാണ്.
ദിവസേന 300 കോടിയുടെ വളർച്ചയാണ് മുകേഷ് അംബാനിക്ക്. വർഷം മുഴുവൻ ഇങ്ങനെ വളരുന്ന അംബാനിയുടെ സ്വത്ത് ഇപ്പോൾ 3,71,000 കോടി രൂപയിലെത്തി നിൽക്കുന്നു. അംബാനി മാത്രമല്ല, ഇന്ത്യയിലെ മഹാകോടീശ്വരന്മാരെ എല്ലാം വളരുകയാണ്; സമ്പത്ത് വാരിക്കൂട്ടുകയാണ്. ഇത്തരം കോടീശ്വരന്മാരുടെ എണ്ണം ഒരോ വർഷവും രാജ്യത്ത് പെരുകുകയും ചെയ്യുന്നു.
ഇന്ത്യയിൽ ആയിരം കോടി രൂപയുടെ ആസ്തിയുള്ളവരിപ്പോൾ 831 പേരാണെന്നാണ് ബാർ ക്ലേയ്സ് ഹുരുൺ കഴിഞ്ഞദിവസം പുറത്തുവിട്ട പട്ടികയിൽ പറയുന്നത്. 2016ൽ 339 പേരായിരുന്നു ഈ പട്ടികയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷമത് 617 ആയി. ഈവർഷം പുതുതായി 214പേരാണ് ആയിരം കോടി ക്ലബ്ബിലേക്കെത്തിയത്.
ഫോബ്സ് മാഗസിൻ കഴിഞ്ഞ മാർച്ചിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ 2,208 മഹാകോടീശ്വരന്മാരിൽ 19-ാം സ്ഥാനമാണ് മുകേഷ് അംബാനിക്കുള്ളത്. 2017-ൽ അംബാനിയുടെ സ്ഥാനം 33 ആയിരുന്നു. അംബാനിയടക്കം 121 ഇന്ത്യക്കാരാണ് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 19 പേർ കൂടുതലായെത്തി. മുകേഷിനു പിന്നാലെ അസിം പ്രേംജി, ലക്ഷ്മി മിത്തൽ, ശിവ നാടാർ, ഡിലീപ് സംഗ്വി, കുമാർമംഗലം ബിർള, ഉദയ് കൊടാക്, രാധാകൃഷ്ണ ധമനി, ഗൗതം അദാനി, സൈറസ് പൂനവല്ല തുടങ്ങിയവരാണുള്ളത്.
നോട്ട് നിരോധനത്തിനു പിന്നാലെ മഹാകോടീശ്വരനായി മാറിയ പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയാണ് ഫോബ്സ് ലിസ്റ്റിൽ ഇടംകണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞയാൾ. 2011ൽ ആരംഭിച്ച പേടിഎം നോട്ട് നിരോധനത്തിനു ശേഷമാണ് 250 ദശലക്ഷം രജിസ്റ്റേർഡ് ഉപയോക്താക്കളും ദിവസേന 70 ലക്ഷം ഇടപാടുകളുമുള്ള സ്ഥാപനമായി മാറിയത്. 1,394-ാം സ്ഥാനത്താണ് ശർമ. തൊണ്ണൂറ്റിരണ്ടുകാരനായ സംപ്രദാ സിംഗാണ് മഹാകോടീശ്വരന്മാരിൽ ഏറ്റവും മുതിർന്നയാൾ. അൽകെം ലബോറട്ടറീസിന്റെ മുൻ ചെയർമാനാണ് ഇദ്ദേഹം.
മരിച്ചുവീഴുന്ന പട്ടിണിപ്പാവങ്ങൾ
കോടീശ്വരന്മാരുടെ എണ്ണം പെരുകുമ്പോഴും ഇന്ത്യയിൽ പട്ടിണിപ്പാവങ്ങളുടെ ദുരിതവും ദാരിദ്ര്യവും കൂടിക്കൂടി വരുന്നുവെന്നതാണ് വേദനാജനകം. പട്ടിണിമരണങ്ങൾക്കു വിലങ്ങിടാൻ കഴിയാത്തതു വലിയ നാണക്കേടായി തുടരുകയും ചെയ്യുന്നു. അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവ് അനുഭവിച്ച പട്ടിണിയുടെ കഥകൾ മലയാളിക്കു മുന്നിൽനിന്നു മാഞ്ഞിട്ടില്ല.
കഴിഞ്ഞ ജൂലൈ 26ന് മൂന്നു പെൺകുട്ടികളാണ് രാജ്യതലസ്ഥാനത്ത് പട്ടിണിമൂലം മരിച്ചത്. ഒമ്പതു ദിവസത്തോളം ആഹാരമൊന്നും കിട്ടാതെ നരകിച്ച ശേഷമാണ് എട്ടും നാലും രണ്ടും വയസുള്ള സഹോദരിമാർ മരണത്തിനു കീഴടങ്ങിയത്. അവരുടെ ശരീരത്തിൽ കൊഴുപ്പിന്റെ അംശം തുലോം തുച്ഛമായിരുന്നെന്നും വയറ്റിൽ ഭക്ഷണാവശിഷ്ടങ്ങളായി ഒന്നുമില്ലായിരുന്നുവെന്നുമാണ് ലാൽബഹദൂർ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അമിത സക്സേന വ്യക്തമാക്കിയത്.
ജാർഖണ്ഡിൽ 2017 സെപ്റ്റംബർ മുതൽ 2018 ജൂലൈവരെ 14 പേരാണു വിശന്നു മരിച്ചത്. 11 വയസുള്ള പെൺകുട്ടി മുതൽ 70 വയസുള്ള വയോധികൻവരെ വിശന്നുമരിച്ചു. 2015 മുതൽ 2018 വരെ രാജ്യത്ത് 56 പട്ടിണിമരണങ്ങൾ ഉണ്ടായി എന്നാണ് ഔദ്യോഗിക കണക്ക്. 2017-18 കാലയളവിലാണ് ഇതിൽ 42 മരണങ്ങളും സംഭവിച്ചത്. ജാർഖണ്ഡിലും ഉത്തർപ്രദേശിലും 16 പേർവീതം മരിച്ചു. ഈ വർഷം ഇതുവരെ 28 പേർ പട്ടിണി മൂലം മരിച്ചിട്ടുണ്ട്. 2015ലും 16ലും ഏഴുപേർ വീതമാണു മരിച്ചത്.
രാജ്യത്ത് ഒരുവർഷം 15 ലക്ഷത്തോളം കുഞ്ഞുങ്ങൾ മരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ഒരു ദിവസം 4500 കുട്ടികൾക്കാണ് ജീവഹാനിയുണ്ടാകുന്നത്. ഇതിൽ മൂന്നിലൊന്നു പേരെങ്കിലും പട്ടിണിയും ദാരിദ്ര്യവും മൂലമാണു മരിക്കുന്നത്. ഈ പഠനമനുസരിച്ച് വർഷം മൂന്നു ലക്ഷത്തോളം കുഞ്ഞുങ്ങളാണു പട്ടിണിക്കിരയായി മരിക്കുന്നത്.
വിശപ്പിന്റെ കാര്യത്തിൽ ലോകത്തിനു മുന്നിൽ ഇന്ത്യ നാണംകെട്ട നിലയിലാണ്. 119 രാജ്യങ്ങളിൽ നൂറാം സ്ഥാനമായിരുന്നു കഴിഞ്ഞ വർഷം. 14.5 ശതമാനം ജനങ്ങൾ പോഷകാഹാരക്കുറവിന്റെ പിടിയിലാണ്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളിൽ 38.4 ശതമാനത്തിനും വേണ്ടത്ര വളർച്ചയില്ല. ഓരോ മണിക്കൂറിലും അഞ്ചു വയസിൽ താഴെയുള്ള 100 കുട്ടികളെങ്കിലും ഇന്ത്യയിൽ മരിക്കുകയും ചെയ്യുന്നു.
അതിവേഗം വളർച്ച
രാജ്യത്തെ മൊത്ത ഉത്പാദനവും(ജിഡിപി) ആളോഹരി വരുമാനവും(പെർകാപിറ്റ ഇൻകം) വർധിക്കുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. 2007-08 വർഷം രാജ്യത്തെ ജിഡിപി 45.82 ലക്ഷം കോടി രൂപയായിരുന്നു. 2018-19 വർഷത്തിന്റെ ആദ്യ മൂന്നുമാസംകൊണ്ടുതന്നെ ജിഡിപി 44.33 ലക്ഷം കോടി രൂപയായി. ഇത്രമാത്രം വളർച്ചയാണ് രാജ്യത്തുണ്ടാകുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. അധികം വൈകാതെ അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടനെ ഇന്ത്യ മറികടക്കുമെന്നാണ് വിലയിരുത്തല്‍.
2018 ജൂൺ 30-ന് അവസാനിച്ച മൂന്നു മാസക്കാലയളവിൽ 8.2 ശതമാനം വളർച്ചയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൈവരിച്ചത്. രണ്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാനിരക്കാണിത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനകളിലൊന്നായി ഇതോടെ ഇന്ത്യ മാറി. ഇന്ത്യക്ക് ഈ വർഷം 7.5 ശതമാനം വാർഷികവളർച്ച കൈവരിക്കാൻ കഴിയുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറയുകയും ചെയ്തു.
ആളോഹരി വരുമാനവും രാജ്യത്തു വർധിക്കുന്നു. ഈ വർഷം ആളോഹരി വരുമാനം 1.13 ലക്ഷം രൂപയാകുമെന്നാണു കണക്കാക്കുന്നത്. 2013-14 ൽ 68,572 രൂപയായിരുന്നു. 2016-17ൽ 1,03,870 രൂപയായിരുന്നു. 2017-18ൽ 1,12,835 രൂപയായി വർധിച്ചു.
എന്നാൽ, രാജ്യത്തുണ്ടാകുന്ന ഈ വളർച്ചയുടെ ഗുണഭോക്താക്കൾ സമ്പന്നർ മാത്രമായി മാറുന്നു എന്നതാണു യാഥാർഥ്യം. ഓക്സ്ഫാം എന്ന അന്താരാഷ്ട്ര സന്നദ്ധസംഘടനയുടെ പഠനറിപ്പോർട്ട് പ്രകാരം 2017ൽ ഇന്ത്യയിൽ ഉണ്ടായ മൊത്തം സമ്പത്തിന്റെ 73 ശതമാനവും എത്തിച്ചേർന്നത് ഒരു ശതമാനം അതിസമ്പന്നരിലാണ്.