ലണ്ടൻ: വ്യാപാരത്തിനായി ലണ്ടൻ ഓഹരിവിപണി മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നതോടെ ലണ്ടൻ ഓഹരി വിപണിയിൽ കിഫ്ബി ഓഹരികൾ (മസാല ബോണ്ട്) ലിസ്റ്റ് ചെയ്യുന്നതിനുള്ള തുടക്കമായി. ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല സ്ഥാപനം എന്ന പദവിയും അങ്ങനെ കിഫ്ബിക്ക് സ്വന്തമായി.
ചരിത്രത്തിൽ ആദ്യമായി ഈ അവസരം ലഭിയ്ക്കുന്ന ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി എന്ന അപൂർവ നേട്ടമാണ് ഇതോടെ പിണറായി വിജയൻ സ്വന്തമാക്കിയത്. ലണ്ടൻ ഓഹരി വിപണിയിൽ കിഫ്ബി ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയ്ക്ക് ഈ അവസരം ലഭിച്ചത്. ഇതോടെ സംസ്ഥാനത്തിനുള്ള വിഭവസമാഹരണവും കൈവരും. ഒപ്പം ഒരു സംസ്ഥാനത്തിന്റെ ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ ലിസ്റ്റ് ചെയ്യപ്പെടുന്നതും ഇതാദ്യമാണ്. ക്ഫ്ബിയ്ക്കു മാത്രമല്ല കേരള സംസ്ഥാനത്തിനും ഈയൊരവസരം ഒരു നാഴയകല്ലായി മാറി. ആഗോള നിക്ഷേപ സമൂഹവുമായും ധനവിപണിയുമായും കൂടുതൽ സജീവമായി ഇടപെടാൻ കേരളം സന്നദ്ധമാണെന്നതിന്റെ പ്രതീകാൽമക വിളംബരത്തിന്റെ തെളിവായിത്തീർന്നു ഇന്നത്തെ വിപണി തുറക്കൽ. ലണ്ടൻ സമയം രാവിലെ എട്ടു മണിക്കായിരുന്നു ചടങ്ങ്.
ഓഹരിവിപണി വ്യാപാരത്തിനായി സ്റ്റോക്ക് എക്സ്ചേഞ്ച് തുറന്നു നൽകാൻ മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് നേരത്തെ ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സിഇഒ കെ.എം ഏബ്രഹാം എന്നിവരും ഓഹരിവിപണി തുറക്കുന്ന ചടങ്ങിൽ സംബന്ധിച്ചു.
ലിസ്റ്റിംഗിലൂടെ ലണ്ടൻ ഓഹരി വിപണിയിൽ നിന്നും അടുത്ത മൂന്നു വർഷത്തിനകം അടിസ്ഥാനസൗകര്യ വികസനത്തിന് 50,000 കോടി രൂപയുടെ മൂലധന നിക്ഷേപം ലഭ്യമാക്കുകയാണ് കിഫ്ബിയുടെ മുഖ്യലക്ഷ്യം.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്. 60 രാഷ്ട്രങ്ങളിലെ 2600 ലധികം കന്പനികൾ ഇതിൻറെ ഭാഗമാണ്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനോടനുബന്ധിച്ചാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതർ ക്ഷണിച്ചത്.
സംസ്ഥാനത്തെ പശ്ചാത്തല സൗകര്യവികസനത്തിന് പണം സമാഹരിക്കാനാണ് കിഫ്ബി മസാല ബോണ്ട് ഇറക്കിയത്. ഇന്ത്യൻ കറൻസിയിൽ വിദേശ രാജ്യങ്ങളിൽ ഇറക്കുന്ന ബോണ്ടിനാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇന്ത്യൻ രൂപയും വിദേശ കറൻസിയും തമ്മിലെ വിനിമയമൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കന്പനിയെ അല്ലെങ്കിൽ സ്ഥാപനത്തെ ബാധിക്കില്ല എന്നതാണ് ഇതിന്റെ നേട്ടം. ബോണ്ടിൽ പണം നിക്ഷേപിക്കുന്നവർക്കാണ് ഇതിന്റെ റിസ്ക്. റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ ആദ്യഘട്ടത്തിൽ 3,500 കോടി രൂപ വിദേശവിപണിയിൽ നിന്ന് സമാഹരിക്കാനാണ് കിഫ്ബി തീരുമാനിച്ചത്.
വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിന് മികച്ച പശ്ചാത്തല സൗകര്യം ഒരുക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സാന്പത്തിക പരിമിതി ഒരിക്കലും തടസ്സമാകില്ല.
വ്യവസായ അനുമതിക്കുള്ള എല്ലാ നടപടിക്രമങ്ങളും ലളിതവും സുതാര്യവുമാക്കിയിട്ടുണ്ട്. വ്യവസായ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ കേരളം പിറകിലാണെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലാണ് ഗവണ്മെൻറ് നടത്തുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, ഉയർന്ന യോഗ്യതയുള്ള മാനവ വിഭവ ശേഷിയുണ്ടാക്കൽ, നടപടിക്രമങ്ങൾ ലളിതമാക്കി നിക്ഷേപത്തിന് കൂടുതൽ അവസരമൊരുക്കൽ എന്നിവ സർക്കാരിൻറെ അടിയന്തര ലക്ഷ്യങ്ങളാണ്.
വിപണി തുറന്നുകൊടുത്തശേഷം സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുമായി മുഖ്യമന്ത്രി, ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ.എം അബ്രഹാം എന്നിവർ ആശയവിനിമയം നടത്തി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ലണ്ടൻ ഓഹരി വിപണി വ്യാപാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു
01:26 AM May 18, 2019 | Deepika.com