ലണ്ടൻ: ബ്രെക്സിറ്റ് തീയതി യൂറോപ്യൻ യൂണിയൻ നീട്ടിയ സാഹചര്യത്തിൽ, അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകും വരെ അധികാരത്തിൽ തുടരാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ തീവ്രശ്രമം.
എന്നാൽ, യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്ന മേയ് 23 നു മുൻപ് തെരേസയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള കരുനീക്കങ്ങളുമായി സ്വന്തം പാർട്ടിയിലെ വിമത ക്യാന്പും സജീവം.
ബ്രെക്സിറ്റ് തീയതി ഇത്രയധികം നീട്ടിവച്ചത് കടുത്ത ബ്രെക്സിറ്റ് അനുകൂലികൾക്ക് ഇഷ്ടമായിട്ടില്ല. തെരേസയുടെ കീഴിൽ ബ്രെക്സിറ്റ് നടപ്പാക്കുന്നത് ഉചിതമല്ലെന്ന ഉറച്ച നിലപാടിലേക്ക് അവർ എത്തിക്കഴിഞ്ഞു. രാജിവയ്ക്കാൻ പാർട്ടിക്കുള്ളിൽ നിന്നു പ്രധാനമന്ത്രിക്കുമേൽ സമ്മർദം ശക്തമാണ്.
കരാറില്ലാത്ത ബ്രെക്സിറ്റ് ഒഴിവാക്കിയുള്ള തെരേസയുടെ നീക്കവും കടുത്ത ബ്രെക്സിറ്റ് അനുകൂലികൾക്ക് രുചിച്ചിട്ടില്ല. കരാറുണ്ടായാലും ഇല്ലെങ്കിലും മുൻ നിശ്ചയ പ്രകാരം ബ്രെക്സിറ്റ് നടപ്പാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, യൂറോപ്യൻ യൂണിയനിൽനിന്നു നീട്ടിക്കിട്ടിയ ഒക്ടോബർ 31 എന്ന തീയതിക്കുള്ളിൽ താൻ തന്നെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന മട്ടിലാണ് തെരേസ ഇപ്പോൾ മുന്നോട്ടു പോകുന്നത്.
ബ്രെക്സിറ്റ് തീയതി: യൂറോപ്യൻ യൂണിയനും യുകെയും അന്തിമ ധാരണയിലെത്തി
ബ്രെക്സിറ്റ് നടപ്പാക്കാനുള്ള തീയതി ഒക്റ്റോബർ 31 ലേക്ക് നീട്ടാനുള്ള യൂറോപ്യൻ യൂണിയൻ നിർദേശം ബ്രിട്ടൻ അംഗീകരിച്ചു. ഈ സാഹചര്യത്തിൽ ഈ വെള്ളിയാഴ്ച കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കേണ്ടി വരുമായിരുന്ന സാഹചര്യം ഒഴിവായി.
ഈ അവസരം ഇനി പാഴാക്കിക്കളയരുതെന്നാണ് തീരുമാനത്തിനു ശേഷം ബ്രിട്ടീഷ് പൗരൻമാരോടായി യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് ആഹ്വാനം ചെയ്തത്.
ജൂണ്‍ അവസാനം വരെ മാത്രമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് സമയം നീട്ടി ചോദിച്ചിരുന്നത്. ഒക്ടോബർ 31 വരെ അനുവദിച്ചിട്ടുണ്ടെങ്കിലും, എത്രയും വേഗത്തിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരിക്കും ശ്രമിക്കുക എന്ന് അവർ വ്യക്തമാക്കി. ബ്രെക്സിറ്റ് സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രതിപക്ഷ ലേബർ പാർട്ടിയുമായി നടത്തിവരുന്ന ചർച്ചകൾ തുടരുമെന്നും പ്രധാനമന്ത്രി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പൊരുതി നിൽക്കാൻ തെരേസ, പടിയിറക്കാൻ വിമതർ
11:57 PM Apr 12, 2019 | Deepika.com