മാഡ്രിഡ്: മനുഷ്യ ചരിത്രത്തിൽ ആദ്യമായി മൂന്നു മാതാപിതാക്കളുള്ള കുട്ടി പിറന്നു. സ്പാനിഷ്, ഗ്രീക്ക് ഡോക്ടർമാരുടെ സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. മൂന്നു വ്യത്യസ്ത വ്യക്തികളുടെ ഡിഎൻഎ ഉപയോഗിച്ചുള്ള വന്ധ്യതാ ചികിത്സ വലിയ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.
ഗർഭധാരണ ശേഷിയില്ലാത്ത സ്ത്രീയുടെ അണ്ഡമാണ് ഉപയോഗിച്ചത്. അവരുടെ ഭർത്താവിന്റെ ബീജവും എടുത്തു. മറ്റൊരു സ്ത്രീയുടെ അണ്ഡം കൂടി ഉപയോഗിച്ചാണ് ഭ്രൂണം രൂപപ്പെടുത്തിയത്. ആദ്യത്തെ സ്ത്രീയുടെ ജനിതക വസ്തുക്കൾ നീക്കി രണ്ടാമത്തെ സ്ത്രീയുടേത് സ്ഥാപിക്കുകയായിരുന്നു.
2016ൽ സമാന രീതി ഉപയോഗിച്ച് അമ്മയുടെ ജനിതക രോഗം കുട്ടിക്കു പകരാതിരിക്കാനുള്ള ചികിത്സ നടത്തിയിരുന്നു. എന്നാൽ, വന്ധ്യതാ ചികിത്സയിൽ ഈ രീതി ഉപയോഗപ്പെടുത്തുന്നത് ഇതാദ്യം.
വ്യാഴാഴ്ച ജനിച്ച കുട്ടിക്ക് 2.96 കിലോഗ്രാമാണ് തൂക്കം. 32 വയസുള്ള ഗ്രീക്കുകാരിയാണ് കുട്ടിയെ പ്രസവിച്ചത്. പലവട്ടം പലതരം വന്ധ്യതാ ചികിത്സകൾ നടത്തിയിട്ടും ഫലപ്രദമാകാതെയാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് അവർ തയാറായത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മാതാപിതാക്കളായി മൂന്നു പേർ: ചരിത്ര നേട്ടവുമായി യൂറോപ്യൻ ഗവേഷകർ
11:31 PM Apr 12, 2019 | Deepika.com